ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉപഭോക്തൃ നീതി ശക്തിപ്പെടുത്താന്‍ ചെന്നൈയിൽ പ്രാദേശിക ശില്പശാല സംഘടിപ്പിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ്

ദേശീയ ഉപഭോക്തൃ ഹെൽപ്‍ലൈനിലെ 23% പരാതികള്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്: കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി

2025-ൽ നൂറ് ശതമാനത്തിലേറെ തീർപ്പാക്കൽ നിരക്കുമായി കർണാടക, കേരള സംസ്ഥാന കമ്മീഷനുകൾ മുന്നില്‍

Posted On: 14 JUN 2025 10:48AM by PIB Thiruvananthpuram

ഉപഭോക്തൃ പരാതിപരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്താനും സ്ഥാപന കാര്യക്ഷമത പ്രോത്സാഹിപ്പിക്കാനുമുള്ള സര്‍ക്കാര്‍ പ്രതിബദ്ധത ആവര്‍ത്തിച്ച് ‘ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉപഭോക്തൃ സംരക്ഷണം’ എന്ന വിഷയത്തിൽ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് 2025 ജൂൺ 13-ന് ചെന്നൈയിൽ പ്രാദേശിക ശില്പശാല സംഘടിപ്പിച്ചു.

ഡിജിറ്റൽ യുഗത്തില്‍ അനുയോജ്യ നിയമ - ഡിജിറ്റൽ സംവിധാനങ്ങൾ അനിവാര്യമാണെന്ന് മുഖ്യ‌പ്രഭാഷണത്തിൽ കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി ശ്രീമതി നിധി ഖരെ പ്രത്യേകം പരാമര്‍ശിച്ചു. റൈറ്റ് ടു റിപ്പയർ പോർട്ടൽ, ഇ-ജാഗ്രിതി എന്നീ സംരംഭങ്ങളുടെയും പ്രാഥമിക നിയമവ്യവഹാര ഘട്ടത്തിൽ ഉപഭോക്തൃ പരാതികൾ വേഗവും സുഗമവും ചെലവുകുറഞ്ഞതുമായ രീതിയില്‍ പരിഹരിക്കുന്ന ദേശീയ ഉപഭോക്തൃ ഹെൽപ്‍ലൈൻ ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യം അവർ എടുത്തുപറഞ്ഞു. വഞ്ചനാപരമായ രൂപകല്പനകള്‍, വ്യാജ അവലോകനങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവ നിയന്ത്രിക്കാന്‍ സിസിപിഎയുടെ നിയന്ത്രണ നടപടികള്‍ ചൂണ്ടിക്കാട്ടിയ അവർ കേസ് തീർപ്പാക്കൽ നിരക്കുകളിലടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മാതൃകാപരമായ പ്രകടനത്തെ പ്രശംസിച്ചു. മധ്യസ്ഥത, വെർച്വൽ ഹിയറിംഗുകൾ എന്നിവയുള്‍പ്പെടെ ഉപയോഗപ്പെടുത്തി തുടർച്ചയായ നവീകരണത്തിനും സഹകരണത്തിനും അതുവഴി സമഗ്ര ലോകോത്തര പരാതി പരിഹാരം സാധ്യമാക്കാനും അവർ ആഹ്വാനം ചെയ്തു. 

