പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഐഎടിഎയുടെ 81-ാമത് വാർഷിക പൊതുയോഗത്തെയും ലോക വ്യോമഗതാഗത ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തെയും അഭിസംബോധന ചെയ്തു.


ആഗോള ബഹിരാകാശ-വ്യോമയാന സംയോജനത്തിൽ ഇന്ത്യ ഒരു മുൻനിര ശക്തിയായി ഉയർന്നുവരികയാണ്: പ്രധാനമന്ത്രി

ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയാണ് ഇന്ത്യ: പ്രധാനമന്ത്രി

ഉഡാൻ പദ്ധതിയുടെ വിജയം ഇന്ത്യൻ സിവിൽ വ്യോമയാന ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്: പ്രധാനമന്ത്രി

ലോകത്തിലെ മുൻനിര വ്യോമയാന കമ്പനികൾക്ക്, നിക്ഷേപത്തിനുള്ള മികച്ച അവസരമാണ് ഇന്ത്യ നൽകുന്നത് : പ്രധാനമന്ത്രി

Posted On: 02 JUN 2025 6:35PM by PIB Thiruvananthpuram

ലോകോത്തര വ്യോമയാന അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിലും പ്രതിബദ്ധത പുലർത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) ന്റെ 81-ാമത് വാർഷിക പൊതുയോഗത്തെയും ലോക വ്യോമ ഗതാഗത ഉച്ചകോടിയുടെ (World Air Transport Summit - WATS) പ്ലീനറി സമ്മേളനത്തെയും അഭിസംബോധന ചെയ്തു. നാല് പതിറ്റാണ്ടിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ഈ പരിപാടിയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം അതിഥികളെ സ്വാഗതം ചെയ്തു. ഈ കാലയളവിൽ ഇന്ത്യ കൈവരിച്ച പരിവർത്തനപരമായ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട്, ഇന്നത്തെ ഇന്ത്യ മുൻപെങ്ങുമില്ലാത്തവിധം ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. വിശാലമായ വിപണി എന്ന നിലയിൽ മാത്രമല്ല, നയപരമായ നേതൃത്വം, നവീനാശയം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയുടെ പ്രതീകമായും ആഗോള വ്യോമയാന മേഖലയിലുള്ള ഇന്ത്യയുടെ പങ്ക് അദ്ദേഹം അടിവരയിട്ടു. "ഇന്ന്, ബഹിരാകാശ-വ്യോമയാന സംയോജനത്തിൽ ഇന്ത്യ ഒരു ആഗോള നേതാവായി ഉയർന്നുവരികയാണ്", പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശകത്തിൽ സിവിൽ വ്യോമയാന മേഖല ചരിത്രപരമായ മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും അവ വേണ്ടപോലെ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഉച്ചകോടിയും സംഭാഷണവും വ്യോമയാനത്തിന് മാത്രമല്ല, ആഗോള സഹകരണം, കാലാവസ്ഥാ പ്രതിബദ്ധതകൾ, സന്തുലിത വളർച്ച എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു വേദിയായും നിലകൊള്ളുന്നുവെന്ന് ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഉച്ചകോടിയിലെ ചർച്ചകൾ ആഗോള വ്യോമയാനത്തിന് പുതിയ ദിശാബോധം നൽകുമെന്നും അതിനുള്ള അനന്ത സാധ്യതകൾ തുറക്കുമെന്നും എടുത്തുപറഞ്ഞു.
മണിക്കൂറുകൾക്കുള്ളിൽ വലിയ ദൂരങ്ങളും ഭൂഖണ്ഡാന്തര യാത്രകളും ചെയ്യാനുള്ള മനുഷ്യരാശിയുടെ കഴിവിനെ പരാമർശിച്ച അദ്ദേഹം  21-ാം നൂറ്റാണ്ടിന്റെ അഭിലാഷങ്ങൾ പരമ്പരാഗത യാത്രകൾക്ക് അപ്പുറം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഊന്നിപ്പറഞ്ഞു. നവീകരണത്തിന്റെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും അതിവേഗം ചൂണ്ടിക്കാട്ടിക്കൊണ്ട്, വേഗത വർദ്ധിക്കുന്നതിനനുസരിച്ച്, അതിവിദൂര സ്ഥലങ്ങൾ നമ്മുടെ ലക്ഷ്യസ്ഥാനങ്ങളായി മാറുകയാണെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.

