പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിക്കും ശ്രീലങ്കന്‍ പ്രസിഡന്റിനുമൊപ്പം സംയുക്തമായി യു.പി.ഐ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു

ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ആശംസകള്‍ അറിയിച്ചു

''ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ്, അതായത് യു.പി.ഐ, ഇപ്പോള്‍ ഒരു പുതിയ ഉത്തരവാദിത്തം നിര്‍വഹിക്കുന്നു - ഇന്ത്യയുമായി പങ്കാളികളെ ഐക്യപ്പെടുത്തുന്നു''

'' പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇന്ത്യയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു''

'''അയല്‍പക്കത്തിന് ആദ്യം' എന്നതാണ് ഇന്ത്യയുടെ നയം. 'സാഗര്‍', അഥവാ, മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും എന്നതാണ് ഞങ്ങളുടെ സമുദ്ര വീക്ഷണം''

''യു.പി.ഐയുമായി ബന്ധിപ്പിക്കുന്നത് ശ്രീലങ്കയ്ക്കും മൗറീഷ്യസിനും ഗുണം ചെയ്യും, ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഉത്തേജനം ലഭിക്കും''

''ഏഷ്യയില്‍ ഗള്‍ഫിലെ യു.എ.ഇ, നേപ്പാള്‍, ഭൂട്ടാന്‍, സിംഗപ്പൂര്‍, എന്നിവയ്ക്ക് ശേഷം, ഇപ്പോള്‍ മൗറീഷ്യസിലൂടെ ആഫ്രിക്കയിലും റുപേ കാര്‍ഡ് അവതരിപ്പിക്കുന്നു''

''പ്രകൃതി ദുരന്തമോ, ആരോഗ്യവുമായി ബന്ധപ്പെട്ടതോ, സാമ്പത്തികമോ അല്ലെങ്കില്‍, അന്താരാഷ്ട്ര തലത്തില്‍ പിന്തുണയോ എന്തോ ആകട്ടെ, ഇന്ത്യയാണ് ആദ്യം പ്രതികരിക്കുന്നത്, തുടര്‍ന്നും അതുതന്നെ ചെയ്യും''


Posted On: 12 FEB 2024 1:59PM by PIB Thiruvananthpuram

ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് എന്നിവരോടൊത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലേയും മൗറീഷ്യസിലേയും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങളുടെ തുടക്കവും മൗറീഷ്യസിലെ റുപേകാര്‍ഡ് സേവനങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്തു.

കോ-ബ്രാന്‍ഡ് ചെയ്ത റുപേ കാര്‍ഡ് മൗറീഷ്യസില്‍ ആഭ്യന്തര കാര്‍ഡായി നാമനിര്‍ദ്ദേശം ചെയ്യുമെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് അറിയിച്ചു. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഇന്നത്തെ ഈ ആരംഭം വളരെയധികം സൗകര്യമൊരുക്കുമെന്ന് പ്രധാനമന്ത്രിയും പറഞ്ഞു.

അയോദ്ധ്യാ ധാമിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠയിൽ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാമ്പത്തിക ബന്ധങ്ങള്‍ക്കും അദ്ദേഹം ഊന്നല്‍ നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചലനക്ഷമത നിലനിര്‍ത്താനാകുമെന്നും അത് കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ സാധിക്കുമെന്നും പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.

ചരിത്രപരമായ ബന്ധങ്ങള്‍ ആധുനിക ഡിജിറ്റല്‍ ബന്ധത്തിന്റെ രൂപമെടുക്കുന്ന ഇന്ന് ഇന്ത്യ, ശ്രീലങ്ക, മൗറീഷ്യസ് എന്നീ മൂന്ന് സുഹൃദ് രാഷ്ട്രങ്ങള്‍ക്ക് ഒരു സവിശേഷ ദിനമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ വികസനത്തോടുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഫിന്‍ടെക് ബന്ധിപ്പിക്കല്‍ അതിര്‍ത്തി കടന്നുള്ള ഇടപാടുകളും കണക്ഷനുകളും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നതിനും പ്രധാനമന്ത്രി അടിവരയിട്ടു. ''ഇന്ത്യയുടെ യു.പി.ഐ അല്ലെങ്കില്‍ യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് ഇന്ന് ഒരു പുതിയ രൂപത്തിലാണ് വരുന്നത് - ഇന്ത്യയുമായി പങ്കാളികളെ ഐക്യപ്പെടുത്തുന്നു'', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

