ആഭ്യന്തരകാര്യ മന്ത്രാലയം

ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍, 2023, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍, 2023 എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കി. പിന്നീട് ഈ ബില്ലുകള്‍ ലോക്‌സഭ പാസാക്കി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന നൂറുകണക്കിന് പുരോഗമനപരമായ മാറ്റങ്ങളുടെ ശൃംഖലയില്‍ ഈ ബില്ലുകള്‍ മറ്റൊരു മുത്ത് ചേര്‍ക്കും.

70 വര്‍ഷമായി തുല്യ പരിഗണന ലഭിക്കാതെ വരികയും അവഹേളിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യപ്പെട്ടവര്‍ക്ക് അവകാശങ്ങളും നീതിയും പ്രദാനം ചെയ്യുന്നതാണ് ഈ ബില്ലുകള്‍.

കുടിയിറക്കപ്പെട്ട കശ്മീരികള്‍ക്ക് അവകാശങ്ങളും പ്രാതിനിധ്യവും നല്‍കുന്നതിനുള്ള ബില്ലാണിത്.

കുടിയിറക്കപ്പെട്ട കശ്മീരികള്‍ക്ക് സംവരണം നല്‍കുന്നതിലൂടെ, കശ്മീര്‍ അസംബ്ലിയില്‍ അവരുടെ ശബ്ദമുണ്ടാകും. വീണ്ടും ഒരു കുടിയിറക്കല്‍ സാഹചര്യം ഉണ്ടായാല്‍, അവര്‍ തന്നെ അത് പ്രതിരോധിക്കും.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു വര്‍ഷങ്ങളോളം ചെയ്ത തെറ്റുകളുടെ ഭാരം കാശ്മീരിനും രാജ്യത്തിനും അനുഭവിക്കേണ്ടിവന്നു



ആദ്യത്തെ തെറ്റ്, നമ്മുടെ സൈന്യം ജയം നേടിക്കൊണ്ട് പഞ്ചാബില്‍ എത്തിയപ്പോഴേക്കും വെടിനിര്‍ത്തലിനു തീരുമാനിച്ചു. അതോടെ പാക്ക് അധിനിവേശ കാശ്മീര്‍ പിറന്നു. വെടിനിര്‍ത്തല്‍ 3 ദിവസം വൈകിയിരുന്നു എങ്കില്‍, പാക് അധീന കാശ്മീര്‍ ഇന്ന് ഇന്ത്യയുടെ ഭാഗമാകുമായിരുന്നു.

രണ്ടാമത്തെ വലിയ തെറ്റ് അവര്‍ ഐക്യരാഷ്ട്രസഭയില്‍ പ്രശ്‌നം ഉന്നയിച്ചതാണ്

ജമ്മു കശ്മീരില്‍ 45,000 പേരുടെ മരണത്തിന് കാരണമായ 370ാം വകുപ്പ് പ്രധാനമന്ത്രി മോദി റദ്ദാക്കി.

370ാം വകുപ്പ് എടുത്തുകളഞ്ഞതോടെ വിഘടനവാദം അവസാനിക്കുകയും തീവ്രവാദം ഗണ്യമായി കുറയുകയും ചെയ്തു

കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അവരുടെ തന്നെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവന്നു, 46,631 കുടുംബങ്ങളില്‍ നിന്നുള്ള 1,57,967 പേര്‍ സ്വന്തം രാജ്യത്തുനിന്നു പുറത്താക്കപ്പെട്ടു.

1947-ല്‍ 31,779 കുടുംബങ്ങള്‍ പാക് അധീന കശ്മീരില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് കുടിയിറക്കപ്പെട്ടു, 1965-ലെയും 1971-ലെയും യുദ്ധങ്ങള്‍ക്ക് ശേഷം 10,065 കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ടു.

നിറഞ്ഞ സഹാനുഭൂതിയോടെ അവരുടെ കണ്ണുനീര്‍ തുടച്ചത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ്.

ജമ്മു കശ്മീരിന്റെ ചരിത്രത്തിലാദ്യമായി 9 സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും ഒപ്പം സീറ്റുകള്‍ പട്ടികജാതിക്കാര്‍ക്കും സംവരണം ചെയ്തു.


Posted On: 06 DEC 2023 7:53PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ ശ്രീ അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍, 2023, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍, 2023 എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കി. ചര്‍ച്ചയ്ക്ക് ശേഷം ജമ്മു കശ്മീര്‍ സംവരണ (ഭേദഗതി) ബില്‍, 2023, ജമ്മു കശ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍, 2023 എന്നിവ ലോക്സഭ പാസാക്കി.

