രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

എല്ലാ വിധ ഭീകരപ്രവർത്തനങ്ങളും കുറ്റകരവും നീതീകരിക്കാൻ പാടില്ലാത്തതുമാണ്; പൊതു സുരക്ഷയും ക്ഷേമവും നേരിടുന്ന ഭീഷണികൾ ഇല്ലാതാക്കാൻ SCO അംഗരാജ്യങ്ങൾ ഒന്നിക്കണം: ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന SCO പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ രാജ്യ രക്ഷാ മന്ത്രി

Posted On: 26 JUN 2025 10:35AM by PIB Thiruvananthpuram
ഇന്ന് (2025 ജൂൺ 26-ന്) ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (SCO) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ, ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നയത്തിലുണ്ടായ പരിവർത്തനത്തിന്റെ വിശാലമായ രൂപരേഖ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അവതരിപ്പിച്ചു. പൊതു സുരക്ഷയും ക്ഷേമവും നേരിടുന്ന ഭീഷണികൾ ഇല്ലാതാക്കാൻ അംഗരാജ്യങ്ങൾ ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ സമാധാനം, സുരക്ഷ, വിശ്വാസരാഹിത്യം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും വർദ്ധിച്ചുവരുന്ന തീവ്രവാദം, ഭീകരവാദം എന്നിവയാണ് ഈ പ്രശ്‌നങ്ങളുടെ മൂലകാരണമെന്നും, പ്രതിരോധ മന്ത്രിമാരെയും, SCO സെക്രട്ടറി ജനറലും, SCO റീജിയണൽ ആന്റി-ടെററിസ്റ്റ് സ്ട്രക്ചർ (RATS) ഡയറക്ടറും അടക്കമുള്ള വിശിഷ്ട വ്യക്തികളെയും അഭിസംബോധന ചെയ്യവേ രാജ്യ രക്ഷാ മന്ത്രി പറഞ്ഞു.

രാഷ്ട്രേതര സംഘടനകളുടെയും ഭീകര സംഘടനകളുടെയും കൈകളിലെ കൂട്ട നശീകരണ ആയുധങ്ങളും അവയുടെ വ്യാപനവും ഭീകരതയും സമാധാനവും സമൃദ്ധിയും ഒരുമിച്ച് നിലനിൽക്കില്ല. ഈ വെല്ലുവിളികളെ നേരിടുന്നതിന് നിർണ്ണായക നടപടികൾ ആവശ്യമാണ്. ഇടുങ്ങിയതും സ്വാർത്ഥവുമായ ലക്ഷ്യങ്ങൾക്കായി ഭീകരതയെ സ്പോൺസർ ചെയ്യുകയും വളർത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നവർ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും. ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരതയെ നയമായി സ്വീകരിക്കുകയും ഭീകരർക്ക് അഭയം നൽകുകയും ചെയ്യുന്നു. അത്തരം ഇരട്ടത്താപ്പുകൾ അംഗീകരിക്കാനാകില്ല. അത്തരം രാജ്യങ്ങളെ വിമർശിക്കാൻ SCO മടി കാണിക്കരുത്, ”ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെയുള്ള നിന്ദ്യമായ ഭീകരപ്രവർത്തനങ്ങളിലേർപ്പെടുന്ന കുറ്റവാളികൾ, സംഘാടകർ, ധനസഹായം നൽകുന്നവർ, സ്പോൺസർമാർ എന്നിവരെക്കൊണ്ട് മറുപടി പറയിക്കുകയും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്യേണ്ടതിന്റെ ആവശ്യകത ശ്രീ രാജ്‌നാഥ് സിംഗ് ആവർത്തിച്ചു. എപ്പോൾ, എവിടെ, ആരെക്കൊണ്ട് ചെയ്യിച്ചാലും, ഏതൊരു ഭീകരപ്രവർത്തനവും കുറ്റകരവും ന്യായീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ രൂപത്തിലും ഭാവത്തിലും ഉള്ള  ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം ആവർത്തിച്ചുകൊണ്ട് SCO അംഗങ്ങൾ ഈ തിന്മയെ അസന്ദിഗ്ധമായി അപലപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വെല്ലുവിളി നേരിടുന്നതിൽ RATS സംവിധാനത്തിന്റെ നിർണ്ണായക പങ്ക് അംഗീകരിച്ചുകൊണ്ട്, യുവാക്കൾക്കിടയിൽ ഭീകരവാദ ആഭിമുഖ്യം വ്യാപിക്കുന്നത് തടയാനുള്ള എല്ലാവിധ മുൻകരുതലുകളുമെടുക്കാൻ രാജ്യ രക്ഷാ മന്ത്രി ആഹ്വാനം ചെയ്തു. "ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയിലേക്ക് നയിക്കുന്ന മൗലികവാദത്തെ ചെറുക്കുക" എന്ന വിഷയത്തിൽ SCO കൗൺസിൽ ഓഫ് സ്റ്റേറ്റ് ഹെഡ്‌സ് പുറത്തിറക്കിയ സംയുക്ത പ്രസ്താവന നമ്മുടെ സമാന പ്രതിബദ്ധതയുടെ പ്രതീകമാണെന്ന്," അദ്ദേഹം പറഞ്ഞു.

