പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹൈദരാബാദിൽ സ്കൈറൂട്ടിൻ്റെ ഇൻഫിനിറ്റി ക്യാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്തു


ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള സ്കൈറൂട്ടിൻ്റെ ആദ്യ ഭ്രമണപഥ റോക്കറ്റായ വിക്രം-I പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

നവീകരണം, റിസ്ക് എടുക്കാനുള്ള ശേഷി, സംരംഭകത്വം എന്നിവയാൽ നമ്മുടെ യുവശക്തി പുതിയ ഉയരങ്ങളിലെത്തുകയാണ്: പ്രധാനമന്ത്രി

വിശ്വാസ്യത, ശേഷി, മൂല്യം എന്നിവയിലൂടെ ISRO പതിറ്റാണ്ടുകളായി ഇന്ത്യയുടെ ബഹിരാകാശ യാത്രയ്ക്ക് പുതിയ ചിറകുകൾ നൽകി. അതുവഴി ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യ തനതായ ഒരു അസ്തിത്വം സൃഷ്ടിച്ചു: പ്രധാനമന്ത്രി

കഴിഞ്ഞ ആറ്-ഏഴ് വർഷങ്ങൾക്കുള്ളിൽ, ഇന്ത്യ അതിൻ്റെ ബഹിരാകാശ മേഖലയെ ഒരു തുറന്നതും സഹകരണപരവും നവീകരണ-അധിഷ്ഠിതവുമായ ആവാസവ്യവസ്ഥയാക്കി മാറ്റി: പ്രധാനമന്ത്രി

​ഗവൺമെന്റ് ബഹിരാകാശ മേഖല തുറന്നുകൊടുത്തപ്പോൾ, നമ്മുടെ യുവജനങ്ങൾ, പ്രത്യേകിച്ച് ജെൻ-സീ (Gen Z) തലമുറ, ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ മുന്നോട്ട് വന്നു: പ്രധാനമന്ത്രി

ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമുള്ള കഴിവുകളാണ് ബഹിരാകാശ മേഖലയിൽ ഇന്ത്യയ്ക്കുള്ളത്: പ്രധാനമന്ത്രി

ഫിൻടെക്, അഗ്രിടെക്, ഹെൽത്ത്‌ടെക്, ക്ലൈമറ്റ്‌ടെക്, ഡിഫൻസ് ടെക് എന്നിവയിൽ ഏതായാലും, ഇന്ത്യയിലെ യുവജനത, പ്രത്യേകിച്ച് നമ്മുടെ ജെൻ-സീ (Gen Z), എല്ലാ മേഖലകളിലും പുതിയ പരിഹാരങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്: പ്രധാനമന്ത്രി

Posted On: 27 NOV 2025 12:30PM by PIB Thiruvananthpuram

തെലങ്കാനയിലെ ഹൈദരാബാദിൽ സ്കൈറൂട്ടിൻ്റെ ഇൻഫിനിറ്റി ക്യാമ്പസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്തു. ബഹിരാകാശ മേഖലയിൽ രാജ്യം ഇന്ന് അഭൂതപൂർവമായ അവസരത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വകാര്യമേഖല അതിവേഗം മുന്നേറുന്നതോടെ ഇന്ത്യയുടെ ബഹിരാകാശ ആവാസവ്യവസ്ഥ ഒരു വലിയ കുതിച്ചുചാട്ടം അനുഭവിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