മൊത്തം 29 പേര്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചെങ്കിലും ബില്ലിന്റെ ലക്ഷ്യങ്ങളോട് എല്ലാവരും യോജിച്ചുവെന്ന് ലോക്സഭയില്‍ ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന നൂറുകണക്കിന് പുരോഗമനപരമായ മാറ്റങ്ങളുടെ ശൃംഖലയില്‍ ഈ ബില്ലുകള്‍ മറ്റൊരു മുത്തു കൂട്ടിച്ചേര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. 70 വര്‍ഷമായി തുല്യത നിഷേധിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്തവര്‍ക്ക് അവകാശങ്ങളും നീതിയും നല്‍കുന്നതാണ് ഈ ബില്ലുകളെന്ന് ശ്രീ ഷാ പറഞ്ഞു. ഇത്തരം വിഭാഗങ്ങളെ കേവലം വോട്ട് ബാങ്കായി ഉപയോഗപ്പെടുത്തിയും അവര്‍ക്കുമുന്നില്‍ പ്രസംഗങ്ങള്‍ നടത്തിയും രാഷ്ട്രീയത്തില്‍ വോട്ട് നേടാനുള്ള ഉപാധിയായി കരുതുന്നവര്‍ക്ക് ഇതിന്റെ പേര് മനസ്സിലാക്കാന്‍ കഴിയില്ല. ദരിദ്രകുടുംബത്തില്‍ ജനിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മാറിയ  നേതാവാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെന്നും പിന്നാക്കക്കാരുടെയും പാവപ്പെട്ടവരുടെയും വേദന അദ്ദേഹത്തിന് അറിയാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ സഹായത്തേക്കാള്‍ ബഹുമാനമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

1980 കള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തീവ്രവാദ യുഗം ആരംഭിച്ചതെന്നും തലമുറകളായി അവിടെ താമസിച്ചിരുന്ന ജനങ്ങള്‍ അവിടെ നിന്ന് പൂര്‍ണ്ണമായും കുടിയിറക്കപ്പെട്ടു എന്നും എന്നാല്‍ ആരും അവരെ ഗൗനിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതെല്ലാം തടയേണ്ട ചുമതലയുള്ളവര്‍ ഇംഗ്ലണ്ടില്‍ അവധിക്കാലം കഴിച്ചുകൂട്ടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയമില്ലാതെ കൃത്യമായ നടപടികള്‍ സ്വീകരിച്ച് അവര്‍ ആദ്യം തന്നെ തീവ്രവാദം അവസാനിപ്പിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ ബില്ല് കൊണ്ടുവരേണ്ടിവരില്ലായിരുന്നു. കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അവരുടെ സ്വന്തം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവന്നുവെന്നും നിലവിലെ കണക്കുകള്‍ പ്രകാരം ഏകദേശം 46,631 കുടുംബങ്ങളിലെ 1,57,967 പേര്‍ സ്വന്തം രാജ്യത്തുനിന്നു പലായനം ചെയ്തിട്ടുണ്ടെന്നും ശ്രീ ഷാ കൂട്ടിച്ചേര്‍ത്തു. അവര്‍ക്ക് അവകാശങ്ങളും പ്രാതിനിധ്യവും നല്‍കുന്ന ബില്ലാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു.

