ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ജെ പി നദ്ദ ബെംഗളൂരുവിലെ നിംഹാൻസിൽ നടന്ന എഫ്എസ്എസ്എഐയുടെ 'ലോക ഭക്ഷ്യസുരക്ഷാ ദിനം 2025' പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി
Posted On:
07 JUN 2025 5:43PM by PIB Thiruvananthpuram
ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച്, ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ-സയൻസസിൽ (നിംഹാൻസിൽ) ഇന്ന് നടന്ന "സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണത്തിലൂടെ അമിതവണ്ണം ഒഴിവാക്കുക" എന്ന പ്രത്യേക പരിപാടിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) സംഘടിപ്പിച്ച ഈ പരിപാടി, അമിതവണ്ണം പോലുള്ള സാംക്രമികേതര രോഗങ്ങൾ തടയുന്നതിൽ ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും നിർണായക പങ്കിനെ എടുത്തുകാണിക്കുന്നതായിരുന്നു. പരമ്പരാഗതവും ആരോഗ്യകരവുമായ ഭക്ഷണരീതികളിലൂടെ രോഗപ്രതിരോധവും ആരോഗ്യവും പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ പരിപാടി.
കർണാടക സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഡോ. ശരൺപ്രകാശ് ആർ പാട്ടീൽ, പാർലമെന്റ് അംഗങ്ങളായ ശ്രീ ലഹർ സിംഗ് സിറോയ, ശ്രീ പി സി മോഹൻ, കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ, കേന്ദ്ര ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അമിതവണ്ണം തടയുന്നതിനും ആരോഗ്യത്തിന് മുൻഗണന നൽകുന്നതിനും പ്രധാനമന്ത്രി നൽകുന്ന പ്രത്യേക ശ്രദ്ധ ശ്രീ നദ്ദ തന്റെ മുഖ്യപ്രഭാഷണത്തിൽ ആവർത്തിച്ചു. അമിത വണ്ണത്തിന്റെയും സാംക്രമികേതര രോഗങ്ങളുടെയും വർദ്ധിച്ചുവരുന്ന സങ്കീർണത പരിഹരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ശ്രീ നദ്ദ ചൂണ്ടിക്കാട്ടി." അമിതവണ്ണം തടയുന്നതിനുള്ള ഈ ബോധവൽക്കരണ സംരംഭം തെറ്റായ ഭക്ഷണശീലങ്ങളുടെ അനാരോഗ്യ വശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സമയോചിതമായ ചുവടുവയ്പ്പാണ്" എന്നും " വികസിത ഭാരതത്തിന്, ആരോഗ്യകരമായ ഇന്ത്യ അനിവാര്യമാണെന്നും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെയും ജീവിതശൈലിയിലൂടെയും അത് ഉറപ്പാക്കാൻ കഴിയും" എന്നും അദ്ദേഹം പറഞ്ഞു.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സമീകൃതാഹാരത്തിന്റെ ഗുണങ്ങളും സുരക്ഷിതവും ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ പ്രാധാന്യവും കേന്ദ്ര ആരോഗ്യ മന്ത്രി എടുത്തുപറഞ്ഞു . "ഭക്ഷ്യ സുരക്ഷ: ശാസ്ത്രത്തിന്റെ പ്രായോഗികത"എന്ന ഈ വർഷത്തെ ലോക ഭക്ഷ്യസുരക്ഷാ ദിന പ്രമേയത്തോടുള്ള പ്രതിജ്ഞാബദ്ധത ശ്രീ നദ്ദ ആവർത്തിച്ച് സ്ഥിരീകരിച്ചു.
