പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡല്‍ഹിയിലെ ദ്വാരകയില്‍ വിജയ ദശമി ആഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

'ഇത് തീരുമാനങ്ങള്‍ പുതുക്കുന്ന ദിവസം'


'ഇന്ത്യയില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് പിടിച്ചടക്കാനല്ല, പ്രതിരോധത്തിനാണ്'

'രാമന്റെ 'മര്യാദ' (അതിര്‍ത്തികള്‍) മാത്രമല്ല നമ്മുടെ അതിര്‍ത്തികള്‍ എങ്ങനെ സംരക്ഷിക്കാമെന്നും നമുക്കറിയാം'


ഭാരതീയരായ നമ്മുടെ നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമുള്ള സഹനത്തിന്റെ വിജയപ്രതീകമാണ് ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിയുന്ന ക്ഷേത്രം.

'നമുക്ക് ശ്രീരാമന്റെ ആശയങ്ങളുടെ ഒരു ഇന്ത്യ സൃഷ്ടിക്കണം'


'ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായും ഏറ്റവും വിശ്വസനീയമായ ജനാധിപത്യ രാജ്യമായും വളര്‍ന്നു കൊണ്ടിരിക്കുന്നു'.

'സമൂഹത്തിലെ തിന്മകളും വിവേചനങ്ങളും അവസാനിപ്പിക്കാന്‍ നാം പ്രതിജ്ഞയെടുക്കണം'

Posted On: 24 OCT 2023 7:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയിലെ ദ്വാരകയില്‍ രാം ലീലയ്ക്ക് സാക്ഷ്യം വഹിക്കുകയും രാവണ ദഹനം കാണുകയും ചെയ്തു.

അനീതിക്കെതിരെ നീതിയുടെയും അഹങ്കാരത്തിന്മേല്‍ വിനയത്തിന്റെയും കോപത്തിന്മേല്‍ ക്ഷമയുടെയും വിജയത്തിന്റെ ഉത്സവമാണ് വിജയദശമിയെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പ്രതിജ്ഞകള്‍ പുതുക്കാനുള്ള ദിനം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍ ലക്ഷ്യത്തില്‍ ഇറങ്ങിയതിന്റെ കൃത്യം രണ്ട് മാസത്തിന് ശേഷമാണ് ഇത്തവണ നമ്മള്‍ വിജയദശമി ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ദിവസത്തെ ശാസ്ത്ര പൂജാ പാരമ്പര്യത്തെ പരാമര്‍ശിച്ചുകൊണ്ട്, ഇന്ത്യയില്‍ ആയുധങ്ങള്‍ പിടിച്ചടക്കാനല്ല, പ്രതിരോധത്തിനാണ് ഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മുഴുവന്‍ സൃഷ്ടിയുടെയും സന്തോഷം, ക്ഷേമം, വിജയം, മഹത്വം എന്നിവ ആശംസിക്കുന്നതാണ് ശക്തി പൂജ. ഇന്ത്യന്‍ തത്ത്വചിന്തയുടെ ശാശ്വതവും ആധുനികവുമായ വശങ്ങള്‍ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. രാമന്റെ മര്യാദയും അതിര്‍ത്തികള്‍ എങ്ങനെ സംരക്ഷിക്കണമെന്നും നമുക്കറിയാം, പ്രധാനമന്ത്രി മോദി പറഞ്ഞു.

