വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാറിനായുള്ള റഫറൻസ് വ്യവസ്ഥകളിൽ ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും ഒപ്പുവച്ചു.
പോസ്റ്റഡ് ഓണ്‍:
05 FEB 2026 5:07PM by PIB Thiruvananthpuram
ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) ടേംസ് ഓഫ് റഫറൻസ് (ToR), 2026 ഫെബ്രുവരി 5-ന് ന്യൂഡൽഹിയിലെ വാണിജ്യ ഭവനിൽ ഒപ്പുവെച്ചു. വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും ചീഫ് നെഗോഷ്യേറ്ററുമായ ശ്രീ അജയ് ഭാദുവും, ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടേറിയറ്റ് ജനറൽ ചീഫ് നെഗോഷ്യേറ്റർ ഡോ. രാജ അൽ മർസൂഖിയുമാണ് ഇതിൽ ഒപ്പുവെച്ചത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ, വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജിസിസി-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൻ്റെ വ്യാപ്തിയും രീതികളും നിർവ്വചിച്ചുകൊണ്ട് ഈ റഫറൻസ് വ്യവസ്ഥകൾ വരാനിരിക്കുന്ന ചർച്ചകൾക്ക് മാർഗ്ഗനിർദ്ദേശം നല്കും.
ഈ സ്വതന്ത്ര വ്യാപാര കരാർ ആഗോള നന്മയ്ക്കായി വലിയൊരു ഊർജ്ജസ്വലമായ മാറ്റം കൊണ്ടുവരുമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ പിയൂഷ് ഗോയൽ ഊന്നിപ്പറഞ്ഞു. കരാർ പ്രവചനാത്മകതയും സ്ഥിരതയും കൊണ്ടുവരുമെന്നും ഇരുപക്ഷവും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം അടിവരയിട്ടു. ചരക്കുകളുടേയും സേവനങ്ങളുടേയും തടസ്സമില്ലാത്ത ഒഴുക്കിന് കരാർ വഴിയൊരുക്കുമെന്നും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനോടൊപ്പം നിക്ഷേപങ്ങളെ ആകർഷിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടാതെ, മേഖലയിലെ ഭക്ഷ്യ-ഊർജ്ജ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് നമ്മുടെ ആഴത്തിലുള്ള സാമ്പത്തിക ബന്ധങ്ങളെ ഇത് കൂടുതൽ ഉന്നതിയിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിസിസിയും ഇന്ത്യയും തമ്മിൽ ചരിത്രപരമായ വ്യാപാര ബന്ധങ്ങൾ പങ്കിട്ടിട്ടുണ്ടെന്ന് ജിസിസി സെക്രട്ടേറിയറ്റ് ജനറൽ ചീഫ് നെഗോഷ്യേറ്റർ ഡോ. അൽ മർസൂഖി അടിവരയിട്ടു പറഞ്ഞു. ഈ റഫറൻസ് വ്യവസ്ഥകളിൽ ഒപ്പുവെയ്ക്കുന്നത് ഇരുപക്ഷത്തിനും ഗുണകരമായ ഒരു സ്വതന്ത്ര വ്യാപാര കരാറിലേക്കുള്ള ചർച്ചകളുടെ തുടക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ ആഗോള അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യയും ജിസിസിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ കരാർ സഹായിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
സന്ദർശന വേളയിൽ ഡോ. രാജ അൽ മർസൂഖി ശ്രീ രാജേഷ് അഗർവാളുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജിസിസിയും തമ്മിൽ മൊത്തത്തിലുള്ള സാമ്പത്തിക പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിലുമാണ് ചർച്ച ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇന്ത്യയ്ക്ക് ദീർഘകാലമായി ചരിത്രപരമായ വ്യാപാര-വാണിജ്യ ബന്ധങ്ങളുള്ള സുപ്രധാനമായ ഒരു മേഖലയുമായുള്ള വ്യാപാരം ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാറിന് ഗണ്യമായ സാധ്യതകളുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ജിസിസിയും തമ്മിലുള്ള വ്യാപാരം 178.56 ബില്യൺ യുഎസ് ഡോളറിലെത്തി (കയറ്റുമതി: 56.87 ബില്യൺ ഡോളർ; ഇറക്കുമതി: 121.68 ബില്യൺ യുഎസ് ഡോളർ). ഇത് ഇന്ത്യയുടെ ആകെ ആഗോള വ്യാപാരത്തിൻ്റെ 15.42 ശതമാനം വരും. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ജിസിസിയുമായുള്ള ഇന്ത്യയുടെ വ്യാപാരം ക്രമാനുഗതമായി വികസിക്കുകയും പ്രതിവർഷം ശരാശരി 15.3 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തുകയും ചെയ്തു.
എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, അരി, തുണിത്തരങ്ങൾ, യന്ത്രസാമഗ്രികൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയാണ് ഇന്ത്യയിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഇനങ്ങൾ. അസംസ്കൃത എണ്ണ, എൽഎൻജി, പെട്രോകെമിക്കൽസ്, സ്വർണ്ണം പോലുള്ള വിലയേറിയ ലോഹങ്ങൾ എന്നിവയാണ് പ്രധാനമായും ജിസിസിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. മൊത്തത്തിൽ, 61.5 ദശലക്ഷം ജനങ്ങളുള്ള (2024) വലിയൊരു വിപണിയാണ് ജിസിസി രാജ്യങ്ങൾ. നിലവിലെ വിലയനുസരിച്ച് 2.3 ട്രില്യൺ യുഎസ് ഡോളർ ജിഡിപിയുള്ള ഈ മേഖല ഈ വിഭാഗത്തിൽ ആഗോളതലത്തിൽ 9-ാം സ്ഥാനത്താണ്. ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ (FDI) പ്രധാന സ്രോതസ്സ് കൂടിയാണ് ജിസിസി മേഖല. 2025 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് ആകെ നിക്ഷേപം 31.14 ബില്യൺ യുഎസ് ഡോളർ കവിഞ്ഞു.
പത്ത് ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹം ജിസിസി രാജ്യങ്ങളിൽ വസിക്കുന്നുണ്ട്. ഈ ശക്തവും നിലനിൽക്കുന്നതുമായ ജനങ്ങൾ തമ്മിലുള്ള ബന്ധം മേഖലയിലുടനീളമുള്ള ഇന്ത്യൻ കമ്പനികളുടെ ഗണ്യമായ സാന്നിധ്യത്തിലൂടെ കൂടുതൽ കരുത്തുറ്റതാകുന്നു.
***
( റിലീസ് ഐ.ഡി: 2224076)
സന്ദര്‍ശക കൗണ്ടര്‍ : 10