അമിതവണ്ണം ഉള്ളവരുടെ എണ്ണം വർദ്ധിച്ചുവരുന്ന ആശങ്കാജനകമായ പ്രവണത ICMR - ഇന്ത്യ ഡയബറ്റിസ് (INDIAB) നടത്തിയ പഠനത്തെ ഉദ്ധരിച്ച്, ശ്രീ നദ്ദ ചൂണ്ടിക്കാട്ടി. "2008 മുതൽ 2020 വരെ ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ അമിതവണ്ണം 39.6% വർദ്ധിച്ചു, അതേസമയം ഗ്രാമപ്രദേശങ്ങളിൽ 23.1% വർദ്ധനയുണ്ടായി" എന്ന് അദ്ദേഹം പ്രസ്താവിച്ചു. 2050 ആകുമ്പോഴേക്കും രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും അമിതവണ്ണം ഉള്ളവരായിരിക്കുമെന്ന് പ്രവചിക്കുന്ന മറ്റൊരു പഠനവും അദ്ദേഹം പരാമർശിച്ചു
അനാരോഗ്യകരമായ ആഹാരത്തിന്റെയും ഭക്ഷണശീലങ്ങളുടെയും വെല്ലുവിളിയെക്കുറിച്ച് പരാമർശിച്ച ശ്രീ നദ്ദ, ഇത്തരം ഭക്ഷണങ്ങളിലേക്കും അവയുടെ പരസ്യങ്ങളിലേക്കും കൂടുതൽ ആകർഷിക്കപ്പെടുന്നത് കുട്ടികൾ ആണെന്ന് അഭിപ്രായപ്പെട്ടു. മായം കലർന്ന ഭക്ഷണത്തിന്റെ അനാരോഗ്യകരമായ സ്വാധീനം ഏറ്റവും കൂടുതലായി ബാധിക്കുന്ന ദുർബലരായ വിഭാഗം കുട്ടികളാണെന്ന് ശ്രീ നദ്ദ ഊന്നിപ്പറഞ്ഞു. ഈ വെല്ലുവിളി നേരിടാൻ, ചെറുപ്പത്തിൽ തന്നെ മികച്ച അവബോധം ഉറപ്പാക്കണമെന്നും ഇത് ഭാവിയിൽ മികച്ച ഫലം നൽകുമെന്നും അദ്ദേഹം പറഞ്ഞു
അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെ എന്ന് വിശദീകരിച്ച മന്ത്രി, എല്ലാവരും തങ്ങളുടെ ഭക്ഷണശീലങ്ങളിൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും ശാരീരികവും മാനസികവു
മായ ആരോഗ്യം പ്രദാനം ചെയ്യുന്ന പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണമെന്നും അഭ്യർത്ഥിച്ചു. "ശരിയായി ഭക്ഷണം കഴിക്കുക എന്നത് ഒരാൾ നിർബന്ധമായും ചെയ്യേണ്ട ഒരു കടമയാണ്. ശരിയായ ഭക്ഷണരീതിയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കേണ്ടത് ഗവൺമെന്റിന്റെയും വ്യവസായത്തിന്റെയും അക്കാദമിക സമൂഹത്തിന്റെയും വ്യക്തികളുടെയും കൂട്ടായ ഉത്തരവാദിത്വമാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യകരമായ ഭക്ഷണശീലമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് പ്രതികരിക്കാനും എണ്ണ ഉപഭോഗം 10% കുറയ്ക്കാനും ശരിയായ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള അവബോധത്തിലൂടെ ഉപ്പിന്റെ ഉപഭോഗം കുറയ്ക്കാനും എല്ലാ പങ്കാളികളോടും ശ്രീ നദ്ദ അഭ്യർത്ഥിച്ചു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ എഫ്എസ്എസ്എഐ വികസിപ്പിച്ചെടുത്ത നൂതനമായ 'ഭക്ഷണശീല മാറ്റ തന്ത്രത്തെ,'- അതായത് സ്കൂളുകൾ, ജോലിസ്ഥലങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയിലുടനീളം സ്ഥാപിച്ചിട്ടുള്ള പഞ്ചസാര, എണ്ണ ബോർഡുകളുടെ വ്യാപകമായ പ്രചാരണത്തെ ശ്രീ നദ്ദ അഭിനന്ദിച്ചു. ശക്തമായ ദൃശ്യമാധ്യമമായി വർത്തിക്കുന്ന ഇത്, ദൈനംദിന ഭക്ഷണ വസ്തുക്കളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയെയും കൊഴുപ്പിനെയും കുറിച്ചുള്ള വ്യക്തവും ആപേക്ഷികവുമായ വിവരങ്ങൾ പ്രദർശിപ്പിക്കുന്നു. കാന്റീനുകൾ, ഇടനാഴികൾ, യോഗ സ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ഈ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ , ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ അവ വ്യക്തികളെ പരോക്ഷമായി പ്രേരിപ്പിക്കുന്നു. ഈ സംരംഭം കൂടുതൽ ഫലപ്രദമാക്കുന്നതിന്, പഞ്ചസാരയ്‌ക്കൊപ്പം കലോറി ഉപഭോഗവും പ്രദർശിപ്പിക്കണം എന്നും പാഠ്യപദ്ധതിയിൽ ശരിയായ ഭക്ഷണ രീതികളെ കുറിച്ചുള്ള അവബോധം ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പരമ്പരാഗത ഭക്ഷണങ്ങളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ശ്രീ നദ്ദ, " ചെറു ധാന്യങ്ങൾ പോലെയുള്ള പരമ്പരാഗത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാനും എല്ലാവരുടെയും ആരോഗ്യം ഉറപ്പാക്കാൻ അവയെ പുനരുജ്ജീവിപ്പിക്കാനും" അഭ്യർത്ഥിച്ചു. വിവേകപൂർവമായ ഭക്ഷണ തിരഞ്ഞെടുപ്പുകളുടെയും ജീവിതശൈലി മാറ്റങ്ങളുടെയും പ്രാധാന്യം അദ്ദേഹം കൂടുതൽ എടുത്തുപറഞ്ഞു. ഭക്ഷ്യസുരക്ഷാ ശീലങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട ഒരു നിരന്തര പ്രക്രിയയാണെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 'ശരിയായ ഭക്ഷണം കഴിക്കാനുള്ള' പ്രസ്ഥാനമായി ഇത് മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുരക്ഷിത ഭക്ഷണത്തിന്റെയും ആരോഗ്യകരമായ ജീവിതത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിന് ചെറുപ്രായത്തിൽ നൽകേണ്ട അവബോധത്തെയും വിവിധ മേഖലകളിലെ പരസ്പര സഹകരണത്തിന്റെയും പ്രാധാന്യം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ തന്റെ പ്രത്യേക പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.
