വനിതാ, ശിശു വികസന മന്ത്രാലയം
ഭരണ സംവിധാനങ്ങളിലുടനീളം ഡിജിറ്റൽ പ്രതിരോധശേഷിയും ഡിജിറ്റൽ സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി വനിതാ-ശിശു വികസന മന്ത്രാലയം സൈബർ സുരക്ഷാ അവബോധ ശില്പശാല സംഘടിപ്പിച്ചു
വനിതാ-ശിശു വികസന മന്ത്രാലയത്തിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുത്തു
Posted On:
27 JUN 2025 5:36PM by PIB Thiruvananthpuram
കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം ഇന്ന് (2025 ജൂൺ 27) ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ "സൈബർ സുരക്ഷാ അവബോധ ശില്പശാല" സംഘടിപ്പിച്ചു. ഓൺലൈൻ സുരക്ഷ, സൈബർ ഭീഷണികൾ, സുരക്ഷിത ഇന്റർനെറ്റ് രീതികൾ എന്നിവയെക്കുറിച്ച് , പ്രത്യേകിച്ച് രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രമായ സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിൽ ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചു.

ഒരു ബൃഹത്തായ സംരംഭത്തിന്റെ ആദ്യ ഘട്ടമാണ് ഈ ശില്പശാല . അടുത്ത ഘട്ടത്തിൽ സൈബർ അവബോധത്തിലും ഡിജിറ്റൽ സുരക്ഷാ രീതികളിലും ഫീൽഡ് തലത്തിൽ പ്രചാരണം നൽകും. മന്ത്രാലയത്തിന്റെ സേവന വിതരണ ശൃംഖലയിൽ നിർണായക പങ്കു വഹിക്കുന്ന മുൻനിര തൊഴിലാളികൾ, അംഗൻവാടി ജീവനക്കാർ, സംസ്ഥാനതല പങ്കാളികൾ എന്നിവരിലേക്ക് ഡിജിറ്റൽ അവബോധ പ്രവർത്തനങ്ങൾ വ്യാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

വനിതാ-ശിശു വികസന മന്ത്രാലയത്തിലെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ദേശീയ വനിതാ കമ്മീഷൻ (NCW), സാവിത്രിഭായ് ഫൂലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ ആൻഡ് ചൈൽഡ് ഡെവലപ്‌മെന്റ്, സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി (CARA), കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷൻ (NCPCR) തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ ഈ ശില്പശാലയിൽ പങ്കെടുത്തു.

ഡിജിറ്റൽ ഭീഷണികളെ നേരിടുന്നതിൽ സമഗ്ര വീക്ഷണം സ്വീകരിക്കുന്നതിനായി ഗവൺമെന്റിലെയും വ്യവസായ മേഖലയിലെയും ഉന്നത സൈബർ സുരക്ഷാ വിദഗ്ധർ ഈ ശിൽപശാലയിൽ ഒത്തുകൂടി. ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിലെ (I4C) വിദഗ്ധർ സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതയും അത് നേരിടുന്നതിന് ഉയർന്ന ജാഗ്രതയും ശക്തമായ ഏകോപനവും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ നോഡൽ ഏജൻസിയായ CERT-In (ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം) സൈബർ സുരക്ഷ, നയം, ഡാറ്റ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിട്ടു. ഡിജിറ്റൽ പ്രതിരോധശേഷിയുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ട് PwC ഇന്ത്യ, ലോകത്ത് നടക്കുന്ന ഹാക്കിങ് രീതികളെ പരിചയപ്പെടുത്തി. ഫിഷിംഗ് മുതൽ പോർട്ടൽ സുരക്ഷ വരെ, സ്വീകരിക്കേണ്ട പ്രായോഗിക സുരക്ഷാരീതികൾ സെഷനിൽ പരിചയപ്പെടുത്തി. സൈബർ സുരക്ഷ ഒറ്റത്തവണ പരിഹാരമല്ല - ഇത് ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും അനുവർത്തിക്കേണ്ട ഒരു ദൈനംദിന ശീലമാണ് എന്ന സന്ദേശം ഈ ശില്പശാല ഉയർത്തിക്കാട്ടി.