2025-ൽ ദേശീയ ഉപഭോക്തൃ ഹെൽപ്‍ലൈനിൽ ലഭിച്ച 5.41 ലക്ഷം പരാതികളില്‍ 23% ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണെന്നും ഇത് ശക്തമായ പ്രാദേശിക ഇടപെടലിനെ പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ദേശീയതലത്തിലെ 28.54 ലക്ഷം കേസുകളിൽ 5.62 ലക്ഷം മാത്രമാണ് തീർപ്പാക്കാന്‍ ബാക്കിയുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കേസുകള്‍ ഇതില്‍ 13.34% മാത്രമാണെന്നും അവര്‍ അറിയിച്ചു. മേഖലയുടെ പ്രകടനത്തെ പ്രശംസിച്ച അവർ ഫയൽ ചെയ്തതിലധികം കേസുകൾ കർണാടക, കേരള കമ്മീഷനുകൾ തീർപ്പാക്കിയതായും നിരവധി ജില്ലാ കമ്മീഷനുകൾ തുടർച്ചയായി മൂന്ന് വർഷത്തിനകം നൂറ് ശതമാനത്തിലധികം തീർപ്പാക്കൽ നിരക്ക് കൈവരിച്ചതായും പറഞ്ഞു. 11,900-ലധികം കേസുകൾ വെർച്വൽ കോടതികൾ വഴി നടത്തി. എഐ അധിഷ്ഠിത ഏകീകൃത സംവിധാനമായ ഇ-ജാഗ്രിതിയില്‍ ഇ-ദാഖിൽ, കോൺഫോനെറ്റ് തുടങ്ങിയ പ്രധാന സംവിധാനങ്ങള്‍ സംയോജിപ്പിച്ചതിലൂടെ ചാറ്റ്ബോട്ട് അധിഷ്ഠിത രജിസ്ട്രേഷൻ, ബഹുഭാഷാ ലഭ്യത, നിയമ വിദഗ്ധര്‍ക്കും ഭിന്നശേഷിക്കാർക്കും പിന്തുണ തുടങ്ങിയ സവിശേഷതകള്‍ ഉറപ്പാക്കിയതായും ശ്രീമതി നിധി ഖരെ പറഞ്ഞു.  

ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ വളര്‍ന്നുവരുന്ന വ്യാപ്തിയും പരമ്പരാഗത കോടതികളിൽ നിന്ന് ഉപഭോക്തൃ കമ്മീഷനുകളിലേക്കുള്ള കേസുകളുടെ മാറ്റത്തിലെ വര്‍ധനയും എൻ‌സി‌ഡി‌ആർ‌സി പ്രസിഡന്റ് ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹി ഉദ്ഘാടന സെഷനിൽ എടുത്തുപറഞ്ഞു. ഉപഭോക്തൃ തർക്കപരിഹാരത്തിൽ കാര്യക്ഷമതയും പ്രാപ്തിയും മെച്ചപ്പെടുത്താന്‍ കൂടുതൽ ഡിജിറ്റൽ സൗഹൃദപരവും സാങ്കേതികാധിഷ്ഠിതവുമായ സമീപനം സ്വീകരിക്കാൻ ജില്ലാ ഉപഭോക്തൃ കമ്മീഷനുകളെ പ്രേരിപ്പിച്ച അദ്ദേഹം വിലപ്പെട്ട മാർഗനിർദേശങ്ങള്‍ നല്‍കി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റാന്‍ ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെയും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെയും പ്രാധാന്യം ജസ്റ്റിസ് സാഹി പ്രത്യേകം പരാമര്‍ശിച്ചു. കമ്മീഷൻ ഉത്തരവുകൾ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഭരണനിര്‍വഹണ സ്ഥാപനങ്ങളുമായി മുൻകൈയെടുത്ത് ഇടപെടണമെന്നും മെഡിക്കൽ അശ്രദ്ധയോ വാഹന തർക്കങ്ങളോ ഉള്‍പ്പെടെ വിദഗ്ധാഭിപ്രായം ആവശ്യമായ കേസുകളിൽ സമയബന്ധിത ഏകോപനം വേണമെന്നും നിര്‍ദേശിച്ച അദ്ദേഹം ഇതുവഴി അന്വേഷണങ്ങൾ നീതി വൈകിപ്പിക്കുന്നില്ലെന്നും ഉപഭോക്താക്കൾക്ക് തക്കസമയം പരിഹാരം ലഭ്യമാകുന്നുവെന്നും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. 

