പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൽഹിയിൽ 33,500 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു

ആധുനികവും വികസിതവുമായ ഡൽഹി കെട്ടിപ്പടുക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്; ഇന്ന് തുടക്കം കുറിച്ച പദ്ധതികൾ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും, നഗരവാസികളുടെ ജീവിതസൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യും: പ്രധാനമന്ത്രി

ഇന്ത്യയുടെ 'നാരീശക്തി' സമസ്ത മേഖലകളിലും പുതിയ ഊർജ്ജത്തോടെ മുന്നേറുകയാണ്: പ്രധാനമന്ത്രി


ഡൽഹിയുടെ വികസനം വെറുമൊരു നഗരത്തിന്റെ വികസനം മാത്രമല്ല; അത്  രാജ്യത്തിന്റെ മുഴുവൻ പ്രതിച്ഛായയുമായി ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി

,
ഇന്ന് ആരംഭിച്ച പുതിയ മെട്രോ സെക്ഷൻ തലസ്ഥാനത്തെ ലക്ഷക്കണക്കിന്  ആളുകൾക്ക് പ്രത്യേകിച്ച് കിഴക്കൻ, വടക്ക്-കിഴക്കൻ ഡൽഹിയിലെ ജനങ്ങൾക്ക് വലിയ സൗകര്യമൊരുക്കും; അവരുടെ ദൈനംദിന യാത്ര ഇനി എന്നത്തേക്കാളും എളുപ്പമാകും: പ്രധാനമന്ത്രി

നമ്മുടെ തെരുവ് കച്ചവടക്കാരായ സുഹൃത്തുക്കൾക്കായി പി.എം സ്വനിധി ക്രെഡിറ്റ് കാർഡുകൾ നൽകാനുള്ള ക്യാമ്പയിൻ ഗവൺമെൻറ് ആരംഭിച്ചിട്ടുണ്ട്; ഇനി അവർക്ക് സ്വന്തം പോക്കറ്റിൽ ഒരു ക്രെഡിറ്റ് കാർഡ് ഉണ്ടാകും, അത് ആവശ്യാനുസരണം അവർക്ക് ഉപയോഗിക്കാൻ സാധിക്കും : പ്രധാനമന്ത്രി


പോസ്റ്റഡ് ഓണ്‍: 08 MAR 2026 3:18PM by PIB Thiruvananthpuram


ഡൽഹിയിൽ 33,500 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. "ഡൽഹിയുടെ വികസനത്തിന് പുതിയ വേഗത നൽകാനാണ് നാം ഇന്ന് ഇവിടെ ഒത്തുചേർന്നിരിക്കുന്നത്.”ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