ആയുധങ്ങളുടെയും ലഹരിമരുന്നുകളുടെയും അതിർത്തി കടന്നുള്ള കള്ളക്കടത്തിന് ഭീകരർ  ഉപയോഗിക്കുന്ന ഡ്രോണുകൾ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളെ ഫലപ്രദമായി ചെറുക്കേണ്ടതിന്റെ പ്രാധാന്യം ശ്രീ രാജ്‌നാഥ് സിംഗ് വിശദീകരിച്ചു. പരസ്പരബന്ധിതമായ ഈ ലോകത്ത് ഭീഷണികൾക്കെതിരായ ഏക തടസ്സം പരമ്പരാഗത അതിർത്തികളല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട ഭീകരത, സൈബർ ആക്രമണങ്ങൾ, ഹൈബ്രിഡ് യുദ്ധം ഉൾപ്പെടെയുള്ള സങ്കീർണ്ണമായ വെല്ലുവിളികളുടെ ഒരു  പരമ്പരയാണ് ലോകം നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഭീഷണികൾ ദേശീയ അതിർത്തികളിലൊതുങ്ങുന്നില്ലെന്നും സുതാര്യത, പരസ്പര വിശ്വാസം, സഹകരണം എന്നിവയിലൂന്നിയ ഏകീകൃത പ്രതികരണം ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളിൽ SCO യുടെ നിർണ്ണായക പങ്ക് എടുത്തുകാണിക്കവേ, ആഗോള ജിഡിപിയുടെ ഏകദേശം 30 ശതമാനവും SCO അംഗരാജ്യങ്ങൾ സംഭാവന ചെയ്യുന്നതായും ലോക ജനസംഖ്യയുടെ ഏകദേശം 40 ശതമാനത്തെ ഉൾക്കൊള്ളുന്നതായും രാജ്യ രക്ഷാ മന്ത്രി പറഞ്ഞു. മേഖലയുടെ  സുരക്ഷിതവും സുസ്ഥിരവുമായ നിലനിൽപ്പിന് പരസ്പരസഹകരണം പ്രധാനമാണ്, അത് ജനങ്ങളുടെ ജീവിത  പുരോഗതിക്കും അഭിവൃദ്ധിയ്ക്കും കാരണമാകും.

ആഗോളവത്ക്കരണത്തിന് വേഗത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ബഹുരാഷ്ട്ര സംവിധാനങ്ങളുടെ ദുർബലത സമാധാനവും സുരക്ഷയും നിലനിർത്തുന്നത് മുതൽ മഹാമാരിക്ക് ശേഷം സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കുന്നത് വരെയുള്ള അടിയന്തര വെല്ലുവിളികളെ നേരിടുന്നതിൽ തടസ്സങ്ങൾ സൃഷിക്കുന്നതായും ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. വൻശക്തികൾ തമ്മിലുള്ള കിടമത്സരം കൂടുതൽ ശക്തമാവുകയാണെന്നും, ഭൗമരാഷ്ട്രീയ മത്സരങ്ങളിലിപ്പോൾ വ്യാപാരവും സാങ്കേതികവിദ്യയും  ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സംഭാഷണത്തിനും സഹകരണത്തിനുമുള്ള സംവിധാനങ്ങൾ സൃഷ്ടിച്ചുകൊണ്ട് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം തടയുന്നതിനും സഹകരണം കെട്ടിപ്പടുക്കുന്നതിനും പരിഷ്‌കൃത ബഹുരാഷ്ട്രവാദം സഹായിക്കുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു," അദ്ദേഹം പറഞ്ഞു.