സ്കൈറൂട്ടിൻ്റെ ഇൻഫിനിറ്റി ക്യാമ്പസ് ഇന്ത്യയുടെ നൂതന ചിന്ത, നവീകരണം, യുവശക്തി എന്നിവയെ പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെ നവീകരണവും റിസ്ക് എടുക്കാനുള്ള കഴിവും സംരംഭകത്വവും പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വരും കാലങ്ങളിൽ ആഗോള ഉപഗ്രഹ വിക്ഷേപണ ആവാസവ്യവസ്ഥയിൽ ഇന്ത്യ ഒരു നേതാവായി ഉയർന്നുവരുന്നതിൻ്റെ പ്രതിഫലനമാണ് ഇന്നത്തെ ഈ പരിപാടിയെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. യുവ സംരംഭകരായ ശ്രീ പവൻ കുമാർ ചന്ദനയ്ക്കും ശ്രീ നാഗ ഭരത് ഡാക്കയ്ക്കും അദ്ദേഹം ആശംസകൾ നേർന്നു. ഇരുവരും രാജ്യത്തുടനീളമുള്ള അസംഖ്യം യുവ ബഹിരാകാശ സംരംഭകർക്ക് പ്രചോദനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുവരും സ്വയം വിശ്വസിക്കുകയും റിസ്ക് എടുക്കാൻ മടിക്കാതെ മുന്നോട്ട് പോകുകയും ചെയ്തതിൻ്റെ ഫലമാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്ന വിജയമെന്നും രാജ്യം അവരെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പരിമിതമായ വിഭവങ്ങളോടെയാണ് ഇന്ത്യയുടെ ബഹിരാകാശ യാത്ര ആരംഭിച്ചതെങ്കിലും രാജ്യത്തിൻ്റെ അഭിലാഷങ്ങൾ ഒരിക്കലും പരിമിതമായിരുന്നില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റോക്കറ്റ് ഭാഗങ്ങൾ സൈക്കിളിൽ കൊണ്ടുപോയ കാലഘട്ടം മുതൽ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനങ്ങൾ വികസിപ്പിച്ചതുവരെ, സ്വപ്നങ്ങളുടെ ഉയരം നിർണ്ണയിക്കുന്നത് വിഭവങ്ങളല്ല, മറിച്ച് ദൃഢനിശ്ചയമാണെന്ന്  ഇന്ത്യ തെളിയിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. "ISRO പതിറ്റാണ്ടുകളായി ഇന്ത്യയുടെ ബഹിരാകാശ യാത്രയ്ക്ക് പുതിയ ചിറകുകൾ നൽകി, വിശ്വാസ്യത, ശേഷി, മൂല്യം എന്നിവ ഈ മേഖലയിൽ ഇന്ത്യയ്ക്ക് തനതായ ഒരു അസ്തിത്വം സ്ഥാപിച്ചു," പ്രധാനമന്ത്രി പറഞ്ഞു.

മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ബഹിരാകാശ മേഖലയുടെ വികാസം പ്രകടമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ആശയവിനിമയം, കൃഷി, സമുദ്ര നിരീക്ഷണം, നഗര ആസൂത്രണം, കാലാവസ്ഥാ പ്രവചനം, ദേശീയ സുരക്ഷ എന്നിവയുടെയെല്ലാം അടിത്തറയായി ഇത് മാറിയിരിക്കുന്നു. ഇതുകൊണ്ടാണ് ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ ചരിത്രപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതെന്നും ​ഗവൺമെന്റ് സ്വകാര്യ നവീകരണത്തിനായി അത് തുറന്നുകൊടുക്കുകയും ഒരു പുതിയ ബഹിരാകാശ നയം തയ്യാറാക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ്പുകളെയും വ്യവസായങ്ങളെയും നവീകരണവുമായി ബന്ധിപ്പിക്കാൻ ശ്രമങ്ങൾ നടന്നു, ISROയുടെ സൗകര്യങ്ങളും സാങ്കേതികവിദ്യകളും സ്റ്റാർട്ടപ്പുകൾക്ക് നൽകുന്നതിനായി ഇൻ-സ്പേസ് (IN-SPACe) സ്ഥാപിച്ചുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. "കഴിഞ്ഞ ആറ്-ഏഴ് വർഷങ്ങൾക്കുള്ളിൽ, ഇന്ത്യ അതിൻ്റെ ബഹിരാകാശ മേഖലയെ ഒരു തുറന്നതും സഹകരണപരവും നവീകരണ-അധിഷ്ഠിതവുമായ ആവാസവ്യവസ്ഥയാക്കി മാറ്റി," ഇന്നത്തെ ഈ പരിപാടിയും ഈ പരിവർത്തനത്തിന്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു

ഇന്ത്യയിലെ യുവാക്കൾ എല്ലാറ്റിനുമുപരി ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകുകയും ഓരോ അവസരവും മികച്ച രീതിയിൽ ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ​ഗവൺമെന്റ് ബഹിരാകാശ മേഖല തുറന്നപ്പോൾ, രാജ്യത്തെ യുവാക്കൾ, പ്രത്യേകിച്ച് ജെൻ-സീ (Gen-Z) തലമുറ, അതിൻ്റെ പൂർണ്ണമായ പ്രയോജനം നേടാൻ മുന്നോട്ട് വന്നതായി അദ്ദേഹം പറഞ്ഞു. ഇന്ന് 300-ൽ അധികം ബഹിരാകാശ സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ ബഹിരാകാശ ഭാവിയെക്കുറിച്ച് പുതിയ പ്രതീക്ഷകൾ നൽകുന്നുവെന്നും ഈ സ്റ്റാർട്ടപ്പുകളിൽ ഭൂരിഭാഗവും പരിമിതമായ വിഭവങ്ങളോടെയും  - ചിലപ്പോൾ രണ്ടോ അഞ്ചോ പേരടങ്ങുന്ന ചെറിയ ടീമായി, ചിലപ്പോൾ വാടകക്കെടുത്ത ചെറിയ മുറിയിൽ - പുതിയ ഉയരങ്ങളിലെത്താനുള്ള ദൃഢനിശ്ചയത്തോടെയുമാണ് ആരംഭിച്ചതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. "ഈ മനോഭാവമാണ് ഇന്ത്യയിൽ സ്വകാര്യ ബഹിരാകാശ വിപ്ലവത്തിന് ജന്മം നൽകിയത്," പ്രധാനമന്ത്രി അടിവരയിട്ടു. ജെൻ-സീ എഞ്ചിനീയർമാർ, ഡിസൈനർമാർ, കോഡർമാർ, ശാസ്ത്രജ്ഞർ എന്നിവർ പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ, സംയോജിത വസ്തുക്കൾ, റോക്കറ്റ് ഘട്ടങ്ങൾ, ഉപഗ്രഹ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മേഖലകളിലാണ് ഇന്ത്യയിലെ യുവാക്കൾ പ്രവർത്തിക്കുന്നത്. ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ പ്രതിഭ ലോകമെമ്പാടും തനതായ ഒരു അസ്തിത്വം സ്ഥാപിക്കുന്നു, കൂടാതെ ആഗോള നിക്ഷേപകർക്ക് ഇന്ത്യയുടെ ബഹിരാകാശ മേഖല ആകർഷകമായ ലക്ഷ്യസ്ഥാനമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ചെറിയ ഉപഗ്രഹങ്ങൾക്കുള്ള ആവശ്യം ലോകമെമ്പാടും വർധിക്കുന്നതായും വിക്ഷേപണങ്ങളുടെ എണ്ണം വർധിക്കുന്നതായും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഉപഗ്രഹ സേവനങ്ങൾ നൽകാൻ പുതിയ കമ്പനികൾ ഈ രംഗത്തേക്ക് വരുന്നു, കൂടാതെ ബഹിരാകാശം ഒരു തന്ത്രപരമായ ആസ്തിയായി സ്വയം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വരും വർഷങ്ങളിൽ ആഗോള ബഹിരാകാശ സമ്പദ്‌വ്യവസ്ഥ പലമടങ്ങ് വളരാൻ സാധ്യതയുണ്ടെന്നും ഇത് ഇന്ത്യയിലെ യുവജനങ്ങൾക്ക് വളരെ പ്രധാനപ്പെട്ട അവസരമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമുള്ള കഴിവുകൾ ബഹിരാകാശ മേഖലയിൽ ഇന്ത്യക്കുണ്ട്. വിദഗ്ധരായ എഞ്ചിനീയർമാർ, ഉയർന്ന നിലവാരമുള്ള നിർമ്മാണ ആവാസവ്യവസ്ഥ, ലോകോത്തര വിക്ഷേപണ കേന്ദ്രങ്ങൾ, നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവം എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ബഹിരാകാശ ശേഷി ചെലവ് കുറഞ്ഞതും വിശ്വസനീയവുമാണ്, അതുകൊണ്ടാണ് ലോകം ഇന്ത്യയിൽ വലിയ പ്രതീക്ഷയർപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആഗോള കമ്പനികൾ ഇന്ത്യയിൽ ഉപഗ്രഹങ്ങൾ നിർമ്മിക്കാനും ഇന്ത്യയിൽ നിന്ന് വിക്ഷേപണ സേവനങ്ങൾ നേടാനും ഇന്ത്യയുമായി സാങ്കേതിക പങ്കാളിത്തം തേടാനും ആഗ്രഹിക്കുന്നു. അതിനാൽ ഈ അവസരം രാജ്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ മേഖലയിൽ കണ്ടുവരുന്ന മാറ്റങ്ങൾ ഇന്ത്യയിൽ നടക്കുന്ന വിശാലമായ സ്റ്റാർട്ടപ്പ് വിപ്ലവത്തിൻ്റെ ഭാഗമാണ്. കഴിഞ്ഞ ദശകത്തിൽ ഫിൻടെക്, അഗ്രിടെക്, ഹെൽത്ത്‌ടെക്, ക്ലൈമറ്റ്‌ടെക്, എഡ്യൂടെക്, ഡിഫൻസ് ടെക് എന്നിങ്ങനെ വിവിധ മേഖലകളിൽ സ്റ്റാർട്ടപ്പുകളുടെ ഒരു പുതിയ തരംഗം ഉയർന്നുവന്നിട്ടുണ്ടെന്നും ഇന്ത്യയിലെ യുവാക്കൾ, പ്രത്യേകിച്ച് ജെൻ-സീ തലമുറ, എല്ലാ മേഖലകളിലും നൂതനമായ പരിഹാരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യയിലെ ജെൻ-സീ തലമുറയെ പ്രശംസിച്ചുകൊണ്ട്, അവരുടെ സർഗ്ഗാത്മകത, പോസിറ്റീവ് മനോഭാവം, ശേഷി വർദ്ധിപ്പിക്കൽ കഴിവുകൾ എന്നിവ ലോകത്തിലെ ജെൻ-സീ തലമുറയ്ക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി മാറി. ഒരു കാലത്ത് സ്റ്റാർട്ടപ്പുകൾ ഏതാനും വലിയ നഗരങ്ങളിൽ ഒതുങ്ങിയിരുന്നുവെങ്കിൽ, ഇന്ന് അവ ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ഉയർന്നുവരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് ഇപ്പോൾ 1.5 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ ഉണ്ട്, അവയിൽ പലതും യൂണികോൺ പദവി ടിയിട്ടുണ്ടെന്നും അദ്ദേഹം അടിവരയിട്ടു.