ഭൂമിയിലെ നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല യാത്രകളെന്നും, ബഹിരാകാശ വാഹനങ്ങളും ഗ്രഹാന്തര യാത്രകളും വാണിജ്യവത്കരിക്കാനും , അവയെ സാധാരണ വിമാനയാത്രകളുമായി സംയോജിപ്പിക്കുവാനുമുള്ള ആഗ്രഹങ്ങൾ വർദ്ധിച്ചുവരികയാണെന്നും ശ്രി മോദി ഊന്നിപ്പറഞ്ഞു. ഇത്തരം വികസനങ്ങൾക്ക് സമയമെടുക്കുമെങ്കിലും, വ്യോമയാനത്തിന്റെ ഭാവി, പരിവർത്തനത്തിലും നവീകരണത്തിലും കേന്ദ്രീകരിച്ചുള്ളതായിരിക്കുമെന്നും അതിനായി ഇന്ത്യ പൂർണ്ണമായും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വ്യോമയാന മേഖലയെ നയിക്കുന്ന മൂന്ന് അടിസ്ഥാന സ്തംഭങ്ങൾ പ്രധാനമന്ത്രി വിശദമാക്കി. ഒന്നാമതായി, വിശാലമായ ഒരു വിപണി - അത് ഉപഭോക്താക്കളുടെ ഒരു കൂട്ടം മാത്രമല്ല, ഇന്ത്യയിലെ അഭിലാഷ സമൂഹത്തിന്റെ പ്രതിഫലനമാണ്. രണ്ടാമതായി, ശക്തമായ ജനസംഖ്യയും പ്രതിഭാധനരായ സമൂഹവും - അവിടെ യുവ ഇന്നൊവേറ്റർമാർ, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, ശുദ്ധമായ ഊർജ്ജം എന്നിവയിലെ മുന്നേറ്റങ്ങൾ. മൂന്നാമതായി, വ്യാവസായിക വളർച്ച സാധ്യമാക്കുന്ന തുറന്നതും പിന്തുണ നൽകുന്നതുമായ ഒരു നയ ആവാസവ്യവസ്ഥ. ഈ ശക്തികളിലൂടെ ഇന്ത്യക്ക് അതിന്റെ വ്യോമയാന മേഖലയെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് മോദി പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയുടെ സിവിൽ വ്യോമയാന മേഖലയിൽ ഉണ്ടായ ശ്രദ്ധേയമായ പരിവർത്തനങ്ങൾ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. "ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സിവിൽ വ്യോമയാന ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് വിശേഷിപ്പിച്ച UDAN പദ്ധതിയുടെ വിജയത്തെക്കുറിച്ച് ശ്രി മോദി ഊന്നിപ്പറഞ്ഞു. ഈ സംരംഭത്തിലൂടെ 15 ദശലക്ഷത്തിലധികം യാത്രക്കാർക്ക് കുറഞ്ഞ ചിലവിലുള്ള വിമാന യാത്രയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും നിരവധി പൗരന്മാർക്ക് ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിമാനക്കമ്പനികൾ ഇരട്ട അക്ക വളർച്ച കൈവരിക്കുന്നത് തുടരുകയാണെന്നും, പ്രതിവർഷം 240 ദശലക്ഷം പേർ വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ടെന്നും, ഇത് ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലെയും മൊത്തം ജനസംഖ്യയെക്കാൾ കൂടുതലാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 2030 ഓടെ ഇത് 500 ദശലക്ഷം യാത്രക്കാരായി വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പ്രതിവർഷം 3.5 ദശലക്ഷം മെട്രിക് ടൺ ചരക്ക് വിമാനമാർഗ്ഗം കൊണ്ടുപോകുന്നുണ്ടെന്നും ഈ ദശകത്തിന്റെ അവസാനത്തോടെ ഇത് 10 ദശലക്ഷം മെട്രിക് ടണ്ണായി വർദ്ധിക്കുമെന്നും ശ്രി മോദി അഭിപ്രായപ്പെട്ടു.

