ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

കശ്മീർ സർവകലാശാലയുടെ 21-ാമത് ബിരുദദാന സമ്മേളനത്തെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ അഭിസംബോധന ചെയ്തു

പോസ്റ്റഡ് ഓണ്‍: 26 FEB 2026 2:19PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി എന്ന നിലയിൽ ജമ്മു കശ്മീരിൽ പ്രഥമ സന്ദർശനം നടത്തിയ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ശ്രീനഗറിൽ കശ്മീർ സർവകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
 
 സർവകലാശാലകൾ അടിസ്ഥാന സൗകര്യങ്ങൾക്കും അക്കാദമിക മികവിനും പ്രശസ്തമാണെങ്കിലും, അവയുടെ യഥാർത്ഥ പൈതൃകം ബിരുദധാരികളുടെ സ്വഭാവത്തിലും സംഭാവനകളിലുമാണ് പ്രതിഫലിക്കുന്നതെന്ന് ബിരുദം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചുകൊണ്ട്, ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. 1948 ൽ സ്ഥാപിതമായ കശ്മീർ സർവകലാശാലയുടെ അഭിമാനകരമായ പാരമ്പര്യത്തെയും ഉയരുന്ന അക്കാദമിക മികവിനെയും അദ്ദേഹം പ്രശംസിച്ചു. എൻ‌ഐ‌ആർ‌എഫ് സർവകലാശാല വിഭാഗത്തിൽ 34-ാം റാങ്ക്, നാക് എ പ്ലസ് പ്ലസ് ഗ്രേഡ്, 2019 മുതൽ 7,700-ലധികം ഗവേഷണ പ്രസിദ്ധീകരണങ്ങൾ, ആഗോള സാന്നിധ്യത്തിൻ്റെ സൂചകമായ നാഷണൽ ഹിമാലയൻ ഐസ്-കോർ ലബോറട്ടറി പോലുള്ള മുൻനിര സംരംഭങ്ങൾ എന്നിവയെ അദ്ദേഹം പ്രകീർത്തിച്ചു.
 
 ഉന്നത വിദ്യാഭ്യാസ മന്ത്രിയും സർവകലാശാലയുടെ വൈസ് ചാൻസലറും വനിതകൾ, സ്വർണ്ണ മെഡൽ നേടിയവരിൽ ഭൂരിഭാഗവും പെൺകുട്ടികൾ എന്ന ബിരുദദാന ചടങ്ങിൻ്റെ മൂന്ന് പ്രധാന പ്രത്യേകതകളിൽ ഉപരാഷ്ട്രപതി അതിയായ സന്തുഷ്ടി പ്രകടിപ്പിച്ചു. ജമ്മു കശ്മീരിലെ വനിതാ ശാക്തീകരണത്തിൻ്റെയും പുരോഗതിയുടെയും ശക്തമായ പ്രതിഫലനമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
 
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട്, അതിവേഗം മാറുന്ന ലോകത്താണ് അവർ ബിരുദം നേടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "മാറ്റം മാത്രമാണ് സ്ഥിരം" എന്ന് അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. നിരന്തരം പൊരുത്തപ്പെടാനും, പുതിയ കഴിവുകൾ ഉപയോഗിച്ച് സ്വയം സജ്ജരാകാനും, നവീനാശയങ്ങൾ സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സാങ്കേതികവിദ്യയുടെ നവീനത്വത്തിൽ ഇന്ത്യ ഉയർന്നുവരുന്നതായി പറഞ്ഞ അദ്ദേഹം, ദേശീയ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന സ്വദേശി നൂതനാശയങ്ങൾ പിന്തുടരാനും വികസിത ഭാരതം @ 2047 എന്ന ദർശനത്തിലേക്ക് സംഭാവന നൽകാനും യുവാക്കളെ പ്രോത്സാഹിപ്പിച്ചു.
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസനവും ചെനാബ് റെയിൽ പാലം പോലുള്ള പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും ഉൾപ്പെടെ മേഖലയിലെ വികസന സംരംഭങ്ങൾ എടുത്തുകാണിച്ച ഉപരാഷ്ട്രപതി, ഈ സംരംഭങ്ങൾ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി പറഞ്ഞു. ലെഫ്റ്റനൻ്റ് ഗവർണറുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ, സ്വച്ഛതാ സർവേക്ഷണിൻ്റെ കീഴിൽ ശ്രീനഗർ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 
ഝാർഖണ്ഡ് ഗവർണറായിരുന്ന തൻ്റെ പ്രവർത്തനകാലം അനുസ്മരിച്ചുകൊണ്ട്, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് സംരംഭത്തിൻ്റെ കീഴിൽ ജമ്മു കശ്മീരിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം സംസ്ഥാനം സന്ദർശിച്ചതായും അവർക്ക് ഊഷ്മളമായ സ്വീകരണം നൽകിയതായും ഉപരാഷ്ട്രപതി പറഞ്ഞു. ഒരു ജനാധിപത്യ സംവിധാനത്തിൽ, സ്വന്തം വികാരങ്ങളെ മാനിക്കുന്നതുപോലെ, മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നതും പ്രധാനമാണെന്നും അത് ദേശീയോദ്ഗ്രഥനത്തെ കൂടുതൽ ആഴത്തിലാക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
 
ലഹരി ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കാനും സമൂഹ മാധ്യമങ്ങളെ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാനും ഉപരാഷ്ട്രപതി യുവാക്കളോട് അഭ്യർത്ഥിച്ചു. ക്ലാസ് മുറിയ്ക്കപ്പുറം ക്ഷമ, ധൈര്യം, സ്വഭാവം എന്നിവ ജീവിതത്തിൽ പരീക്ഷിക്കപ്പെടുമെന്ന് അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു."ഇത് എൻ്റെയും നിങ്ങളുടെയും കാശ്മീരല്ല - ഇത് നമ്മുടെയെല്ലാം കാശ്മീരാണ്" എന്ന് ഐക്യത്തിൻ്റെയും സ്വത്വത്തിൻ്റെയും പ്രാധാന്യത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
 
ചടങ്ങിൽ ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണറും കശ്മീർ സർവകലാശാലയുടെ ചാൻസലറുമായ ശ്രീ മനോജ് സിൻഹ പങ്കെടുത്തു; ജമ്മു കശ്മീർ മുഖ്യമന്ത്രിയും കശ്മീർ സർവകലാശാല പ്രോ-ചാൻസലറുമായ ശ്രീ ഒമർ അബ്ദുള്ള; ജമ്മു കശ്മീർ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി സക്കീന മസൂദ് ഇറ്റൂ; കശ്മീർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. നിലോഫർ ഖാൻ; മുതിർന്ന ഫാക്കൽറ്റി അംഗങ്ങൾ, വിശിഷ്ടാതിഥികൾ, ബിരുദം നേടിയ വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കൾ എന്നിവരും പങ്കെടുത്തു.
****

( റിലീസ് ഐ.ഡി: 2233126) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Tamil , Telugu