സഹകരണ മന്ത്രാലയം
azadi ka amrit mahotsav

അന്താരാഷ്ട്ര സഹകരണ വർഷം 2025' ന്റെ ഭാഗമായി മുംബൈയിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനെ അഭിസംബോധന ചെയ്ത് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ

Posted On: 20 JUN 2025 7:31PM by PIB Thiruvananthpuram

2025-ലെ അന്താരാഷ്ട്ര സഹകരണ വർഷത്തോടനുബന്ധിച്ച് മുംബൈയിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിനെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു.  മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര സഹകരണ സഹമന്ത്രി ശ്രീ മുരളീധർ മൊഹോൾ എന്നിവരടക്കം  നിരവധി പ്രമുഖർ  പരിപാടിയില്‍ പങ്കെടുത്തു.


 

സഹകരണ സ്ഥാപനങ്ങൾ ലോകത്തിന്  ഒരു സാമ്പത്തിക വ്യവസ്ഥയാണെങ്കില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സഹകരണം ഒരു പരമ്പരാഗത ജീവിത തത്വശാസ്ത്രമാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഒരുമിച്ച് ജീവിക്കുന്നതും ഒരുമിച്ച് ചിന്തിക്കുന്നതും കൂട്ടായി പ്രവർത്തിക്കുന്നതും  അതുവഴി  പൊതു ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും  സന്തോഷത്തിലും ദുഃഖത്തിലും പരസ്പരം കൂടെ നിൽക്കുന്നതും ഇന്ത്യൻ തത്ത്വചിന്തയുടെ ആത്മാവിന്റെ ഭാഗമാണ്.   ഏകദേശം 125 വർഷത്തോളം പഴക്കമേറിയ സഹകരണ പ്രസ്ഥാനം അതിന്റെ ഉയർച്ച താഴ്ചകളിലൂടെ, രാജ്യത്തെ ദരിദ്രർക്കും കർഷകർക്കും സ്ത്രീകളടക്കം ഗ്രാമീണ ജനതയ്ക്കും പിന്തുണ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

അമുൽ, ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ഇഫ്കോ), കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ക്രിഭ്കോ), ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷൻ (നാഫെഡ് ) തുടങ്ങി സഹകരണ പ്രസ്ഥാനത്തിന് കീഴിലെ സംഘടനകൾ നിരവധി വിജയഗാഥകൾ സൃഷ്ടിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ന്, 36 ലക്ഷം ദരിദ്ര  ഗ്രാമീണ സ്ത്രീകൾ അമുലിന്റെ ഭാഗമാണ്.  അവർ 100 രൂപയിൽ കൂടുതൽ മൂലധനം നിക്ഷേപിച്ചിട്ടില്ലെങ്കിലും അവരുടെ കഠിനാധ്വാനത്തിലൂടെ  അമുല്‍ കൈവരിച്ച 80,000 കോടി രൂപയുടെ വിറ്റുവരവിലെ ലാഭം നേരിട്ട് ഈ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കപ്പെടുന്നു. ചെറുകിട കർഷകർ അവരുടെ വയലുകളിൽ അധ്വാനിച്ച് ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കുറഞ്ഞ താങ്ങുവിലയില്‍  (എംഎസ്പി) കേന്ദ്രസര്‍ക്കാറിന് നൽകുന്നു.  ഇതേ ധാന്യം പ്രതിമാസം 5 കിലോ സൗജന്യ റേഷനായി ദരിദ്രർക്ക് വിതരണം ചെയ്യുന്നു.  ഈ മുഴുവന്‍ പദ്ധതിയുടെയും അടിത്തറ എൻസിസിഎഫും പ്രത്യേകിച്ച് നാഫെഡും ആണെന്നും ശ്രീ അമിത്ഷാ വ്യക്തമാക്കി. 

 

കർഷകർ നാഫെഡ് ആപ്പിൽ രജിസ്റ്റർ ചെയ്താൽ അവരുടെ മുഴുവന്‍ പയറുവർഗങ്ങളും ചോളവും കുറഞ്ഞ താങ്ങുവിലയ്ക്ക് (എംഎസ്പി) നാഫെഡ് വാങ്ങുമെന്ന് കേന്ദ്ര സഹകരണ മന്ത്രി അറിയിച്ചു. വിപണി വില കൂടുതലാണെങ്കിൽ കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ വിപണിയിൽ വിറ്റ് ഉയര്‍ന്ന ലാഭം നേടാം.  മാതൃകാ അപ്ലിക്കേഷന്റെ  വിജയത്തിന്റെ അടിസ്ഥാനത്തില്‍  നാഫെഡ് ഉടൻ കർഷകരിൽ നിന്ന് നേരിട്ട് സംഭരണം ആരംഭിക്കുമെന്ന് ശ്രീ ഷാ കൂട്ടിച്ചേർത്തു. കർഷകർക്ക് അവരുടെ മൂന്ന് വിളകളുടെയും ഫലപ്രദ ആസൂത്രണത്തിന് ഈ സംവിധാനം സഹായിക്കും. 

