വാണിജ്യ വ്യവസായ മന്ത്രാലയം
ബ്രസീലിയയിൽ നടക്കുന്ന 9-ാമത് ബ്രിക്സ് വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യ പങ്കെടുത്തു
അതിർത്തി കടന്നുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി ബ്രിക്സ് സ്റ്റാർട്ടപ്പ് വൈജ്ഞാനിക ഹബ് ആരംഭിച്ചു
ഡിജിറ്റൽ പരിവർത്തനത്തേയും എംഎസ്എംഇകളെയും വ്യാവസായിക പ്രതിരോധശേഷിയുടെ സ്തംഭങ്ങൾ ആയി ഉയർത്തിക്കാട്ടി
Posted On:
26 MAY 2025 2:52PM by PIB Thiruvananthpuram
ബ്രസീലിയയിലെ ഫെഡറൽ ഡിസ്ട്രിക്റ്റിലെ ഇറ്റാമരടി പാലസിൽ ബ്രസീലിന്റെ അധ്യക്ഷതയിൽ 2025 മെയ് 21-ന് നടന്ന 9-ാമത് ബ്രിക്സ് വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യ പങ്കെടുത്തു. "കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണത്തിനായി ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തുക" എന്നതായിരുന്നു യോഗത്തിന്റെ പ്രധാന വിഷയം.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ എല്ലാ ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുമുള്ള വ്യവസായ മന്ത്രിമാരുടെയും പ്രതിനിധികളുടെയും ഒപ്പം പുതുതായി ചേർന്ന അംഗങ്ങളായ ഈജിപ്ത്, എത്യോപ്യ, ഇറാൻ, ഇന്തോനേഷ്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയുടെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ അംഗ രാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു.
തുറന്നതും നീതിയുക്തവും പ്രതിരോധശേഷിയുള്ളതുമായ ഒരു ആഗോള പരിസ്ഥിതി വളർത്തിയെടുക്കുന്നതിനും, ബഹുമുഖ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും, ദ്രുതഗതിയിലുള്ള ആഗോള പരിവർത്തനങ്ങൾക്കിടയിൽ സാമ്പത്തികവും സാമൂഹികവുമായ പുനരുജീവനശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള കൂട്ടായ പ്രതിജ്ഞാബദ്ധത ഈ പ്രഖ്യാപനം ആവർത്തിച്ചുറപ്പിക്കുന്നു.
ഒരു പ്രധാന സംരംഭമെന്ന നിലയിൽ, ബ്രിക്സ് സ്റ്റാർട്ടപ്പ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, 2025 ജനുവരി 31-ന് ഇന്ത്യ ബ്രിക്സ് സ്റ്റാർട്ടപ്പ് നോളജ് ( വൈജ്ഞാനിക)ഹബ് ആരംഭിച്ചു.ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ അതിർത്തി കടന്നുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും അംഗരാജ്യങ്ങളിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള ആദ്യത്തെ പ്ലാറ്റ്‌ഫോമാണിത്. നയപരമായ ഉൾക്കാഴ്ചകൾ, നൂതനാശയങ്ങൾ, മികച്ച മാതൃകകൾ എന്നിവയുടെ കൈമാറ്റത്തിലൂടെ ഈ പ്ലാറ്റ്‌ഫോമിലേക്ക് സംഭാവന നൽകാനും അതിൽ നിന്ന് നേട്ടങ്ങൾ കൈവരിക്കാനും എല്ലാ ബ്രിക്സ് രാജ്യങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്തു
ദേശീയ, ആഗോള സമ്പദ്‌വ്യവസ്ഥയിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) നിർണായക പങ്കിനെ സംയുക്ത പ്രഖ്യാപനത്തിന് അനുസൃതമായി ഇന്ത്യ ഉയർത്തിക്കാട്ടി. രജിസ്റ്റർ ചെയ്ത 5.93 കോടി എംഎസ്എംഇകൾ ഉള്ളതും 25 കോടിയിലധികം പേർക്ക് തൊഴിൽ നൽകുന്നതുമായ ഈ മേഖല 2023–24 കാലയളവിൽ രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 45.73% സംഭാവന ചെയ്തിട്ടുണ്ടെന്ന് ഇന്ത്യ എടുത്തുപറഞ്ഞു
ബ്രിക്സ് രാജ്യങ്ങളിലെ വ്യാവസായിക സഹകരണം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെയും സുസ്ഥിരവും സമഗ്രവുമായ വളർച്ച പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത മന്ത്രിമാർ ആവർത്തിച്ചു.ഇൻഡസ്ട്രി 4.0 ന് കീഴിൽ സുസ്ഥിര വികസനത്തിന്റെ പ്രധാന ചാലകശക്തികളായി നൂതനാശയങ്ങളുടെയും ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും നിർണായക പങ്കിനെ സംയുക്ത പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു . നാലാം വ്യാവസായിക വിപ്ലവത്തിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന വിധത്തിൽ സമഗ്രവും, നൂതനവും, ഡിജിറ്റൽ കരുത്തുറ്റതും ഭാവി-സജ്ജവുമായ ഒരു വ്യവസായത്തിനായുള്ള കാഴ്ചപ്പാട് ഇന്ത്യ വ്യക്തമാക്കി
'ഡിജിറ്റൽ ഇന്ത്യ' പ്രചാരണ പരിപാടി ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ബന്ധിത ജനാധിപത്യരാജ്യമാക്കി ഇന്ത്യയെ മാറ്റി. രാജ്യത്തെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം 2014-ലെ 251.59 ദശലക്ഷത്തിൽ നിന്ന് 2024 മാർച്ച് ആയപ്പോഴേക്കും 954.40 ദശലക്ഷമായി ഗണ്യമായി വർദ്ധിച്ചു.
സഹകരണം,ഐക്യം, സമഗ്രത , സമവായം എന്നീ തത്വങ്ങൾ അധിഷ്ഠിതമാക്കി ഇനിയുള്ള എല്ലാ സഹകരണ ശ്രമങ്ങളും മുന്നോട്ടു കൊണ്ടു പോകാൻ ബ്രിക്‌സ് അംഗങ്ങളെ ആഹ്വാനം ചെയ്തുകൊണ്ടാണ് ഇന്ത്യയുടെ പ്രസ്താവന ഉപസംഹരിച്ചത്
(Release ID: 2131433)