പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 11 വർഷത്തെ ഭരണകാലത്ത് യുവാക്കളുടെ അഭിലാഷങ്ങളുടെ ജനാധിപത്യവൽക്കരണത്തിനൊപ്പം സിവിൽ സർവീസിന്റെ ജനാധിപത്യവൽക്കരണം സാധ്യമായി"-കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

"പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്നങ്ങൾ കഴിഞ്ഞ 11 വർഷത്തിനിടയിൽ, പ്രധാനമന്ത്രി മോദി സാക്ഷാത്കരിച്ചു,"- കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്

Posted On: 22 JUN 2025 3:15PM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷത്തെ ഭരണകാലയളവിൽ യുവാക്കളുടെ അഭിലാഷങ്ങളുടെ ജനാധിപത്യവൽക്കരണത്തിനൊപ്പം സിവിൽ സർവീസിന്റെ ജനാധിപത്യവൽക്കരണം സാധ്യമായി എന്ന് ദൂരദർശൻ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഒരു കാലത്ത് ഐഎഎസ് ഉൾപ്പെടെ സിവിൽ സർവീസ് റാങ്കുകൾ  ബിഹാർ, തമിഴ്‌നാട്, കേരളം തുടങ്ങിയ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു ലഭിച്ചിരുന്നത്. മുൻപ് സിവിൽ സർവീസ് പട്ടികയിൽ ഇടം നേടാൻ കഴിയാതിരുന്ന പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇന്ന്  പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി എത്തുന്നത്. 2022 ലെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ അഖിലേന്ത്യാ റാങ്ക് 11 നേടിയ ജമ്മു കാശ്മീരിലെ അതിർത്തി ജില്ലയായ പൂഞ്ചിൽ നിന്നുള്ള പർസൻജിത് കൗറിന്റെയും 2016 ലെ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടിയ പഞ്ചാബിൽ നിന്നുള്ള അൻമോൾ ഷേർ സിംഗ് ബേദിയുടെയും വിജയകഥ അദ്ദേഹം പരാമർശിച്ചു
 
 ഭരണസംവിധാനം  വാഗ്ദാനം ചെയ്യുന്ന പക്ഷപാത രഹിതമായ പ്രവർത്തനങ്ങളിലും തുല്യ അവസരത്തിലും യുവാക്കളുടെ വിശ്വാസം പുനഃസ്ഥാപിച്ചതായും അതുവഴി യുവാക്കളുടെ അഭിലാഷങ്ങളുടെ ജനാധിപത്യവൽക്കരണത്തിന് ഇത് കാരണമായതായും മന്ത്രി പറഞ്ഞു.
 
"ജനാധിപത്യത്തിന്റെ യഥാർത്ഥ സത്ത ഇതാണ് - ഓരോ അമ്മയ്ക്കും അവരുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ പരിഗണിക്കാതെ, തന്റെ കുട്ടിക്ക് മികച്ച നിലയിൽ എത്താൻ കഴിയുമെന്ന് കരുതാനാവുന്ന ആത്മവിശ്വാസം ഇവിടെയുണ്ട്", ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
 
കഴിഞ്ഞ 11 വർഷങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരിവർത്തനാത്മകമാണെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. "പതിറ്റാണ്ടുകളായി തലമുറകൾ ആഗ്രഹിച്ചത് വെറും ഒരു പതിറ്റാണ്ടിൽ സാധ്യമായി," അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി കഴിഞ്ഞ കാലത്തിന്റെ കണ്ണുനീർ തുടയ്ക്കുകയും പകരം ജനങ്ങളുടെ കണ്ണുകളിൽ പ്രതീക്ഷയും ഭാവി അഭിലാഷങ്ങളും നിറയ്ക്കുകയും ചെയ്തതായി  അദ്ദേഹം കൂട്ടിച്ചേർത്തു.
 
