ആഭ്യന്തരകാര്യ മന്ത്രാലയം
ജമ്മുകശ്മീരിലെ പൂഞ്ചില്‍ അതിർത്തി കടന്നുണ്ടായ ആക്രമണത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് സർക്കാർ നിയമന കത്തുകൾ വിതരണം ചെയ്ത് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ
Posted On:
30 MAY 2025 5:06PM by PIB Thiruvananthpuram
ജമ്മു കശ്മീരിലെ പൂഞ്ചിൽ അതിർത്തി കടന്നുണ്ടായ ആക്രമണത്തിൽ ദുരിതമനുഭവിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയുടെ നിയമന കത്തുകൾ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ വിതരണം ചെയ്തു. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹയും നിരവധി വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.
പൂഞ്ചിലെ ജനവാസ കേന്ദ്രങ്ങൾക്കും ക്ഷേത്രങ്ങള്‍ക്കും ഗുരുദ്വാരകൾക്കും മദ്രസകൾക്കുമെതിരെ പാകിസ്ഥാൻ നടത്തിയ ഭീരുത്വപൂര്‍ണമായ ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അനുശോചനമറിയിച്ചു. പാകിസ്ഥാൻ നടത്തിയ അപലപനീയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരവും സർക്കാർ ജോലിയും ജീവൻ നഷ്ടപ്പെട്ടതിന് പകരമാവില്ലെന്നും അത് ജമ്മുകശ്മീർ സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും വികാരത്തിന്റെ പ്രതീകമാണെന്നും ശ്രീ ഷാ പറഞ്ഞു. ഈ സമയം രാജ്യമൊന്നടങ്കം പാറപോലെ അവര്‍ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് താഴ്‌വര മുതൽ പൂഞ്ച്, കത്വ വരെ ജമ്മുകശ്മീർ പൗരന്മാരിൽ ഉയർന്നുവന്ന ദേശസ്‌നേഹത്തിന്റെ ആത്മാവ് രാജ്യമെങ്ങും ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തിയതായി ശ്രീ ഷാ കൂട്ടിച്ചേർത്തു.
പഹൽഗാമിൽ നിരപരാധികളായ തീർത്ഥാടകർക്ക് നേരെ ഭീരുത്വപൂര്‍ണമായ ഭീകരാക്രമണം നടന്നതായും ഭീകരാക്രമണങ്ങൾക്ക് ഉടനടി തീവ്രതയോടെ മറുപടി നൽകണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നയമനുസരിച്ച് ആക്രമണത്തിന് പിന്നാലെ പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) പാകിസ്ഥാനിലെയും ഭീകര കേന്ദ്രങ്ങൾ രാജ്യം നശിപ്പിച്ചതായും ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ത്യൻ സൈന്യം ആദ്യമായി പാകിസ്ഥാൻ അതിർത്തിയ്ക്കകത്തെ ഭീകര സംഘടനാ ആസ്ഥാനം തകർത്തതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയവും രാജ്യത്തെ ഏജൻസികൾ നൽകിയ കൃത്യമായ രഹസ്യാന്വേഷണവിവരങ്ങളും സൈന്യത്തിന്റെ ശ്രദ്ധേയമായ ധൈര്യവും അതിസൂക്ഷ്മ കൃത്യതയും നൂറുകണക്കിന് ഭീകരരെ തുടച്ചുനീക്കി. ഇന്ത്യ ഭീകരരെ ആക്രമിച്ചപ്പോള്‍ പാകിസ്ഥാൻ അത് അവര്‍ക്കുനേരെയുണ്ടായ ആക്രമണമായി കണക്കാക്കിയതിലൂടെ പാകിസ്ഥാൻ തീവ്രവാദികൾക്ക് അഭയം നൽകുന്നുവെന്ന സത്യം ലോകത്തിന് മുഴുവൻ വെളിപ്പെടുത്തിയെന്നും ശ്രീ ഷാ പറഞ്ഞു.
പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തെയോ സൈനികേതര സ്ഥാപനത്തെയോ ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും പാകിസ്ഥാൻ പ്രായോചിത തീവ്രവാദ കേന്ദ്രങ്ങളാണ് ഏറെ കൃത്യതയോടെയും സംയമനത്തോടെയും ഇന്ത്യൻ സൈന്യം പൂർണമായി നശിപ്പിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ പ്രകോപിതരായ പാകിസ്ഥാൻ ജമ്മുകശ്മീരിലെ ജനവാസ മേഖലകളിൽ വെടിവയ്പ്പ് നടത്തിയതായും ഇതില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് പൂഞ്ചിലാണെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ചിലെ എല്ലാ ജനവാസ മേഖലകളിലും ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും മദ്രസകളിലും പാകിസ്ഥാൻ വെടിയുതിർത്തു. സാധാരണക്കാർക്കെതിരായ പാകിസ്ഥാന്റെ ആക്രമണങ്ങളെ ലോകമൊന്നടങ്കം ശക്തമായി അപലപിക്കുന്നതായി ശ്രീ ഷാ പറഞ്ഞു. പാകിസ്ഥാൻ രാജ്യത്തെ ജനവാസ മേഖലകളെയും നിരായുധരായ സാധാരണക്കാരെയും ആക്രമിച്ചപ്പോൾ ഇന്ത്യൻ സൈന്യം പാക്കിസ്ഥാന്റെ ഒന്‍പത് വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും നശിപ്പിച്ച് ശക്തമായി പ്രതികരിച്ചതോടെ വെടിനിർത്തൽ കരാറിന് മുന്നോട്ട് വരാൻ പാകിസ്ഥാൻ നിർബന്ധിതരായി.
മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സുരക്ഷാ നയം വ്യക്തമാണെന്നും സാധാരണക്കാര്‍ക്കിടയിലും അതിർത്തികളിലും ഒരു തരത്തിലും ഇടപെടല്‍ നടത്താന്‍ ഇന്ത്യന്‍ സൈന്യം അനുവദിക്കില്ലെന്നും ശ്രീ അമിത് ഷാ പറഞ്ഞു. പൂഞ്ചിലെ നിരവധി വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ ഇതിനായി കേന്ദ്രസര്‍ക്കാര്‍ ദുരിതാശ്വാസ പാക്കേജ് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന്റെ വികസനം നിലയ്ക്കുകയോ മന്ദഗതിയിലാകുകയോ ചെയ്യില്ലെന്നും 2014-ൽ തുടക്കം കുറിച്ച വികസനത്തിന്റെ വേഗം തുടരുമെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി വ്യക്തമാക്കി. എല്ലാ ആക്രമണങ്ങൾക്കും മറുപടി നൽകാൻ രാജ്യത്തെ സായുധ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പൂർണസജ്ജരാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാലയളവിൽ ജമ്മു കശ്മീർ ഭരണകൂടം ഒന്നടങ്കം ഓരോ നിമിഷവും ജനങ്ങള്‍ക്കൊപ്പം നിന്നു. ആയിരക്കണക്കിന് പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ ഭരണകൂടം ദ്രുതഗതിയില്‍ പ്രവർത്തിച്ചത് നഷ്ടം ഗണ്യമായി കുറച്ചെുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയായി അധികാരമേറ്റയുടന്‍ ബങ്കറുകൾ നിർമിക്കാൻ ശ്രീ നരേന്ദ്ര മോദി തീരുമാനിച്ചുവെന്നും രാജ്യത്തെ അതിർത്തി പ്രദേശങ്ങളിൽ 9,500-ലധികം ബങ്കറുകൾ നിർമിച്ചുവെന്നും സമീപകാല ആക്രമണങ്ങളിൽ രാജ്യത്തെ പൗരന്മാരുടെ ജീവൻ രക്ഷിക്കാൻ ഇത് ഏറെ സഹായിച്ചുവെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ദുരന്തങ്ങളിൽനിന്ന് രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാന്‍ കേന്ദ്രം കൂടുതൽ ബങ്കറുകൾ നിർമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഭീകരതയ്ക്കൊപ്പം ചർച്ചകളോ വ്യാപാരമോ ഒരുമിച്ച് മുന്നോട്ടുപോകില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകുക സാധ്യമല്ലെന്നും പ്രധാനമന്ത്രി മോദി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. 2014-ൽ ആരംഭിച്ച ജമ്മു കശ്മീരിലെ വികസന യാത്ര വരും ദിവസങ്ങളിലും തുടരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
****************
(Release ID: 2132906)