വിദൂര ഗ്രാമങ്ങളിലെ ഏറ്റവും ചെറിയ കച്ചവടക്കാര്‍ വരെ യു.പി.ഐ വഴി ഇടപാടുകള്‍ നടത്തുകയും ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ചെയ്യുകയും ചെയ്യുന്ന ഇന്ത്യയില്‍ പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. യു.പി.ഐ ഇടപാടുകളുടെ സൗകര്യത്തെക്കുറിച്ചും വേഗതയെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി, കഴിഞ്ഞ വര്‍ഷം രണ്ടുലക്ഷം കോടി രൂപയുടെ അല്ലെങ്കില്‍ എട്ടു ട്രില്യണ്‍ ശ്രീലങ്കന്‍ രൂപയുടെ അതുമല്ലെങ്കില്‍ ഒരു ട്രില്യണ്‍ മൗറീഷ്യസ് രൂപയുടെ 100 ബില്യണിലധികം ഇടപാടുകള്‍ യു.പി.ഐ വഴി നടന്നതായി അറിയിച്ചു. ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ജെം ട്രിനിറ്റി (ത്രിത്വം) മുഖേന 34 ലക്ഷം കോടി രൂപ അഥവാ 400 ബില്യണ്‍ യു.എസ് ഡോളര്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്നും, ഏറ്റവും അവസാന ആളില്‍ വരെ ഇത് എത്തിക്കാനായെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കോവിന്‍ പ്ലാറ്റ്ഫോമിലൂടെ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പരിപാടി ഇന്ത്യ നടത്തിയതായും പ്രധാനമന്ത്രി അറിയിച്ചു. ''സാങ്കേതികവിദ്യയുടെ ഉപയോഗം സുതാര്യതയെ പ്രോത്സാഹിപ്പിക്കുകയും അഴിമതി കുറയ്ക്കുകയും സമൂഹത്തില്‍ ഉള്‍ച്ചേര്‍ക്കല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു'', പ്രധാനമന്ത്രി പറഞ്ഞു.

'' 'അയല്‍പക്കം ആദ്യം' എന്നതാണ് ഇന്ത്യയുടെ നയം. ഞങ്ങളുടെ സമുദ്ര ദര്‍ശനം 'സാഗര്‍' ആണ്, അതായത് മേഖലയിലെ എല്ലാവര്‍ക്കും സുരക്ഷയും വളര്‍ച്ചയും. ഇന്ത്യ അതിന്റെ വികസനത്തെ അയല്‍രാജ്യങ്ങളില്‍ നിന്ന് വേറിട്ട് കാണുന്നില്ല'' പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ശ്രീലങ്കന്‍ പ്രസിഡന്റിന്റെ അവസാന സന്ദര്‍ശന വേളയില്‍ സ്വീകരിച്ച ദര്‍ശനരേഖയെ പരാമര്‍ശിച്ച പ്രധാനമന്ത്രി, സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നത് അതിന്റെ പ്രധാന ഘടകമാണെന്നും ഉയര്‍ത്തിക്കാട്ടി. ജി 20 ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായിരുന്ന മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാൗഥുമായും ഈ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

യു.പി.ഐയുമായുള്ള ബന്ധം ശ്രീലങ്കയ്ക്കും മൗറീഷ്യസിനും ഗുണം ചെയ്യുമെന്നും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് ഉത്തേജനം ലഭിക്കുമെന്നും പ്രാദേശിക സമ്പദ്‌വ്യവസ്ഥ നല്ല മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നും ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''യു.പി.ഐയുള്ള ലക്ഷ്യസ്ഥാനങ്ങള്‍ക്ക് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മുന്‍ഗണന നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ശ്രീലങ്കയിലും മൗറീഷ്യസിലും താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കും അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇതില്‍ നിന്ന് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏഷ്യയില്‍ ഗള്‍ഫിലെ യു.എ.ഇ, നേപ്പാള്‍, ഭൂട്ടാന്‍, സിംഗപ്പൂര്‍, എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഇപ്പോള്‍ മൗറീഷ്യസിലൂടെ ആഫ്രിക്കയിലും റുപേ കാര്‍ഡ് പുറത്തിറക്കുന്നതില്‍ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു. ഇത് മൗറീഷ്യസില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കും സൗകര്യമൊരുക്കും. അവര്‍ ഹാര്‍ഡ് കറന്‍സി വാങ്ങേണ്ടതിന്റെ ആവശ്യകതയും കുറയും. യു.പി.ഐ, റുപേ കാര്‍ഡ് സംവിധാനം നമ്മുടെ സ്വന്തം കറന്‍സിയില്‍ ചെലവ് കുറഞ്ഞ സൗകര്യപ്രദമായ തത്സമയ ഇടപാടുകള്‍ സാദ്ധ്യമാക്കും. വരും കാലങ്ങളില്‍, അതിര്‍ത്തി കടന്നുള്ള പണമയയ്ക്കലിലേക്ക്, അതായത് വ്യക്തിയില്‍ നിന്ന് വ്യക്തിക്ക് (പി2പി) പേയ്‌മെന്റ് സൗകര്യത്തിലേക്ക് നീങ്ങാം, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ ഈ പരിപാടി ഗ്ലോബല്‍ സൗത്ത് സഹകരണത്തിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ''നമ്മുടെ ബന്ധങ്ങള്‍ വെറും പണമിടപാടുകള്‍ മാത്രമല്ല, അത് ചരിത്രപരമായ ബന്ധമാണ് '', മൂന്ന് രാഷ്ട്രങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ശക്തി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി അയല്‍വാസികളായ സുഹൃത്തുക്കളെ ഇന്ത്യ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പ്രകൃതി ദുരന്തങ്ങളോ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളോ സാമ്പത്തികമോ അല്ലെങ്കില്‍ അന്താരാഷ്ട്ര വേദികളിലുള്ള പിന്തുണയോ ആകട്ടെ, പ്രതിസന്ധിയുടെ ഓരോ മണിക്കൂറിലും ഇന്ത്യ സുഹൃത്തുക്കള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് പറഞ്ഞു. ''ആദ്യം പ്രതികരിക്കുന്നത് ഇന്ത്യയാണ്, തുടര്‍ന്നും അതുതന്നെ ചെയ്യും'', പ്രധാനമന്ത്രി അടിവരയിട്ടു. ഗ്ലോബല്‍ സൗത്തിന്റെ ആശങ്കകളോട് ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷകാലത്തില്‍പോലുമുണ്ടായിരുന്ന പ്രത്യേക ശ്രദ്ധയും പ്രധാനമന്ത്രി മോദി ഉയര്‍ത്തികാട്ടി. ഇന്ത്യയുടെ പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തിന്റെ നേട്ടങ്ങള്‍ ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഒരു സോഷ്യല്‍ ഇംപാക്റ്റ് ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ഇന്നത്തെ ഈ പരിപാടിയിൽ നിര്‍ണായക പങ്കുവഹിച്ച പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്കും പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗഥിനും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ഈ തുടക്കം വിജയകരമാക്കിയതിന് മൂന്ന് രാജ്യങ്ങളിലെയും സെന്‍ട്രല്‍ ബാങ്കുകള്‍ക്കും ഏജന്‍സികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