ഇന്ത്യ ഇനി ആപ്പുകളിലും സേവനങ്ങളിലും ഒതുങ്ങുന്നില്ലെന്നും ഡീപ്-ടെക്, നിർമ്മാണം, ഹാർഡ്‌വെയർ നവീകരണം എന്നിവയിലേക്ക് അതിവേഗം മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെമികണ്ടക്ടർ മേഖല ഉദാഹരണമായി എടുത്തുപറഞ്ഞു. ​ഗവൺമെന്റ് സ്വീകരിച്ച ചരിത്രപരമായ നടപടികൾ ഇന്ത്യയുടെ സാങ്കേതിക ഭാവിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സെമികണ്ടക്ടർ ഫാബ്രിക്കേഷൻ യൂണിറ്റുകൾ, ചിപ്പ് നിർമ്മാണം, ഡിസൈൻ ഹബുകൾ എന്നിവ രാജ്യത്തുടനീളം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ചിപ്പുകൾ മുതൽ സിസ്റ്റങ്ങൾ വരെ, ഇന്ത്യ ശക്തമായ ഒരു ഇലക്ട്രോണിക്സ് മൂല്യ ശൃംഖല കെട്ടിപ്പടുക്കുകയാണെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇത് ആത്മനിർഭരതയ്ക്കായുള്ള ദൃഢനിശ്ചയത്തിന്റെ ഭാഗം മാത്രമല്ല, ഒപ്പം ആഗോള വിതരണ ശൃംഖലയുടെ ശക്തവും വിശ്വസനീയവുമായ തൂണായി ഇന്ത്യയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