1947-ല്‍ 31,779 കുടുംബങ്ങള്‍ പാക് അധീന കശ്മീരില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് കുടിയിറക്കപ്പെട്ടുവെന്നും ഇതില്‍ 26,319 കുടുംബങ്ങള്‍ ജമ്മു കശ്മീരിലും 5,460 കുടുംബങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും താമസം തുടങ്ങിയെന്നും ശ്രീ അമിത് ഷാ പറഞ്ഞു. 1965ലെയും 1971ലെയും യുദ്ധങ്ങള്‍ക്ക് ശേഷം 10,065 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായും മൊത്തത്തില്‍ 41,844 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. 2019 ആഗസ്റ്റ് 5, 6 തീയതികളില്‍, മുന്‍ ദശകങ്ങളില്‍ ശ്രദ്ധിക്കപ്പെടാത്ത ഈ കുടിയിറക്കപ്പെട്ടവരുടെ ശബ്ദം പ്രധാനമന്ത്രി മോദി ശ്രദ്ധിക്കുകയും അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. 2019 ആഗസ്ത് 5, 6 തീയതികളില്‍ പാസാക്കിയ ബില്ലിന്റെ ഭാഗമാണ് ജുഡീഷ്യല്‍ അതിര്‍ത്തിനിര്‍ണയമെന്ന് ശ്രീ ഷാ പറഞ്ഞു. മണ്ഡല അതിര്‍ത്തിനിര്‍ണയ കമ്മീഷന്‍, മണ്ഡല അതിര്‍ത്തിനിര്‍ണയം, അതിര്‍ത്തി നിര്‍ണയിക്കപ്പെട്ട നിയമസഭ എന്നിവയാണ് ജനാധിപത്യത്തിന്റെയും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള യൂണിറ്റ് തീരുമാനിക്കുന്ന പ്രക്രിയയുടെയും കാതല്‍. മണ്ഡലനിര്‍ണയ പ്രക്രിയ തന്നെ പവിത്രമല്ലെങ്കില്‍, ജനാധിപത്യം ഒരിക്കലും പവിത്രമായി നിലനില്‍ക്കില്ല, അതുകൊണ്ടാണ് ജുഡീഷ്യല്‍ മണ്ഡലനിര്‍ണയം വീണ്ടും നടത്തുമെന്ന് ഈ ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കുടിയിറക്കപ്പെട്ടവരുടെ എല്ലാ വിഭാഗങ്ങളും തങ്ങളുടെ പ്രാതിനിധ്യം പരിഗണിക്കാന്‍ മണ്ഡലനിര്‍ണയ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 2 സീറ്റ് കുടിയിറക്കപ്പെട്ട കശ്മീരികള്‍ക്ക് സംവരണം ചെയ്യുമെന്നും ഒരു സീറ്റ് പാക് അധീന കശ്മീരില്‍ നിന്ന് പലായനം ചെയ്ത ആളുകള്‍ക്കു സംവരണം ചെയ്യുമെന്നും കമ്മീഷന്‍ വ്യവസ്ഥ ചെയ്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി ഗവണ്‍മെന്റ് ഈ സംവിധാനത്തിന് നിയമപരമായ ചട്ടക്കൂട് നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന്റെ ചരിത്രത്തിലാദ്യമായി ഒമ്പതു സീറ്റുകൾ പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും സംവരണം ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. നേരത്തെ ജമ്മുവിൽ 37 സീറ്റുകളുണ്ടായിരുന്നത് ഇപ്പോൾ 43 ആയി ഉയർന്നു. കശ്മീരിലുണ്ടായിരുന്ന 46 സീറ്റുകൾ ഇപ്പോൾ 47 ആയി. 24 സീറ്റുകൾ പാക് അധീന കശ്മീരിനായി നീക്കിവച്ചിട്ടുണ്ട്. ജമ്മു കശ്മീർ നിയമസഭയിൽ നേരത്തെ 107 സീറ്റുകളുണ്ടായിരുന്നു. ഇപ്പോൾ 114 ആയി. നാമനിർദേശം ചെയ്യപ്പെട്ട രണ്ടംഗങ്ങൾ നിയമസഭയിൽ ഉണ്ടായിരുന്നെന്നും ഇനി അത് അഞ്ചാകുമെന്നും ശ്രീ ഷാ പറഞ്ഞു. 2019 ഓഗസ്റ്റ് അഞ്ചിനും ആറിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചരിത്രപരമായ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകുകയും, പാർലമെന്റ് അതു പാസാക്കിയ ശേഷം അനുച്ഛേദം 370 റദ്ദാക്കുകയും ചെയ്തതിനാലാണ് ഇതെല്ലാം സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 70 വർഷമായി നാടുകടത്തപ്പെട്ട സ്വന്തം രാജ്യത്തെ സഹോദരങ്ങൾക്ക് നീതി ലഭ്യമാക്കാൻ, നരേന്ദ്ര മോദി ഗവണ്മെന്റ് 2 സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഈ ബില്ലുകളിലൂടെ ചരിത്രത്തിൽ അടിച്ചമർത്തപ്പെട്ടവരും പിന്നാക്കക്കാരും കുടിയൊഴിപ്പിക്കപ്പെട്ടവരുമായ എല്ലാ കശ്മീരികളും ലോക്‌സഭയുടെ ശ്രമങ്ങളും അനുഗ്രഹങ്ങളും ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു. നിരാലംബരായ ജനങ്ങൾക്ക് ദുർബലം എന്ന തരത്തിലുള്ള അപമാനകരമായ വാക്കുകൾക്ക് പകരം പിന്നാക്ക വിഭാഗമെന്ന ഭരണഘടനാ വാക്ക് കാത്തുസൂക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കുടിയിറക്കപ്പെട്ട ജനങ്ങൾക്ക് സംവരണം നൽകുന്നതിന്റെ നിയമസാധുതയെക്കുറിച്ച് ചില പ്രതിപക്ഷ അംഗങ്ങൾ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി, കശ്മീരിലെ കുടിയിറക്കപ്പെട്ട ജനങ്ങൾക്ക് അവകാശങ്ങളും പ്രാതിനിധ്യവും നൽകുന്ന ബില്ലാണിതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെട്ട കശ്മീരികൾക്ക് സംവരണം നൽകുന്നതിലൂടെ, അവർക്ക് കശ്മീർ നിയമസഭയിൽ ശബ്ദമുണ്ടാകും. വീണ്ടും കുടിയിറക്കുന്ന സാഹചര്യം ഉണ്ടായാൽ, അവർതന്നെ അത് തടയും. കുടിയൊഴിപ്പിക്കപ്പെട്ട 5675 കശ്മീരി കുടുംബങ്ങൾ ഇന്ന് തൊഴിൽ പാക്കേജ് പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ജീവനക്കാർക്കായി 6000 ഫ്‌ളാറ്റുകൾ നിർമിക്കാനുള്ള പദ്ധതിയുണ്ടെന്നും അത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ ശേഷം 880 ഫ്‌ളാറ്റുകൾ നിർമിച്ച് ജീവനക്കാർക്ക് കൈമാറാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