മെട്രോ ശൃംഖലയുടെ വിപുലീകരണം മുതൽ ആയിരക്കണക്കിന് ഗവൺമെൻറ് ജീവനക്കാർക്കായി ആധുനിക പാർപ്പിട സമുച്ചയങ്ങൾ നിർമ്മിക്കുന്നത് വരെ നീളുന്നതാണ് ഈ പദ്ധതികൾ. “പുതിയ പ്രതീക്ഷയോടും നിശ്ചയദാർഢ്യത്തോടും കൂടി ഒരു വർഷം മുമ്പ് ഡൽഹിയിലെ ജനങ്ങൾ ഇവിടെ ഇരട്ട എഞ്ചിൻ ഗവൺമെൻറ് രൂപീകരിച്ചു, അതിന്റെ ഫലം ഇന്ന് ഇത്തരം വികസന പ്രവർത്തനങ്ങളിൽ ദൃശ്യമാണ്,” ശ്രീ മോദി എടുത്തുപറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ച ചടങ്ങിൽ ദൃശ്യമായ സ്ത്രീകളുടെ വൻ സാന്നിധ്യത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സംസ്ഥാന ഗവണ്മെന്റിന്റെ വിജയകരമായ നേതൃത്വത്തിന് കീഴിൽ രാഷ്ട്രീയം, ശാസ്ത്രം, കായികം എന്നീ മേഖലകളിൽ ഇന്ത്യയുടെ ശാക്തീകരണത്തെ സ്ത്രീകളുടെ കരുത്തും ആത്മവിശ്വാസവും എങ്ങനെ നയിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. “രാഷ്ട്രീയം, ഭരണനിർവഹണം, ശാസ്ത്രം, കായികം അല്ലെങ്കിൽ സാമൂഹിക സേവനം എന്നിങ്ങനെ ഏത് മേഖലയിലായാലും ഇന്ത്യയുടെ നാരീശക്തി പുതിയ ഊർജ്ജത്തോടെ മുന്നേറുകയാണ്,” ശ്രീ മോദി വ്യക്തമാക്കി.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ആഗോള സ്വത്വവും ഊർജ്ജ പ്രതീകവുമാണ് ഡൽഹിയെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി നമോ ഭാരത് ട്രെയിൻ, മെട്രോ ശൃംഖല 375 കിലോമീറ്ററായി വികസിപ്പിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ആധുനികവൽക്കരിക്കേണ്ടത് ഇന്ത്യയുടെ ആത്മവിശ്വാസം ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ചൂണ്ടിക്കാട്ടി. “ഡൽഹി കൂടുതൽ ആധുനികവും സൗകര്യപ്രദവും മികച്ചതുമായ രീതിയിൽ ബന്ധിപ്പിക്കപ്പെടുമ്പോൾ, ഇന്ത്യയുടെ ആത്മവിശ്വാസം ലോകത്തിന് കൂടുതൽ ദൃശ്യമാകും,” ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രതിദിനം ബസ് സർവീസുകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പൗരന്മാർക്ക് ഇരട്ട എഞ്ചിൻ ഭരണമാതൃകയ്ക്ക് കീഴിൽ ശുദ്ധവും സുഖപ്രദവും ആധുനികവുമായ യാത്ര ഉറപ്പാക്കുന്നതിനായി ദേശീയ തലസ്ഥാനത്തെ ഗതാഗത സൗകര്യങ്ങളോരോന്നും വ്യവസ്ഥാപിതമായി നവീകരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “കേന്ദ്ര ഗവൺമെൻറ് നൽകിയ നാലായിരത്തിലധികം ഇലക്ട്രിക് ബസുകൾ ഇതിനകം തന്നെ പ്രവർത്തനസജ്ജമാണ്. കൂടാതെ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം 1,800 പുതിയ ബസുകൾ വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിലെ കോളനികളിലും പരിസര പ്രദേശങ്ങളിലും അവസാന മൈൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നൂറുകണക്കിന് 'ദേവി ബസുകളും' ഇതിൽ ഉൾപ്പെടുന്നു,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

ദേശീയ തലസ്ഥാനം നേരിടുന്ന വിവിധ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ഗവൺമെൻറ് ഇപ്പോൾ ദൗത്യാടിസ്ഥാനത്തിൽ  പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് നഗരത്തിലേക്ക് പ്രവേശിച്ചിരുന്ന ലക്ഷക്കണക്കിന് വാഹനങ്ങളെ പെരിഫറൽ എക്‌സ്‌പ്രസ്‌വേ എങ്ങനെ വിജയകരമായി വഴിതിരിച്ചുവിട്ടു എന്ന് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. "യമുനാ നദിയുടെ പുനരുജ്ജീവനത്തിനായി വലിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്, അതിന്റെ ശുചിത്വം ഉറപ്പാക്കുന്നതിനായി കോടിക്കണക്കിന് രൂപയുടെ  പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണ്," ശ്രീ മോദി വ്യക്തമാക്കി.

തലസ്ഥാനത്തെ ജീവിതനിലവാരം നിരന്തരം മെച്ചപ്പെടുത്തുന്നതിനായി ഗവൺമെൻറ് പ്രതിജ്ഞാബദ്ധമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിരവധി ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ സ്ഥാപിച്ചതിനെക്കുറിച്ച് പരാമർശിച്ചു. ഡൽഹിയിൽ ആയുഷ്മാൻ പദ്ധതി നടപ്പിലാക്കിയതോടെ ദരിദ്രർക്കും ഇടത്തരക്കാർക്കും സൗജന്യ ചികിത്സയും ഗണ്യമായ ആരോഗ്യ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് പിഎം മോദി ചൂണ്ടിക്കാട്ടി. കാര്യക്ഷമതയുടെ പുതിയ യുഗത്തെക്കുറിച്ച് പരാമർശിക്കവെ, “നിലവിലെ വികസന മാതൃക പെട്ടെന്നുള്ള പ്രവർത്തനങ്ങളിലും ദൃശ്യമായ ഫലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പദ്ധതികൾ ആസൂത്രണത്തിൽ നിന്ന് താഴെത്തട്ടിലുള്ള നിർവ്വഹണത്തിലേക്ക് അതിവേഗം മാറുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.” എന്ന് ശ്രീ മോദി പറഞ്ഞു. 

