പ്രധാനമന്ത്രിയുടെ ഓഫീസ്
ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കം കുറിച്ചു
ബിഹാർ അഭിവൃദ്ധി പ്രാപിക്കുകയും രാജ്യത്തിന്റെ അഭിവൃദ്ധിയിൽ വലിയ പങ്കു വഹിക്കുകയും ചെയ്യും: പ്രധാനമന്ത്രി
കഴിഞ്ഞ ദശകത്തിൽ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തെ മറികടന്നുവെന്ന റെക്കോർഡ് നേട്ടം കൈവരിച്ചു: പ്രധാനമന്ത്രി
ബിഹാർ മെയ്ഡ് ഇൻ ഇന്ത്യയുടെ ഒരു വലിയ കേന്ദ്രമായി മാറും, ഇന്ന്, മർഹോവ്ര ലോക്കോമോട്ടീവ് ഫാക്ടറിയിൽ നിന്നുള്ള ആദ്യ എഞ്ചിൻ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു: പ്രധാനമന്ത്രി
Posted On:
20 JUN 2025 3:04PM by PIB Thiruvananthpuram
ബിഹാറിലെ സിവാനിൽ 5,200 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. സന്നിഹിതരായ എല്ലാവർക്കും ആശംസകൾ നേർന്ന പ്രധാനമന്ത്രി ബാബ മഹേന്ദ്ര നാഥിനും ബാബ ഹൻസ് നാഥിനും ശ്രദ്ധാഞ്ജലി അർപ്പിച്ചു. സോഹ്ഗര ധാമിന്റെ പവിത്ര സാന്നിധ്യത്തെയും അദ്ദേഹം വന്ദിച്ചു. മാ താവേ ഭവാനി, മാ അംബികാ ഭവാനി എന്നിവരെയും അദ്ദേഹം വണങ്ങി. രാജ്യത്തിന്റെ ആദ്യ രാഷ്ട്രപതി ദേശ് രത്ന ഡോ. രാജേന്ദ്ര പ്രസാദിനെയും ലോക്നായക് ജയപ്രകാശ് നാരായണനെയും പ്രധാനമന്ത്രി സ്മരിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രചോദനാത്മകമായ നാടായി സിവാനെ വിശേഷിപ്പിച്ച ശ്രീ മോദി, ഈ ഭൂമി രാജ്യത്തിന്റെ ജനാധിപത്യത്തെ ശാക്തീകരിക്കുകയും ഭരണഘടനയെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അടിവരയിട്ടു. ഭരണഘടനാ നിർമ്മാണത്തിലും രാജ്യത്തിന്റെ ദിശ നയിക്കുന്നതിലും നിർണായക പങ്ക് വഹിച്ച ഡോ. രാജേന്ദ്ര പ്രസാദിലൂടെ സിവാൻ രാജ്യത്തിന് ഒരു മഹാനായ മകനെ നൽകിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായി ജീവിതം സമർപ്പിച്ച മഹാനായ സാമൂഹിക പരിഷ്കർത്താവ് ബ്രജ് കിഷോർ പ്രസാദിന്റെ രൂപത്തിൽ സിവാൻ നൽകിയിട്ടുള്ള സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ശക്തമായ ദൃഢനിശ്ചയത്തോടെ ഇത്തരം മഹാത്മാക്കളുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ഇന്നത്തെ പരിപാടി ഈ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഒരേ വേദിയിൽ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു, ഈ വികസന സംരംഭങ്ങൾ ബിഹാറിനെ ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്നും സമ്പന്നമായ ഒരു സംസ്ഥാനം കെട്ടിപ്പടുക്കുന്നതിന് സംഭാവന നൽകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സിവാൻ, സാസാറാം, ബക്സർ, മോത്തിഹാരി, ബേട്ടിയ, ആറാ തുടങ്ങിയ പ്രദേശങ്ങളുടെ വളർച്ചയിൽ പദ്ധതികൾ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ദരിദ്രർ, ദളിതർ, മഹാദളിതർ, പിന്നോക്കം നിൽക്കുന്നവർ, അങ്ങേയറ്റം പിന്നാക്കം നിൽക്കുന്നവർ എന്നിവരുടെ ജീവിതം സുഗമമാക്കാൻ ഈ സംരംഭങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ പദ്ധതികൾക്ക് ബിഹാറിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അടുത്തിടെ വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയതായി പറഞ്ഞ ശ്രീ മോദി, പര്യടനത്തിനിടെ ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലെ ചില നേതാക്കളുമായി ചർച്ചകളിൽ ഏർപ്പെട്ടതിനെക്കുറിച്ച് പങ്കുവെച്ചു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ ലോക നേതാക്കൾ വളരെയധികം മതിപ്പുളവാക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നുവരുന്നത് ഈ നേതാക്കൾ കാണുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, ഈ പരിവർത്തനത്തിൽ ബിഹാർ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. "ഒരു സമ്പന്നമായ ബിഹാർ രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് ഗണ്യമായ സംഭാവന നൽകും"- ശ്രീ മോദി പറഞ്ഞു. ബിഹാറിലെ ജനങ്ങളുടെ ശക്തിയിലും കഴിവിലും ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ നിയമരാഹിത്യത്തിന്റെ കാലഘട്ടം ഇല്ലാതാക്കിയതിന് പ്രധാനമന്ത്രി ജനങ്ങളെ അഭിനന്ദിച്ചു. ബിഹാറിലെ ഇന്നത്തെ യുവാക്കൾക്ക് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള സംസ്ഥാനത്തിന്റെ അവസ്ഥ അറിയുന്നത് കഥകളിലൂടെയും സ്മരണകളിലൂടെയുമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ദുർഭരണത്തിന്റെ ആ കാലഘട്ടത്തിൽ ഉണ്ടായ തകർച്ചയുടെ വ്യാപ്തി അവർക്ക് പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ലെന്ന് ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളായി ഇന്ത്യയുടെ പുരോഗതിക്ക് നേതൃത്വം നൽകിയ ബിഹാർ, മുൻ ഭരണകൂടങ്ങളുടെ പിടിയിൽ നിർബന്ധിത കുടിയേറ്റത്തിന്റെ പ്രതീകമായി മാറിയിരുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.
ബിഹാറിലെ ഓരോ നിവാസിക്കും ആത്മാഭിമാനമാണ് പരമപ്രധാനമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ബിഹാറി സഹോദരീസഹോദരന്മാർ ശ്രദ്ധേയമായ പ്രതിരോധശേഷി പ്രകടിപ്പിക്കുന്നുണ്ടെന്നും ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും അവർ വിജയിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. അവർ ഒരിക്കലും ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എന്നിരുന്നാലും, മുൻ ഭരണകൂടങ്ങൾ ബിഹാറിന്റെ അഭിമാനത്തെ ഗുരുതരമായി വ്രണപ്പെടുത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദാരിദ്ര്യത്തെ ബിഹാറിന്റെ ദൗർഭാഗ്യമാക്കി മാറ്റിയ ഈ വ്യാപകമായ അഴിമതി ഭരണകൂടങ്ങളെ അദ്ദേഹം വിമർശിച്ചു. നിരവധി വെല്ലുവിളികൾക്കിടയിലും, ശ്രീ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ, ഇപ്പോഴത്തെ ഗവൺമെന്റ് ബിഹാറിനെ വികസനത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10–11 വർഷത്തിനിടെ ബിഹാറിൽ ഏകദേശം 55,000 കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. 1.5 കോടിയിലധികം വീടുകൾക്ക് വൈദ്യുതി കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും 1.5 കോടി വീടുകൾക്ക് ജല കണക്ഷനുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളം 45,000-ത്തിലധികം പൊതു സേവന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ബിഹാറിലെ ചെറുപട്ടണങ്ങളിൽ പുതിയ സ്റ്റാർട്ടപ്പുകൾ ഇപ്പോൾ ഉയർന്നുവരുന്നുണ്ടെന്ന് അദ്ദേഹം എടുത്തുകാട്ടി.