പശ്ചാത്തലം

ഫിന്‍ടെക് നൂതനാശയങ്ങളിലും പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളിലും ഇന്ത്യ ഒരു മാര്‍ഗ്ഗദര്‍ശകരായി ഉയര്‍ന്നു വന്നിട്ടുണ്ട്. പങ്കാളി രാജ്യങ്ങളുമായി നമ്മുടെ വികസനാനുഭവങ്ങളും നൂതനാശയങ്ങളും പങ്കുവെക്കുന്നതിന് പ്രധാനമന്ത്രി ശക്തമായി ഊന്നല്‍ നല്‍കുന്നുണ്ട്. ശ്രീലങ്ക, മൗറീഷ്യസ് എന്നിവയുമായുള്ള ഇന്ത്യയുടെ ശക്തമായ സാംസ്‌കാരികവും ജനങ്ങളും തമ്മിലുള്ളതുമായ ബന്ധം കണക്കിലെടുമ്പോള്‍, വേഗമേറിയതും തടസ്സമില്ലാത്തതുമായ ഡിജിറ്റല്‍ ഇടപാട് അനുഭവത്തിലൂടെയും രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ഈ തുടക്കം വിപുലമായ ഒരു വിഭാഗം ആളുകള്‍ക്ക് പ്രയോജനം ചെയ്യും.

ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന മൗറീഷ്യന്‍ പൗരന്മാര്‍ക്കും യു.പി.ഐ സെറ്റില്‍മെന്റ് സേവനങ്ങളുടെ ലഭ്യത ഈ സമാരംഭം വഴി പ്രാപ്തമാകും. മൗറീഷ്യസിലെ റുപേ കാര്‍ഡ് സേവനങ്ങളുടെ വിപുലീകരണം, മൗറീഷ്യസില്‍ റുപേ സംവിധാനത്തെ അടിസ്ഥാനമാക്കി കാര്‍ഡുകള്‍ നല്‍കാനും ഇന്ത്യയിലും മൗറീഷ്യസിലുമുള്ള സെറ്റില്‍മെന്റുകള്‍ക്ക് (കണക്കുതീര്‍ക്കലുകള്‍ക്ക്) റുപേ കാര്‍ഡ് ഉപയോഗിക്കാനും മൗറീഷ്യന്‍ ബാങ്കുകളെയും പ്രാപ്തരാക്കും.

The launch of India's UPI services in Sri Lanka and Mauritius underscores the robust linkages between our countries. https://t.co/u9da79j7L2

— Narendra Modi (@narendramodi) February 12, 2024

A special day for digital connectivity between India, Sri Lanka and Mauritius. pic.twitter.com/Ra0FPTN4qy

— PMO India (@PMOIndia) February 12, 2024

भारत का Unified Payments Interface, यानि UPI, अब नया दायित्व निभा रहा है – Uniting Partners with India: PM @narendramodi pic.twitter.com/Xj9OOJOJIp

— PMO India (@PMOIndia) February 12, 2024

भारत में Digital Public Infrastructure से एक क्रांतिकारी परिवर्तन आया है: PM @narendramodi pic.twitter.com/q5LfOBlvLm

— PMO India (@PMOIndia) February 12, 2024

भारत की नीति है Neighbourhood First: PM @narendramodi pic.twitter.com/vcqS8e0DoC

— PMO India (@PMOIndia) February 12, 2024

मुझे विश्वास है कि श्रीलंका और मॉरीशस का UPI प्रणाली से
जुड़ने से, दोनों देशों को भी लाभ मिलेगा: PM pic.twitter.com/ZT6A98EAg5

— PMO India (@PMOIndia) February 12, 2024

चाहे आपदा प्राकृतिक हो, हेल्थ संबंधी हो, economic हो या अंतर्राष्ट्रीय पटल पर साथ देने की बात हो, भारत first responder रहा है, और आगे भी रहेगा: PM @narendramodi pic.twitter.com/FMr92Zj9zG

— PMO India (@PMOIndia) February 12, 2024

 

***

--SK--



(Release ID: 2005256) Visitor Counter : 43