ഈ കണക്കുകൾ വെറും സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ലെന്നും, ഇന്ത്യയുടെ അനന്തമായ സാധ്യതകളുടെ പ്രതിഫലനമാണിതെന്നും  ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇവ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഇന്ത്യ ഒരു ഭാവി പദ്ധതി രൂപപ്പെടുത്തിവരികയാണെന്നും വ്യക്തമാക്കി. ലോകോത്തര നിലവാരത്തിലുള്ള വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ നടത്തുന്ന നിക്ഷേപത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. 2014-ൽ രാജ്യത്ത് 74 വിമാനത്താവളങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 162 ആയി വർദ്ധിച്ചു. ഇന്ത്യൻ വിമാനക്കമ്പനികൾ 2,000-ത്തിലധികം പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും, ഇത് ഈ മേഖലയിലെ ദ്രുതഗതിയിലുള്ള വളർച്ചയുടെ സൂചനയാണെന്നും മോദി അഭിപ്രായപ്പെട്ടു. ഇത് തുടക്കം മാത്രമാണെന്നും, ഇന്ത്യയുടെ വ്യോമയാന വ്യവസായം അഭൂതപൂർവമായ ഉയരങ്ങൾ കീഴടക്കാൻ തയ്യാറായി, നിർണായകമായ ഒരു കുതിച്ചുചാട്ടത്തിന്റെ വക്കിലാണ് നിൽക്കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പരിവർത്തനം ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾ മറികടക്കുക മാത്രമല്ല, ആഗോളതലത്തിൽ സുസ്ഥിരത, ഹരിത ഗതാഗതം, സന്തുലിതമായ  പ്രവേശനക്ഷമത എന്നിവയ്ക്ക് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"ഇന്ത്യയിലെ വിമാനത്താവളങ്ങൾക്ക് ഇപ്പോൾ പ്രതിവർഷം 500 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്, സാങ്കേതികവിദ്യയിലൂടെ ഉപയോക്തക്കൾക്ക് അവരുടെ യാത്രാനുഭവത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ" പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല സുരക്ഷ, കാര്യക്ഷമത, സുസ്ഥിരത എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുസ്ഥിരമായ വ്യോമയാന ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം, ഹരിത സാങ്കേതികവിദ്യകളിലെ നിക്ഷേപം, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. വികസനത്തിനായുള്ള സന്തുലിത സമീപനം ശക്തിപ്പെടുത്തുന്നതിനും പുരോഗതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഡിജിറ്റല്‍ വ്യോമയാനത്തിലെ ഒരു മുന്‍നിര ഉദാഹരണമായി ഡിജി യാത്ര ആപ്പിനെ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി അന്താരാഷ്ട്ര അതിഥികളോട് അതുമായി പരിചയപ്പെടുന്നതിന് ആഹ്വാനവും ചെയ്തു. കടലാസ് രേഖകളോ തിരിച്ചറിയല്‍ രേഖകളുടെ പ്രദര്‍ശനമോ ആവശ്യമില്ലാതെ തന്നെ വിമാനത്താവളത്തിന്റെ പ്രവേശന കവാടം മുതല്‍ ബോര്‍ഡിംഗ് ഗേറ്റുകള്‍ വരെ യാത്രക്കാര്‍ക്ക് തടസരഹിതവും സമ്പൂര്‍ണ്ണവുമായ ഗതിനിയന്ത്രണം മുഖം തിരിച്ചറിയല്‍ (ഫേഷ്യല്‍ വെരിഫിക്കേഷന്‍) സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജി യാത്ര ലഭ്യമാക്കുന്നുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വലിയൊരു ജനവിഭാഗത്തിന് സേവനം നല്‍കുന്ന ഇന്ത്യയുടെ നൂതനാശയങ്ങളും അനുഭവവും പല രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും ശ്രീ മോദി പറഞ്ഞു. ''സുരക്ഷിതവും മികച്ചതുമായ ഒരു പരിഹാരമായി നിലകൊള്ളുന്ന ഡിജി യാത്ര, ഗ്ലോബല്‍ സൗത്തിന് പ്രചോദനത്തിന്റെ ഒരു മാതൃകയായി വര്‍ത്തിക്കുകയും ചെയ്യുന്നു '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥിരമായ പരിഷ്‌കാരങ്ങളാണ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വ്യോമയാന മേഖലയുടെ പ്രധാന ചാലകശക്തിയെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, ഈ വീക്ഷണത്തെ പിന്തുണയ്ക്കുന്ന തന്ത്രപരമായ മുന്‍കൈകളോടെ ആഗോള ഉല്‍പാദന കേന്ദ്രമാകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു. വ്യാവസായിക