താഴ്‌വരയിൽ ഭീകരവാദം ആരംഭിക്കുകയും ജനങ്ങളെ ലക്ഷ്യമിടുകയും അവിടെനിന്ന് ആട്ടിയോടിക്കുകയും ചെയ്തപ്പോൾ, അന്നുമുതൽ ഇന്നുവരെ ചിലർ മുതലക്കണ്ണീർ പൊഴിക്കുന്നത് നാം കണ്ടിട്ടുണ്ടെന്നും എന്നാൽ അവരുടെ കണ്ണുനീർ നിറഞ്ഞ സഹാനുഭൂതിയോടെ തുടച്ചുമാറ്റിയത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണെന്നും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി പറഞ്ഞു. ജീവൻ രക്ഷിക്കാനായി കശ്മീരിലെ സ്വത്തെല്ലാം ഉപേക്ഷിച്ച് ബംഗളൂരു, അഹമ്മദാബാദ്, ജമ്മു, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ പോയി ക്യാമ്പുകളിൽ കഴിയുന്നവരുടെ വേദന നമുക്കു സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആ ജനങ്ങൾ കശ്മീരിൽ നിന്ന് കുടിയേറിയപ്പോൾ, അവരുടെ സ്വത്ത് കണ്ടുകെട്ടുകയും തുച്ഛമായ വിലയ്ക്ക് അവരുടെ ഭൂമി വിൽക്കാൻ നിർബന്ധിതരാകുകയും ചെയ്തു, ഒരു തരത്തിൽ അവരുടെ സ്വത്ത് തട്ടിയെടുക്കുകയും ഒരു നടപടിയും സ്വീകരിക്കാതെ നിശബ്ദത പാലിക്കുകയുമായിരുന്നു ഭരണകൂടം.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഈ വിഷയത്തിൽ നീതി ലഭ്യമാക്കാൻ പുതിയ നിയമം കൊണ്ടുവന്നെന്നും മുൻകാല പ്രാബല്യത്തോടെ അതു നടപ്പാക്കിയതിലൂടെ ജനങ്ങളുടെ സ്വത്ത് തിരികെ നൽകിയെന്നും ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ഏകദേശം 1.6 ലക്ഷം പേർക്ക് സ്ഥിരവാസ സർട്ടിഫിക്കറ്റ് നൽകുന്ന പ്രവർത്തനമാണ് നടത്തിയതെന്ന് ശ്രീ ഷാ പറഞ്ഞു. ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഒരു വ്യക്തിക്ക് 3250 രൂപയും ഒരു കുടുംബത്തിന് പരമാവധി 13,000 രൂപയും ധനസഹായമായി നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ മാസവും ഒരു വ്യക്തിക്ക് 9 കിലോ അരിയും 2 കിലോ മൈദയും ഒരു കിലോ പഞ്ചസാരയും ഗവണ്മെന്റ് നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിൽനിന്ന് വരുന്ന ജനങ്ങൾക്ക് 5.5 ലക്ഷം രൂപ ഒറ്റത്തവണയായി നൽകുന്ന പ്രവർത്തനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് ചെയ്തുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു ജോലിയും നടന്നിട്ടില്ലെന്ന് അവകാശപ്പെടുന്നവരോട്, ഈ മാറ്റത്തെക്കുറിച്ച് വേരുകളിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ജനങ്ങൾ എങ്ങനെ അറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ആരാഞ്ഞു. ഇംഗ്ലണ്ടിൽ അവധിക്കാലം ചെലവഴിക്കുന്നതിലൂടെ ജമ്മു കശ്മീരിലെ മാറ്റം അനുഭവിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നാക്ക വിഭാഗ കമ്മീഷനു രൂപം നൽകിയതായും, പങ്കാളിത്ത സമീപനത്തോടെ ബന്ധപ്പെട്ടവരുമായി നിരവധി തവണ കൂടിക്കാഴ്ചകൾ കമ്മീഷൻ നടത്തിയതായും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി പറഞ്ഞു. 750 ദിവസത്തിനുള്ളിൽ 198 പ്രതിനിധികളെയും 16,000 പേരെയും കമ്മീഷൻ കണ്ടു. 20 ജില്ലകളിലും ഹിയറിങ് നടത്തി തപാൽവഴി ലഭിച്ച 26,000 അപേക്ഷകളും പരിഗണിച്ചു. ജമ്മു കശ്മീർ സംവരണ നിയമം പരിഷ്കരിക്കണമെന്ന നിർദേശം അവർക്കിടയിലെ അടിസ്ഥാന ഘടകമായിരുന്നു. ഈ നിയമം നേരത്തെയും നിലവിലുണ്ടായിരുന്നു, എന്നാൽ ഇത് ദുർബല വിഭാഗങ്ങൾക്കുള്ളതാണെന്നും, ഇത്തവണ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അവർക്ക് മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്ന ഭരണഘടനാ നാമം നൽകി ആദരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളെ ഏറ്റവും കൂടുതൽ എതിർത്തത് പ്രതിപക്ഷ പാർട്ടിയാണെന്നതും പിന്നോക്ക വിഭാഗങ്ങളെ തടയാൻ പ്രവർത്തിച്ചിരുന്നുവെന്നതു ചരിത്ര സത്യമാണെന്നും ശ്രീ ഷാ പറഞ്ഞു. എഴുപത് വർഷമായി പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി നൽകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് ചോദിച്ചു. ഇത് ഭരണഘടനയുടെ ഉത്തരവാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിന് ഭരണഘടനാ പദവി നൽകി.