പരിഷ്കാരങ്ങളുടെ വ്യാപ്തി തുടർച്ചയായി വികസിക്കുകയാണ്. ബഹിരാകാശ നവീകരണം സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുത്തതുപോലെ, ഇന്ത്യ ഇപ്പോൾ ആണവ മേഖലയും തുറന്നുകൊടുക്കാൻ നീങ്ങുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ചെറിയ മോഡുലാർ റിയാക്ടറുകൾ, നൂതന റിയാക്ടറുകൾ, ആണവ നവീകരണം എന്നിവയിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ഈ മേഖലയിൽ സ്വകാര്യ മേഖലയ്ക്ക് ശക്തമായ പങ്കുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പരിഷ്കരണം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും സാങ്കേതിക നേതൃത്വത്തിനും പുതിയ ശക്തി നൽകുമെന്ന് അദ്ദേഹം അടിവരയിട്ടു.

ഇന്ന് നടക്കുന്ന ഗവേഷണങ്ങളെ ആശ്രയിച്ചായിരിക്കും ഭാവിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, അതുകൊണ്ട് തന്നെ ഗവേഷണത്തിൽ യുവജനങ്ങൾക്ക് പരമാവധി അവസരങ്ങൾ നൽകുന്നതിൽ ​ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഊന്നിപ്പറഞ്ഞു. ആധുനിക ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിനായി ദേശീയ ഗവേഷണ ഫൗണ്ടേഷൻ സ്ഥാപിച്ചതിനെ അദ്ദേഹം എടുത്തുപറഞ്ഞു. “ഒരു രാഷ്ട്രം, ഒരു സബ്സ്ക്രിപ്ഷൻ” സംരംഭം എല്ലാ വിദ്യാർത്ഥികൾക്കും അന്താരാഷ്ട്ര ജേണലുകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ₹1 ലക്ഷം കോടിയുടെ ഗവേഷണ, വികസന, നവീകരണ ഫണ്ട് രാജ്യത്തുടനീളമുള്ള യുവജനങ്ങൾക്ക് ഗണ്യമായ പിന്തുണ നൽകുമെന്ന് അദ്ദേഹം അടിവരയിട്ടു. വിദ്യാർത്ഥികൾക്കിടയിൽ ഗവേഷണവും നവീകരണ മനോഭാവവും വളർത്തുന്നതിനായി 10,000-ത്തിലധികം ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ 50,000 പുതിയ ലാബുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ശ്രീ മോദി പറഞ്ഞു. ഈ ശ്രമങ്ങൾ ഇന്ത്യയിൽ പുതിയ കണ്ടുപിടുത്തങ്ങൾക്ക് അടിത്തറയിടുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന യുഗം ഇന്ത്യയുടേതും രാജ്യത്തെ യുവാക്കളുടേതും നവീകരണങ്ങളുടേതുമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ്, ബഹിരാകാശ ദിനത്തിൽ, ഇന്ത്യയുടെ ബഹിരാകാശ അഭിലാഷങ്ങളെക്കുറിച്ച് സംസാരിച്ചതായും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ അതിന്റെ വിക്ഷേപണ ശേഷി പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ബഹിരാകാശ മേഖലയിൽ അഞ്ച് പുതിയ യൂണികോണുകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞതായും അദ്ദേഹം ഓർമ്മിച്ചു. സ്കൈറൂട്ട് ടീമിന്റെ പുരോഗതി ഇന്ത്യ നിശ്ചയിച്ചിട്ടുള്ള എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുമെന്ന് ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ഓരോ യുവജനത്തിനും ഓരോ സ്റ്റാർട്ടപ്പിനും ശാസ്ത്രജ്ഞനും എഞ്ചിനീയർക്കും സംരംഭകനും ​ഗവൺമെന്റ് എല്ലാ ഘട്ടത്തിലും കൂടെയുണ്ടെന്ന് ഉറപ്പുനൽകി. ഈ 21-ാം നൂറ്റാണ്ട് ഭൂമിയിലായാലും ബഹിരാകാശത്തായാലും ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റാൻ അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു. മുഴുവൻ സ്കൈറൂട്ട് ടീമിനെയും അദ്ദേഹം ഒരിക്കൽ കൂടി അഭിനന്ദിക്കുകയും ഇന്ത്യയുടെ ബഹിരാകാശ യാത്രയ്ക്ക് പുതിയ ചലനാത്മകത നൽകുന്ന എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു. ഭൂമിയിലായാലും ബഹിരാകാശത്തായാലും 21-ാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റാൻ എല്ലാവരോടും ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഉപസംഹരിച്ചത്.

