രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി,പരാഗ്വേ പ്രസിഡന്റിന് ആതിഥേയത്വം വഹിച്ചു
ചരിത്രപരമായ ഈ സന്ദർശനം ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ മേഖലകൾക്ക് തുടക്കം കുറിക്കും
Posted On:
02 JUN 2025 10:20PM by PIB Thiruvananthpuram
രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ജൂൺ 2, 2025) രാഷ്ട്രപതി ഭവനിൽ പരാഗ്വേ റിപ്പബ്ലിക് പ്രസിഡന്റ് സാന്റിയാഗോ പെന പലാസിയോസിനെ സ്വീകരിച്ചു. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം രാഷ്ട്രപതി വിരുന്നുമൊരുക്കി.
ഇന്ത്യയും പരാഗ്വേയും തമ്മിലുള്ള ബന്ധം ഊഷ്മളവും സൗഹൃദപരവുമാണെന്ന് പറഞ്ഞുകൊണ്ട് പ്രഥമ ഔദ്യോഗികഇന്ത്യൻ സന്ദർശനത്തിനെത്തിയ പ്രസിഡന്റ് പെനയെരാഷ്ട്രപതി സ്വാഗതം ചെയ്തു. ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, നിയമവാഴ്ച, അഭിപ്രായ സ്വാതന്ത്ര്യം, സമാധാനം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയോടുള്ള ബഹുമാനം തുടങ്ങി ഒരേ തത്വങ്ങളിലും മൂല്യങ്ങളിലും ഇരു രാജ്യങ്ങളും വിശ്വസിക്കുന്നു. നമ്മുടെ നാഗരിക മൂല്യങ്ങളിലും ചരിത്രാനുഭവങ്ങളിലും വേരൂന്നിയ ഈ തത്വങ്ങൾ വളരെ പ്രധാനമെന്ന് ഇരു രാജ്യങ്ങളും ഉറച്ചു വിശ്വസിക്കുന്നു.
പഹൽഗാമിലെ നിഷ്ഠൂരമായ ഭീകരാക്രമണത്തെത്തുടർന്ന് ഭീകരതയെ ശക്തമായി അപലപിച്ചതിനും ഇന്ത്യയ്ക്ക് നൽകിയ ഐക്യദാർഢ്യ സന്ദേശത്തിനും പരാഗ്വേ ഗവൺമെന്റിനോട് രാഷ്ട്രപതി നന്ദി രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭ പോലുള്ള ബഹുരാഷ്ട്ര വേദികളിൽ ഉൾപ്പെടെ ആഗോളപ്രധാന വേദികളിൽ ഇന്ത്യൻ നിലപാടിനെ നിരന്തരം പിന്തുണയ്ക്കുന്നതിന് പരാഗ്വേയോടുള്ള കൃതജ്ഞത രാഷ്ട്രപതി അറിയിച്ചു .
ഇന്ത്യയും പരാഗ്വേയും തമ്മിലുള്ള വ്യാപാര മേഖലയിലെ വളർച്ചയിൽ സന്തുഷ്ടി രേഖപ്പെടുത്തിയ രാഷ്ട്രപതി, വ്യാപാര, വാണിജ്യ മേഖലകളിലെ ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിന് ഗണ്യമായ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.
ഗ്ലോബൽ സൗത്തിന്റെ ഭാഗമായ ഇന്ത്യയും പരാഗ്വേയും സമാനമായ വികസന വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.വിദ്യാഭ്യാസം, തൊഴിൽ, ശേഷി വികസനം എന്നിവയിലെ നിക്ഷേപവും അതുവഴിയുള്ള സാമ്പത്തിക ശാക്തീകരണവും ഉൾപ്പെടെ ഈ വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനുള്ള നമ്മുടെ സമീപനവും വളരെ സമാനമാണെന്ന് അവർ ചൂണ്ടിക്കാട്ടി. സുസ്ഥിര വികസനത്തിന് ഇന്ത്യ സാങ്കേതികവിദ്യയെ ഒരു ചോദക ശക്തിയായി ഉപയോഗിക്കുന്നുണ്ടെന്നും സാങ്കേതികവിദ്യകളിലേക്കുള്ള തുല്യമായ പ്രവേശനവും 'ഡിജിറ്റൽ വിടവ് ' കുറയ്ക്കലും നമ്മുടെ ദേശീയ മുൻഗണനകളാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ മേഖലയിലെ അനുഭവങ്ങൾ പരാഗ്വേയുമായി പങ്കിടുന്നതിൽ ഇന്ത്യയ്ക്ക് സന്തോഷമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ വളരെയധികം സാധ്യതയുണ്ടെന്ന് ഇരു നേതാക്കളും അംഗീകരിച്ചു. ഈ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്താനും സഹകരണത്തിന്റെ പുതിയ മേഖലകൾ തുറക്കാനും സഹായിക്കുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ദയവായി ഇവിടെ ക്ലിക്കുചെയ്യുക-
(Release ID: 2133566)