പൊതുയോഗങ്ങളിൽ പിന്നാക്ക വിഭാഗത്തെക്കുറിച്ച് പറയുന്ന പ്രതിപക്ഷ നേതാക്കൾ കാക്ക കലേൽക്കർ കമ്മീഷൻ റിപ്പോർട്ട് ആരാണ് തടഞ്ഞുവച്ചതെന്ന് പൊതുജനങ്ങളോട് പറയണമെന്ന് ശ്രീ അമിത് ഷാ ആവശ്യപ്പെട്ടു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് വന്നതിന് ശേഷം അവർ അധികാരത്തിലിരുന്ന കാലത്ത് നടപ്പാക്കിയില്ല. പിന്നീട് നടപ്പാക്കിയപ്പോഴും പ്രതിപക്ഷ നേതാവ് അതിനെ എതിർത്തു. കേന്ദ്ര പ്രവേശന പദ്ധതി പ്രകാരം പിന്നാക്ക വിഭാഗങ്ങൾക്ക് പ്രതിപക്ഷം ഒരിക്കലും സംവരണം നൽകിയിട്ടില്ലെന്ന് ശ്രീ ഷാ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റിൽ മാത്രമാണ് ഈ പ്രവർത്തനം നടന്നത്. ഇപ്പോൾ പിന്നാക്ക വിഭാഗത്തിലെ കുട്ടികൾക്ക് സൈനിക സ്കൂളുകൾ, നീറ്റ്, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയിൽ പഠിക്കാൻ അവസരം ലഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) സംവരണം നൽകണമെന്ന ആശയം നേരത്തെ ചിന്തിച്ചിരുന്നില്ലെന്നും ശ്രീ ഷാ പറഞ്ഞു. സംവരണമില്ലാത്ത ജാതികളിലെ പാവപ്പെട്ട കുട്ടികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇതാദ്യമായി 10 ശതമാനം സംവരണം ഏർപ്പെടുത്തി. പ്രതിപക്ഷം ഉന്നയിച്ച ചില നിയമപരവും ഭരണഘടനാപരവുമായ വിഷയങ്ങൾക്ക് കേന്ദ്ര ആഭ്യന്തര-സഹകരണമന്ത്രി വിശദമായി മറുപടി നൽകി.