ബിഹാറിന്റെ വികസനത്തിന്റെ വേഗത ത്വരിതഗതിയിലാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, മുൻകാല നിയമലംഘനങ്ങൾക്ക് ഉത്തരവാദികളായ ഘടകങ്ങൾ ഇപ്പോൾ ഗവൺമെന്റിന്റെയും ബിഹാറിന്റെ സാമ്പത്തിക സ്രോതസ്സുകളുടെയും നിയന്ത്രണം വീണ്ടെടുക്കാൻ അവസരം തേടുകയാണെന്ന് മുന്നറിയിപ്പ് നൽകി. ഈ ഗ്രൂപ്പുകൾ അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വിവിധ തന്ത്രങ്ങൾ അവലംബിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമ്പന്നമായ ബിഹാറിലേക്കുള്ള യാത്രയെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവരെ അകലെ നിർത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, ബിഹാറിലെ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
ദാരിദ്ര്യ നിർമാർജ്ജനത്തെക്കുറിച്ചുള്ള മുദ്രാവാക്യങ്ങൾ രാജ്യം വളരെക്കാലമായി കേട്ടിട്ടുണ്ടെങ്കിലും, ദാരിദ്ര്യം കുറയ്ക്കാൻ കഴിയുമെന്ന് അവരുടെ ഗവൺമെന്റ് തെളിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "കഴിഞ്ഞ ദശകത്തിൽ, റെക്കോർഡ് നേട്ടത്തിൽ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തെ മറികടന്നു", ലോകബാങ്ക് പോലുള്ള, ആഗോളതലത്തിൽ പ്രശസ്തമായ സ്ഥാപനങ്ങൾ ഇന്ത്യയുടെ നേട്ടത്തെ പ്രശംസിച്ചതായി ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ ദേശീയ വിജയത്തിൽ ബിഹാറും പ്രത്യേകിച്ച് ശ്രീ നിതീഷ് കുമാറിന്റെ കീഴിലുള്ള ഗവൺമെന്റും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ്, പ്രധാനമന്ത്രി പ്രസ്താവിച്ചത് ബിഹാറിലെ ജനസംഖ്യയുടെ പകുതിയിലധികവും കടുത്ത ദാരിദ്ര്യത്തിന്റെ വിഭാഗത്തിലാണെന്നാണ്. എന്നാൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ, ബിഹാറിലെ ഏകദേശം നാല് കോടി ആളുകൾ ദാരിദ്ര്യത്തെ മറികടന്നു.
സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ദശലക്ഷക്കണക്കിന് ആളുകൾ ദരിദ്രരായി തുടരുന്നത് പരിശ്രമക്കുറവ് കൊണ്ടല്ല, മറിച്ച് അവർക്ക് മുന്നോട്ടുള്ള വഴിയില്ലാത്തതുകൊണ്ടാണ്, മുൻ ഭരണത്തിൻ കീഴിലുള്ള ദീർഘകാല ലൈസൻസ് രാജാണ് ഇതിന് കാരണമെന്ന് ശ്രീ മോദി പറഞ്ഞു, ഇത് രാജ്യത്തെ ദാരിദ്ര്യത്തിൽ നിർത്തി. ആ സമയത്ത്, എല്ലാ സേവനങ്ങളും അവസരങ്ങളും കർശനമായ ക്വാട്ട-പെർമിറ്റ് സംവിധാനങ്ങളാൽ ബന്ധിതമായിരുന്നുവെന്നും, ചെറിയ ജോലികൾക്ക് പോലും അനുമതി വേണമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ ഗവൺമെൻ്റുകളുടെ ഭരണത്തിന് കീഴിൽ ദരിദ്രർക്ക് വീട് നിഷേധിക്കപ്പെട്ടുവെന്നും ഇടനിലക്കാർ റേഷൻ വിതരണം തട്ടിയെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രർക്ക് ആരോഗ്യ സംരക്ഷണം ലഭ്യമല്ലായിരുന്നുവെന്നും വിദ്യാഭ്യാസവും തൊഴിലും നിരന്തരമായ പോരാട്ടങ്ങളായിരുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വൈദ്യുതി കണക്ഷനോ ജല കണക്ഷനോ ലഭിക്കാൻ പൗരന്മാർക്ക് എണ്ണമറ്റ തവണ ഗവൺമെൻ്റ് ഓഫീസുകളിൽ സന്ദർശനം നടത്തേണ്ടി വന്നുവെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ഗ്യാസ് കണക്ഷൻ ലഭിക്കുന്നതിന് ഒരു എംപിയുടെ ശുപാർശ ആവശ്യമായിരുന്നെന്നും കൈക്കൂലിയോ സ്വാധീനമോ ഇല്ലാതെ ജോലികൾ ലഭ്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംവിധാനം ഏറ്റവും കൂടുതൽ ബാധിച്ചത് പ്രധാനമായും ദളിത്, മഹാദളിത്, പിന്നോക്ക, അങ്ങേയറ്റം പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ളവരാണെന്ന് പറഞ്ഞ ശ്രീ മോദി, ദാരിദ്ര്യ നിർമാർജനത്തിന്റെ സ്വപ്നങ്ങൾ ഈ വിഭാഗങ്ങൾക്ക് നൽകിയെങ്കിലും, ഈ പ്രക്രിയയിൽ ഒരുപിടി കുടുംബങ്ങൾ കോടീശ്വരന്മാരും ശതകോടീശ്വരന്മാരുമായി മാറിയെന്ന് പറഞ്ഞു.