 അടിസ്ഥാന സൗകര്യങ്ങൾ, ഭരണം, സാങ്കേതികവിദ്യ, യുവജന ശാക്തീകരണം തുടങ്ങിയ എല്ലാ മേഖലയിലും ഓരോ ഇന്ത്യക്കാരനും അഭൂതപൂർവമായ അവസരങ്ങൾ ലഭ്യമാക്കിക്കൊണ്ട്, ഒരു പുതിയ നാഴികക്കല്ല് സൃഷ്ടിച്ചുകൊണ്ടാണ് ഓരോ വർഷവും കടന്നുപോയതെന്ന് മന്ത്രി പറഞ്ഞു.
 
പ്രധാനമന്ത്രിയുടെ ഭരണ നേതൃത്വത്തിൽ പൗരന്മാരുടെ ആത്മാഭിമാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്ന് കേന്ദ്രശാസ്ത്ര സാങ്കേതിക (സ്വതന്ത്ര ചുമതല); ഭൗമ ശാസ്ത്രം,പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ്ജ വകുപ്പ്, ബഹിരാകാശ വകുപ്പ്, ഉദ്യോഗസ്ഥ, പൊതുജന പരാതി പരിഹാര, പെൻഷൻ വകുപ്പ് സഹമന്ത്രിയായ ഡോ. ജിതേന്ദ്ര സിംഗ് പ്രസ്താവിച്ചു. ഗവൺമെന്റ് ജോലി എന്ന പരമ്പരാഗത ചിന്തയ്ക്ക് അപ്പുറത്തേക്ക് തൊഴിൽ സാധ്യതകൾ എങ്ങനെ വിശാലമാക്കപ്പെട്ടു എന്ന് പ്രധാനമന്ത്രിയുടെ 2016 ലെ "സ്റ്റാർട്ട്-അപ്പ് ഇന്ത്യ, സ്റ്റാൻഡ്-അപ്പ് ഇന്ത്യ" എന്ന ചരിത്രപരമായ ആഹ്വാനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.
 
" ജോലി എന്നാൽ ' ഗവൺമെന്റ് ജോലി ' മാത്രമല്ല, നൂതനാശയങ്ങൾ, സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയും പ്രധാനമാണെന്ന് അപ്പോഴാണ് ജനങ്ങൾ മനസ്സിലാക്കിയത്" മന്ത്രി അഭിപ്രായപ്പെട്ടു.
 
 ഇന്ത്യയുടെ ബയോടെക് മേഖല ഇതിന് ഒരു ഉത്തമ ഉദാഹരണമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 2014 ലെ വെറും 50 സ്റ്റാർട്ടപ്പുകളിൽ നിന്ന് 2024 ൽ അവയുടെ എണ്ണം  10,075 ൽ കൂടുതലായി വളർന്നു. അവയുടെ മൂല്യം ആകട്ടെ 10 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം 170 ബില്യൺ ഡോളറായി ഉയർന്നു. ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തവും ബയോ-ഇ3, നാഷണൽ ക്വാണ്ടം മിഷൻ പോലുള്ള ദീർഘവീക്ഷണമുള്ള നയങ്ങളുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
 
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ജമ്മു കശ്മീരിനെയും ഇന്ത്യയുടെ മുഖ്യധാരാ വികസനത്തിൽ സംയോജിപ്പിച്ചതിനെ ഡോ. ജിതേന്ദ്ര സിംഗ് പ്രത്യേകം പരാമർശിച്ചു.
 
" ഈ പ്രദേശങ്ങൾ പതിറ്റാണ്ടുകളായി റെയിൽവേയ്ക്കായി കാത്തിരുന്നു.എന്നാൽ ഒരിക്കൽ ഒറ്റപ്പെട്ടിരുന്ന താഴ്‌വരകളിലൂടെ ഇപ്പോൾ പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിൽ ട്രെയിനുകൾ സർവീസ് നടത്തുന്നു ”അദ്ദേഹം പറഞ്ഞു.
 
1972 ൽ ജമ്മു സ്റ്റേഷൻ ആദ്യമായി കമ്മീഷൻ ചെയ്തതും പിന്നീട് പ്രധാനമന്ത്രി മോദി വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതുവരെയുള്ള അരനൂറ്റാണ്ടത്തെ ദീർഘമായ ഇടവേളയും മന്ത്രി പരാമർശിച്ചു.
 
