വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-സ്വിറ്റ്സർലൻഡ് സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ സ്വിസ്സ് വ്യവസായ പ്രമുഖരുമായി ചർച്ച നടത്തി
ഉത്പാദനം, നൈപുണ്യം, നൂതനാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപരമായ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയെ പരിഗണിക്കണമെന്ന് ഗോയൽ സ്വിസ്സ് കമ്പനികളോട് അഭ്യർത്ഥിച്ചു
Posted On:
10 JUN 2025 11:59AM by PIB Thiruvananthpuram
ഇന്ത്യയും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനും (EFTA) തമ്മിൽ അടുത്തിടെ ഒപ്പുവച്ച വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാറിന് (TEPA) കീഴിൽ സാമ്പത്തിക സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും പുതു സാദ്ധ്യതകൾ പര്യവേക്ഷണം ചെയ്യാനും ലക്ഷ്യമിട്ട്, 2025 ജൂൺ 9-ന് സ്വിറ്റ്സർലൻഡിലെ ബേണിൽ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ സ്വിസ്സ് വ്യവസായ പ്രമുഖരുമായി വിപുലമായ ചർച്ചകൾ നടത്തി.
ഇന്ത്യ- സ്വിസ്സ് സംരംഭങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചർച്ചകളിൽ, നൂതനാശയങ്ങൾ, സാങ്കേതിക കൈമാറ്റം, സുസ്ഥിര ഉത്പാദനം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകി. ഇന്ത്യയിൽ സാന്നിധ്യം വിപുലമാക്കാനും രാജ്യത്തിന്റെ ചലനാത്മകവും അതിവേഗം വളർന്നു കൊണ്ടിരിക്കുന്നതുമായ വിപണി പ്രയോജനപ്പെടുത്താനും മന്ത്രി സ്വിസ്സ് കമ്പനികൾക്ക് ഊഷ്മളമായ ക്ഷണം നൽകി.
സുതാര്യമായ നിയന്ത്രണ പ്രക്രിയകൾ, ശക്തമായ ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥ, നിക്ഷേപാനുകൂലമായ നയ ചട്ടക്കൂടുകൾ എന്നിവയിലൂടെ ബിസിനസ്സ് അനുകൂല അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത ശ്രീ ഗോയൽ സ്വിസ്സ് നേതൃത്വത്തെ ധരിപ്പിച്ചു. കേവലം വിപണി എന്നതിലുപയായി, ഉത്പാദനം, നൈപുണ്യം, നൂതനാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപരമായ കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ സാദ്ധ്യതകൾ കൂടി പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം സ്വിസ്സ് കമ്പനികളോട് അഭ്യർത്ഥിച്ചു.
തന്ത്രപരമായ ചർച്ചകൾക്ക് ശേഷം, ജൈവസാങ്കേതിക വിദ്യയും ഔഷധ നിർമ്മാണവും, ആരോഗ്യസംരക്ഷണം, പ്രിസിഷൻ എഞ്ചിനീയറിംഗ്, പ്രതിരോധം, പുതുതലമുറ സാങ്കേതിക വിദ്യകൾ എന്നീ മേഖലകളിലെ സ്വിസ്സ് വ്യവസായ പ്രമുഖരുമായി മന്ത്രി രണ്ട് കേന്ദ്രീകൃത വട്ടമേശ സമ്മേളനങ്ങളിൽ പങ്കെടുത്തു. സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ സംഘടിപ്പിച്ച ഈ യോഗങ്ങളിൽ ഇന്ത്യയുടെ വിപുലമായ സാദ്ധ്യതകൾ, കുറഞ്ഞ ഉത്പാദനച്ചെലവ്, ശക്തിപ്പെടുന്ന നൂതനാശയ ആവാസവ്യവസ്ഥ എന്നിവ അദ്ദേഹം വിശദീകരിച്ചു.
മാർഗ്ഗദർശനത്തിനും സഹായസഹകരണങ്ങൾക്കുമായി ഇൻവെസ്റ്റ് ഇന്ത്യയിലെ സമർപ്പിത EFTA ഡെസ്‌ക്ക് പ്രയോജനപ്പെടുത്താൻ മന്ത്രി സ്വിസ്സ് ബിസിനസ് സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. നിയന്ത്രണ സമന്വയത്തിനും പരസ്പര അംഗീകാര കരാറുകൾക്കുമായി പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം ആവർത്തിച്ചു. സ്വിറ്റ്സർലൻഡിലെയും ഇന്ത്യയിലെയും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയുടെ ഭാവാത്മക നിലപാട് അദ്ദേഹം ഉയർത്തിക്കാട്ടി.