കേന്ദ്രമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ടിൻ്റെ ഇൻഫിനിറ്റി ക്യാമ്പസ് ഏകദേശം 200,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അത്യാധുനിക കേന്ദ്രമാണ്. ഒന്നിലധികം വിക്ഷേപണ വാഹനങ്ങൾ രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും സംയോജിപ്പിക്കാനും പരീക്ഷിക്കാനും ഇവിടെ സൗകര്യമുണ്ട്. കൂടാതെ, പ്രതിമാസം ഒരു ഭ്രമണപഥ റോക്കറ്റ് നിർമ്മിക്കാനുള്ള ശേഷിയും ഈ ക്യാമ്പസിനുണ്ട്.

ഐഐടി പൂർവ്വ വിദ്യാർത്ഥികളും ഐഎസ്ആർഒയിലെ മുൻ ശാസ്ത്രജ്ഞരും സംരംഭകരുമായി മാറിയ പവൻ ചന്ദനയും ഭരത് ഡാക്കയുമാണ് സ്ഥാപിച്ച ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബഹിരാകാശ കമ്പനിയാണ് സ്കൈറൂട്ട്. 2022 നവംബറിൽ, സ്കൈറൂട്ട് തങ്ങളുടെ ഉപ-ഭ്രമണപഥ റോക്കറ്റായ വിക്രം-എസ്  വിക്ഷേപിച്ചു. ഇതോടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ച ആദ്യത്തെ ഇന്ത്യൻ സ്വകാര്യ കമ്പനിയായി സ്കൈറൂട്ട് മാറി.

സ്വകാര്യ ബഹിരാകാശ സംരംഭങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ച, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗവൺമെൻ്റ് നടപ്പിലാക്കിയ പരിവർത്തനാത്മക പരിഷ്കാരങ്ങളുടെ വിജയത്തിന്റെ തെളിവാണ്. ഇത് ആഗോള ബഹിരാകാശ ശക്തി എന്ന നിലയിൽ ഇന്ത്യയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നു.

***

AT


(Release ID: 2195328) Visitor Counter : 12