"കഴിഞ്ഞ 11 വർഷമായി, ദരിദ്രരുടെ പാതയിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യുന്നതിൽ നമ്മുടെ ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണ്. തൽഫലമായി, ദൃശ്യവും ഫലപ്രദവുമായ ഫലങ്ങൾ ഇപ്പോൾ ഉയർന്നുവരുന്നു", ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, രാജ്യത്തുടനീളമുള്ള 4 കോടിയിലധികം ദരിദ്ര കുടുംബങ്ങൾക്ക് ഗവൺമെൻ്റ് സംരംഭങ്ങൾ പ്രകാരം അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചിട്ടുണ്ടെന്നും വരും വർഷങ്ങളിൽ 3 കോടി വീടുകൾ കൂടി നിർമ്മിക്കാൻ പോകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഹാറിലെ ദരിദ്രർ, ദളിതർ, മഹാദളിതർ, പിന്നോക്ക വിഭാഗങ്ങൾ, വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾ എന്നിവർക്ക് ഈ വികസനം ഗണ്യമായി പ്രയോജനം ചെയ്തിട്ടുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം, സംസ്ഥാനത്ത് മാത്രം 57 ലക്ഷത്തിലധികം അടച്ചുറപ്പുള്ള വീടുകൾ നിർമ്മിച്ചു. സിവാൻ ജില്ലയിൽ, ദരിദ്രർക്കായി 1.10 ലക്ഷത്തിലധികം വീടുകൾ ഇതിനകം നിർമ്മിച്ചിട്ടുണ്ടെന്നും ഈ ജോലി തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബിഹാറിലെ 50,000-ത്തിലധികം കുടുംബങ്ങൾക്ക് ഇന്ന് ഭവന ഗഡുക്കൾ വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. ഈ വീടുകളിൽ ഭൂരിഭാഗവും അമ്മമാരുടെയും സഹോദരിമാരുടെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നിൽ ശ്രീ മോദി പ്രത്യേക സംതൃപ്തി പ്രകടിപ്പിച്ചു. പരമ്പരാഗതമായി സ്വന്തം പേരിൽ സ്വത്ത് ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ അഭിമാനകരമായ വീട്ടുടമസ്ഥരായി സ്ത്രീകൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.