370-ാം വകുപ്പ് റദ്ദാക്കുന്നതിന് മുമ്പ് ആഭ്യന്തര മൊത്ത ഉത്പാദനം (ജിഎസ്ഡിപി) 1 ലക്ഷം കോടി രൂപയായിരുന്നെങ്കില്‍ വെറും 5 വര്‍ഷം കൊണ്ട് ഇരട്ടിയായി 2,27,927 കോടി രൂപയായി വര്‍ധിച്ചതായി അമിത് ഷാ പറഞ്ഞു. നേരത്തെ 94 ബിരുദ കോളേജുകള്‍ ഉണ്ടായിരുന്നു, ഇന്ന് 147 ഉണ്ട്. ഐഐടിയും ഐഐഎമ്മും രണ്ട് എയിംസുമുള്ള ആദ്യത്തെ സംസ്ഥാനമായി ജമ്മു - കശ്മീര്‍ മാറി. കഴിഞ്ഞ 70 വര്‍ഷത്തിനിടെ 4 മെഡിക്കല്‍ കോളേജുകള്‍ മാത്രമാണുണ്ടായതെന്നും ഇപ്പോള്‍ 7 പുതിയ മെഡിക്കല്‍ കോളേജുകള്‍ നിര്‍മ്മിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 15 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിച്ചു, നേരത്തെ മെഡിക്കല്‍ സീറ്റുകള്‍ 500 ആയിരുന്നു, ഇപ്പോള്‍, 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം 800 സീറ്റുകള്‍ കൂടി. പിജി സീറ്റുകള്‍ 367 ആയിരുന്നു, മോദി ഗവണ്‍മെന്റ് 397 സീറ്റുകള്‍ കൂട്ടിച്ചേര്‍ത്തു. 6 ലക്ഷം പേര്‍ക്ക് ഉച്ചഭക്ഷണം ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 9,13,000 പേര്‍ക്ക് ഉച്ചഭക്ഷണം ലഭിക്കുന്നു. പ്രധാനമന്ത്രി ഗ്രാം സഡക് യോജന ശരാശരി 158 കിലോമീറ്ററായിരുന്നു, ഇപ്പോള്‍ അത് പ്രതിവര്‍ഷം 8,068 കിലോമീറ്ററായി മാറി. 70 വര്‍ഷം കൊണ്ട് 24,000 വീടുകള്‍ നല്‍കി. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മോദി ഗവണ്‍മെന്റ് 1,45,000 പേര്‍ക്ക് വീട് നല്‍കി. 70 വര്‍ഷത്തിനിടെ മുന്‍ ഗവണ്‍മെന്റുകള്‍ 7,82,000 പേര്‍ക്ക് കുടിവെള്ളം നല്‍കിയ സ്ഥാനത്ത് ഇപ്പോള്‍ മോദി ഗവണ്‍മെന്റ് 13 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്‍കി. മോദി ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന ഫലമായി ശിശുമരണ നിരക്ക് 22ല്‍ നിന്ന് 14.30 ആയി കുറഞ്ഞു. നേരത്തെ കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ കിട്ടുന്ന 47 ജന്‍ ഔഷധി കേന്ദ്രങ്ങളുണ്ടായിരുന്നത് ഇപ്പോള്‍ 227 ആയതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കായികരംഗത്തെ യുവജന പങ്കാളിത്തം 2 ലക്ഷത്തില്‍ നിന്ന് 60 ലക്ഷമായി ഉയര്‍ന്നു. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ എണ്ണം 6 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായി ഉയര്‍ന്നു. 370 -ാം വകുപ്പ് നീക്കം ചെയ്തതിന് ശേഷം മാത്രം നരേന്ദ്ര മോദി ഗവണ്‍മെന്റ് വരുത്തിയതാണ് ഈ മാറ്റങ്ങളെല്ലാമെന്ന് ശ്രീ ഷാ പറഞ്ഞു. 370-ാം വകുപ്പ് നീക്കം ചെയ്തതിന് ശേഷം കശ്മീരില്‍ തീവ്രവാദം കുറഞ്ഞു, അതുവഴി അവിടെ നല്ല അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു; അവിടെ വികസനം നടന്നു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചെയ്ത രണ്ട് വലിയ തെറ്റുകള്‍ കാരണമാണ് ജമ്മു കശ്മീരിന് വര്‍ഷങ്ങളോളം ദുരിതം അനുഭവിക്കേണ്ടി വന്നതെന്ന് അമിത് ഷാ പറഞ്ഞു. പണ്ഡിറ്റ് നെഹ്രുവിന്റെ ആദ്യത്തെ തെറ്റ് നമ്മുടെ സൈന്യം വിജയിച്ച് പഞ്ചാബില്‍ എത്താറായ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും പാക് അധീന കാശ്മീര്‍ പിറവിയെടുക്കുകയും ചെയ്തു എന്നതാണ്. വെടിനിര്‍ത്തല്‍ 3 ദിവസം വൈകിയിരുന്നെങ്കില്‍ ഇന്ന് പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമായിരുന്നു. നമ്മുടെ വിഷയം അവര്‍ ഐക്യരാഷ്ട്രസഭയില്‍ എത്തിച്ചതാണ് രണ്ടാമത്തെ വലിയ തെറ്റെന്നും അദ്ദേഹം പറഞ്ഞു. വിഷയം യുഎന്നിലേക്ക് അയച്ചപ്പോഴും വളരെ തിടുക്കപ്പെട്ടാണ് തീരുമാനമെടുത്തത്. ഇക്കാര്യം യു.എന്നിലേക്ക് ഒട്ടും എത്തിക്കാന്‍ പാടില്ലായിരുന്നു. തീരുമാനം എടുത്താലും യു.എന്‍ ചാര്‍ട്ടറിലെ 35-ാം വകുപ്പിന് പകരം വകുപ്പ് 51 പ്രകാരമാണ് വിഷയം എടുക്കേണ്ടിയിരുന്നതെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. നിരവധി ആളുകള്‍ രേഖാമൂലം ഉപദേശം നല്‍കിയിട്ടും, 35-ാം വകുപ്പ് പ്രകാരം വിഷയം യുഎന്നിലേക്ക് കൊണ്ടുപോയി. അന്തരിച്ച ജവഹര്‍ലാല്‍ നെഹ്റു ഇത് തന്റെ തെറ്റാണെന്ന് എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു, എന്നാല്‍ ഇത് ഒരു തെറ്റല്ല, മറിച്ച് അതൊരു മണ്ടത്തരമായിരുന്നു; രാജ്യത്തിന് നഷ്ടമായത് വലിയൊരു ഭൂമിയാണ്.

വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങള്‍, ജലസേചനം, വിദ്യാഭ്യാസം, ചികില്‍സാ സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഉള്‍പ്പെടെ ജമ്മു കശ്മീരിന്റെ വികസനത്തിനായി 80,000 കോടി രൂപ ചെലവില്‍ 63 പദ്ധതികള്‍ 2014ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആരംഭിച്ചതായി ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതില്‍ 21,000 കോടി രൂപ ചെലവ് വരുന്ന 9 പദ്ധതികള്‍ ലഡാക്കിലാണ്. ജമ്മു കശ്മീരിലെ 58,477 കോടി രൂപയുടെ 32 പദ്ധതികള്‍ ഏകദേശം പൂര്‍ത്തീകരിച്ചു, 58,000 രൂപയില്‍ 45,800 കോടി രൂപ ചെലവഴിച്ചു. 5000 മെഗാവാട്ട് ലക്ഷ്യമിട്ട് 4,987 കോടി രൂപയുടെ 642 മെഗാവാട്ട് കിരു ജലവൈദ്യുത പദ്ധതി, 5000 കോടി രൂപ ചെലവില്‍ 540 മെഗാവാട്ട് ക്വാര്‍ ജലവൈദ്യുത പദ്ധതി, 850 മെഗാവാട്ട് റാറ്റില്‍ ഹൈവേ പദ്ധതി തുടങ്ങിയ ജലവൈദ്യുത പദ്ധതികളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 5,200 കോടി രൂപ ചെലവില്‍, 8,112 കോടി രൂപ ചെലവില്‍ 1000 മെഗാവാട്ട് സോപക് ദാല്‍ ജലവൈദ്യുത പദ്ധതി, 2300 കോടി രൂപ ചെലവില്‍ 1856 മെഗാവാട്ട് സവല്‍കോട്ട് ജലവൈദ്യുത പദ്ധതി, 2793 കോടി രൂപയുടെ ഷാപൂര്‍ ഖണ്ഡി ഡാം ജലസേചന- വൈദ്യുത പദ്ധതി എന്നിവയും ഉദാഹരണം. ആദ്യമായി 1600 മെഗാവാട്ട് സൗരോര്‍ജ്ജം നേടുന്നതിനുള്ള ഒരു പദ്ധതി അവിടെ ആരംഭിച്ചു, 38 ഗ്രൂപ്പ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചു, 467 കിലോമീറ്റര്‍ പുതിയ പ്രസരണ ലൈനുകള്‍ സ്ഥാപിച്ചു, 266 അപ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചു, 11000 സര്‍ക്യൂട്ട് കിലോമീറ്റര്‍ എസ്ടി, ഐടി ലൈനുകള്‍ സുരക്ഷിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റാണ് നടപ്പിലാക്കിയത്.