എല്ലാവർക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിന് നിരീക്ഷണ, അപകടസാധ്യത വിലയിരുത്തൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇതിനായി ശാസ്ത്രത്തെ പ്രയോജനപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളെ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലീല ശ്രീവാസ്തവ എടുത്തുകാട്ടി. ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അവർ എല്ലാ പങ്കാളികളും ഭക്ഷ്യ സുരക്ഷയെക്കുറിച്ച് അറിവുള്ളവരായിരിക്കുകയും ഹാനികരമായ സംയുക്തങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയുംജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
“ അമിതവണ്ണം തടയാൻ എണ്ണ ഉപഭോഗം കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കേവലം ഒരു മുദ്രാവാക്യമല്ല. മറിച്ച് ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ സ്വീകരിക്കാനുള്ള ഒരു വ്യക്തമായ ആഹ്വാനമാണ്” എന്ന് അവർ ഊന്നിപ്പറഞ്ഞു. “ഇന്ത്യയെ സാംക്രമികേതര രോഗങ്ങളിൽ നിന്ന് (NCDs) മുക്തമാക്കുന്നതിന്, ശരിയായതും ആരോഗ്യകരമായതുമായ ഭക്ഷണം കഴിക്കുകയും എണ്ണ ഉപഭോഗം കുറയ്ക്കുകയും എല്ലാ പങ്കാളികളുടെയും ഏകോപന ശ്രമങ്ങളിലൂടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കൽ കേവലം വ്യക്തിപരമായ ലക്ഷ്യം മാത്രമല്ല, ആരോഗ്യകരമായ രാജ്യം എന്ന ലക്ഷ്യത്തിലേക്കുള്ള സംഭാവന കൂടിയാണ്.”
ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെയും അമിതവണ്ണം പ്രതിരോധിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ ഊന്നിപ്പറഞ്ഞു. എണ്ണ ഉപഭോഗം 10% കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അദ്ദേഹം ആവർത്തിച്ചു. ശരിയായ ഭക്ഷണ തിരഞ്ഞെടുപ്പുകളെക്കുറിച്ച് കുട്ടികളെ അവബോധമുള്ളവരാക്കേണ്ടതിന്റെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉറപ്പാക്കുന്നതിന് സമൂഹപങ്കാളിത്തത്തിന്റെയും ആവശ്യകത അദ്ദേഹം വ്യക്തമാക്കി. ബുദ്ധിയും ചിന്തയുമായി ബന്ധപ്പെട്ട മികച്ച ശാരീരിക പ്രവർത്തനങ്ങൾക്ക് സമീകൃതമായ ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ശ്രീ അന്ന ( ചെറുധാന്യങ്ങൾ) ഭക്ഷണത്തിൽ ഉൾപ്പെടുത്തൽ, എല്ലാ വിദ്യാർത്ഥികളിലും അധ്യാപകരിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉറപ്പാക്കുന്നതിന് ശാരീരിക വിദ്യാഭ്യാസത്തിനും(PE) കായിക പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകൽ തുടങ്ങി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