ശില്പശാലയുടെ ഭാഗമായി ജസ്റ്റിസ് അമരേശ്വർ പ്രതാപ് സാഹിയുടെയും ശ്രീമതി നിധി ഖരെയുടെയും നേതൃത്വത്തില്‍ സുപ്രധാന മേഖലകളിലുടനീളം ഉപഭോക്തൃ പരാതി പരിഹാരം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നാല് വിഷയാധിഷ്ഠിത സാങ്കേതിക സെഷനുകളും രണ്ട് സമാന്തര സെഷനുകളും സംഘടിപ്പിച്ചു. ഇ-ജാഗ്രിതിയിലൂടെ ഡിജിറ്റൽ നവീകരണം, റിയൽ എസ്റ്റേറ്റ് - ഇൻഷുറൻസ് പരാതി പരിഹാര സംവിധാനങ്ങൾ, മെഡിക്കൽ അശ്രദ്ധ കൈകാര്യം ചെയ്യല്‍ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചര്‍ച്ചകളില്‍ നിയമവ്യവഹാര രംഗത്തെ നേതാക്കളുടെയും സംസ്ഥാന ഉദ്യോഗസ്ഥരുടെയും നിയമ വിദഗ്ധരുടെയും സജീവ പങ്കാളിത്തമുണ്ടായി. 2023-ലെ ജൻ വിശ്വാസ് നിയമവുമായി ലീഗൽ മെട്രോളജി പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യം, സ്വതന്ത്ര പരിശോധനയിലൂടെ ഉൽപ്പന്ന ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കല്‍, ദക്ഷിണ മേഖലയിലെ ഉപഭോക്തൃ സംരക്ഷണവും വ്യവസായ ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതില്‍ ദേശീയ പരിശോധാ കേന്ദ്രത്തിന്റെ നിർണായക പങ്ക് തുടങ്ങിയവ സംബന്ധിച്ചും സമാന്തര സെഷനുകൾ ചര്‍ച്ചചെയ്തു. 

രാജ്യത്തുടനീളം ഉപഭോക്തൃ കേസുകളുടെ പതിവ് നിരീക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബൃഹത്തായ ശ്രമങ്ങളാണ് ഉപഭോക്തൃകാര്യ വകുപ്പ് നടത്തിവരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏകദിന പ്രാദേശിക ശില്പശാലകളും സംസ്ഥാനതല യോഗങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. ഉപഭോക്തൃ കേസുകള്‍ തീർപ്പാക്കുന്നത് സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്യാനും വേഗവും ഫലപ്രദവുമായ പരിഹാരം ഉറപ്പാക്കാനും പ്രായോഗിക പരിഹാരങ്ങൾ തിരിച്ചറിയാനും ഈ ഇടപെടലുകൾ നിര്‍ണായക വേദിയൊരുക്കിയിട്ടുണ്ട്.  


ധാർമിക വ്യാപാരത്തിലെ ഇന്ത്യയുടെ ചരിത്രപരമായ സാന്നിധ്യത്തെക്കുറിച്ചും 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിവർത്തനാത്മക സ്വാധീനത്തെക്കുറിച്ചും 

കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ ഭരത് ഖേര എടുത്തുപറഞ്ഞു. ഉപഭോക്തൃ സംരക്ഷണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ ശേഷിവർധനാ - പരിശീലന പരിപാടികളുടെ ആവശ്യകതയെക്കുറിച്ചും നീതി ഉറപ്പാക്കുന്നതിൽ നയരൂപകര്‍ത്താക്കളുടെ നിർണായക പങ്കിനെക്കുറിച്ചും തമിഴ്‌നാട് സഹകരണ - ഭക്ഷ്യ - ഉപഭോക്തൃ സംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ തിരു സത്യബ്രത സാഹു വിശദീകരിച്ചു. 

സ്വന്തം അധികാരപരിധിയിലെ ഉപഭോക്തൃ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാന്‍ സംസ്ഥാനങ്ങളുടെയും മറ്റ് പങ്കാളികളുടെയും പ്രതിബദ്ധത പ്രകടമാക്കിയാണ് ശിൽപശാല സമാപിച്ചത്. രാജ്യത്തെ ഉപഭോക്താക്കളുടെ പുരോഗതിക്കായി ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും സംരംഭങ്ങളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായും മറ്റ് പങ്കാളികളുമായും ഉപഭോക്തൃകാര്യ വകുപ്പിന്റെ സഹകരണം തുടരും.


മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കു പുറമെ കർണാടക, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാന കമ്മീഷന്‍ അംഗങ്ങൾ, ജില്ലാ കമ്മീഷന്‍ പ്രസിഡന്റുമാർ, ജില്ലാ കമ്മീഷന്‍ അംഗങ്ങൾ, മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവരും മേഖലയിലെ സന്നദ്ധ ഉപഭോക്തൃ സംഘടനകളും പരിപാടിയുടെ ഭാഗമായി.  

******************


(Release ID: 2136335)