 അഹമ്മദാബാദിൽ നടന്ന ദാരുണമായവിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിമാനജീവനക്കാരായ മണിപ്പൂരി പെൺകുട്ടികളുടെ  ഉദാഹരണങ്ങൾ വൈകാരികമായി ഉദ്ധരിച്ച് കൊണ്ട്, വടക്ക് കിഴക്കൻ മേഖല ഒറ്റപ്പെടലിൽ നിന്ന് അന്താരാഷ്ട്ര വ്യോമയാന, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ ഭാഗമായി വളരെയധികം മുന്നോട്ടു പോയതായി ഡോ. ജിതേന്ദ്ര സിംഗ് പരാമർശിച്ചു.
 
 ബഹിരാകാശ, ജൈവ സാങ്കേതികവിദ്യ മേഖലകളിൽ ഇന്ത്യയുടെ നേതൃത്വത്തെ ഡോ. ജിതേന്ദ്ര സിംഗ് സ്ഥിരീകരിച്ചു. ശാസ്ത്ര, നൂതനാശയ മേഖലകളിൽ രാജ്യത്തിന്റെ ഉയർന്നുവരുന്ന ആഗോള നിലവാരം എടുത്തുകാണിച്ചു. ഇന്ത്യയുടെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ആക്സിയം -4 ദൗത്യത്തിൽ മിഷൻ പൈലറ്റായി സേവനമനുഷ്ഠിക്കുമെന്നും   ബയോടെക്നോളജി വകുപ്പ് (ഡിബിടി) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബയോടെക് കിറ്റുകൾ ഉപയോഗിച്ച് അത്യാധുനിക ബഹിരാകാശ ജീവശാസ്ത്ര പരീക്ഷണങ്ങൾ അദ്ദേഹം നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യ സ്ഥിരതയോടെ മുന്നോട്ട് പോകുകയാണെന്നും  2035 ഓടെ സ്വന്തമായി 'ഭാരത് അന്തരിക്ഷ് സ്റ്റേഷൻ' സ്ഥാപിക്കുമെന്നും ഡോ. സിംഗ് പറഞ്ഞു. ഇത് രാജ്യത്തിന്റെ ബഹിരാകാശ അഭിലാഷങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ല് സൃഷ്ടിക്കും.
 
ലോകം ഇപ്പോൾ ഇന്ത്യയുമായി സജീവമായി സഹകരിക്കുകയും രാജ്യത്തിന്റെ  ശാസ്ത്രീയ ശേഷി അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.ഇത് ഒരു വിശ്വസനീയ ആഗോള ശാസ്ത്ര പങ്കാളി എന്ന നിലയിൽ രാജ്യത്തിന്റെ ഉയർച്ചയുടെ തെളിവാണ്.
 
കഴിഞ്ഞ ദശകത്തിൽ പൗരകേന്ദ്രീകൃത സേവന വിതരണത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന നിരവധി സുപ്രധാന ഭരണ പരിഷ്കാരങ്ങൾ ഡോ. ജിതേന്ദ്ര സിംഗ് എടുത്തുപറഞ്ഞു. ഇന്ത്യയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ CPGRAMS, ഇപ്പോൾ ഒരു ആഗോള മാതൃകയായി മാറിയിട്ടുണ്ട്.2014 ൽ കേവലം 2 ലക്ഷം പരാതികൾ കൈകാര്യം ചെയ്തിരുന്നിടത്ത് നിന്ന് 2024 ൽ 26 ലക്ഷത്തിലധികം പരാതികൾ കൈകാര്യം ചെയ്തു. 96% പരാതികളും തീർപ്പാക്കി എന്ന കണക്കും ശ്രദ്ധേയമാണ്.
 