വളര്‍ച്ചയില്‍ ഇന്ത്യയുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഈ വര്‍ഷത്തെ ബജറ്റില്‍ മിഷന്‍ മാനുഫാക്ചറിംഗ് പ്രഖ്യാപിച്ചതായി ശ്രീ മോദി പരാമര്‍ശിച്ചു. തുടര്‍ന്ന്, ഈ വര്‍ഷം പാര്‍ലമെന്റില്‍ പാസാക്കിയ കേപ്ടൗണ്‍ കണ്‍വെന്‍ഷന് ഇന്ത്യയില്‍ നിയമപരമായ അധികാരം നല്‍കിക്കൊണ്ടുള്ള എയര്‍ക്രാഫ്റ്റ് ഒബ്ജക്റ്റുകളുടെ താല്‍പ്പര്യ സംരക്ഷണ ബില്ലും ശ്രീ മോദി ഉയര്‍ത്തിക്കാട്ടി. ഈ നിയമനിര്‍മ്മാണം, ആഗോളതലത്തില്‍ വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനികള്‍ക്ക് ഇന്ത്യയില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗിഫ്റ്റ് സിറ്റിയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള ആനുകൂല്യങ്ങളെക്കുറിച്ചും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ നടപടികള്‍ ഇന്ത്യയെ വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനികളുടെ ആകര്‍ഷകമായ ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
''വ്യോമയാന നിയമങ്ങളെ ആഗോളതലത്തിലെ മികച്ച രീതികളുമായി സമന്വയിപ്പിക്കുന്ന പുതിയ ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് ആക്ട്, സുസംഘടിതമായ ഒരു നിയന്ത്രണ ചട്ടക്കൂടും, സുഗമമായ അനുവര്‍ത്തനവും, പ്രധാനപ്പെട്ട അന്താരാഷ്ട്ര വ്യോമയാന കമ്പനികള്‍ക്ക് ഗണ്യമായ നിക്ഷേപത്തിന് അവസരം നല്‍കുന്ന ലളിതമായ നികുതി ഘടനയും ഉറപ്പാക്കുന്നു'', ശ്രീ മോദി പറഞ്ഞു. വ്യോമയാന മേഖലയിലെ വളര്‍ച്ച പുതിയ വിമാന സര്‍വീസുകള്‍, പുതിയ ജോലികള്‍, പുതിയ സാദ്ധ്യതകള്‍ എന്നിവയിലേക്ക് വിവര്‍ത്തനം ചെയ്യുന്നുവെന്നത് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, പൈലറ്റുമാര്‍, ക്രൂ അംഗങ്ങള്‍, എഞ്ചിനീയര്‍മാര്‍, ഗ്രൗണ്ട് സ്റ്റാഫ് എന്നിവര്‍ക്ക് ഈ വ്യവസായം വിപുലമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നത് ചൂണ്ടിക്കാട്ടുകയും ചെയ്തു. വിമാന അറ്റകുറ്റപ്പണികള്‍ക്കുള്ള ആഗോള കേന്ദ്രമായി മാറാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ത്വരിതപ്പെടുത്തുകയാണെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പരിപാലനം, അറ്റകുറ്റപണികള്‍, പൂര്‍ണ്ണമായ അറ്റകുറ്റപണി (ഓവര്‍ഹോള്‍ -എം.ആര്‍.ഒ) എന്നിവ ഒരു സൂര്യോദയ മേഖലയായി ഉയര്‍ന്നുവരുന്നതായും ചൂണ്ടിക്കാട്ടി. 2014 ല്‍ ഇന്ത്യയില്‍ 96 എം.ആര്‍.ഒ സൗകര്യങ്ങളാണുണ്ടായിരുന്നത്, ഇപ്പോള്‍ അത് 154 ആയി വര്‍ദ്ധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓട്ടോമാറ്റിക് റൂട്ടിലൂടെയുള്ള 100% നേരിട്ടുള്ള വിദേശനിക്ഷേപവും, ജി.എസ്.ടി കുറച്ചതും, നികുതി യുക്തിസഹമാക്കിയ നടപടിയും ഇന്ത്യയുടെ എം.ആര്‍.ഒ മേഖലയ്ക്ക് പുതിയ ചലനക്ഷമത നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വ്യോമയാന വളര്‍ച്ചാ തന്ത്രത്തെ ശക്തിപ്പെടുത്തികൊണ്ട് 2030 ഓടെ 4 ബില്യണ്‍ ഡോളറിന്റെ എം.ആര്‍.ഒ ഹബ് സ്ഥാപിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തെക്കുറിച്ചും ശ്രീ മോദി വിശദീകരിച്ചു.
രൂപകല്‍പ്പന മുതല്‍ വിതരണം വരെ, ഇന്ത്യ ആഗോള വ്യോമയാന വിതരണ ശൃംഖലയുടെ അവിഭാജ്യ ഘടകമായി മാറുകയാണെന്ന്, ഇന്ത്യയെ ഒരു വ്യോമയാന വിപണിയായി മാത്രമല്ല, മൂല്യ ശൃംഖലയിലെ ഒരു നേതാവായും കാണേണ്ടതുണ്ടെന്നതിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ദിശയും വേഗതയും ശരിയായ പാതയിലാണെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ തുടര്‍ച്ചയായ ദ്രുതഗതിയിലുള്ള പുരോഗതിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ആഗോള വ്യോമയാന നൂതനാശയത്തില്‍ ഇന്ത്യയുടെ നേതൃത്വ കാഴ്ചപ്പാടിനെ ദൃഢീകരിച്ചുകൊണ്ട് മെയ്ക്ക് ഇന്‍ ഇന്ത്യ മാത്രമല്ല, ഡിസൈന്‍ ഇന്‍ ഇന്ത്യയും സ്വീകരിക്കാന്‍ വ്യോമയാന കമ്പനികളോട് ശ്രീ മോദി ആവശ്യപ്പെട്ടു.
