രാജ്യരക്ഷാ മന്ത്രാലയം
ഗഗൻയാൻ ദൗത്യത്തിൻ്റെ ഭാഗമായ യാത്രികരെ രാജ്യ രക്ഷാ മന്ത്രി ആദരിച്ചു.
ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ശുഭാൻഷു ശുക്ല,പി ബി നായർ,അജിത് കൃഷ്ണൻ,അംഗദ് പ്രതാപ് എന്നിവരെ രാജ്യ രക്ഷാ മന്ത്രി ന്യൂഡൽഹിയിൽ ആദരിച്ചു
Posted On:
24 AUG 2025 1:25PM by PIB Thiruvananthpuram
ഐ എസ് ആർ ഒ യുടെ പ്രഥമ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ ഭാഗമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല,ഗ്രൂപ്പ് ക്യാപ്റ്റൻ പി. ബി. നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ് എന്നിവരെ 2025 ഓഗസ്റ്റ് 24 ന് ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ആദരിച്ചു. ഈ നാല് പേരെയും രാജ്യത്തിൻ്റെ രത്നങ്ങളും ദേശീയ അഭിലാഷങ്ങളുടെ മുൻഗാമികളുമെന്ന് ചടങ്ങിൽ സംസാരിച്ച രക്ഷാ മന്ത്രി വിശേഷിപ്പിച്ചു.
ബഹിരാകാശത്തെ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സാന്നിധ്യം എടുത്തുപറഞ്ഞുകൊണ്ട് ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു, "ബഹിരാകാശത്തെ ഒരു ഗവേഷണ മേഖലയായി മാത്രമല്ല,നാളെയുടെ സമ്പദ്‌വ്യവസ്ഥയുടേയും സുരക്ഷയുടേയും ഊർജ്ജത്തിൻ്റേയും മാനവികതയുടേയും ഭാവിയായിട്ടാണ് നാം കാണുന്നത്.ഭൂമിയുടെ ഉപരിതലത്തിനപ്പുറം ബഹിരാകാശത്തിൻ്റെ പുതിയ അതിരുകളിലേക്ക് നാം സ്ഥിരമായി മുന്നേറുകയാണ്. ചന്ദ്രൻ മുതൽ ചൊവ്വ വരെയുള്ള നമ്മുടെ സാന്നിധ്യം ഇതിനകം നാം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഗഗൻയാൻ പോലുള്ള ദൗത്യങ്ങൾക്കായി രാജ്യം പൂർണ്ണമായും തയ്യാറാണ് ".

ഈ നേട്ടം ഒരു സാങ്കേതിക നാഴികക്കല്ലെന്ന് മാത്രമല്ല,മറിച്ച് ആത്മനിർഭർ ഭാരതത്തിൻ്റെ ഒരു പുതിയ അധ്യായമാണെന്നും രക്ഷാ മന്ത്രി വിശേഷിപ്പിച്ചു."ലോകത്തിലെ മുൻനിര ബഹിരാകാശ ശക്തികളിൽ ഇന്ത്യ അഭിമാനത്തോടെ ഉയർന്നുനിൽക്കുന്നു.രാജ്യത്തിൻ്റെ ബഹിരാകാശ പരിപാടികൾ ലബോറട്ടറികളിലും വിക്ഷേപണ വാഹനങ്ങളിലും മാത്രമായി ഒതുങ്ങുന്നില്ല.ഇത് നമ്മുടെ ദേശീയ അഭിലാഷങ്ങളുടെയും ആഗോള കാഴ്ചപ്പാടിൻ്റേയും പ്രതിഫലനമാണ്.ചന്ദ്രയാൻ മുതൽ മംഗൾയാൻ വരെ പരിമിതമായ വിഭവങ്ങൾക്കിടയിലും പരിധിയില്ലാത്ത ഇച്ഛാശക്തി കൊണ്ട് ഏത് വെല്ലുവിളി നിറഞ്ഞ ലക്ഷ്യങ്ങളേയും ശ്രദ്ധേയമായ നേട്ടങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് നമ്മൾ തെളിയിച്ചു ",അദ്ദേഹം പറഞ്ഞു.