പെൻഷൻകാർക്കായി അവതരിപ്പിച്ച ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) സംവിധാനത്തെക്കുറിച്ചും മന്ത്രി സംസാരിച്ചു. ഗവൺമെന്റിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായ ഇത് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയിലൂടെയാണ് നടപ്പാക്കുന്നത്.ഈ സംവിധാനം പ്രായമായ പൗരന്മാർക്ക് വ്യക്തി സ്ഥിരീകരണത്തിനായി ബാങ്കുകളിൽ നേരിട്ട് പോകേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കി.  കൂടാതെ, വിധവകൾക്കും വിവാഹമോചിതരായ പെൺകുട്ടികൾക്കും കുടുംബ പെൻഷൻ നൽകുന്നതും, വനിതാ ഉദ്യോഗസ്ഥർക്ക് നോമിനികളായി അവരുടെ പങ്കാളികളെ മാത്രം പരിമിതപ്പെടുത്തുന്നതിനുപകരം മാതാപിതാക്കളെയോ കുട്ടികളെയോ നോമിനികളായി നിർദ്ദേശിക്കാനുള്ള അവസരവും ഉൾപ്പെടെ പുരോഗമനപരമായ പെൻഷൻ പരിഷ്കാരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. എല്ലാവരെയും കൂടുതൽ ഉൾക്കൊള്ളുന്നതും അനുകമ്പ പൂർണവുമായ ഭരണ സമീപനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
 
 മോദി ഗവൺമെന്റിന്റെ അഴിമതി രഹിത റെക്കോർഡ് പരാമർശിച്ചുകൊണ്ട് “കഴിഞ്ഞ 11 വർഷത്തിനിടയിൽ, കേന്ദ്ര മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ പോലും അഴിമതി ആരോപണം ഉയർന്നിട്ടില്ല. അഴിമതികൾ ഒരു സാധാരണ സംഭവമായിരുന്ന മുൻ ഭരണവുമായി ഇതിനെ താരതമ്യം ചെയ്യണം,”എന്ന്ഡോ. ജിതേന്ദ്ര സിംഗ് അഭിമാനപൂർവ്വം ആവശ്യപ്പെട്ടു 
 
രാഷ്ട്രീയത്തിലെ സാംസ്കാരിക മാറ്റത്തെയും മന്ത്രി ചൂണ്ടിക്കാട്ടി. ഗവൺമെന്റ് ഇനി പൗരന്മാരെ വോട്ട് ബാങ്കുകളായി തരംതിരിക്കില്ല. പരമ്പരാഗതമല്ലാത്ത വോട്ടർ മേഖലകളിൽ പോലും പ്രധാനമന്ത്രി ആവാസ് യോജന വീടുകൾ ഉൾപ്പെടെയുള്ള പദ്ധതികളുടെ 100% പൂർത്തീകരണം ഉറപ്പാക്കുന്നു.
 
ജമ്മു & കശ്മീരിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് പരാമർശിച്ച ഡോ. ജിതേന്ദ്ര സിംഗ് അവിടം സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും വിനോദസഞ്ചാരം അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്നും വ്യക്തമാക്കി. “അടുത്തിടെ ദാരുണമായ സംഭവം നടന്ന പഹൽഗാം ഇന്ന് നിങ്ങൾ സന്ദർശിക്കുക, അവിടെ ഇപ്പോൾ സന്ദർശകരാൽ തിങ്ങിനിറഞ്ഞത് നിങ്ങൾക്ക് കാണാൻ ആകും ,” അദ്ദേഹം പറഞ്ഞു.
 
ഡോ. ജിതേന്ദ്ര സിംഗ് ജമ്മു & കശ്മീരിലെ ലിഥിയം ശേഖരത്തെക്കുറിച്ചും പരാമർശിച്ചു. സാമ്പത്തിക മേഖലയിലെ ഗെയിം ചേഞ്ചർ ആയി മാറാൻ അവയ്ക്ക് കഴിയുമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. മേഖലയിലെ യുവാക്കൾ അഭിലാഷമുള്ളവരും ഈ അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാൻ ദൃഢനിശ്ചയമുള്ളവരുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
 
" 2047 ലെ വികസിത ഭാരതത്തിന് പിന്നിലെ യഥാർത്ഥ ചാലകശക്തി രാജ്യത്തെ പൗരന്മാരായിരിക്കും. അവരുടെ പിന്തുണയും അഭിലാഷവും പങ്കാളിത്തവുമാണ് ഭാരതത്തിന്റെ അടുത്ത 25 വർഷത്തെ യാത്രയെ രൂപപ്പെടുത്തുന്നത്." എന്ന് സംഭാഷണം ഉപസംഹരിച്ചുകൊണ്ട് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു
 
*****

(Release ID: 2138792)