ദരിദ്രർക്ക് വീട് മാത്രമല്ല, സൗജന്യ റേഷൻ, വൈദ്യുതി, ജല സൗകര്യങ്ങൾ എന്നിവയും ഗവൺമെൻ്റ് നൽകുന്നുണ്ടെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തുടനീളമുള്ള 12 കോടിയിലധികം പുതിയ വീടുകൾക്ക് പൈപ്പ് വെള്ളം ലഭ്യമാക്കിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. സിവാൻ ജില്ലയിൽ മാത്രം 4.5 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ആദ്യമായി പൈപ്പ് വെള്ളം ലഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് കണക്ഷനുകളും നഗരപ്രദേശങ്ങളിൽ ആവശ്യത്തിന് കുടിവെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവൺമെൻ്റ് പ്രവർത്തിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. സമീപ വർഷങ്ങളിൽ ബിഹാറിലെ വിവിധ നഗരങ്ങളിൽ ഒന്നിലധികം പൈപ്പ്ലൈൻ, മലിനജല സംസ്കരണ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡസൻ കണക്കിന് പട്ടണങ്ങളിൽ പുതിയ പൈപ്പ്ലൈൻ, മലിനജല സംസ്കരണ പ്ലാന്റുകൾ ഇപ്പോൾ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഈ പദ്ധതികളെല്ലാം ദരിദ്രരുടെയും ഇടത്തരം കുടുംബങ്ങളുടെയും ജീവിത നിലവാരം ഗണ്യമായി ഉയർത്തും", പ്രധാനമന്ത്രി അടിവരയിട്ടു.
മുൻ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങളെ ശക്തമായി വിമർശിച്ചുകൊണ്ട് ശ്രീ മോദി, അവരുടെ പ്രവർത്തനങ്ങൾ എപ്പോഴും ബിഹാർ വിരുദ്ധവും നിക്ഷേപ വിരുദ്ധവുമായിരുന്നു എന്ന് പറഞ്ഞു. ഈ പാർട്ടികൾ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, പൂട്ടിയ കടകൾ, സ്തംഭിച്ച വ്യാപാരങ്ങൾ, തകർന്ന വ്യവസായങ്ങൾ എന്നിവയെക്കുറിച്ച് ആളുകൾ ഓർമ്മിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ഇത്തരം പാർട്ടികൾക്ക് ഒരിക്കലും ബിഹാറിലെ യുവജനങ്ങളുടെ വിശ്വാസം നേടാൻ കഴിയാത്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പാർട്ടികൾ ചരിത്രപരമായി തകർന്ന അടിസ്ഥാന സൗകര്യങ്ങൾ, മാഫിയ ഭരണം, നിയമരാഹിത്യം, അഴിമതി എന്നിവ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാറിലെ പ്രതിഭാധനരായ യുവാക്കൾ നടക്കുന്ന പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബിഹാറിലെ എൻഡിഎയുടെ വികസന മാതൃകയുടെ ഒരു പ്രധാന ഉദാഹരണമായി മാർഹോവ്ര ലോക്കോമോട്ടീവ് ഫാക്ടറിയെ അദ്ദേഹം ഉദ്ധരിച്ചു. മാർഹോവ്ര ഫാക്ടറിയിൽ നിർമ്മിച്ച ആദ്യത്തെ എഞ്ചിൻ ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു, ഇത് ഒരു ചരിത്ര നാഴികക്കല്ലാണ്. മുൻ ഭരണകൂടം പിന്നോക്കം നിൽക്കുന്നതായി തള്ളിക്കളഞ്ഞ സരൺ ജില്ലയിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നതെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്ന് ഈ ജില്ല ആഗോള ഉൽപ്പാദന, കയറ്റുമതി ഭൂപടത്തിൽ സ്ഥാനം നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിന്റെ വളർച്ചാ എഞ്ചിനെ തടഞ്ഞതിന് മുൻ ഭരണകൂടങ്ങളെ വിമർശിച്ച പ്രധാനമന്ത്രി, ബിഹാറിൽ നിർമ്മിച്ച ഒരു എഞ്ചിൻ ഇപ്പോൾ ആഫ്രിക്കയിലെ ട്രെയിനുകൾക്ക് ശക്തി പകരുമെന്ന് എടുത്തുപറഞ്ഞു, ഇത് വളരെയധികം അഭിമാനകരമായ നിമിഷമാണെന്നും കൂട്ടിച്ചേർത്തു. 'മെയ്ഡ് ഇൻ ഇന്ത്യ' ഉൽപ്പാദനത്തിന്റെ ഒരു പ്രധാന കേന്ദ്രമായി ബിഹാർ ഉയർന്നുവരുമെന്ന് പ്രധാനമന്ത്രി ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മഖാന, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ പ്രാദേശിക ഉൽപന്നങ്ങൾ അന്താരാഷ്ട്ര വിപണികളിൽ എത്തുമെന്ന് മാത്രമല്ല, ബിഹാറിലെ ഫാക്ടറികളിൽ ഉൽപാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും ആഗോള ഡിമാൻഡ് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ബിഹാറിലെ യുവാക്കൾ സൃഷ്ടിക്കുന്ന ഉൽപ്പന്നങ്ങൾ ആത്മനിർഭർ ഭാരത് എന്ന ദർശനത്തെ ശക്തിപ്പെടുത്തും", ശ്രീ മോദി പറഞ്ഞു.
ബിഹാറിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആധുനിക അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനത്തിന്റെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുമെന്ന് അടിവരയിട്ടുകൊണ്ട്, ബിഹാറിലുടനീളമുള്ള റോഡുകൾ, റെയിൽവേകൾ, വ്യോമഗതാഗതം, ജലപാതകൾ എന്നിവയിൽ അഭൂതപൂർവമായ നിക്ഷേപം നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അത്യാധുനിക വന്ദേ ഭാരത് ട്രെയിനുകൾ ഉൾപ്പെടെ പുതിയ ട്രെയിനുകൾ ബിഹാറിൽ സ്ഥിരമായി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാവൻ ആരംഭിക്കുന്നതിന് മുൻപ്, ബാബ ഹരിഹർനാഥിന്റെ ഭൂമിയെ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് വഴി ബാബ ഗോരഖ്നാഥിന്റെ ഭൂമിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് ശ്രീ മോദി ഒരു പ്രധാന നാഴികക്കല്ലായ പദ്ധതി പ്രഖ്യാപിച്ചു. പുതിയ പട്‌ന-ഗോരഖ്പൂർ വന്ദേ ഭാരത് ട്രെയിൻ പൂർവാഞ്ചലിലെ ശിവഭക്തർക്ക് ഒരു ആധുനിക യാത്രാ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബുദ്ധൻ തപസ്സനുഷ്ഠിച്ച ഭൂമിയും അദ്ദേഹത്തിന്റെ മഹാപരിനിർവാണ സ്ഥലമായ കുശിനഗറും തമ്മിലുള്ള ഒരു സുപ്രധാന കണ്ണിയായി ഈ ട്രെയിൻ വർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഇത്തരം ശ്രമങ്ങൾ ബിഹാറിലെ വ്യാവസായിക, വാണിജ്യ പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകുക മാത്രമല്ല, ടൂറിസം മേഖലയ്ക്കും വളരെയധികം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആഗോള ടൂറിസം ഭൂപടത്തിൽ ബിഹാർ കൂടുതൽ ശ്രദ്ധേയമാകാൻ ഈ വികസനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൽഫലമായി, ബിഹാറിലെ യുവാക്കൾക്ക് എണ്ണമറ്റ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഭരണഘടനയുടെ ആത്മാവ് എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുകയും വിവേചനം ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് എന്ന് ഉറപ്പിച്ചു പറഞ്ഞ ശ്രീ മോദി, 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന മന്ത്രത്തിലൂടെ ഈ തത്വത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ചു. മുൻ ഭരണകൂടത്തിന്റെ സമീപനവുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ട്, അവരുടെ രാഷ്ട്രീയം "കുടുംബത്തിന് ആദ്യം" എന്ന വികസനത്തിൽ കേന്ദ്രീകരിച്ചുള്ളതാണെന്നും, സ്വന്തം താൽപ്പര്യങ്ങൾ മാത്രം നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം കുടുംബത്തിനുവേണ്ടി ബിഹാറിലും രാജ്യത്തുടനീളവുമുള്ള ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്നതിനെ അദ്ദേഹം വിമർശിച്ചു. ഡോ. ബി. ആർ. അംബേദ്കർ ഇത്തരം രാജവംശ രാഷ്ട്രീയത്തിനെതിരെ ഉറച്ചുനിന്നതായും, ഈ പാർട്ടികൾ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ആവർത്തിച്ച് അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡോ. അംബേദ്കറുടെ ഫോട്ടോയെ അപമാനിച്ചതായി ആരോപിക്കപ്പെടുന്ന മറ്റൊരു പാർട്ടിയുമായി ബന്ധപ്പെട്ട ഒരു സമീപകാല സംഭവത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു, മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകൾ ബീഹാറിൽ ഉടനീളം പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഈ പാർട്ടികൾക്ക് ദലിതരോടും മഹാദളിതരോടും യഥാർത്ഥ ബഹുമാനമില്ലെന്ന് പറഞ്ഞ അദ്ദേഹം, അവർ ക്ഷമാപണം നടത്തുമോ എന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. മുൻ കാലഘട്ടത്തിൽ ഡോ. അംബേദ്കറുടെ ചിത്രം അവരുടെ കാൽക്കൽ വയ്ക്കുമ്പോൾ, ഡോ. അംബേദ്കറെ തന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഡോ. അംബേദ്കറെ അപമാനിച്ചുകൊണ്ട് തങ്ങളെക്കാൾ വലിയവരായി ചിത്രീകരിക്കാൻ അവർ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു, ബാബാ സാഹിബിനോടുള്ള ഈ അപമാനം ബിഹാറിലെ ജനങ്ങൾ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ബിഹാറിന്റെ ദ്രുതഗതിയിലുള്ള പുരോഗതിക്ക് ആവശ്യമായ ലോഞ്ചിംഗ് പാഡ് ശ്രീ നിതീഷ് കുമാറിന്റെ ശ്രമങ്ങളിലൂടെ ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരുമിച്ച് പ്രവർത്തിക്കുകയും ബിഹാറിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യേണ്ടത് അവരുടെ സഖ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ബിഹാറിലെ യുവാക്കളിൽ പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ മോദി, ഒരുമിച്ച് സംസ്ഥാനത്തിന്റെ പുരാതന മഹത്വം പുനഃസ്ഥാപിക്കുകയും ബിഹാറിനെ വികസിത ഇന്ത്യയുടെ ശക്തമായ എഞ്ചിനാക്കി മാറ്റുകയും ചെയ്യുമെന്ന് പറഞ്ഞു. നിലവിലുള്ള വികസന സംരംഭങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.
ബിഹാർ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, ബിഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്രമന്ത്രിമാരായ ശ്രീ രാജീവ് രഞ്ജൻ സിംഗ്, ശ്രീ ജിതൻ റാം മഞ്ചി, ശ്രീ ഗിരിരാജ് സിംഗ്, ശ്രീ ചിരാഗ് പാസ്വാൻ, ശ്രീ നിത്യാനന്ദ് റായ്, ശ്രീ രാം നാഥ് താക്കൂർ, ഡോ. രാജ് ഭൂഷൺ ചൗധരി, ശ്രീ സതീഷ് ചന്ദ്ര ദുബെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ബിഹാറിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹിക-സാമ്പത്തിക വികസനത്തിനും വലിയ ഉത്തേജനം നൽകിക്കൊണ്ട്, സിവാനിൽ നിരവധി വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
മേഖലയിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിനായി 400 കോടിയിലധികം രൂപയുടെ പുതിയ വൈശാലി-ദിയോറിയ റെയിൽവേ ലൈൻ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും ഈ റൂട്ടിൽ ഒരു പുതിയ ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. കൂടാതെ, വടക്കൻ ബിഹാറിലെ കണക്റ്റിവിറ്റിക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, മുസാഫർപൂർ, ബേട്ടിയ വഴി പട്‌ലിപുത്രയ്ക്കും ഗോരഖ്പൂരിനും ഇടയിലുള്ള വന്ദേ ഭാരത് എക്‌സ്പ്രസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
"മെയ്ക്ക് ഇൻ ഇന്ത്യ - മേക്ക് ഫോർ ദി വേൾഡ്" എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ഗിനിയ റിപ്പബ്ലിക്കിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി മാർഹോവ്ര പ്ലാന്റിൽ നിർമ്മിച്ച അത്യാധുനിക ലോക്കോമോട്ടീവ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഈ ഫാക്ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ കയറ്റുമതി ലോക്കോമോട്ടീവാണിത്. ഉയർന്ന കുതിരശക്തിയുള്ള എഞ്ചിനുകൾ, നൂതന എസി പ്രൊപ്പൽഷൻ സിസ്റ്റം, മൈക്രോപ്രൊസസ്സർ അധിഷ്ഠിത നിയന്ത്രണ സംവിധാനങ്ങൾ, എർഗണോമിക് ക്യാബ് ഡിസൈനുകൾ, റീജനറേറ്റീവ് ബ്രേക്കിംഗ് പോലുള്ള സാങ്കേതികവിദ്യകൾ എന്നിവ അവയിൽ സജ്ജീകരിച്ചിരിക്കുന്നു.