ജലസേചനത്തിന്റെ കാര്യത്തിലാണെങ്കില്‍ 62 കോടി രൂപ ചെലവുവരുന്ന രവി കനാല്‍ പദ്ധതി പൂര്‍ത്തീകരിച്ചതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. 45 കോടി രൂപ ചെലവില്‍ ടാസര്‍ ചലാന്‍ ടീന്‍ താല്‍ ജലസേചന പദ്ധതിയുടെ പ്രവൃത്തിയും പൂര്‍ത്തിയായി. ഝലത്തിലെയും, പോഷകനദികളിലെയും വെള്ളപ്പൊക്കം കൈകാര്യം ചെയ്യുന്നതിനുള്ള 399 കോടി രൂപയുടെ മൂന്നാംഘട്ടവുംം പൂര്‍ത്തിയായി. 1632 കോടി രൂപയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്, ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയ ശേഷം പ്രസരണശേഷി 31885ല്‍ നിന്ന് 41000 ആയി ഉയര്‍ന്നു. ഷാപൂര്‍ കാണ്ടി ഡാം പദ്ധതിയും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു. ജമ്മു പ്രവിശ്യയിലെ പ്രധാന കനാലുകളില്‍ നിന്ന് പതിറ്റാണ്ടുകളായി ചെളി നീക്കിയിരുന്നില്ല. 70 വര്‍ഷത്തിനു ശേഷം രാഷ്്രടപതി ഭരണം ഏര്‍പ്പെടുത്തി 59 ദിവസത്തിനകംതന്നെ ചെളിനീക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കി. റെയില്‍വേ ശൃംഖല വികസിപ്പിച്ചു. 3127 കോടി രൂപ ചെലവിലാണ് 8.45 കിലോമിറ്റര്‍ വരുന്ന ഖാസികുണ്ഡ് ബനിഹാല്‍ തുരങ്കം നിര്‍മ്മിച്ചത്. ഗ്രാമപ്രദേശങ്ങളില്‍ ഏകദേശം 8000 കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മ്മിച്ചു. ജമ്മു കശ്മീരിലെ 10 കരകൗശല വസ്തുക്കള്‍ക്ക് ജി.ഐ ടാഗ് ലഭിച്ചു, ഡോഡയിലെ ഗുച്ചി മഷ്‌റൂമിന് (കൂണ്‍) ജി.ഐ ടാഗ് ലഭിച്ചു, ആര്‍.എസ് പുരയുടെ ബസ്മതി അരിക്ക് ജൈവ സര്‍ട്ടിഫിക്കറ്റ് നല്‍കി, സമഗ്ര കാര്‍ഷിക വികസനത്തിനുള്ള 5013 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയായതായും ശ്രീ ഷാ പറഞ്ഞു.

രാജ്യത്തുടനീളമുള്ള പ്രത്യേകിച്ച് പാവപ്പെട്ടവരുടെ 5 ലക്ഷം രൂപ വരെയുള്ള ചികിത്സാച്ചെലവു മുഴുവനും ഗവണ്‍മെന്റ് വഹിക്കുന്നുണ്ട്, എന്നാല്‍ ജമ്മു കാശ്മീരില്‍ എല്ലാവരുടെയും 5 ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവും വഹിക്കുന്നത് ഗവണ്‍മെന്റാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ജമ്മു കാശ്മീരിനെ തികഞ്ഞ സംവേദനക്ഷമതയോടെയാണ് ഗവണ്‍മെന്റ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിനുമുമ്പ്, അവസാനമായി ലഭ്യമായ വിനോദസഞ്ചാരികളുടെ കണക്ക് ഏകദേശം 14 ലക്ഷമായിരുന്നു, എന്നാല്‍ 2022-23 വര്‍ഷത്തില്‍ 2 കോടി വിനോദസഞ്ചാരികള്‍ ജമ്മു കാശ്മീരിലെത്തി, ഈ വര്‍ഷം 2023 ജൂണ്‍വരെ ഇത് ഒരു കോടിവരെ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ കീഴില്‍ എത്തിയ 2 കോടി വിനോദസഞ്ചാരികളുടെ റെക്കോര്‍ഡ് ഈ ഡിസംബറോടെ തകര്‍ക്കപ്പെടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പരിസ്ഥിതിയ്ക്കും പ്രകൃതിയ്ക്കും ആഗോളവും ആധുനികവുമായ കാഴ്ചപ്പാടുള്ള ഒരു ലക്ഷ്യസ്ഥാനമായി ജമ്മു കാശ്മീര്‍ മാറിയെന്ന് ശ്രീ ഷാ പറഞ്ഞു. സംസ്ഥാനത്ത് ഹോം സേ്റ്റ നയം രൂപീകരിച്ചു, ചലച്ചിത്രനയം രൂപീകരിച്ചു, ഹൗസ് ബോട്ടുകള്‍ക്ക് നയം രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുകയാണ്, 75 കോടി രൂപ ചെലവില്‍ ജമ്മു റോപ്‌വേ പദ്ധതി പൂര്‍ത്തിയാക്കി, വ്യവസായ നയവും രൂപീകരിച്ചു.

--NS--



(Release ID: 1983372) Visitor Counter : 186