വനിതാ, ശിശു വികസന മന്ത്രാലയം
സ്നേഹപൂർവ്വമുള്ള തിരഞ്ഞെടുപ്പ്: ഇന്ത്യയിലെ ദത്തെടുക്കലുമായി ബന്ധപ്പെട്ട കഥകൾ
Posted On:
25 APR 2025 3:20PM by PIB Thiruvananthpuram
"എന്നെ കളിക്കാൻ കൊണ്ടുപോകുന്ന അമ്മയെ ഞാൻ ഏറെ സ്നേഹിക്കുന്നു..."
അസമമായ അക്ഷരങ്ങളിലും ക്രമരഹിതമായ കൈയക്ഷരത്തിലും മകൻ എഴുതിയ ലളിതവും സ്നേഹനിർഭരവും ഹൃദയസ്പർശിയുമായ ഒരു കുറിപ്പ് വായിച്ചപ്പോൾ മോക്ഷിന്റെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഒരു കുട്ടി അമ്മയ്ക്ക് എഴുതിയ പത്ത് ലളിതമായ വാക്കുകൾ മാത്രമാണതെന്ന് തോന്നുന്നതെങ്കിലും, ആ വാക്കുകൾക്ക് പിന്നിൽ സ്നേഹത്തിന്റെയും കാത്തിരിപ്പിന്റെയും പ്രത്യാശയുടെയും ശക്തമായ ഒരു കഥയുണ്ട്.
മോക്ഷ് ജനിച്ചത് തന്നെ "നോക്ക് നീസ്" (knock knees) എന്ന അവസ്ഥയുമായിട്ടാണ്. കാൽമുട്ടുകൾ ഉള്ളിലേക്ക് വളയുകയും, നിൽക്കുമ്പോൾ കണങ്കാലുകൾക്കിടയിൽ വിടവ് ദൃശ്യമാവുകയും ചെയ്യുന്ന അവസ്ഥയാണത്. കേവലം ഒരു ദിവസം പ്രായമുള്ളപ്പോൾ ഈ പുതിയ ലോകത്ത് ഒന്നും അറിയാതെ ഒരു ശിശു സംരക്ഷണ സ്ഥാപനത്തിൽ അവൻ ഉപേക്ഷിക്കപ്പെട്ടു. തുടർന്ന് അവനെ ദത്ത് നൽകാൻ തീരുമാനിച്ചു. നാല് വർഷത്തോളം, പല കുടുംബങ്ങൾ അവന്റെ ജീവിതത്തിന്റെ ഓരത്ത് കൂടി കടന്നു പോയി - ഒരു നിമിഷം സംശയിച്ചു നിന്നും, മടിച്ചു നിന്നും അവരെല്ലാം കടന്നു പോയി. അവന്റെ ശാരീരികാവസ്ഥ ഫോമിൽ വിശദീകരിച്ചിരുന്നു. മിക്കപ്പോഴും ചർച്ചകൾ അതോടു കൂടി അവസാനിക്കുമായിരുന്നു.
കാര്യങ്ങൾ മാറിമറിഞ്ഞ ആ ദിവസം .....
2021-ൽ, ഒരു ദമ്പതിമാർ അവനെ കണ്ടു. അവനെക്കുറിച്ച് വിശദീകരിക്കുന്ന കുറിപ്പ്, അവന്റെ ശാരീരികാവസ്ഥ ഒന്നും അവർ ശ്രദ്ധിച്ചില്ല. അവർ കണ്ടത് 'അവരുടെ കുഞ്ഞിനെ' മാത്രമായിരുന്നു. അവർക്ക്, അവൻ പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമായിരുന്നില്ല. അവൻ അവരുടെ മകനായിരുന്നു. ജനിച്ച ദിവസം മുതൽ അവൻ അവർക്കായി കാത്തിരിക്കുകയായിരുന്നു. കോവിഡ്-19 ന്റെ രണ്ടാം തരംഗം മൂലം കാത്തിരിപ്പ് നീണ്ടു. പക്ഷേ അവർ അവനെ ഉപേക്ഷിച്ചില്ല. വീഡിയോ കോൾ മുഖേനയും, സ്‌ക്രീനുകളിലൂടെയും അവനെ ഉറക്കാൻ കഥകൾ പറഞ്ഞും, ദൂരെ നിന്നുകൊണ്ട് അവനിൽ പുഞ്ചിരി വിടർത്തിയും, ആ കൊച്ചു കൈകളിൽ തൊടാൻ അവർ ക്ഷമയോടെ കാത്തിരുന്നു.
ഒടുവിൽ, പുതുവത്സരത്തിന് മുമ്പ്, മോക്ഷ് വീട്ടിലെത്തി. പുതിയ മാതാപിതാക്കൾ അവന്റെ കാലുകൾ നേരെയാക്കാൻ നീന്തലിന് ചേർത്തു, പതിവ് പരിശോധനകൾക്ക് കൊണ്ടുപോയി, സ്നേഹവും പരിചരണവും നൽകി. ഇന്ന്, മോക്ഷ് കേവലം ആരോഗ്യവാൻ മാത്രമല്ല - നാൾക്കുനാൾ അഭിവൃദ്ധി പ്രാപിക്കുകയാണ്. അവൻ നീന്താനും, നാടകങ്ങളിൽ അഭിനയിക്കാനും സർവ്വോപരി മുന്നിലുള്ള തടസ്സങ്ങളെ അതിവേഗത്തിൽ മറികടന്നു മുന്നേറുന്ന കായിക ഇനമായ പാർക്കറെന്ന ധീരമായ കായിക വിനോദം വിജയകരമായി ആസ്വദിക്കാനും തുടങ്ങി. ഒരിക്കൽ ആരാലും സ്വീകരിക്കപ്പെടാതിരുന്ന ആ കുഞ്ഞ്...'Student of the Month' ആയി മാറി.
ആശങ്കകൾക്ക് മേൽ സ്നേഹം ജയം നേടിയതിന്റെ കഥയാണ് മോക്ഷിന്റേത്. ഇന്ത്യയിലുടനീളം, അതുപോലുള്ള ഒട്ടേറെ കഥകൾ രചിക്കപ്പെടുകയാണ്. സമീപ വർഷങ്ങളിൽ, ഇന്ത്യയിലെ നിയമപരമായ ദത്തെടുക്കലിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അനാഥരായ കുട്ടികളെ സനാഥരാക്കാൻ കുടുംബങ്ങൾ മുന്നോട്ട് വരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയിൽ റെക്കോർഡ് എണ്ണത്തിൽ, അതായത് 4,515 ദത്തെടുക്കലുകൾ നടന്നു - ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിൽ 4,155 എണ്ണം ഗാർഹിക ദത്തെടുക്കലുകളായിരുന്നു. ഇത് സമൂഹത്തിന്റെ മനോഭാവത്തിലുണ്ടായ ശക്തമായ പരിവർത്തനത്തെ അടയാളപ്പെടുത്തുന്നു. ഇന്ത്യൻ കുടുംബങ്ങൾ ദത്തെടുക്കുന്നത് ഇനി ഒരു അപൂർവ്വ സംഭവമല്ല. തുറന്ന ഹൃദയത്തോടെയും നീട്ടിയ കൈകളോടെയും ഉള്ള ഒരു തിരഞ്ഞെടുപ്പായി അത് മാറുകയാണ്.

നിയമപരമായ ദത്തെടുക്കലിലെ പ്രതിബദ്ധത
ഒരു കുട്ടി പോലും പിന്തള്ളപ്പെടുന്നില്ലെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ പരിവർത്തനത്തിന് നേതൃത്വം നൽകുന്നത് സെൻട്രൽ അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി (CARA) ആണ്. നിരപരാധികളായ കുട്ടികളെ സംരക്ഷിക്കുന്നതിനായി നിയമപരമായും ധാർമ്മികമായും ദത്തെടുക്കലുകൾ നടക്കുന്നുവെന്ന് വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള നിയമാനുസൃത സ്ഥാപനം ഉറപ്പാക്കുന്നു.
കുട്ടികളുടെ ദത്തുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയമാനുസൃത സ്ഥാപനം എന്ന നിലയിൽ ഇത് പ്രവർത്തിച്ചു പോരുന്നു. കൂടാതെ രാജ്യത്തിനകത്തും പുറത്തുമുള്ള ദത്തെടുക്കൽ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിന് ചുമതലയുണ്ട്. 2003-ൽ ഭാരത സർക്കാർ അംഗീകരിച്ച ഹേഗ് കൺവെൻഷൻ ഓൺ ഇന്റർ-കൺട്രി അഡോപ്ഷൻ 1993-ൽ പറയുന്ന വ്യവസ്ഥകൾ പ്രകാരം രാജ്യത്തിനകത്തുള്ള ദത്തെടുക്കലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കേന്ദ്ര സ്ഥാപനമായി ഇതിനെ നിയുക്തമാക്കിയിരിക്കുന്നു. CARA അനാഥരും ഉപേക്ഷിക്കപ്പെട്ടവരും രക്ഷിതാക്കളുടെ നിയന്ത്രണത്തിനുപരിയായ കാരണങ്ങളാൽ ചുമതലയിൽ ഏല്പിക്കപ്പെട്ടവരുമായ കുട്ടികളെ, അനുബന്ധ/അംഗീകൃത ദത്തെടുക്കൽ ഏജൻസികൾ വഴി ദത്തെടുക്കുന്ന പ്രക്രിയയാണ് കൈകാര്യം ചെയ്യുന്നത്. നിയമപരമായ ദത്തെടുക്കലുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി CARA രാപകൽ ഭേദമെന്യേ അടിസ്ഥാനതല പ്രവർത്തനങ്ങൾ, പരിശീലന സെഷനുകൾ, സാമൂഹിക മാധ്യമ പ്രചാരണങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. ദത്തെടുക്കൽ നിയമപരമായ കരാർ മാത്രമല്ല, മാതാപിതാക്കളും കുട്ടിയും ഒരുമിച്ച് ആരംഭിക്കുന്ന ഒരു വൈകാരിക യാത്രയാണ്. ആയതിനാൽ പ്രക്രിയകൾ ഏറെ പ്രാധാന്യമർഹിക്കുന്നു.


ദത്തെടുക്കാൻ പദ്ധതിയിടുന്നതിനുമുമ്പ്, ദത്തെടുക്കാൻ ഉദ്ദേശിക്കുന്ന രക്ഷിതാക്കൾ CARA-യുടെ വെബ്‌സൈറ്റിൽ പരാമർശിച്ചിരിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കണം. നിയമവിരുദ്ധമായ ദത്തെടുക്കൽ കുട്ടികളെ കടത്തുന്നതിന് തുല്യമായതിനാലും 2021 ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) ഭേദഗതി നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാലും ഇത് ശ്രദ്ധിക്കേണ്ട സംഗതിയാണ്.
പരിചരണവും സംരക്ഷണവും ആവശ്യമുള്ള ഒരു കുട്ടിയുടെ നേരിട്ടുള്ളതും, ഉടനടിയായതും, ആവശ്യപ്പെടാതെയുള്ളതുമായ ഏറ്റെടുക്കലാണ് നിയമവിരുദ്ധ ദത്തെടുക്കൽ എന്ന് പറയുന്നത്.
കൂടുതൽ കുട്ടികൾ, കൂടുതൽ പ്രതീക്ഷ
ദത്തെടുക്കലിലെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് ദത്തെടുക്കേണ്ട കുട്ടികളും ദത്തെടുക്കാൻ തയ്യാറുള്ള രക്ഷിതാക്കളും തമ്മിലുള്ള എണ്ണത്തിലെ അന്തരമായിരുന്നു. എന്നാൽ 2023–24 ഒരു വഴിത്തിരിവായി മാറി.
8,500-ലധികം കുട്ടികളെ തിരിച്ചറിഞ്ഞ് ദത്തെടുക്കൽ പട്ടികയിൽ ഉൾപ്പെടുത്തി- കുട്ടികളിൽ പലരും അവരെ കാണാനും തിരഞ്ഞെടുക്കാനും സ്നേഹിക്കാനും ഉള്ള രക്ഷിതാക്കളെ കാത്തിരുന്ന സ്ഥാപനങ്ങളിൽ കഴിയുന്നവരാണ്.
CARA യുടെ ശൃംഖലയിലേക്ക് 245 പുതിയ ഏജൻസികളെ ചേർത്തിട്ടുണ്ട്. ഇത് ദത്തെടുക്കൽ കൂടുതൽ സുഗമമാക്കി.
ഇവ കേവലം നയപരമായ വിജയങ്ങൾ മാത്രമല്ല - പുനഃസ്ഥാപന പ്രവർത്തനം കൂടിയാണ്. പട്ടികയിൽ ചേർക്കപ്പെടുന്ന ഓരോ കുട്ടിയ്ക്കും ബന്ധുത്വം, രക്ഷാകർതൃത്വം, കുട്ടിക്കാലം എന്നിവ ആസ്വദിക്കാനുള്ള അവസരങ്ങളുടെ പുതിയ സാധ്യതകൾ തുറക്കപ്പെടുന്നു.
വീടുകൾ കണ്ടെത്തുന്നതിന്റെ കഥകൾ

(Release ID: 2124822)