ഗംഗാ നദിയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1800 കോടിയിലധികം രൂപ വിലമതിക്കുന്ന നമാമി ഗംഗെ പദ്ധതിയുടെ കീഴിൽ ആറ് മലിനജല സംസ്കരണ പ്ലാന്റുകൾ (എസ്ടിപികൾ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ബിഹാറിലുടനീളമുള്ള വിവിധ പട്ടണങ്ങളിൽ 3000 കോടി രൂപയിലധികം വിലമതിക്കുന്ന ജലവിതരണം, ശുചിത്വം, എസ്ടിപി പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.
മേഖലയിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, ബീഹാറിൽ 500 മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബിഇഎസ്എസ്) ശേഷിയുള്ളതിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. മുസാഫർപൂർ, മോത്തിഹാരി, ബേട്ടിയ, സിവാൻ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ 15 ഗ്രിഡ് സബ്‌സ്റ്റേഷനുകളിൽ ഒറ്റപ്പെട്ട ബിഇഎസ്എസ് സ്ഥാപിക്കുന്നു. ഓരോ സബ്‌സ്റ്റേഷനിലും സ്ഥാപിക്കേണ്ട ബാറ്ററിയുടെ ശേഷി 20 മുതൽ 80 മെഗാവാട്ട് വരെയാണ്. ഇതിനകം സംഭരിച്ചിരിക്കുന്ന വൈദ്യുതി ഗ്രിഡിലേക്ക് നേരിട്ട് നൽകുന്നതിലൂടെ, വിതരണ കമ്പനികൾ വിലകൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിൽ നിന്ന് രക്ഷ നേടാനാകും, ഇത് ഉപഭോക്താക്കൾക്ക് നേരിട്ട് പ്രയോജനപ്പെടും.
ബിഹാറിലെ പിഎംഎവൈ യു യുടെ 53,600 ലധികം ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു പ്രധാനമന്ത്രി വിതരണം ചെയ്തു. പിഎംഎവൈയു വഴി പൂർത്തീകരിച്ച 6,600 ലധികം വീടുകളുടെ ഗൃഹപ്രവേശ ചടങ്ങ് ആഘോഷിക്കുന്നതിനായി അദ്ദേഹം ഏതാനും ഗുണഭോക്താക്കൾക്ക് താക്കോലുകളും കൈമാറി.
बिहार के सर्वांगीण विकास के लिए डबल इंजन सरकार प्रतिबद्ध है। आज सिवान से हजारों करोड़ रुपये की परियोजनाओं का शिलान्यास-लोकार्पण कर अत्यंत प्रसन्न हूं। https://t.co/Jh75fgXpwB
— Narendra Modi (@narendramodi) June 20, 2025
बिहार समृद्ध होगा और देश की समृद्धि में भी बड़ी भूमिका निभाएगा: PM @narendramodi pic.twitter.com/ZCu7NPMC1a
— PMO India (@PMOIndia) June 20, 2025
बीते एक दशक में रिकॉर्ड 25 करोड़ भारतीयों ने गरीबी को पराजित किया है: PM @narendramodi pic.twitter.com/Ye5p9MReIS
— PMO India (@PMOIndia) June 20, 2025
बिहार, मेड इन इंडिया का एक बड़ा सेंटर बनेगा: PM @narendramodi pic.twitter.com/VIwOQErN3s
— PMO India (@PMOIndia) June 20, 2025
***
--SK--
(Release ID: 2138068)