പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇരുപതാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലും 18-ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രിയുടെ പങ്കാളിത്തം

Posted On: 07 SEP 2023 11:47AM by PIB Thiruvananthpuram

2023 സെപ്റ്റംബര്‍ 7ന് ജക്കാര്‍ത്തയില്‍ നടന്ന 20-ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയിലും 18-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും (ഇഎഎസ്) പ്രധാനമന്ത്രി പങ്കെടുത്തു.

ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍, ആസിയാന്‍-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അതിന്റെ ഭാവി ഗതി രൂപപ്പെടുത്തുന്നതിനും പ്രധാനമന്ത്രി ആസിയാന്‍ പങ്കാളികളുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി. ഇന്തോ-പസഫിക്കിലെ ആസിയാന്‍ കേന്ദ്രീകരണം പ്രധാനമന്ത്രി ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭവും(ഐപിഒഐ) ഇന്‍ഡോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാന്‍ വീക്ഷണവും (എഒഐപി) തമ്മിലുള്ള സമന്വയവും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ആസിയാന്‍-ഇന്ത്യ എഫ്ടിഎ (എഐടിഐജിഎ) യുടെ അവലോകനം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

കണക്റ്റിവിറ്റി, ഡിജിറ്റല്‍ പരിവര്‍ത്തനം, വ്യാപാരം, സാമ്പത്തിക ഇടപഴകല്‍, സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യല്‍, ജനങ്ങളുമായുള്ള സമ്പര്‍ക്കം, ആഴത്തിലുള്ള തന്ത്രപരമായ ഇടപെടല്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യ - ആസിയാന്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള 12 ഇന നിര്‍ദ്ദേശം പ്രധാനമന്ത്രി അവതരിപ്പിച്ചു:

- തെക്ക്-കിഴക്കന്‍ ഏഷ്യ-ഇന്ത്യ-പടിഞ്ഞാറന്‍ ഏഷ്യ-യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന ബഹുമാതൃകാ കണക്റ്റിവിറ്റിയും സാമ്പത്തിക ഇടനാഴിയും സ്ഥാപിക്കുന്നു

- ആസിയാന്‍ പങ്കാളികളുമായി ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം പങ്കിടല്‍ വാഗ്ദാനം ചെയ്യുന്നു

- ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും സാമ്പത്തിക ബന്ധത്തിലും സഹകരണം കേന്ദ്രീകരിച്ച് ഡിജിറ്റല്‍ ഭാവിക്കായി ആസിയാന്‍-ഇന്ത്യ ഫണ്ട് പ്രഖ്യാപിച്ചു.

- നമ്മുടെ ഇടപഴകല്‍ വര്‍ധിപ്പിക്കുന്നതിന് വിജ്ഞാന പങ്കാളിയായി പ്രവര്‍ത്തിക്കാന്‍ എക്കണോമിക് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസിയാന്‍ ആന്‍ഡ് ഈസ്റ്റ് ഏഷ്യയ്ക്ക് (ഇആര്‍ഐഎ) പിന്തുണ പുതുക്കുന്നതായി പ്രഖ്യാപിച്ചു.

- ബഹുമുഖ വേദികളില്‍ ദക്ഷിണ ലോക രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ കൂട്ടായി ഉന്നയിക്കാന്‍ ആഹ്വാനം ചെയ്തു

- ഇന്ത്യയില്‍ ലോകാരോഗ്യ സംഘടന സ്ഥാപിക്കുന്ന പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ആഗോള കേന്ദ്രത്തില്‍ ചേരാന്‍ ആസിയാന്‍ രാജ്യങ്ങളെ ക്ഷണിച്ചു

- മിഷന്‍ ലൈഫില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തു

- ജന്‍-ഔഷധി കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിലെ ഇന്ത്യയുടെ അനുഭവം പങ്കിടല്‍ വാഗ്ദാനം ചെയ്യുന്നു

- തീവ്രവാദം, ഭീകരതയ്ക്ക് ധനസഹായം നല്‍കല്‍, സൈബര്‍ ഇടത്തെ തെറ്റായ വിവരങ്ങള്‍ എന്നിവയ്ക്കെതിരെയുള്ള കൂട്ടായ പോരാട്ടത്തിന് ആഹ്വാനം ചെയ്തു

- ആസിയാന്‍ രാജ്യങ്ങളെ ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യത്തിനുള്ള സഖ്യത്തില്‍ ചേരാന്‍ ക്ഷണിച്ചു

- ദുരന്തനിവാരണത്തില്‍ സഹകരിക്കാന്‍ ആഹ്വാനം ചെയ്തു

- സമുദ്ര സുരക്ഷ, സുരക്ഷ, ഡൊമെയ്ന്‍ അവബോധം എന്നിവയില്‍ വര്‍ധിച്ച സഹകരണത്തിനായി ആഹ്വാനം ചെയ്തു

സമുദ്ര സഹകരണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിലെ സംയുക്ത സഹകരണത്തിനുള്ള പ്രസ്താവനകള്‍ സ്വീകരിച്ചു.

ഇന്ത്യയ്ക്കും ആസിയാന്‍ നേതാക്കള്‍ക്കും പുറമേ, തിമോര്‍-ലെസ്റ്റെയും നിരീക്ഷകരായി ഉച്ചകോടിയില്‍ പങ്കെടുത്തു.

18-ാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍, ഇഎഎസ് സംവിധാനത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവര്‍ത്തിക്കുകയും അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നമ്മുടെ പിന്തുണ വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ആസിയാന്‍ കേന്ദ്രീകരണത്തിനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി അടിവരയിടുകയും സ്വതന്ത്രവും തുറന്നതും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്തോ-പസഫിക് ഉറപ്പാക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഇന്ത്യയും ആസിയാനും തമ്മിലുള്ള ഇന്തോ-പസഫിക്കിനായുള്ള ദര്‍ശനങ്ങളുടെ സമന്വയത്തെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി; ക്വാഡിന്റെ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദു ആസിയാന്‍ ആണെന്ന് അടിവരയിടുകയും ചെയ്തു.

തീവ്രവാദം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകള്‍, ഊര്‍ജ സുരക്ഷ എന്നിവ ഉള്‍പ്പെടെയുള്ള ആഗോള വെല്ലുവിളികളെ നേരിടാന്‍ സഹകരണ സമീപനത്തിനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാന മേഖലയിലെ ഇന്ത്യയുടെ ചുവടുകളും ഐഎസ്എ,സിഡിആര്‍ഐ,ലൈഫ്, ഒഎസ്ഒഡബ്ല്യുഒജി തുടങ്ങിയ നമ്മുടെ സംരംഭങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളിലും നേതാക്കള്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു.

NS



(Release ID: 1955372) Visitor Counter : 135