വ്യവസായിക ചർച്ചകൾക്ക് പുറമേ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ICAI) സ്വിറ്റ്സർലൻഡ് ചാപ്റ്ററിലെ അംഗങ്ങളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-സ്വിറ്റ്സർലൻഡ് പ്രൊഫഷണൽ, ബിസിനസ് സഹകരണം ശക്തിപ്പെടുത്തുന്നതിനും, ICAI യുടെ ഉന്നത നിലവാരവും ആഗോള പ്രശസ്തിയും ഉയർത്തിപ്പിടിക്കുന്നതിനും നൽകി വരുന്ന സംഭാവനകൾക്ക് അദ്ദേഹം സ്വിറ്റ്സർലൻഡ് ചാപ്റ്ററിനെ അഭിനന്ദിച്ചു.
ജൈവസാങ്കേതികവിദ്യ, പ്രിസിഷൻ മാനുഫാക്ചറിംഗ്, ആരോഗ്യസംരക്ഷണം, ഓട്ടോമേഷൻ, പ്രതിരോധം, സൈബർ സുരക്ഷ, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കുന്ന സ്വിസ്സ് വ്യവസായ പ്രമുഖർ ആഗോള സാമ്പത്തിക ശക്തികേന്ദ്രമെന്ന നിലയിലും നൂതനാശയങ്ങളാൽ നയിക്കപ്പെടുന്ന വളർച്ചാ ലക്ഷ്യസ്ഥാനമെന്ന നിലയിലും ഉള്ള ഇന്ത്യയുടെ ശേഷിയിൽ ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിശാലവും ചലനാത്മകവുമായ വിപണി, വളർന്നുവരുന്ന മധ്യവർഗം, ലോകോത്തര എഞ്ചിനീയറിംഗ്, ശാസ്ത്ര പ്രതിഭകൾ , സുഗമമായ ബിസിനസ്സ് അന്തരീക്ഷം, ബൗദ്ധിക സ്വത്തവകാശ (IP) സംരക്ഷണവും സാങ്കേതിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്ന നയ അന്തരീക്ഷം എന്നിങ്ങനെയുള്ള ഇന്ത്യയുടെ സവിശേഷതകളെ കമ്പനികൾ പ്രശംസിച്ചു. പലർക്കും, ഇന്ത്യ സാധ്യതകളുള്ള ഒരു വിപണി മാത്രമല്ല, ഉത്പാദനം, ഗവേഷണ വികസനം, ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ പരിഹാരങ്ങളുടെ സഹ-സൃഷ്ടി എന്നിവയ്ക്ക് അനുയോജ്യമായ അടിത്തറ കൂടിയാണ്.
ദേശീയ, അന്തർദേശീയ വിപണികളെ സേവിക്കുന്നതിനായി സംയുക്ത സംരംഭങ്ങൾ രൂപീകരിക്കുന്നതിലും, പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിലും, ഉത്പാദനം പ്രാദേശികവത്ക്കരിക്കുന്നതിലും ഉള്ള സജീവ താത്പര്യം ഒട്ടേറെ സ്ഥാപനങ്ങൾ പ്രകടിപ്പിച്ചു. അത്യാധുനിക കാൻസർ ചികിത്സയും കോശ ശാസ്ത്രവും മുതൽ വ്യാവസായിക ഓട്ടോമേഷൻ, ഫൈബർ ഒപ്റ്റിക്സ്, ബഹിരാകാശ സാങ്കേതികവിദ്യകൾ, ഡിജിറ്റൽ സുരക്ഷ എന്നിവ വരെ, സ്വിസ്സ് കമ്പനികൾ ഇന്ത്യയുടെ വികസന മുൻഗണനകളുമായും വളർച്ചാ പദ്ധതികളുമായും ഉള്ള അവരുടെ സാദൃശ്യവും താത്പര്യവും ചൂണ്ടിക്കാട്ടി. തന്ത്രപരമായ വിന്യാസത്തിന്റെയും ദീർഘകാല പ്രതിബദ്ധതയുടെയും വികാരമായിരുന്നു ഇതുമായി ബന്ധപ്പെട്ട് പ്രകടമായത്. പങ്കെടുത്ത മിക്കവരും ഇന്ത്യയെ ഒരു സ്വാഭാവിക പങ്കാളിയായി വിശേഷിപ്പിക്കുകയും, ആഭ്യന്തര ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന പങ്കാളി എന്ന നിലയിൽ അംഗീകരിക്കുകയും ചെയ്തു. മാത്രമല്ല, സ്വന്തം ആഗോള മൂല്യ ശൃംഖലകളിൽ ഒരു കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കുന്നതിനുള്ള താത്പര്യമറിയിക്കുകയും, രാജ്യത്തിൻറെ അടുത്ത ഘട്ട വളർച്ചയിൽ നിക്ഷേപിക്കാനുള്ള സന്നദ്ധത വ്യക്തമാക്കുകയും ചെയ്തു.
*****
(Release ID: 2135423)
|