 

നാഫെഡിന്റെ പുതിയ ഉല്പന്നങ്ങൾ, കർഷക ഉല്പാദക സംഘടനകള്‍ക്ക്  (എഫ്‌പി‌ഒകൾ) ധനസഹായങ്ങള്‍, പുതിയ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങള്‍ക്കൊപ്പം (പി‌എ‌സി‌എസ്)   സംഭരണശാലകളുടെ നിര്‍മാണം എന്നിവയ്ക്ക്  പരിപാടിയിൽ ഔപചാരികമായി കരാറുകൾ രൂപീകരിച്ചത് നാഫെഡിന്റെ കർഷക കേന്ദ്രീകൃത പ്രവർത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു.  രാജ്യത്തെ കർഷകരെ ശാക്തീകരിക്കാനും അവരുടെ അഭിവൃദ്ധിയ്ക്ക്  ആവാസവ്യവസ്ഥ സൃഷ്ടിക്കാനുമാണ് പ്രധാനമന്ത്രി മോദി കേന്ദ്ര സഹകരണ മന്ത്രാലയം സ്ഥാപിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.   സഹകരണ മന്ത്രാലയം അതിന്റെ തുടക്കം മുതല്‍  നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

രാജ്യത്തെ സഹകരണ പ്രസ്ഥാനം വിവിധയിടങ്ങളില്‍ വ്യത്യസ്തമായി വളര്‍ന്നുവെന്ന് കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയും ഗുജറാത്തും ഗോവയുമടക്കം  പടിഞ്ഞാറൻ മേഖലയിൽ സഹകരണ പ്രസ്ഥാനം അഭിവൃദ്ധി പ്രാപിച്ചെങ്കിലും വടക്കുകിഴക്കൻ മേഖലകളിൽ  ദുർബലമായത് സഹകരണ പ്രസ്ഥാനത്തിന്റെ അസമമായ പുരോഗതിയിലേക്കാണ് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.  

 

ഇന്ന് സഹകരണ മന്ത്രാലയത്തിന്റെയും സംസ്ഥാനങ്ങളിലെ സഹകരണ രജിസ്ട്രാർമാരുടെയും പക്കല്‍ സഹകരണ സ്ഥാപനങ്ങളെക്കുറിച്ച് വിശദ വിവരശേഖരമുണ്ടെന്ന്  ശ്രീ അമിത് ഷാ പറഞ്ഞു. പോരായ്മകൾ എവിടെയാണെന്നും സഹകരണ പ്രസ്ഥാനം എവിടെയെല്ലാം വികസിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയത്തിന് വ്യക്തമായ ധാരണയുണ്ടെന്നാണ് ഇതിനർത്ഥം. സഹകരണ വിവരശേഖരത്തിലൂടെ ന്യൂനതകള്‍ തിരിച്ചറിഞ്ഞ് രാജ്യത്തുടനീളം രണ്ട് ലക്ഷം പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പിഎസിഎസ്) സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ഇത്  യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്ത് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളോ  മറ്റേതെങ്കിലും പ്രാഥമിക സഹകരണ സംഘമോ ഇല്ലാത്ത ഒരു പഞ്ചായത്തുപോലും ഉണ്ടാകില്ല. ഇവയെല്ലാം ബഹുമുഖ സഹകരണ സംഘങ്ങളായിരിക്കുമെന്നും ശ്രീ അമിത്ഷാ പറഞ്ഞു. 

 

