ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

പഹൽഗാം തീവ്രവാദ ആക്രമണത്തെ 10 ബ്രിക്‌സ് രാഷ്ട്രങ്ങളുടെ പാർലമെന്റുകൾ ശക്തമായി അപലപിക്കുകയും ഭീകരതയ്‌ക്കെതിരായ സഹിഷ്ണുതയില്ലാത്ത നയത്തിനോട് സഹകരിക്കാൻ തീരുമാനിക്കുകയും ചെയ്തു

ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം ബ്രസീലിയയിൽ 11-ാമത് ബ്രിക്‌സ് പാർലമെന്ററി ഫോറത്തിൽ പങ്കെടുത്തു

12-ാമത് ബ്രിക്‌സ് പാർലമെന്ററി ഫോറത്തിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു

Posted On: 06 JUN 2025 6:49PM by PIB Thiruvananthpuram
 ബ്രസീലിലെ ബ്രസീലിയയിൽ 2025 ജൂൺ 4 മുതൽ 5 വരെ നടന്ന 11-ാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിൽ ഇന്ത്യ ഉൾപ്പെടെ 10 അംഗ രാജ്യങ്ങളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. ഉന്നതതല പാർലമെന്ററി പ്രതിനിധികൾ അടങ്ങുന്ന ഇന്ത്യൻ സംഘത്തെ ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർള നയിച്ചു.
WhatsApp Image 2025-06-06 at 5.07.16 PM (1).jpeg
 
 ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ എന്നീ പത്ത് ബ്രിക്സ് രാജ്യങ്ങൾഈ വർഷത്തെ ഫോറത്തിൽ പങ്കെടുത്തു.ഈ രാജ്യങ്ങളിലെ പാർലമെന്റുകളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ സജീവമായി പങ്കെടുക്കുകയും സംയുക്ത പ്രഖ്യാപനം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
 
നിരവധി ഘട്ടങ്ങളിലുള്ള സംവാദങ്ങൾക്കും ചർച്ചകൾക്കും ശേഷം, നിർമ്മിത ബുദ്ധിയുടെ (AI) ഉത്തരവാദിത്വ ഉപയോഗം, ആഗോള വ്യാപാരവും സമ്പദ്‌വ്യവസ്ഥയും, അന്തർ-പാർലമെന്ററി സഹകരണം, ആഗോള സമാധാനവും സുരക്ഷയും തുടങ്ങി പ്രധാന വിഷയങ്ങളിൽ ഫോറം വിശാലമായ ഒരു സമവായത്തിലെത്തി.
WhatsApp Image 2025-06-06 at 5.07.15 PM.jpeg
 
 വിവിധ വിഷയങ്ങളിലുള്ള ഇന്ത്യയുടെ നിലപാട് പ്രശംസിക്കപ്പെടുകയും അന്തിമ സംയുക്ത പ്രഖ്യാപനത്തിൽ അവ ഏകകണ്ഠമായി ഉൾപ്പെടുത്തുകയും ചെയ്തു. പ്രത്യേകിച്ച്, ഭീകരതയെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ ദൃഢമായ നയം ശക്തമായി അംഗീകരിക്കപ്പെട്ടു. എല്ലാ ഭീകരാക്രമണങ്ങളെയും ഇന്ത്യ അസന്ദിഗ്ധമായി അപലപിക്കുകയും ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിക്കണമെന്ന് ശക്തമായി വാദിക്കുകയും ചെയ്തു.
WhatsApp Image 2025-06-06 at 5.07.15 PM (1).jpeg
 
ഇന്ത്യയിലെ പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ സംയുക്ത പ്രഖ്യാപനം ശക്തമായി അപലപിക്കുകയും ഭീകരതയ്‌ക്കെതിരെ കൂട്ടായി പ്രവർത്തിക്കാൻ ബ്രിക്സ് അംഗ പാർലമെന്റുകൾ തീരുമാനിക്കുകയും ചെയ്തു . ഭീകര സംഘടനകൾക്കുള്ള സാമ്പത്തിക സഹായം തടയുന്നതിനും, ഇന്റലിജൻസ് വിവരങ്ങൾ പങ്കിടുന്നത് വർദ്ധിപ്പിക്കുന്നതിനും, നൂതന സാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയുന്നതിനും, അന്വേഷണത്തിലും നീതിന്യായ പ്രക്രിയകളിലും സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സംയുക്ത ശ്രമങ്ങളുടെ ആവശ്യകത ശ്രീ ബിർള ചൂണ്ടിക്കാട്ടി.
 
ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ സമീപനവും നേതൃത്വവും ഫോറത്തിൽ പ്രത്യേകം അംഗീകരിക്കപ്പെട്ടു. ആഗോള സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ എല്ലാ അംഗരാജ്യങ്ങളുടെയും സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് ബ്രിക്‌സ് പാർലമെന്റുകൾ അംഗീകരിച്ചു.വിവിധ പ്രധാന വിഷയങ്ങളിൽ ഇന്ത്യയുടെ ശക്തവും വ്യക്തവുമായ നിലപാട് ശ്രീ ഓം ബിർള തന്റെ അഭിസംബോധനയിൽ കൃത്യമായി അവതരിപ്പിച്ചു.ഭീകരതയ്‌ക്കെതിരായ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ശക്തവും ഉചിതവുമായ പ്രതികരണവും സഹിഷ്ണുതയില്ലാത്ത നയവും ശ്രീ ഓം ബിർള ആവർത്തിച്ചു. ആഗോള സഹകരണം, നീതിയുക്തവും സന്തുലിതവുമായ ഒരു അന്താരാഷ്ട്ര ക്രമം, സാങ്കേതിക കണ്ടുപിടിത്തങ്ങളിലെ പങ്കാളിത്തം, ജനാധിപത്യമൂല്യങ്ങളുടെ കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാടും അദ്ദേഹം പങ്കുവെച്ചു
 
അടുത്ത ബ്രിക്‌സ് പാർലമെന്ററി ഫോറത്തിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു
 
സമ്മേളനത്തിന്റെ സമാപനത്തിൽ, അടുത്ത വർഷം നടക്കുന്ന 12-ാമത് ബ്രിക്‌സ് പാർലമെന്ററി ഫോറത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയെ ചുമതലപ്പെടുത്തി. ലോക്‌സഭാ സ്പീക്കർ ശ്രീ ഓം ബിർളയ്ക്ക് പാർലമെന്ററി ഫോറത്തിന്റെ അധ്യക്ഷസ്ഥാനം ഔദ്യോഗികമായി കൈമാറി.
WhatsApp Image 2025-06-06 at 5.07.16 PM.jpeg
 
 ബ്രിക്സ് രാജ്യങ്ങൾക്കിടയിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലും ആഗോള വെല്ലുവിളികളെ നേരിടുന്നതിനുള്ള ഒരു പൊതു സമീപനം സ്വീകരിക്കുന്നതിലും ഇന്ത്യ ഇനി സജീവ പങ്ക് വഹിക്കും.
 
ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള നയിച്ച ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘത്തിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശ്; രാജ്യസഭാ പാർലമെന്റ് അംഗം ശ്രീ സുരേന്ദ്ര സിംഗ് നാഗർ; ലോക്‌സഭാ പാർലമെന്റ് അംഗം ശ്രീ വിജയ് ബാഗേൽ; ലോക്‌സഭാ പാർലമെന്റ് അംഗം ശ്രീ വിവേക് താക്കൂർ; ലോക്‌സഭാ പാർലമെന്റ് അംഗം ഡോ. ശബരി ബൈറെഡ്ഡി; ലോക്‌സഭാ സെക്രട്ടറി ജനറൽ ശ്രീ ഉത്പൽ കുമാർ സിംഗ്; രാജ്യസഭാ സെക്രട്ടറി ജനറൽ ശ്രീ പി.സി. മോദി, ലോക്‌സഭാ സെക്രട്ടേറിയറ്റിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടുന്നു.
 
****

(Release ID: 2134721)