ബഹിരാകാശത്ത് നിന്ന് ഉരുത്തിരിഞ്ഞ സാങ്കേതികവിദ്യകൾ അത് ആശയവിനിമയ ഉപഗ്രഹങ്ങളായാലും കാലാവസ്ഥാ നിരീക്ഷണമായാലും ദുരന്തനിവാരണമായാലും ഇന്ത്യയിലുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലേക്കും എല്ലാ മേഖലകളിലേക്കും സേവനങ്ങൾ നൽകുന്നുണ്ടെന്ന് ശ്രീ രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.ബഹിരാകാശ യാത്രയിൽ ഇന്ത്യക്ക് പിന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വരും കാലങ്ങളിൽ, ബഹിരാകാശ ഖനനം, ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണം, ഗ്രഹ വിഭവങ്ങൾ എന്നിവ മനുഷ്യ നാഗരികതയുടെ ഗതിയെ പുനർനിർവചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബഹിരാകാശം ഇനി സൈനിക ശക്തിയുടേയോ സാങ്കേതിക വൈദഗ്ധ്യത്തിൻ്റേയോ പ്രതീകമല്ല,മറിച്ച് മനുഷ്യ നാഗരികതയുടെ കൂട്ടായ യാത്രയിലെ ഒരു പുതിയ യുഗത്തിലേക്ക് ലോകം പ്രവേശിച്ചതായി രക്ഷാ മന്ത്രി കൂട്ടിച്ചേർത്തു.“ഇന്ത്യ എപ്പോഴും വസുധൈവ കുടുംബകം എന്ന സന്ദേശം ലോകത്തിന് നല്കിയിട്ടുണ്ട്. ഇന്ന്,നമ്മുടെ ശാസ്ത്രജ്ഞരും ബഹിരാകാശയാത്രികരും അതേ സന്ദേശം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു,” അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ വിജയകരമായ ബഹിരാകാശ ദൗത്യത്തിന് അഭിനന്ദനം അറിയിച്ച ശ്രീ രാജ്നാഥ് സിംഗ് ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഉദ്യോഗസ്ഥൻ്റെ ദൃഢനിശ്ചയത്തേയും ധൈര്യത്തെയും കുറിച്ച് എടുത്തുപറഞ്ഞു.അത് അദ്ദേഹത്തെ ദേശീയ അഭിമാനത്തിൻ്റെ ഉറവിടമാക്കി മാറ്റി.
വെറും രണ്ടര മാസത്തിനുള്ളിൽ രണ്ടര വർഷത്തെ പരിശീലനം പൂർത്തിയാക്കിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ലയുടെ അസാധാരണമായ സാക്ഷ്യം അദ്ദേഹത്തിൻ്റെ വ്യക്തിപരമായ സമർപ്പണത്തേയും ഇന്ത്യൻ ജനതയുടെ സ്ഥിരോത്സാഹത്തേയും പ്രകടമാക്കി.അദ്ദേഹത്തിൻ്റെ ഈ അസാധാരണ നേട്ടം സാങ്കേതിക നേട്ടം മാത്രമല്ല, അത് വിശ്വാസത്തിൻ്റേയും സമർപ്പണത്തിൻ്റേയും സന്ദേശമാണ്.ഇത് ഇന്ത്യയുടെ അഭിമാനം മാത്രമല്ല,മുഴുവൻ മനുഷ്യരാശിയുടേയും പുരോഗതിയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. .
ബഹിരാകാശയാത്രികരെ ശാരീരികമായും മാനസികമായും വൈകാരികമായും തയ്യാറാക്കേണ്ടതിൻ്റെ ആവശ്യകതയെ അടിവരയിട്ടുകൊണ്ട് ശ്രീ രാജ്നാഥ് സിംഗ് ഈ പരിശീലനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിൻ വഹിച്ച നിർണായക പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞു. “ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ആ സ്ഥാപനത്തിൻ്റെ വിജയത്തിൻ്റെ തിളക്കമാർന്ന ഒരു ആൾരൂപമാണ്", അദ്ദേഹം പറഞ്ഞു.
ആക്‌സിയം 4 മിഷൻ്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ അസാധാരണ അനുഭവം ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ല ചടങ്ങിൽ പങ്കുവെച്ചു.ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ എ.പി. സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
******
(Release ID: 2160400)