ചടങ്ങിന് മുന്നോടിയായി സരോജിനി നഗർ സന്ദർശിച്ച കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, ഗവൺമെൻറ് ജീവനക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ആധുനിക പാർപ്പിട സമുച്ചയങ്ങളുടെ ഉദ്ഘാടനത്തെക്കുറിച്ച് എടുത്തുപറഞ്ഞു. “രാഷ്ട്രത്തിന്റെ പ്രതിജ്ഞകൾ നിറവേറ്റാൻ അശ്രാന്തം പരിശ്രമിക്കുന്നവർ സുരക്ഷിതവും ശുദ്ധവും സൗകര്യപ്രദവുമായ ജീവിതസാഹചര്യങ്ങൾ അർഹിക്കുന്നു, അതാണ് ഈ പുതിയ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പിന്നിലെ ചാലകശക്തി.” അദ്ദേഹം പറഞ്ഞു. ഇന്ന് ആയിരക്കണക്കിന് ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറിയതോടെ, ഈ ആധുനിക വീടുകൾ രാജ്യത്തെ "കർമ്മയോഗികൾക്ക്" സന്തോഷത്തിന്റെയും അഭിലാഷത്തിന്റെയും പുതിയ യുഗത്തിന് തുടക്കമിടുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ക്ഷേമപദ്ധതികൾ ഗ്രാമങ്ങൾ മുതൽ നഗര കേന്ദ്രങ്ങൾ വരെയുള്ള ഓരോ വീട്ടിലും എത്തുന്നുണ്ടെന്നും ഇത് ദരിദ്ര കുടുംബങ്ങൾക്കും കർഷകർക്കും തൊഴിലാളികൾക്കും പ്രത്യേകം പ്രയോജനം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'പിഎം സ്വാനിധി യോജന'യുടെ  വലിയ സ്വാധീനത്തെക്കുറിച്ച് പിഎം മോദി പരാമർശിച്ചു. ഡൽഹിയിൽ മാത്രം ഏകദേശം 2 ലക്ഷം തെരുവ് കച്ചവടക്കാർക്ക് 350 കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും ഇത് അവരെ ഉയർന്ന പലിശയുള്ള അനൗദ്യോഗിക വായ്പകളിൽ നിന്ന് ഔദ്യോഗിക ബാങ്കിംഗിലേക്ക് മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക ഉൾച്ചേർക്കലിലെ ചരിത്രപരമായ മാറ്റത്തെക്കുറിച്ച് സംസാരിക്കവെ, ഒരുകാലത്ത് സമ്പന്നർക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്ന ക്രെഡിറ്റ് കാർഡ് സൗകര്യങ്ങൾ ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ ചെറുകിട ബിസിനസുകളെ ശാക്തീകരിക്കുന്നതിനായി വ്യാപിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “സ്വാനിധി ക്രെഡിറ്റ് കാർഡ് ദരിദ്രർക്ക് ആത്മാഭിമാനത്തിന്റെ പുതിയ മാധ്യമമായി മാറുകയാണ്, ഒരുകാലത്ത് പാർശ്വവൽക്കരിക്കപ്പെട്ടവർ ഇപ്പോൾ ആധുനിക സാമ്പത്തിക ഉപാധികളാൽ ശാക്തീകരിക്കപ്പെടുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു,” ശ്രീ മോദി വ്യക്തമാക്കി.