അതിന്റെ ഉള്‍ച്ചേര്‍ക്കല്‍ മാതൃകയാല്‍ ഇന്ത്യയിലെ വ്യോമയാന മേഖല ശക്തിപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, ഇന്ത്യയിലെ പൈലറ്റുമാരില്‍ 15% ത്തിലധികം സ്ത്രീകളാണെന്നതും അത് ആഗോള ശരാശരിയുടെ മൂന്നിരട്ടിയാണെന്നതും ചൂണ്ടിക്കാട്ടി. ക്യാബിന്‍ ക്രൂവിലെ സ്ത്രീകളുടെ ആഗോള ശരാശരി ഏകദേശം 70% ആയിരിക്കുമ്പോള്‍, ഇന്ത്യയുടെ ശരാശരി 86% ആണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയില്‍ എം.ആര്‍.ഒ മേഖലയിലെ വനിതാ എഞ്ചിനീയര്‍മാരുടെ സാന്നിദ്ധ്യം ആഗോള ശരാശരിയേക്കാള്‍ കൂടുതലാണെന്നും, ഇത് വ്യവസായത്തില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പങ്കാളിത്തത്തിന്റെ തെളിവാണെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.
വ്യോമയാനത്തിന്റെ ഭാവിയിലെ ഒരു പ്രധാന ഘടകമാണ് ഡ്രോണ്‍ സാങ്കേതികവിദ്യയെന്നതിനും, സാമ്പത്തികവും സാമൂഹികവുമായ ഉള്‍ച്ചേര്‍ക്കലിനായി ഇന്ത്യ അത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. കൃഷി, വിതരണ സേവനങ്ങള്‍, മറ്റ് വിവിധ മേഖലകള്‍ എന്നിവയിലെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചുകൊണ്ട് സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകളെ ശാക്തീകരിക്കുന്നതിനും ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നതും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
''വ്യോമയാന സുരക്ഷ എല്ലായ്പ്പോഴും ഇന്ത്യയുടെ മുന്‍ഗണനയാണ്. ഇന്ത്യ അതിന്റെ നിയമങ്ങളെ ഐ.സി.എ.ഒയുടെ ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തിയിട്ടുമുണ്ട്'' മികച്ച അന്താരാഷ്ട്ര രീതികളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ദൃഢീകരിച്ചുകൊണ്ട് ശ്രീ മോദി പ്രഘോഷിച്ചു. വ്യോമയാന സുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളെ ഐ.സി.എ.ഒയുടെ സമീപകാല സുരക്ഷാ ഓഡിറ്റ് അംഗീകരിച്ചതും ഏഷ്യ-പസഫിക് മന്ത്രിതല സമ്മേളനത്തില്‍ ഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ചതും ആഗോള വ്യോമയാന മികവിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്കുള്ള കൂടുതല്‍ തെളിവുകളാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
തുറന്ന ആകാശങ്ങളേയും ആഗോള ബന്ധിപ്പിക്കലിനേയും ഇന്ത്യ തുടര്‍ച്ചയായി പിന്തുണയ്ക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതല്‍ ബന്ധിപ്പിച്ചതും പ്രാപ്യമാക്കാവുന്നതുമായ വ്യോമയാന ശൃംഖലയ്ക്കായി വാദിക്കുന്ന, ചിക്കാഗോ കണ്‍വെന്‍ഷന്റെ തത്വങ്ങള്‍ക്കുള്ള ഇന്ത്യയുടെ പിന്തുണ അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. വിമാന യാത്ര എല്ലാവര്‍ക്കും പ്രാപ്യമാക്കാനാകുന്നതും താങ്ങാനാവുന്നതും സുരക്ഷിതവുമാകുന്ന ഒരു ഭാവി സൃഷ്ടിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പങ്കാളികളോട് ശ്രീ മോദി അഭ്യര്‍ത്ഥിച്ചു. വ്യോമയാനരംഗത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയര്‍ത്തുന്നതിനുള്ള പുതിയ പരിഹാരങ്ങള്‍ വികസിപ്പിക്കാനുള്ള മേഖലയുടെ കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു, എല്ലാ പങ്കാളികള്‍ക്കും അദ്ദേഹം തന്റെ ആശംസകള്‍ നേരുകയും ചെയ്തു.
കേന്ദ്ര മന്ത്രിമാരായ ശ്രീ കിഞ്ചരാപു റാം മോഹന്‍ നായിഡു, ശ്രീ മുരളീധര്‍ മോഹോള്‍, ഐ.എ.ടി.എ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചെയര്‍മാന്‍ ഐ.എ.ടി.എ ഡയറക്ടര്‍ ജനറല്‍ ശ്രീ പീറ്റര്‍ എല്‍ബേഴ്സ്, ഇന്‍ഡിഗോ മാനേജിംഗ് ഡയറക്ടര്‍ ശ്രീ വില്ലി വാല്‍ഷ്, ശ്രീ രാഹുല്‍ ഭാട്ടിയ എന്നിവരും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം

ജൂണ്‍ 1 മുതല്‍ 3 വരെയാണ് ഐ.എ.ടി.എ 81-ാമത് വാര്‍ഷിക പൊതുയോഗവും ലോക വ്യോമ ഗതാഗത ഉച്ചകോടിയും (വാട്സ്) നടക്കുന്നത്. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 ലാണ് ഇന്ത്യയില്‍ അവസാനമായി വാര്‍ഷിക പൊതുയോഗം നടന്നത്. ആഗോള വ്യോമയാന വ്യവസായത്തിലെ പ്രമുഖര്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര മാധ്യമ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ 1,600-ലധികം പേര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്.

മറ്റുള്ളവയ്‌ക്കൊപ്പം വ്യോമയാന വ്യവസായത്തിന്റെ സാമ്പത്തികശാസ്ത്രം, വ്യോമയാന ബന്ധിപ്പിക്കല്‍, ഊര്‍ജ്ജ സുരക്ഷ, സുസ്ഥിര വ്യോമയാന ഇന്ധന ഉല്‍പ്പാദനം, ഡീകാര്‍ബണൈസേഷന്‍ ധനസഹായം, നൂതനാശയങ്ങള്‍ എന്നിവ ഉള്‍പ്പെടെ വ്യോമയാന വ്യവസായം നേരിടുന്ന പ്രധാന വിഷയങ്ങളില്‍ ലോക വ്യോമഗതാഗത ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും. വ്യോമയാന മേഖലയില്‍ ഇന്ത്യയുടെ ശ്രദ്ധേയമായ പരിവര്‍ത്തനത്തിനും രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിലെ അതിന്റെ സംഭാവനയ്ക്കും സാക്ഷ്യം വഹിക്കാന്‍ ലോകമെമ്പാടുമുള്ള വ്യോമയാന നേതാക്കള്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കും അവസരവും ലഭിക്കും.

India's aviation sector is a key player in the global air transport industry. Addressing the AGM of the IATA in New Delhi. https://t.co/78ll1I8uER

— Narendra Modi (@narendramodi) June 2, 2025

Today, India is emerging as a leading force in the Global Space-Aviation convergence. pic.twitter.com/XBsSJIu7QY

— PMO India (@PMOIndia) June 2, 2025

Today, India is the world's third-largest domestic aviation market.

The success of the UDAN scheme is a golden chapter in Indian civil aviation. pic.twitter.com/z3gHkUqOJA

— PMO India (@PMOIndia) June 2, 2025

For the world's leading aviation companies, India presents an excellent opportunity for investment. pic.twitter.com/ZQe3J495Rd

— PMO India (@PMOIndia) June 2, 2025

****

SK


(Release ID: 2133420)