ഏകദേശം എല്ലാ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും (പിഎസിഎസ്) കമ്പ്യൂട്ടർവൽക്കരിക്കപ്പെട്ടുവെന്നും ഏകദേശം 52,000 സംഘങ്ങള്‍ ഇതിനകം പ്രവർത്തനക്ഷമമാണെന്നും കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങള്‍ക്കായുള്ള മാതൃകാ ചട്ടങ്ങള്‍ തയ്യാറാക്കി സംസ്ഥാനങ്ങൾക്ക് അയക്കുകയും അവ  അംഗീകരിക്കപ്പെടുകയും ചെയ്തു. ഈ ചട്ടങ്ങള്‍ പ്രകാരം വായ്പാ സംഘങ്ങള്‍ക്ക് 24 വ്യത്യസ്ത പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അനുമതിയുണ്ട്. നേരത്തെ  ഹ്രസ്വകാല കാർഷിക വായ്പകൾ നൽകുന്നതിൽ മാത്രം പരിമിതപ്പെടുത്തിയിരുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക്  ഇപ്പോൾ  പൊതു സേവന കേന്ദ്രങ്ങളായി പ്രവർത്തിക്കാം. കൂടാതെ ജൻ ഔഷധി കേന്ദ്രങ്ങളും  പെട്രോൾ പമ്പുകളും സ്ഥാപിക്കാനും ഗ്യാസ് വിതരണം ഏറ്റെടുക്കാനും ഹർ ഘർ നൽ സേ ജൽ പദ്ധതി പ്രകാരം ജലവിതരണം നടത്തിക്കൊണ്ടുപോകാനും സംഭരണശാലകള്‍ നിർമിക്കാനും സഹകരണ ടാക്സി സേവനങ്ങളിൽ ഏർപ്പെടാനും വിമാന - റെയിൽ ടിക്കറ്റ് ബുക്കിങ് സേവനങ്ങള്‍ പോലും നല്‍കാനും സാധിക്കും.  ഈ 24 തരം പ്രവർത്തനങ്ങളുമായി പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ അവ കൂടുതൽ പ്രായോഗികവും വിജയകരവുമായതായി അദ്ദേഹം എടുത്തുപറഞ്ഞു. കമ്പ്യൂട്ടർവൽക്കരണത്തിന് ശേഷം മുഴുവൻ അക്കൗണ്ടിംഗ് സംവിധാനവും അതത് സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ അവരുടെ കമ്പ്യൂട്ടറുകളിൽ ലഭ്യമാക്കി. ഇന്ന് പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍ 300 ഇനം പദ്ധതികളുടെ കേന്ദ്രമായി മാറിയിരിക്കുന്നു.

 

ത്രിഭുവൻ സഹകാരി സർവകലാശാല സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചതായും അതിന്റെ ശിലാസ്ഥാപനം ഉടനുണ്ടാകുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. സഹകരണ മാതൃകയിലധിഷ്ഠിതമായ  ടാക്സി സേവനം ആരംഭിക്കുകയും  ഇതിൽ ടാക്സി ഡ്രൈവർമാരെ അംഗങ്ങളാക്കുന്നതിനൊപ്പം ലാഭം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിലൂടെ അവരെ വാഹന ഉടമകളായി നിലനിര്‍ത്തുകയും ചെയ്യും.  ഇൻഷുറൻസിൽ സഹകരണ മേഖലയുടെ വിഹിതം വർധിപ്പിക്കുന്നതിലൂടെ പൂർണമായി സഹകരണ ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് കമ്പനി ഉടൻ സ്ഥാപിക്കുമെന്നും ഇത് നിരവധി പുതിയ അവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ആദായനികുതി നിയമങ്ങളുമായി  കോർപ്പറേറ്റ്, സഹകരണ മേഖലകളെ സംയോജിപ്പിക്കുന്നതിൽ  ശ്രദ്ധ കേന്ദ്രീകരിച്ച് സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ വിപുലമായ ശ്രമങ്ങൾ നടത്തിയതായി കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. സർചാർജ് 12 ശതമാനത്തിൽ നിന്ന് 7 ശതമാനമായും  കുറഞ്ഞ ബദല്‍ നികുതി  (എംഎടി) 18.5 ശതമാനത്തില്‍നിന്ന്  15 ശതമാനമായും കുറച്ചു.  2 ലക്ഷം രൂപയിൽ താഴെ ഇടപാടുകളുടെ ആദായനികുതി പിഴകളിൽ നിന്ന് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെ ഒഴിവാക്കിയതായും കരിമ്പ് മില്ലുകളുമായി ബന്ധപ്പെട്ട നികുതി തർക്കങ്ങൾ പരിഹരിച്ചതായും  ശ്രീ ഷാ അറിയിച്ചു. 

 