നമ്മുടെ ജോലിയും ആശയവിനിമയവും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി വളരെയധികം സംയോജിപ്പിച്ചിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച വനിതാ-ശിശു വികസന മന്ത്രാലയം സെക്രട്ടറി ശ്രീ അനിൽ മാലിക് പറഞ്ഞു. അതീവ സുരക്ഷ ആവശ്യമായ പ്രധാനപ്പെട്ട ഡാറ്റ കൈകാര്യം ചെയ്യുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്ന നിലയിൽ, നാം ജാഗ്രതയും അവബോധവും പുലർത്തേണ്ടത് അത്യാവശ്യമാണ്. ശരിയായ അറിവും രീതികളും ഉപയോഗിച്ച് നമ്മെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമയോചിത സംരംഭമാണ് ഈ ശില്പശാല എന്ന് അദ്ദേഹം പറഞ്ഞു. ഈ സെഷനുകൾ പരമാവധി പ്രയോജനപ്പെടുത്താൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.

സമഗ്ര വികസനത്തിനും കാര്യക്ഷമമായ സേവന വിതരണത്തിനുമായി കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം കഴിഞ്ഞ ദശകത്തിൽ, സാങ്കേതികവിദ്യ വിപുലമായി സ്വീകരിച്ചിട്ടുണ്ട്. 2024-ൽ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ് നേടിയ പോഷൻ ട്രാക്കർ പോലുള്ള സംരംഭങ്ങൾ 14 ലക്ഷം അംഗൻവാടി കേന്ദ്രങ്ങളിലെ മനുഷ്യരാൽ തയ്യാറാക്കപ്പെട്ടിരുന്ന രേഖകൾക്ക് പകരം തത്സമയ ഡാഷ്‌ബോർഡുകൾ സൃഷ്ടിക്കുന്നതിന് വഴിയൊരുക്കി. ഇത് 10 കോടിയിലധികം ഗുണഭോക്താക്കൾക്ക് പ്രയോജനകരമാാകുന്ന വിധത്തിൽ
ഡാറ്റാധിഷ്ഠിത തീരുമാനമെടുക്കലും സേവന വിതരണവും പ്രാപ്തമാക്കുന്നു. അതുപോലെ, പ്രധാനമന്ത്രി മാതൃ വന്ദന യോജന പൂർണ്ണമായും കടലാസ് രഹിതവും ആധാർ അധിഷ്ഠിത, ഡിബിടി സംവിധാനത്തിലൂടെയുമാണ് പ്രവർത്തിക്കുന്നത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള രജിസ്ട്രേഷൻ, ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഫണ്ട് വിതരണം ചെയ്യൽ, തത്സമയ പരാതി പരിഹാരം എന്നിവ വഴി ഇത് സുതാര്യമായി പ്രവർത്തിക്കുന്നു. മുഖംപ്രാമാനീകരണ സംവിധാനം സ്വീകരിക്കുന്നത് ഗുണഭോക്തൃ ആധികാരികത ഉറപ്പാക്കുന്നു. അതേസമയം ഷീ-ബോക്സ്, മിഷൻ ശക്തി പോർട്ടൽ, മിഷൻ വാത്സല്യ പോർട്ടൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ സുരക്ഷ, നിയമപരമായ പരിഹാരങ്ങൾ എന്നിവയിലേക്ക് സാങ്കേതികവിദ്യ അടിസ്ഥാനത്തിലുള്ള പ്രവേശന ക്ഷമത വാഗ്ദാനം ചെയ്യുന്നു. ഡിജിറ്റൽ ആശ്രയത്വം വളരുന്നതിനനുസരിച്ച്, സൈബർ സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഡാറ്റ സംരക്ഷിക്കുന്നതിനും ഈ സംവിധാനങ്ങളിലുള്ള വിശ്വാസം നിലനിർത്തുന്നതിനും സൈബർ ശുചിത്വത്തെക്കുറിച്ചുള്ള അവബോധവും ശേഷി വികസനവും അത്യാവശ്യമാണ്.
ഈ സംരംഭത്തിലൂടെ, ഡിജിറ്റൽ ഇടങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും സുതാര്യവും ഉത്തരവാദിത്വപരവുമായ ഡിജിറ്റൽ ഭരണ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത മന്ത്രാലയം ആവർത്തിച്ച് സ്ഥിരീകരിക്കുന്നു. 2047 ഓടെ വികസിത രാഷ്ട്രമായി മാറുന്നതിനുള്ള പരിവർത്തന കാലഘട്ടമായ അമൃത് കാലത്തിലൂടെ ഇന്ത്യ മുന്നോട്ട് പോകുമ്പോൾ, വികസിത ഭാരതത്തിന് അർത്ഥവത്തായ സംഭാവന നൽകുന്നതിന് ആവശ്യമായ സംവിധാനങ്ങളും ജ്ഞാനവും ഉപയോഗിച്ച് ആവാസവ്യവസ്ഥയെ ശാക്തീകരിക്കാൻ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്.
********************
(Release ID: 2140274)