എഫ്എസ്എസ്എഐയുടെ പ്രത്യേക സംരംഭമായ 'ഈറ്റ് റൈറ്റ് ഇന്ത്യ' യ്ക്ക് കീഴിൽ, അമിതവണ്ണം പ്രതിരോധിക്കുന്നതിനുള്ള അവബോധ പരിപാടിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. അമിതവണ്ണവുമായി ബന്ധപ്പെട്ട് രാജ്യത്ത് വർദ്ധിച്ചുവരുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, അമിതവണ്ണവും സാംക്രമികേതര രോഗങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് രാജ്യവ്യാപകമായി അവബോധം വളർത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. കൂടുതൽ ഉൾപ്പെടുത്തലും അവബോധവും ഉറപ്പാക്കുന്നതിന്, ഈ സംരംഭത്തിന് കീഴിലുള്ള ആശയവിനിമയ സാമഗ്രികൾ ആംഗ്യഭാഷയിലും വിവിധ പ്രാദേശിക ഭാഷകളിലും വികസിപ്പിച്ചെടുക്കുന്നുണ്ട്. എഫ്എം റേഡിയോ, റെയിൽവേ ഓഡിയോ സന്ദേശങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയുൾപ്പെടെയുള്ള മാധ്യമങ്ങളുടെ തന്ത്രപരമായ സംയോജനത്തോടെ, പോഷകാഹാരത്തിനും മെച്ചപ്പെട്ട പൊതുജനാരോഗ്യത്തിനുമായി ഒരു ബഹുജന പ്രസ്ഥാനം സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഈ പരിപാടിയുടെ ഭാഗമായി, പ്രശസ്ത പാചക വിദഗ്ധൻ രൺവീർ ബ്രാർ ' അമിതവണ്ണം പ്രതിരോധിക്കുക' പ്രചാരണ പരിപാടിക്ക് പിന്തുണ നൽകുകയും എണ്ണ ഉപഭോഗം കുറയ്ക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു വീഡിയോയും ചടങ്ങിൽ പുറത്തിറക്കി.
സ്കൂളുകളിലെ ശരിയായ ഭക്ഷണ രീതി സംരംഭത്തിന്റെ ഭാഗമായി
'ഈറ്റ് റൈറ്റ് ആക്ടിവിറ്റി ബുക്ക് - സ്കൂളുകളിൽ ശരിയായ ഭക്ഷണം കഴിക്കുന്നതിനുള്ള നിങ്ങളുടെ മാർഗദർശി ' എന്ന ലഘുപുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു . സ്കൂൾ കുട്ടികളിൽ ഭക്ഷ്യസുരക്ഷ, ശുചിത്വം, പോഷകാഹാരം എന്നിവയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ പുസ്തകത്തിൽ പ്രൈമറി, മിഡിൽ, ഹൈസ്കൂൾ തലങ്ങളിലെ കുട്ടികൾക്കായി ആകർഷകവും പ്രായത്തിനനുസരിച്ചുള്ളതുമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രമുഖ വിദഗ്ധർ ചേർന്ന് വികസിപ്പിച്ചെടുത്ത ഈ പുസ്തകം പാഠ്യപദ്ധതി അനുസരിച്ചുള്ളതും അല്ലാത്തതുമായ പഠന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും സ്കൂളുകളിലും വീടുകളിലും ആരോഗ്യകരമായ ഭക്ഷണത്തിനെ കുറിച്ചുള്ള ശക്തരായ വക്താക്കളാകാൻ കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറലും കേന്ദ്ര ആരോഗ്യ ഗവേഷണ വകുപ്പിന്റെ (ഡിഎച്ച്ആർ) സെക്രട്ടറിയുമായ ശ്രീ രാജീവ് ബഹൽ; എഫ്എസ്എസ്എഐ സിഇഒ ജി കമല വർദ്ധന റാവു; കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ; റെയിൽവേ ബോർഡ് ചെയർപേഴ്‌സൺ ശ്രീ സതീഷ് കുമാർ, സിബിഎസ്ഇ ചെയർപേഴ്‌സൺ ശ്രീ രാഹുൽ സിംഗ്; കേന്ദ്ര ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ; കർണാടക, ജാർഖണ്ഡ്, മധ്യപ്രദേശ്, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ; എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യ സുരക്ഷാ കമ്മീഷണർമാർ, ശാസ്ത്ര സമിതിയിലെയും ശാസ്ത്ര പാനലുകളിലെയും അംഗങ്ങൾ, എഫ്എസ്എസ്എഐ, രാജ്യത്തുടനീളമുള്ള ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റർമാർ, വ്യവസായ അസോസിയേഷനുകൾ, വികസന പങ്കാളികൾ, എഫ്എസ്എസ്എഐയിലെയും രാജ്യത്തുടനീളമുള്ള സംസ്ഥാന എഫ്ഡിഎകളിലെയും ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ വെർച്വലായി പങ്കെടുത്തു.
**************
(Release ID: 2134942)