അന്താരാഷ്ട്ര വനിതാ ദിനം അനുസ്മരിച്ചുകൊണ്ട്, 3 കോടി "ലഖ്പതി ദീദികളെ" സൃഷ്ടിക്കാനുള്ള ദേശീയ ദൃഢനിശ്ചയം നിറവേറ്റിയ ചരിത്രപരമായ നേട്ടം പ്രധാനമന്ത്രി പങ്കുവെച്ചു. കുടുംബശ്രീ പോലുള്ള സ്വയം സഹായ സംഘങ്ങളിലൂടെ 10 കോടിയിലധികം സ്ത്രീകൾ ഇപ്പോൾ ശാക്തീകരിക്കപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വനിതകൾക്ക് മൂലധനം, ബാങ്കിംഗ് സംവിധാനങ്ങൾ, പ്രത്യേക പരിശീലനം എന്നിവ ലഭ്യമാക്കുന്നതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ഗവൺമെൻറ് അവരെ പ്രാപ്തരാക്കിയെന്ന് പിഎം മോദി പറഞ്ഞു. “നമ്മുടെ സഹോദരിമാരുടെ വിജയം 3 കോടി ലഖ്പതി ദീദിമാരെ കൂടി സൃഷ്ടിക്കാനുള്ള പുതിയ തീരുമാനത്തിന് പ്രചോദനമായി, നമ്മുടെ നാരീശക്തിയുടെ അനുഗ്രഹത്താൽ ഈ ലക്ഷ്യം കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. 

പശ്ചിമ ബംഗാളിലെ സമീപകാല സംഭവങ്ങളിൽ അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ച പ്രധാനമന്ത്രി, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഒരു പരമ്പരാഗത സാന്താൾ ഗോത്രവർഗ ഉത്സവത്തിന് എത്തിയപ്പോൾ സംസ്ഥാന ഗവൺമെൻറ് അവരോട് അനാദരവ് കാണിച്ചുവെന്ന പരാതി പങ്കുവെച്ചു. അഹങ്കാരികളുടെ പതനത്തെക്കുറിച്ചുള്ള പുരാതന ജ്ഞാനവാക്യം ഉദ്ധരിച്ചുകൊണ്ട്, ഇത്തരം അഹങ്കാര രാഷ്ട്രീയം സംസ്ഥാനത്തെ ജനങ്ങൾ ആത്യന്തികമായി നിരസിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. “രാഷ്ട്രപതിയുടെ പരിപാടി ബഹിഷ്കരിച്ചതും അതിലെ വീഴ്ചകളും ഭരണഘടനയോടും ഈ രാജ്യത്തെ ഓരോ പുത്രിമാരോടുമുള്ള അപമാനമാണ്. ഈ അധികാര ധാർഷ്ട്യത്തിന് ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല,” ശ്രീ മോദി വ്യക്തമാക്കി.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഡൽഹിയെ ചരിത്ര നഗരമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, വികസിത ഭാവിക്ക് അടിത്തറയാകുന്ന "നവ ഇന്ത്യയുടെ" ആത്മവിശ്വാസത്താൽ നിർവചിക്കപ്പെട്ട പരിവർത്തന യുഗത്തിനാണ് നഗരം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നതെന്ന് പറഞ്ഞു. ദേശീയ പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി കൂട്ടായി പ്രവർത്തിക്കാൻ പിഎം മോദി എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടു. പുതുതായി ആരംഭിച്ച പദ്ധതികളിൽ ജനങ്ങൾക്ക് വീണ്ടും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട്, ഐക്യത്തിന്റെയും ദശാഭിമാനത്തിന്റെയും ആത്മാവുണർത്താൻ  പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. “നവ ഇന്ത്യയുടെ ആത്മവിശ്വാസം നമ്മെ വികസിത ഭാവിയിലേക്ക് നയിക്കും, ഡൽഹിയിലെ ഓരോ കുടുംബവും മെച്ചപ്പെട്ടതും കൂടുതൽ സമൃദ്ധവുമായ ജീവിതം കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ശ്രീ മോദി എടുത്തുപറഞ്ഞു.

 

 

****


( റിലീസ് ഐ.ഡി: 2236648) സന്ദര്‍ശക കൗണ്ടര്‍ : 12