സാംസ്‌കാരിക മന്ത്രാലയം
സാഹിത്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജനങ്ങൾക്ക് അവരുടെ ആദർശങ്ങൾ സാക്ഷാത്കരിക്കാൻ പരിശ്രമിക്കാം: രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു
രാഷ്ട്രപതി ദേശീയ സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്തു
Posted On:
29 MAY 2025 8:30PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനുമായി സഹകരിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സാഹിത്യ അക്കാദമി, "സാഹിത്യം എത്രത്തോളം മാറിയിരിക്കുന്നു?" എന്ന വിഷയത്തിൽ സാഹിത്യ സമ്മേളനം സംഘടിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാർ, കവികൾ, സാഹിത്യ ചിന്തകർ എന്നിവർ പങ്കെടുത്ത ഒരു വിശിഷ്ട സമ്മേളനമാണ് നടന്നത്. രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പരിപാടി ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരോടുള്ള തന്റെ ആഴത്തിലുള്ള ആദരവും ആരാധനയും ഉദ്ഘാടന പ്രഭാഷണത്തിൽ ശ്രീമതി മുർമു പ്രകടിപ്പിച്ചു. രാഷ്ട്രപതി ഭവനിൽ അവർക്ക് ആതിഥേയത്വം വഹിക്കുക എന്നത് തന്റെ അഭിലാഷം ആയിരുന്നു എന്ന് രാഷ്ട്രപതി പറഞ്ഞു. ഒഡിയയിലെ ഉത്കൽമണി ഗോപബന്ധു ദാസിന്റെ വരികൾ അവർ അനുസ്മരിച്ചു. "ഈ രാജ്യത്തിന്റെ മണ്ണിൽ ഞാൻ എവിടെയായിരുന്നാലും, ജഗന്നാഥ പുരി യാത്രയുടെ സമീപമെന്നപോലെ ഞാൻ കൃതജ്ഞതയുള്ളതായിരിക്കും " എന്ന് ആ വരികളുടെ അർത്ഥം രാഷ്ട്രപതി വ്യാഖ്യാനിച്ചു. സാഹിത്യത്തിൽ നിന്ന് സമാനതകൾ പരാമർശിച്ച അവർ വാൽമീകി രാമായണത്തിലെ സീതാ-രാമ കഥ സമൂഹത്തെ ഏകീകരിക്കുന്ന ശക്തിയാണെന്ന് ചൂണ്ടിക്കാട്ടി . ഫക്കീർ മോഹൻ സേനാപതിയുടെ "രേവതി" എന്ന കഥ തന്റെ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തി എന്ന് സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. സാധാരണക്കാർക്ക് സാഹിത്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും അവരുടെ ആദർശങ്ങൾ സാക്ഷാത്കരിക്കാനും ശ്രമിക്കാമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. മാനുഷിക സംവേദനങ്ങളിൽ വേരൂന്നിയ ഒരു ക്ലാസിക് നോവലിന്റെ മികച്ച ഉദാഹരണമായി പ്രതിഭ റായിയുടെ ദ്രൗപദിയെ അവർ വിശേഷിപ്പിച്ചു. കാലത്തിനനുസരിച്ച് സാഹിത്യം മാറുമെങ്കിലും കാരുണ്യം, സംവേദനക്ഷമത തുടങ്ങിയ ചില ഘടകങ്ങൾ മാറ്റമില്ലാതെ തുടരുന്നതായി അവർ പറഞ്ഞു. ഇന്നത്തെ സാഹിത്യം ഒരാളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അതിനാൽ ഇന്നത്തെ സാഹിത്യത്തെ ഉപദേശ ലക്ഷ്യത്തോടെയുള്ള സാഹിത്യം എന്ന് വിശേഷിപ്പിക്കാൻ ആവില്ല എന്നും രാഷ്ട്രപതി പറഞ്ഞു.
സാഹിത്യം സമൂഹത്തിന്റെ പ്രതിഫലനമാണ് എന്നതിനാൽ സാഹിത്യം എത്രമാത്രം മാറിയെന്ന് ചിന്തിക്കുന്നതിനുപകരം, സമൂഹം എത്രമാത്രം മാറിയെന്ന് പരിഗണിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ തിന്മകൾക്കെതിരെ എപ്പോഴും പ്രതികരിച്ച എഴുത്തുകാരനെന്ന നിലയിൽ മുൻഷി പ്രേംചന്ദിന്റെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഊർജ്ജസ്വലമായ നേതൃത്വത്തിൽ നമ്മുടെ രാഷ്ട്രം സാംസ്കാരിക പുനരുജ്ജീവനത്തിന്റെ ഒരു യുഗത്തിലൂടെ കടന്നുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നേതൃത്വത്തിൽ ഈ പരിപാടി സംഘടിപ്പിക്കുന്നത് രാജ്യത്ത് ബോധപൂർവമുള്ള ഒരു സാംസ്കാരിക നവോത്ഥാനത്തെ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സാംസ്കാരിക മന്ത്രാലയ സ്പെഷ്യൽ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായ ശ്രീമതി രഞ്ജന ചോപ്ര, നേതാജി സുഭാഷ് ബോസിനെക്കുറിച്ചുള്ള സാഹിത്യ അക്കാദമിയുടെ പ്രവർത്തനങ്ങളും ഉൻമേഷ പോലുള്ള അന്താരാഷ്ട്ര സാഹിത്യ പരിപാടികളും ഉൾപ്പെടെയുള്ള നേട്ടങ്ങൾ എടുത്തുപറഞ്ഞു. ദ്രുതഗതിയിലുള്ള സാങ്കേതിക, സാമൂഹിക പരിവർത്തനങ്ങൾക്കിടയിൽ സാഹിത്യമേഖല നേരിടുന്ന വെല്ലുവിളികളെ അവർ എടുത്തുപറഞ്ഞു.
സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് സാഹിത്യ അക്കാദമിയെന്ന് ഉദ്ഘാടന ചടങ്ങിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീമതി രഞ്ജന ചോപ്ര അഭിപ്രായപ്പെട്ടു. നേതാജി സുഭാഷ് ബോസിനെക്കുറിച്ചുള്ള ഗ്രന്ഥം റെക്കോർഡ് സമയത്തിനുള്ളിൽ പുറത്തിറക്കുക, ഉൻമേഷ പോലെ അന്താരാഷ്ട്ര തലത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങി സമീപ വർഷങ്ങളിൽ അക്കാദമി നടത്തിയ നിരവധി പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും അവർ എടുത്തുപറഞ്ഞു. സാഹിത്യ അക്കാദമിയുടെ നേട്ടങ്ങളെ മഹത്തരം എന്ന് അവർ വിശേഷിപ്പിച്ചു. സാങ്കേതികവും സാമൂഹികവുമായ പുരോഗതിക്കൊപ്പം സാഹിത്യത്തിന്റെ ഭാവിയും വികസിക്കുമെന്നും അതിന്റെ മൗലികത സംരക്ഷിക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനുശേഷം, വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള കവികൾ പങ്കെടുത്ത "ഹൃദയത്തിൽ നിന്നും" എന്ന ആകർഷകമായ കവിസമ്മേളനം നടന്നു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. ശ്രീനിവാസറാവു അംഗവസ്ത്രം നൽകി കവികളെ ആദരിച്ചു. ഈ സെഷനിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. മാധവ് കൗശിക് ഏതാനും ഉറുദു ഈരടികളും രണ്ട് ഗസലുകളും ആലപിച്ചു. ശ്രീ രണജിത് ദാസ് (ബംഗാളി), ശ്രീമതി മാമാങ് ദായ് (ഇംഗ്ലീഷ്), ശ്രീ ദിലീപ് ജാവേരി (ഗുജറാത്തി), ശ്രീ അരുൺ കമൽ (ഹിന്ദി), ശ്രീ മഹേഷ് ഗാർഗ് (ഹിന്ദി), ശ്രീ ഷാഫി ഷൗഖ് (കാശ്മീരി), ശ്രീമതി ദമയന്തി ബേഷ്ര (സന്താലി), ശ്രീ രവി സുബ്രഹ്മണ്യൻ (തമിഴ്) എന്നിവർ സ്വന്തം കവിതകൾ പാരായണം ചെയ്തു. വേർതിരിക്കാനാവാത്ത വികാരങ്ങൾ നിറഞ്ഞ വാക്കുകളിൽ, എല്ലാ കവികളും സന്തോഷം, ദുഃഖം, സ്നേഹം, അഭിവാഞ്ഛ എന്നിവയുടെ ഉൽക്കടമായ പ്രകടനത്തിലൂടെ, പ്രേക്ഷകരുമായി ഒരു അടുത്ത ബന്ധം സൃഷ്ടിച്ചു. കവിത കേൾക്കുകയല്ല, അനുഭവിക്കുകയാണ് വേണ്ടതെന്ന് സെഷന് അധ്യക്ഷത വഹിച്ച പ്രശസ്ത ഉറുദു കവിയും പണ്ഡിതനുമായ ശ്രീ ഷീൻ കാഫ് നിസാം പറഞ്ഞു. തന്റെ പ്രശസ്തമായ നിരവധി ഉറുദു ഗസലുകൾ പാരായണം ചെയ്തുകൊണ്ട് അദ്ദേഹം ഈ സമ്മേളനത്തിന് സമാപനം കുറിച്ചു. ഇന്ത്യയുടെ സാഹിത്യ വൈവിധ്യത്തിന്റെ ആഘോഷവും ഒപ്പം, അതിന്റെ പാരമ്പര്യത്തെയും ഭാവി ദിശയെയും കുറിച്ചുള്ള അർത്ഥവത്തായ പ്രതിഫലനവും ഈ പരിപാടി അടയാളപ്പെടുത്തി.
*****************
(Release ID: 2132801)