നാഷണൽ കോപ്പറേറ്റീവ് എക്‌സ്‌പോർട്ട്സ് ലിമിറ്റഡ് (എന്‍സിഇഎല്‍), നാഷണൽ കോപ്പറേറ്റീവ് ഓർഗാനിക്‌സ് ലിമിറ്റഡ് (എന്‍സിഒഎല്‍), ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് (ബിബിഎസ്എസ്എല്‍) എന്നിവ സർക്കാർ മൂന്ന് വർഷത്തിനകം സ്ഥാപിച്ചതായി ശ്രീ അമിത് ഷാ പ്രഖ്യാപിച്ചു. ഈ ദേശീയ സഹകരണ സ്ഥാപനങ്ങൾ കർഷകരുടെ ഉല്പന്നങ്ങൾ ആഗോള വിപണികളിൽ വിൽക്കുകയും ലാഭം നേരിട്ട് കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയും ചെയ്യും. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ 'ഭാരത് ഓർഗാനിക്' എന്ന പേരിൽ 'ഭാരത്' ബ്രാൻഡിന് കീഴിൽ പരിശോധിക്കുകയും വിൽക്കുകയും ചെയ്യുന്ന ജൈവ ഉൽപ്പന്നങ്ങൾ ജൈവ, പരമ്പരാഗത കാര്‍ഷികരീതികള്‍ പിന്തുടരുന്ന കർഷകർക്ക് ഗുണം ചെയ്യുമെന്നും ഉപഭോക്താക്കൾക്ക് വിശ്വസനീയ ജൈവ ഉല്പന്നങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിത്തുകളുടെ സംരക്ഷണവും പ്രോത്സാഹനവും  ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അടുത്ത പത്ത് വർഷത്തിനകം ഈ മൂന്ന് പുതിയ ദേശീയ സഹകരണ സ്ഥാപനങ്ങളും അമുലിനും നാഫെഡിനും ഇഫ്കോയ്ക്കും ക്രിഭ്കോയ്ക്കും  സമാനമായി  സുപ്രധാന കാര്‍ഷിക സ്ഥാപനങ്ങളായി മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

ദേശീയ സഹകരണ വികസന കോർപ്പറേഷനിലെ (എൻ‌സി‌ഡി‌സി) പരിവർത്തനാത്മക മാറ്റങ്ങളിലൂടെ ഏകദേശം 1.38 ലക്ഷം കോടി രൂപയുടെ സാമ്പത്തിക സഹായം നൽകിയതായി  കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു.   മത്സ്യബന്ധന മേഖലയിൽ സഹകരണ സ്ഥാപനങ്ങളിലൂടെ  44 ആഴക്കടൽ ട്രോളറുകള്‍ക്ക് പിന്തുണ നല്‍കുന്നു. രണ്ടാംഘട്ട ധവളവിപ്ലവം ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നു. കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ ചോളത്തിൽ നിന്ന് ലഭിക്കുന്ന എഥനോളിന്റെ വില കേന്ദ്രസര്‍ക്കാര്‍  വർധിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ ചൂണ്ടിക്കാട്ടി. നിലവിൽ വാഹന ഇന്ധനങ്ങളില്‍  20% എഥനോൾ മിശ്രണം നടത്തിയതുവഴി  രാജ്യത്തിന്റെ ഇറക്കുമതി ചെലവ് ഗണ്യമായി കുറയുന്നു. വരും ദിവസങ്ങളിൽ ക്ഷീരമേഖലയിൽ  പുനചംക്രമണ സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. ‌

 

ജിഡിപി  മാത്രം അടിസ്ഥാനപ്പെടുത്തി ശക്തമാകാൻ ഇന്ത്യയ്ക്കാവില്ലെന്ന്  ശ്രീ അമിത് ഷാ എടുത്തുപറഞ്ഞു. 140 കോടി ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് ജിഡിപി വളർച്ച അനിവാര്യമാണെങ്കിലും എല്ലാവർക്കും തൊഴിൽ എന്നതും ഏറെ  നിർണായകമാണ്. കുറഞ്ഞ മൂലധന വ്യാപാരങ്ങളുമായി കൂടുതല്‍ പേരെ  ബന്ധിപ്പിച്ച്  കുറഞ്ഞ നിക്ഷേപത്തിൽ ഉയർന്ന ലാഭമെന്ന മന്ത്രം നേടിയെടുക്കുന്നതിലൂടെ ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവർക്കും യുവാക്കൾക്കും സ്ത്രീകൾക്കും തൊഴിൽ നൽകാനാവുന്ന ഒരേയൊരു സംവിധാനം സഹകരണ സ്ഥാപനങ്ങളാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. അതുകൊണ്ടാണ് 2025-ലെ  അന്താരാഷ്ട്ര സഹകരണ വർഷം ആഘോഷിക്കാന്‍ അന്താരാഷ്ട്ര സഹകരണ സഖ്യം  തീരുമാനിച്ചതെന്നും അതിന്റെ ഉദ്ഘാടനം ഇന്ത്യയിൽ പ്രധാനമന്ത്രി മോദി നിർവഹിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ഗ്രാമത്തിലും താലൂക്കിലും ജില്ലയിലും സംസ്ഥാനത്തും സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുതുന്നതിലൂടെ ഈ വർഷം  നാഴികക്കല്ലാക്കി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന  ആത്മവിശ്വാസമുണ്ടെന്നും സഹകരണ മന്ത്രി വ്യക്തമാക്കി. 

 


********************


(Release ID: 2138246)