ഭാരതീയരായ നമ്മുടെ നൂറ്റാണ്ടുകളിലെ കാത്തിരിപ്പിനു ശേഷമുള്ള സഹനത്തിന്റെ വിജയ പ്രതീകമാണ് ശ്രീരാമന്റെ ജന്മസ്ഥലത്ത് നിര്‍മ്മിക്കുന്ന ക്ഷേത്രം എന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത രാമനവമിയില്‍ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനകള്‍ ലോകമെമ്പാടും സന്തോഷം പകരും.  ശ്രീരാമന്റെ വരവ് ആസന്നമാണ്, പ്രധാനമന്ത്രി പറഞ്ഞു. രാംചരിതമനസില്‍ വിവരിച്ച ആഗമനത്തിന്റെ സൂചനകള്‍ അനുസ്മരിച്ചുകൊണ്ട്, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുക, ചന്ദ്രനില്‍ ഇറങ്ങുക, പുതിയ പാര്‍ലമെന്റ് മന്ദിരം, നാരീ ശക്തി വന്ദന്‍ അധീനിയം എന്നിങ്ങനെ സമാനമായ ഇപ്പോഴത്തെ സൂചനകളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. 'ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായും ഏറ്റവും വിശ്വസനീയമായ ജനാധിപത്യമായും വളര്‍ന്നു കൊണ്ടിരിക്കുകയാണ്', അദ്ദേഹം പറഞ്ഞു. ഭഗവാൻ ശ്രീരാമന്‍ അത്തരം ശുഭസൂചനകള്‍ക്കൊപ്പം  വരുന്നതിനാല്‍, 'ഒരു തരത്തില്‍, സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യയുടെ ഭാഗ്യം ഇപ്പോള്‍ ഉയരാന്‍ പോകുകയാണ്', പ്രധാനമന്ത്രി പറഞ്ഞു.

സമൂഹത്തിന്റെ യോജിപ്പിനെ തകര്‍ക്കുന്ന, ജാതീയതയുടെയും പ്രാദേശികതയുടെയും രോഗലക്ഷണങ്ങളുടെ ശക്തികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സമൂഹത്തിലെ തിന്മകളും വിവേചനങ്ങളും അവസാനിപ്പിക്കാന്‍ നാം പ്രതിജ്ഞയെടുക്കണം, അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അടുത്ത 25 വര്‍ഷത്തെ പ്രാധാന്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ''നാം ശ്രീരാമന്റെ ആശയങ്ങളുടെ ഒരു ഇന്ത്യ സൃഷ്ടിക്കണം.  ഒരു സ്വാശ്രയ വികസിത ഇന്ത്യ, ,  ലോക സമാധാന സന്ദേശം നല്‍കുന്ന വികസിത ഇന്ത്യ, എല്ലാവര്‍ക്കും അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തുല്യ അവകാശമുള്ള വികസിത ഇന്ത്യ; അവിടെ ആളുകള്‍ക്ക് സമൃദ്ധിയും സംതൃപ്തിയും അനുഭവപ്പെടുന്നു. ഇതാണ് രാമരാജ്യത്തിന്റെ കാഴ്ചപ്പാട്,'' അദ്ദേഹം പറഞ്ഞു.

ഈ വെളിച്ചത്തില്‍, വെള്ളം സംരക്ഷിക്കുക, ഡിജിറ്റല്‍ ഇടപാടുകളും ശുചിത്വവും പ്രോത്സാഹിപ്പിക്കുക, വോക്കൽ ഫോർ ലോക്കൽ, ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക, വിദേശ ഉല്‍പ്പന്നത്തേക്കുറിച്ചു ചിന്തിക്കുന്നതിന് മുമ്പ് രാജ്യത്തെ കാണുക, പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുക, ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ശാരീരികക്ഷമത സ്വീകരിക്കുകയും ചെയ്യുക തുടങ്ങി 10 ദൃഢനിശ്ചയങ്ങള്‍ എല്ലാവരും കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഏറ്റവുമൊടുവിലായി, 'നാം ഒരു ദരിദ്ര കുടുംബത്തിന്റെയെങ്കിലും വീട്ടിലെ അംഗമാകുന്നതിലൂടെ അവരുടെ സാമൂഹിക പദവി ഉയര്‍ത്തുകയും ചെയ്യും'. അടിസ്ഥാന സൗകര്യങ്ങളോ വീടോ വൈദ്യുതിയോ ഗ്യാസോ വെള്ളമോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്ത  പാവപ്പെട്ട ഒരാൾ പോലും രാജ്യത്ത് ഉള്ളിടത്തോളം കാലം നാം വിശ്രമിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
NS
****



(Release ID: 1970554) Visitor Counter : 98