മധ്യേഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത രാജ്യ രക്ഷാ മന്ത്രി ആവർത്തിച്ചു. "മികച്ച കണക്റ്റിവിറ്റി പരസ്പര വ്യാപാരം വർദ്ധിപ്പിക്കുക മാത്രമല്ല, പരസ്പര വിശ്വാസവും വളർത്തിയെടുക്കുന്നു. എന്നിരുന്നാലും, ഈ ഉദ്യമങ്ങളിൽ, SCO  ചാർട്ടറിന്റെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയെന്നത് അനിവാര്യമാണ്. അംഗരാജ്യങ്ങളുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബഹുമാനിക്കുകയെന്നതും അത്യാവശ്യമാണ്," അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യ സ്ഥിരതപുലർത്തുന്നുണ്ടെന്ന് ശ്രീ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് മാനുഷിക സഹായം ലഭ്യമാക്കുന്നതിലും സമഗ്ര വികസന ആവശ്യങ്ങൾക്ക് സംഭാവന നൽകുന്നതിലും ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ അടിയന്തര മുൻഗണനകൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ ഏറ്റവും വലിയ മേഖലാ വികസന പങ്കാളി എന്ന നിലയിൽ, ഇന്ത്യ അഫ്ഗാൻ ജനതയ്ക്കായി കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾ ഏറ്റെടുക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മഹാമാരികൾ, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യ-ജല സുരക്ഷ, അനുബന്ധ സാമൂഹിക തടസ്സങ്ങൾ തുടങ്ങിയ പാരമ്പര്യേതര സുരക്ഷാ വെല്ലുവിളികൾ അതിർത്തി ഭേദമെന്യേ ജന ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും രാജ്യ രക്ഷാ മന്ത്രി പങ്കുവെച്ചു. രാജ്യങ്ങൾ തമ്മിൽ ഉത്തരവാദിത്ത പൂർണ്ണമായ നയങ്ങളും സഹകരണവും ഇല്ലാതെ ഈ വെല്ലുവിളികളെ നേരിടാൻ കഴിയില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ  "ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, അടിസ്ഥാന സൗകര്യ റിസ്ക്ക് മാനേജ്മെന്റ്, മാനദണ്ഡങ്ങൾ, ധനസഹായം, പുനസൃഷ്ടി എന്നിവയും ലക്ഷ്യമിടുന്നു. മാനുഷിക സഹായവും ദുരന്ത നിവാരണവും കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ദ്ധ്യങ്ങൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനും രാജ്യങ്ങൾ എങ്ങനെ ഒത്തുചേരുന്നു എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ SAGAR (മേഖലയിലെ എല്ലാവർക്കും സുരക്ഷയും വികസനവും) MAHASAGAR (മേഖലകളിലുടനീളമുള്ള സുരക്ഷയും വികസനവും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പരസ്പരാശ്രിതവും സമഗ്രവുമായ നടപടികൾ) ദർശനങ്ങൾ വളർച്ചയ്ക്കും സാമ്പത്തിക വികസനത്തിനും അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള തെളിവാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു. സുരക്ഷയും സ്ഥിരതയും അവിഭാജ്യ ഘടകങ്ങളാണ്. SCO അംഗങ്ങൾക്കിടയിലെ  സഹകരണത്തിനും പരസ്പര വിശ്വാസത്തിനും ഇന്ത്യയുടെ പിന്തുണ അദ്ദേഹം അടിവരയിട്ടു വ്യക്തമാക്കി. സമകാലിക വെല്ലുവിളികളെ നേരിട്ട്, ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും നിറവേറ്റാൻ കൂട്ടായി പരിശ്രമിക്കണം. "നമ്മുടെ അയൽപക്കത്ത് സ്ഥിരതയും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള നമ്മുടെ ഉദ്യമങ്ങളിൽ നാമെല്ലാവരും പൂർണ്ണഹൃദയത്തോടെ പങ്കെടുക്കണം," അദ്ദേഹം പറഞ്ഞു.

'വസുധൈവ കുടുംബകം' (ലോകം ഒരു കുടുംബം) എന്ന സാംസ്ക്കാരിക ധാർമ്മികതയിൽ അധിഷ്ഠിതമായ 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിൽ ആഗോള വെല്ലുവിളികളെ നേരിടുന്നതിൽ സമവായം കെട്ടിപ്പടുക്കാൻ ഇന്ത്യ ശ്രമിക്കുന്നതായി രാജ്യരക്ഷാ മന്ത്രി എടുത്തുപറഞ്ഞു. പരസ്പര ധാരണയും സംയുക്‌ത നേട്ടങ്ങളും നമ്മുടെ മാർഗ്ഗനിർദ്ദേശ തത്വങ്ങളായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
 
****

(Release ID: 2139817)