പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തെക്കുറിച്ചുള്ള വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന
Posted On:
18 JUN 2025 12:32PM by PIB Thiruvananthpuram
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ് ട്രംപ് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ, ഈ കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞില്ല.
ഇതിനുശേഷം, പ്രസിഡന്റ് ട്രംപിന്റെ അഭ്യർത്ഥനപ്രകാരം, ഇരു നേതാക്കളും ഇന്ന് ഒരു ഫോൺ കോളിലൂടെ സംസാരിച്ചു. സംഭാഷണം ഏകദേശം 35 മിനിറ്റ് നീണ്ടുനിന്നു.
ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഫോൺ കോളിലൂടെ പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോദിയോട് അനുശോചനം രേഖപ്പെടുത്തി. തീവ്രവാദത്തിനെതിരായ തന്റെ പിന്തുണയും അദ്ദേഹം പ്രകടിപ്പിച്ചു. അതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ സംഭാഷണമാണിത്.
അതിനാൽ, ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപുമായി വിശദമായി സംസാരിച്ചു.
ഏപ്രിൽ 22 ന് ശേഷം, ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള ദൃഢനിശ്ചയം ഇന്ത്യ മുഴുവൻ ലോകത്തെയും അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനോട് വ്യക്തമായി പറഞ്ഞു. മെയ് 6-7 തീയതികളിൽ പാകിസ്ഥാനിലേയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലേയും തീവ്രവാദ ക്യാമ്പുകളും, ഒളിത്താവളങ്ങളും, മാത്രമേ ഇന്ത്യ ലക്ഷ്യമിട്ടിട്ടുള്ളൂവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. പാകിസ്ഥാനിൽ നിന്നുള്ള ഏതൊരു ആക്രമണത്തിനും ശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
മെയ് 9ന് രാത്രി, വൈസ് പ്രസിഡന്റ് വാൻസ് പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ചിരുന്നു. പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ വലിയ ആക്രമണം നടത്തിയേക്കാമെന്ന് വൈസ് പ്രസിഡന്റ് വാൻസ് അറിയിച്ചിരുന്നു. അത്തരമൊരു നടപടി ഉണ്ടായാൽ, ഇന്ത്യ കൂടുതൽ ശക്തമായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമായി അദ്ദേഹത്തെ അറിയിച്ചിരുന്നു.
മെയ് 9-10 തീയതികളിൽ, പാകിസ്ഥാന്റെ ആക്രമണത്തിന് ഇന്ത്യ ശക്തവും നിർണ്ണായകവുമായ മറുപടി നൽകി, ഇത് പാകിസ്ഥാൻ സൈന്യത്തിന് കാര്യമായ നാശനഷ്ടങ്ങൾ വരുത്തി. അവരുടെ സൈനിക വ്യോമതാവളങ്ങൾ പ്രവർത്തനരഹിതമായി. ഇന്ത്യയുടെ ഉറച്ച നടപടി കാരണം, സൈനിക പ്രവർത്തനങ്ങൾ നിർത്തലാക്കാൻ പാകിസ്ഥാൻ നിർബന്ധിതരായി.
ഈ സംഭവങ്ങളുടെ മുഴുവൻ പരമ്പരയിലും ഒരു ഘട്ടത്തിലും ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് ഒരു ചർച്ചയും ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ യുഎസിന്റെ മധ്യസ്ഥതയ്ക്കുള്ള നിർദ്ദേശവും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനോട് വ്യക്തമായി അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലവിലുള്ള ആശയവിനിമയ മാർഗങ്ങളിലൂടെ സൈനിക നടപടി അവസാനിപ്പിക്കുന്നതിനുള്ള ചർച്ച നേരിട്ട് നടന്നു, പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് ഇത് ആരംഭിച്ചത്. ഇന്ത്യ മധ്യസ്ഥത സ്വീകരിക്കില്ലെന്നും ഒരിക്കലും അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി മോദി ഉറച്ചു പറഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യയിൽ പൂർണ്ണമായ രാഷ്ട്രീയ സമവായമുണ്ട്.
പ്രധാനമന്ത്രി മുന്നോട്ടുവച്ച കാര്യങ്ങൾ പ്രസിഡന്റ് ട്രംപ് ശ്രദ്ധാപൂർവ്വം കേൾക്കുകയും ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. ഇന്ത്യ ഇനി ഭീകരതയെ ഒരു നിഴൽ യുദ്ധമായി (proxy war) കാണുന്നില്ല, മറിച്ച് ഒരു യുദ്ധമായി കാണുന്നുവെന്നും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു.
കാനഡയിൽ നിന്ന് മടങ്ങുമ്പോൾ പ്രധാനമന്ത്രി മോദിക്ക് യുഎസിൽ തങ്ങാൻ കഴിയുമോ എന്ന് പ്രസിഡന്റ് ട്രംപ് അന്വേഷിച്ചു. മുൻകൂർ പ്രതിബദ്ധതകൾ കാരണം, പ്രധാനമന്ത്രി മോദി അതിന് കഴിയില്ലെന്ന് അറിയിച്ചു. സമീപഭാവിയിൽ കൂടിക്കാഴ്ച നടത്താൻ ഇരു നേതാക്കളും സമ്മതിച്ചു.
ഇസ്രായേലും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചും പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും ചർച്ച ചെയ്തു. റഷ്യ-ഉക്രെയ്ൻ സംഘർഷത്തിൽ സമാധാനത്തിന്, ഇരു കക്ഷികളും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണം അനിവാര്യമാണെന്നും ഇത് സുഗമമാക്കുന്നതിന് തുടർച്ചയായ ശ്രമങ്ങൾ നടത്തണമെന്നും ഇരു നേതാക്കളും സമ്മതിച്ചു.
ഇന്തോ-പസഫിക് മേഖലയെ സംബന്ധിച്ചിടത്തോളം, ഇരു നേതാക്കളും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും മേഖലയിൽ ക്വാഡിന്റെ (QUAD) നിർണായക പങ്കിനെ പിന്തുണയ്ക്കുകയും ചെയ്തു. അടുത്ത ക്വാഡ് ഉച്ചകോടിക്കായി ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിന് ക്ഷണിച്ചു. പ്രസിഡന്റ് ട്രംപ് ക്ഷണം സ്വീകരിക്കുകയും ഇന്ത്യ സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
ഡിസ്ക്ലെയിമർ: വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവനയുടെ ഏകദേശ വിവർത്തനമാണിത്. ഹിന്ദിയിലാണ് യഥാർത്ഥ പ്രസംഗം നടത്തിയത്.
***
NK
(Release ID: 2137215)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada