പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ‘വികസിത ഭാരതം വികസിത മധ്യപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു



ജലസേചനം, വൈദ്യുതി, റോഡ്, റെയിൽ, ജലവിതരണം, കൽക്കരി, വ്യവസായം തുടങ്ങിയ മേഖലകളിൽ മധ്യപ്രദേശിലുടനീളം 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു

മധ്യപ്രദേശിൽ സൈബർ തഹസിൽ പദ്ധതി ആരംഭിച്ചു

“മധ്യപ്രദേശിലെ ഇരട്ട എൻജിൻ ഗവണ്മെന്റ് ജനങ്ങളുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണ്”

“സംസ്ഥാനങ്ങൾ വികസിക്കുമ്പോൾ മാത്രമേ ഇന്ത്യ വികസിക്കൂ”

“ഇന്ത്യ വികസിത രാഷ്ട്രമായി മാറുമ്പോൾ ഉജ്ജയിനിലെ വിക്രമാദിത്യ വേദഘടികാരം ‘കാലചക്ര’ത്തിനു സാക്ഷ്യം വഹിക്കും”

“ഇരട്ട എൻജിൻ ഗവണ്മെന്റ് ഇരട്ടിവേഗത്തിലാണു വികസന പ്രവർത്തനങ്ങൾ നടത്തുന്നത്”

“ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിൽ ഗവണ്മെന്റ് വലിയ ഊന്നൽ നൽകുന്നു”

“മധ്യപ്രദേശിലെ ജലസേചന മേഖലയിൽ വിപ്ലവത്തിനാണു നാം സാക്ഷ്യം വഹിക്കുന്നത്”

“കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ലോകമെമ്പാടും ഇന്ത്യയുടെ പ്രശസ്തി വളരെയധികം വർധിച്ചു”

“യുവാക്കളുടെ സ്വപ്നങ്ങളാണു മോദിയുടെ ദൃഢനിശ്ചയം”

Posted On: 29 FEB 2024 5:58PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിത ഭാരതം വികസിത മധ്യപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു. മധ്യപ്രദേശിലുടനീളം 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. ജലസേചനം, വൈദ്യുതി, റോഡ്, റെയിൽ, ജലവിതരണം, കൽക്കരി, വ്യവസായം എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകൾ ഉൾപ്പെടുന്നതാണു പദ്ധതികൾ. മധ്യപ്രദേശിൽ സൈബർ തഹസിൽ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

മധ്യപ്രദേശിലെ ഡിണ്ഡൗരിയിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയാണു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അപകടത്തിൽ പരിക്കേറ്റവർക്കായി എല്ലാ ക്രമീകരണങ്ങളും ചെയ്തുവരികയാണെന്നു പറഞ്ഞ പ്രധാനമന്ത്രി, “ദുഃഖത്തിന്റെ ഈ വേളയിൽ ഞാൻ മധ്യപ്രദേശിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു”വെന്നു പറഞ്ഞു.

വികസിത ഭാരതം എന്ന ദൃഢനിശ്ചയത്തോടെ, സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ-നിയമസഭാ മണ്ഡലങ്ങളിൽനിന്നുമുള്ള ലക്ഷക്കണക്കിനു പൗരന്മാർ പരിപാടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമീപകാലത്തു മറ്റു സംസ്ഥാനങ്ങളും സമാനമായ തീരുമാനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങൾ വികസിതമാകുമ്പോൾ മാത്രമേ ഇന്ത്യ വികസിതമാകൂവെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിൽ നാളെ ഒമ്പതുദിവസത്തെ വിക്രമോത്സവം ആരംഭിക്കുന്നതു ചൂണ്ടിക്കാട്ടി, നിലവിലെ സംഭവവികാസങ്ങൾക്കൊപ്പം സംസ്ഥാനത്തിന്റെ മഹത്തായ പൈതൃകവും ആഘോഷിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പൈതൃകവും വികസനവും ഗവണ്മെന്റ് ഒപ്പം കെണ്ടുപോകുന്നതിന്റെ തെളിവാണ് ഉജ്ജയിനിൽ സ്ഥാപിച്ചിരിക്കുന്ന വേദ ഘടികാരമെന്ന് അദ്ദേഹം പറഞ്ഞു. “ബാബ മഹാകാൽ നഗരം ഒരുകാലത്തു ലോകത്തിന്റെ കാലം കണക്കുകൂട്ടുന്നതിന്റെ കേന്ദ്രമായിരുന്നു, എന്നാൽ അതിന്റെ പ്രാധാന്യം വിസ്മരിക്കപ്പെട്ടു” - പ്രധാനമന്ത്രി പറഞ്ഞു. ഈ അവഗണന മറികടക്കാൻ, ലോകത്തിലെ ആദ്യത്തെ വിക്രമാദിത്യ വേദഘടികാരം ഉജ്ജയിനിൽ ഗവണ്മെന്റ് പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ത്യ വികസിത രാഷ്ട്രമായി മാറുമ്പോൾ അതു ‘കാലചക്ര’ത്തിനു സാക്ഷ്യം വഹിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുടിവെള്ളം, ജലസേചനം, വൈദ്യുതി, റോഡുകൾ, കായികസമുച്ചയങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവ ഉൾപ്പെടുന്ന ഇന്നത്തെ പരിപാടിയുമായി ബന്ധപ്പെട്ട 17,000 കോടി രൂപയുടെ വികസനപദ്ധതികൾ ചൂണ്ടിക്കാട്ടി, മധ്യപ്രദേശിലെ 30 സ്റ്റേഷനുകളിൽ നവീകരണപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. “ഇരട്ടിവേഗത്തിലാണ് ഇരട്ട എൻജിൻ ഗവണ്മെന്റ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്” - പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ ഉറപ്പിൽ രാജ്യം പുലർത്തുന്ന വിശ്വാസത്തിനു പ്രധാനമന്ത്രി നന്ദി അറിയിച്ചു. വികസനത്തോടുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ച്, ഗവണ്മെന്റിന്റെ മൂന്നാം ഭരണകാലത്ത് ഇന്ത്യയെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കാനുള്ള ദൃഢനിശ്ചയം പ്രധാനമന്ത്രി മുന്നോട്ടുവച്ചു.

കൃഷി, വ്യവസായം, വിനോദസഞ്ചാരം എന്നിവയിൽ ഇരട്ട എൻജിൻ ഗവണ്മെന്റ് നൽകുന്ന ഊന്നൽ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, നർമദാനദിയിൽ മൂന്നു പ്രധാന ജലപദ്ധതികൾക്കു തറക്കല്ലിട്ടതു പരാമർശിച്ചു. ഗോത്രവർഗമേഖലയിലെ ജലസേചന പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമല്ല, കുടിവെള്ള വിതരണ പ്രശ്നവും ഇതു പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “മധ്യപ്രദേശിലെ ജലസേചന മേഖലയിൽ പുതിയ വിപ്ലവത്തിനാണു നാം സാക്ഷ്യം വഹിക്കുന്നത്” - കെൻ-ബേത്വ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതി ബുന്ദേൽഖണ്ഡ് മേഖലയിലെ ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ജീവിതം മാറ്റിമറിക്കുമെന്നു പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്കുള്ള ഏറ്റവും വലിയ സേവനം അവരുടെ കൃഷിയിടങ്ങളിലേക്കു വെള്ളം എത്തിക്കുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 2014നു പത്തുവർഷം മുമ്പുള്ള കാലഘട്ടവുമായി ജലസേചന മേഖലയെ താരതമ്യപ്പെടുത്തിയ പ്രധാനമന്ത്രി, രാജ്യത്ത് 40 ലക്ഷം ഹെക്ടറിലേക്കു കൂടി കണികാജലസേചനം വ്യാപിപ്പിച്ച് ഇന്ന് 90 ലക്ഷം ഹെക്ടറിൽ ഈ സൗകര്യം ഏർപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി. “ഇത് ഇപ്പോഴത്തെ ഗവണ്മെന്റിന്റെ മുൻഗണനകളും പുരോഗതിയുടെ തോതുമാണു കാണിക്കുന്നത്” - അദ്ദേഹം പറഞ്ഞു.

ചെറുകിട കർഷകരുടെ മറ്റൊരു ഗുരുതരമായ പ്രശ്നമായ സംഭരണക്ഷാമത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, അടുത്തിടെ ആരംഭിച്ച ‘ലോകത്തെ ഏറ്റവും വലിയ സംഭരണപദ്ധതി’യെക്കുറിച്ചു സംസാരിച്ചു. വരും ദിവസങ്ങളിൽ ആയിരക്കണക്കിന് വൻകിട ഗോഡൗണുകൾ നിർമിക്കുകയും രാജ്യത്ത് 700 ലക്ഷം മെട്രിക് ടൺ സംഭരണശേഷി പുതിയതായി സ്ഥാപിക്കുകയും ചെയ്യും. ഇതിനായി 1.25 കോടി രൂപ ഗവണ്മെന്റ് നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണ സംഘങ്ങൾവഴി ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കാനുള്ള ഗവണ്മെന്റിന്റെ ദൃഢനിശ്ചയവും പ്രധാനമന്ത്രി ആവർത്തിച്ചു. വിജയംവരിച്ച പാൽ, കരിമ്പ് എന്നീ മേഖലകളിൽനിന്നു ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലേക്കു സഹകരണ ആനുകൂല്യങ്ങൾ എങ്ങനെ വ്യാപിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഗ്രാമീണ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷക്കണക്കിനു ഗ്രാമങ്ങളിൽ സഹകരണ സ്ഥാപനങ്ങൾക്കു രൂപംനൽകുന്നു.


പ്രധാനമന്ത്രി സ്വാമിത്വ യോജനയിലൂടെ ഗ്രാമീണ സ്വത്ത് തര്‍ക്കങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമങ്ങള്‍ 100 ശതമാനവും ഡ്രോണ്‍ ഉപയോഗിച്ച് സര്‍വേ നടത്തുകയും 20 ലക്ഷത്തിലധികം സ്വാമിത്വ കാര്‍ഡുകള്‍ ഇതുവരെ വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് പദ്ധതി നന്നായി നടപ്പാക്കിയതായി അറിയിച്ച അദ്ദേഹം മദ്ധ്യപ്രദേശിനെ പ്രശംസിക്കുകയും ചെയ്തു.


മദ്ധ്യപ്രദേശിലെ 55 ജില്ലകളില്‍ തുടക്കം കുറിച്ച സൈബര്‍ തഹസില്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, പേരുകള്‍ മാറ്റുന്നതിനും രജിസ്ട്രിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഇത് ഡിജിറ്റല്‍ പരിഹാരങ്ങള്‍ നല്‍കുമെന്നും അതുവഴി ജനങ്ങളുടെ സമയവും ചെലവും ലാഭിക്കാമെന്നും അറിയിച്ചു.


വ്യവസായ രംഗത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നാക്കി മദ്ധ്യപ്രദേശിനെ മാറ്റാനുള്ള യുവജനങ്ങളുടെ ആഗ്രഹത്തോട് യോജിച്ചുകൊണ്ട്, പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിലവിലെ ഗവണ്‍മെന്റ് ഒരു അവസരവും നഷ്ടപ്പെടുത്തുന്നില്ലെന്ന് സംസ്ഥാനത്തെ ആദ്യമായി വോട്ടു ചെയ്യുന്നവരോട് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. ''യുവജനങ്ങളുടെ സ്വപ്‌നങ്ങളാണ് മോദിയുടെ പ്രത്ജിഞ'', പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ എന്നിവയില്‍ മദ്ധ്യപ്രദേശ് ഒരു പ്രധാന സ്തംഭമായി മാറുമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഈ വീക്ഷണം സാക്ഷാത്കരിക്കാനായി ഏറ്റെടുത്ത മൊറേനല സീതാപൂരിലെ മെഗാ ലെതര്‍, ഫുട്‌വെയര്‍ ക്ലസ്റ്റര്‍, ഇന്‍ഡോറിലെ റെഡിമെയ്ഡ് വസ്ത്ര വ്യവസായത്തിനുള്ള ടെക്‌സ്‌റ്റൈല്‍ പാര്‍ക്ക്, മന്ദ്‌സൗറിലെ വ്യവസായ പാര്‍ക്ക് വിപുലീകരണം, ധാര്‍ വികസനം എന്നിവയും പരാമര്‍ശിച്ചു. കളിപ്പാട്ടങ്ങളുടെ കയറ്റുമതി വര്‍ദ്ധിക്കാന്‍ ഇടയാക്കിയ ഇന്ത്യയിലെ കളിപ്പാട്ട നിര്‍മ്മാണം അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രേരണ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ഈ മേഖലയിലെ ഇന്നത്തെ വികസന പദ്ധതികള്‍ കാരണം ബുധ്‌നിയിലെ കളിപ്പാട്ട നിര്‍മ്മാണ സമൂഹത്തിന് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പറഞ്ഞു.


സമൂഹത്തിലെ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ പരിപാലിക്കാനുള്ള തന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, പരമ്പരാഗത കരകൗശലത്തൊഴിലാളികള്‍ക്ക് പ്രചാരണം ലഭ്യമാക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. ലഭ്യമായ എല്ലാ വേദികളില്‍ നിന്നും ഈ കലാകാരന്മാരെ തന്റെ പ്രോത്സാഹിപ്പിക്കുന്ന തന്റെ പതിവ് രീതയേയും എപ്പോഴും കുടില്‍ വ്യവസായ ഉല്‍പ്പന്നങ്ങള്‍ വിദേശ പ്രമുഖര്‍ക്കുള്ള തന്റെ സമ്മാനങ്ങളില്‍ ഉള്‍ക്കൊള്ളുന്നതെങ്ങനെയെന്നും അദ്ദേഹം പരാമര്‍ശിച്ചു. വോക്കൽ ഫോർ ലോക്കൽ എന്ന തന്റെ പ്രചാരണവും പ്രാദേശിക കരകൗശല വിദഗ്ധരുടെ ഉല്‍പ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി വളര്‍ന്നുവരുന്ന ഇന്ത്യയുടെ രൂപരേഖയെക്കുറിച്ച് പ്രസ്താവിച്ച പ്രധാനമന്ത്രി, നിക്ഷേപത്തിന്റെയും ടൂറിസത്തിന്റെയും നേരിട്ടുള്ള നേട്ടങ്ങള്‍ക്ക് അടിവരയിട്ടു. മദ്ധ്യപ്രദേശിലെ വിനോദസഞ്ചാരമേഖലയിലെ സമീപകാല മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഓംകാരേശ്വര്‍, മാമലേശ്വരം എന്നിവ സന്ദര്‍ശിക്കുന്ന ഭക്തജനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി പരാമര്‍ശിക്കുകയും ചെയ്തു. 2028ല്‍ ആദി ഗുരു ശങ്കരാചാര്യരുടെയും ഉജൈ്ജനി സിംഹസ്ഥയുടെയും സ്മരണയ്ക്കായി ഓംകാരേശ്വറില്‍ വരാനിരിക്കുന്ന ഏകതം ധാം ടൂറിസം വളര്‍ച്ചയുടെ ഉത്തേജകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ''ഇച്ചാപൂരില്‍ നിന്ന് ഇന്‍ഡോറിലെ ഓംകാരേശ്വര്‍ വരെ 4-വരിപ്പാത നിര്‍മ്മിക്കുന്നത് ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യും. ഇന്ന് ഉദ്ഘാടനം ചെയ്ത റെയില്‍വേ പദ്ധതികള്‍ മദ്ധ്യപ്രദേശിന്റെ ബന്ധിപ്പിക്കലിനെ കൂടുതല്‍ ശക്തിപ്പെടുത്തും. കൃഷിയോ ടൂറിസമോ വ്യവസായമോ എന്തോ ആകട്ടെ, ബന്ധിപ്പിക്കല്‍ മെച്ചപ്പെടുമ്പോള്‍, അത് മൂന്നിനും പ്രയോജനം ചെയ്യും''. അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ 10 വര്‍ഷമായി സ്ത്രീകളുടെ വികസനത്തെ തടസ്സപ്പെടുത്തുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച പ്രധാനമന്ത്രി, നമ്മുടെ സഹോദരിമാരുടെയും പെണ്‍മക്കളുടെയുംമുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ശാക്തീകരണത്തിന് അടുത്ത 5 വര്‍ഷം സാക്ഷ്യം വഹിക്കുമെന്നും ഊന്നിപ്പറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും ലക്ഷാധിപതി ദീദികളേയും ഒരു പുതിയ കാര്‍ഷിക വിപ്ലവം കൊണ്ടുവരാന്‍ ഡ്രോണ്‍ ദിദികളേയും സൃഷ്ടിക്കുന്നതിലും അദ്ദേഹം സ്പര്‍ശിച്ചു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ച ും അദ്ദേഹം, അവരുടെ ക്ഷേമത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ കാരണം ഗ്രാമങ്ങളില്‍ നിന്നുള്ള കുടുംബങ്ങളുടെ വരുമാനം കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വര്‍ദ്ധിച്ചതായി പ്രസ്താവിക്കുന്ന ഒരു റിപ്പോര്‍ട്ടും ഉദ്ധരിച്ചു. ''റിപ്പോര്‍ട്ട് അനുസരിച്ച്, നഗരങ്ങളേക്കാള്‍ വേഗത്തില്‍ ഗ്രാമങ്ങളിലെ വരുമാനം വര്‍ദ്ധിക്കുന്നു'', അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശും ഇതേപോലെ പുതിയ ഉയരങ്ങള്‍ കൈവരിക്കുമെന്ന് ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

പശ്ചാത്തലം


മധ്യപ്രദേശിൽ 5500 കോടിയിലധികം രൂപയുടെ ജലസേചന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.  ഈ പദ്ധതികളിൽ അപ്പർ നർമ്മദ പദ്ധതി, രാഘവ്പൂർ വിവിധോദ്ദേശ്യ പദ്ധതി , ബസനിയ വിവിധോദ്ദേശ്യ പദ്ധതി എന്നിവ ഉൾപ്പെടുന്നു.  ഈ പദ്ധതികൾ ഡിൻഡോരി, അനുപ്പുർ, മണ്ഡ്‌ല ജില്ലകളിലെ 75000 ഹെക്ടറിലധികം കൃഷിഭൂമിയിൽ ജലസേചനം നടത്തുകയും മേഖലയിലെ വൈദ്യുതി വിതരണവും കുടിവെള്ളവും വർദ്ധിപ്പിക്കുകയും ചെയ്യും.  സംസ്ഥാനത്ത് 800 കോടിയിലധികം രൂപയുടെ രണ്ട് സൂക്ഷ്മ ജലസേചന പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.  പരസ്ദോ മൈക്രോ ഇറിഗേഷൻ പദ്ധതിയും ഔലിയ മൈക്രോ ഇറിഗേഷൻ പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു.  ഈ സൂക്ഷ്മ ജലസേചന പദ്ധതികൾ ബേതുൽ, ഖണ്ഡ്വ ജില്ലകളിലെ 26,000 ഹെക്ടറിലധികം ഭൂമിയുടെ ആവശ്യങ്ങൾ നിറവേറ്റും.

2200 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച മൂന്ന് റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.  വിരാംഗന ലക്ഷ്മിഭായ് ഝാൻസി - ജഖ്‌ലൗൺ & ധൗര - അഗസോദ് റൂട്ടിലെ മൂന്നാം ലൈനിനായുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു;  ന്യൂ സുമാവോലി-ജോറ അലപൂർ റെയിൽവേ ലൈനിൽ ഗേജ് മാറ്റൽ പദ്ധതി;  പൊവാർഖേഡ-ജുജാർപൂർ റെയിൽ ലൈൻ മേൽപ്പാലത്തിനുള്ള പദ്ധതിയും.  ഈ പദ്ധതികൾ റെയിൽവേ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യും.


സംസ്ഥാനത്തെ വ്യവസായ വികസനത്തിന് ഉത്തേജനം നൽകുന്നതിനായി, മധ്യപ്രദേശിൽ ഉടനീളം 1000 കോടി രൂപയുടെ ഒന്നിലധികം വ്യാവസായിക പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.  മൊറേന ജില്ലയിലെ സീതാപൂരിലെ മെഗാ ലെതർ, പാദരക്ഷകൾ, ആക്സസറീസ് ക്ലസ്റ്റർ എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു;  ഇൻഡോറിലെ വസ്ത്ര വ്യവസായത്തിനായി പ്ലഗ് ആൻഡ് പ്ലേ പാർക്ക്;  ഇൻഡസ്ട്രിയൽ പാർക്ക് മന്ദ്‌സൗർ (ജഗ്ഗഖേഡി ഘട്ടം2);  ധാർ ജില്ലയിലെ വ്യവസായ പാർക്ക് പിതാംപൂരിൻ്റെ നവീകരണവും.
ജയന്ത് ഒസിപി സിഎച്ച്പി സിലോ, എൻസിഎൽ സിങ്ഗ്രൗളി ഉൾപ്പെടെ 1000 കോടിയിലധികം വരുന്ന കൽക്കരി മേഖലയുടെ പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.


മധ്യപ്രദേശിലെ വൈദ്യുതി മേഖലയെ ശക്തിപ്പെടുത്തിക്കൊണ്ട് പന്ന, റെയ്‌സൻ, ചിന്ദ്വാര, നർമ്മദാപുരം ജില്ലകളിലായി ആറ് സബ്‌സ്റ്റേഷനുകൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.  സംസ്ഥാനത്തെ ഭോപ്പാൽ, പന്ന, റെയ്‌സെൻ, ചിന്ദ്വാര, നർമ്മദാപുരം, വിദിഷ, സാഗർ, ദാമോ, ഛത്തർപൂർ, ഹർദ, സെഹോർ എന്നീ പതിനൊന്ന് ജില്ലകളിലെ മേഖലയിലെ ജനങ്ങൾക്ക് ഈ സബ്‌സ്റ്റേഷനുകൾ പ്രയോജനപ്പെടും.  മണ്ഡിദീപ് വ്യവസായ മേഖലയിലെ വ്യവസായങ്ങൾക്കും സബ്‌സ്റ്റേഷനുകൾ പ്രയോജനപ്പെടും.


അമൃത് 2.0 പ്രകാരം 880 കോടി രൂപയുടെ വിവിധ പദ്ധതികൾക്കും സംസ്ഥാനത്തുടനീളമുള്ള നിരവധി ജില്ലകളിലെ ജലവിതരണ സംവിധാനങ്ങൾ വർധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള മറ്റ് പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.  ഖാർഗോണിലെ ജലവിതരണം വർധിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതിക്കും പ്രധാനമന്ത്രി സമർപ്പിച്ചു.


സർക്കാർ സേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവെപ്പിൽ, മധ്യപ്രദേശിലെ സൈബർ തെഹ്‌സിൽ പദ്ധതി, പൂർണ്ണമായ ഖസ്‌റയുടെ വിൽപ്പന-വാങ്ങലിൻ്റെ മ്യൂട്ടേഷനും റവന്യൂ രേഖകളിലെ റെക്കോർഡ് തിരുത്തലും കടലാസ് രഹിത ഓൺലൈൻ പദ്ധതി സംസ്ഥാനത്തെ 55 ജില്ലകളിലും നടപ്പാക്കുന്നതിൽ എല്ലാ എം.പി.മാർക്കും ഒരൊറ്റ റവന്യൂ കോടതിയും ഒരുക്കും.  അന്തിമ ഉത്തരവിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷകനെ അറിയിക്കുന്നതിന് ഇമെയിലും വാട്സാപ്പും ഉപയോഗിക്കുന്നു. 

മറ്റ് പദ്ധതികൾക്കൊപ്പം മധ്യപ്രദേശിലെ നിരവധി സുപ്രധാന റോഡ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.  ഈ പദ്ധതികളുടെ സമാരംഭം മധ്യപ്രദേശിലെ അടിസ്ഥാന സൗകര്യങ്ങൾക്കും സാമൂഹിക സാമ്പത്തിക വികസനത്തിനും ജീവിത സൗകര്യത്തിനും വലിയ ഉത്തേജനം നൽകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അടിവരയിടുന്നു.

*****

NS

(Release ID: 2010385) Visitor Counter : 33