പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചെന്നൈയിൽ ജി20 പരിസ്ഥിതി-കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


"ഇന്ത്യയിൽ, പ്രകൃതിയും അതിന്റെ വഴികളും പഠനത്തിന്റെ പതിവ് ഉറവിടങ്ങളാണ്"

"കാലാവസ്ഥാ പ്രവർത്തനം 'അന്ത്യോദയ'യെ പിന്തുടരണം; സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെ ഉയർച്ചയും വികാസവും നാം ഉറപ്പാക്കണം"

"2070-ഓടെ ‘നെറ്റ് സീറോ’ കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്"

"പ്രോജക്റ്റ് ടൈഗർ പദ്ധതിയുടെ ഫലമായി ലോകത്തിലെ കടുവകളിൽ 70 ശതമാനവും ഇന്ന് ഇന്ത്യയിലാണു കാണപ്പെടുന്നത്"

"ജനങ്ങളുടെ പങ്കാളിത്തമാണ് ഇന്ത്യയുടെ സംരംഭങ്ങൾക്കു കരുത്തേകുന്നത്"

"ആഗോള ബഹുജന പ്രസ്ഥാനം എന്ന നിലയിൽ മിഷൻ ലൈഫ് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കും"

"'വസുധൈവ കുടുംബകം' - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതിനാണു പ്രകൃതിയുടെ താൽപ്പര്യം"



Posted On: 28 JUL 2023 10:42AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ ജി20 പരിസ്ഥിതി, കാലാവസ്ഥാ മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

വിശിഷ്ടാതിഥികളെ ചെന്നൈയിലേക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി, നഗരം സംസ്‌കാരത്താലും ചരിത്രത്താലും സമ്പന്നമാണെന്ന് അഭിപ്രായപ്പെട്ടു. യുനെസ്‌കോയുടെ ലോക പൈതൃക പ്രദേശമായ മാമല്ലപുരമെന്ന 'തീർച്ചയായും സന്ദർശിക്കേണ്ട' ഇടം സന്ദർശിക്കാനും അടുത്തറിയാനും അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു.

“ജലം വലിച്ചെടുത്ത മേഘം അതിനെ മഴയുടെ രൂപത്തിൽ തിരികെ നൽകിയില്ലെങ്കിൽ സമുദ്രങ്ങൾ പോലും ചുരുങ്ങും” - രണ്ടായിരം വർഷം മുമ്പുള്ള മഹാകവി തിരുവള്ളുവരുടെ രചന ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ, പ്രകൃതിയും അതിന്റെ വഴികളും പഠനത്തിന്റെ പതിവ് ഉറവിടങ്ങളണെന്നു പറഞ്ഞ പ്രധാനമന്ത്രി മറ്റൊരു സംസ്‌കൃത ശ്ലോകം ഉദ്ധരിച്ച് ഇക്കാര്യം വിശദീകരിച്ചു: “നദികൾ സ്വന്തം വെള്ളം കുടിക്കുകയോ മരങ്ങൾ സ്വന്തം ഫലങ്ങൾ തിന്നുകയോ ചെയ്യുന്നില്ല. മേഘങ്ങൾ അവയുടെ ജലത്തിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന ധാന്യങ്ങൾ ഭക്ഷിക്കുന്നില്ല”. പ്രകൃതി നമുക്കു നൽകുന്നതുപോലെ പ്രകൃതിയെ നാം പരിപാലിക്കണമെന്നതിലും പ്രധാനമന്ത്രി ഊന്നൽ നൽകി. ഭൂമി മാതാവിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ മൗലികമായ ഉത്തരവാദിത്വമാണ്. ഈ കടമ പലരും വളരെക്കാലമായി അവഗണിച്ചതിനാൽ ഇന്ന് അത് 'കാലാവസ്ഥാ പ്രവർത്തന'ത്തിന്റെ രൂപം സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാനത്തെ അടിസ്ഥാനമാക്കി, കാലാവസ്ഥാ പ്രവർത്തനങ്ങൾ സമൂഹത്തിലെ അവസാനത്തെ വ്യക്തിയുടെ ഉയർച്ചയും വികാസവും ഉറപ്പാക്കുന്ന 'അന്ത്യോദയ'യെ പിന്തുടരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രശ്നങ്ങളും ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ  ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, "യുഎൻ കാലാവസ്ഥാ കൺവെൻഷൻ", "പാരീസ് ഉടമ്പടി" എന്നിവയ്ക്ക് കീഴിലുള്ള പ്രതിബദ്ധതകളിൽ മെച്ചപ്പെട്ട നടപടി ആവശ്യമാണെന്നും വ്യക്തമാക്കി.  കാലാവസ്ഥാസൗഹൃദ രീതിയിൽ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ഗ്ലോബൽ സൗത്ത് മേഖലയെ സഹായിക്കുന്നതിൽ ഇത് നിർണായകമാകും- അദ്ദേഹം പറഞ്ഞു.

"ദേശീയതലത്തിൽ നിർണയിച്ച പ്രതിബദ്ധതകളിലൂടെ" ഇന്ത്യ ഈ പാതയ്ക്കു വഴികാട്ടിയിട്ടുണ്ട് എന്നതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു. ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്ന്, ലക്ഷ്യമിട്ട 2030ലും ഒമ്പതുവർഷം മുമ്പേ, ഇന്ത്യ സ്ഥാപിത വൈദ്യുത ശേഷി കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പുനർനിർണയിച്ച ലക്ഷ്യങ്ങളിലൂടെ പരിധി കൂടുതൽ ഉയർത്തിയതായും അദ്ദേഹം പരാമർശിച്ചു. സ്ഥാപിത പുനരുപയോഗ ഊർജശേഷിയുടെ കാര്യത്തിൽ ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച 5 രാജ്യങ്ങളിൽ ഒന്നാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 2070-ഓടെ രാജ്യം 'നെറ്റ് സീറോ' കൈവരിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സൗര സഖ്യം, സിഡിആർഐ, "വ്യാവസായിക പരിവർത്തനത്തിനുള്ള നേതൃസംഘം" എന്നിവയുൾപ്പെടെയുള്ള സഖ്യങ്ങളിലൂടെ  പങ്കാളികളുമായി സഹകരിക്കുന്നത് ഇന്ത്യ തുടരുകയാണ് എന്നതിൽ ശ്രീ മോദി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

"ഇന്ത്യ ഒരു വലിയ വൈവിധ്യമുള്ള രാജ്യമാണ്", ജൈവവൈവിധ്യ സംരക്ഷണം, പുനരുദ്ധാരണം, സമ്പുഷ്ടീകരണം എന്നിവയിൽ സ്വീകരിച്ച സ്ഥിരതയാർന്ന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. "ഗാന്ധിനഗർ നടപ്പാക്കൽ മാർഗരേഖയും സംവിധാനവും" വഴി കാട്ടുതീയും ഖനനവും ബാധിച്ച മുൻഗണനാ ഭൂപ്രദേശങ്ങളിൽ നടത്തിയ പുനഃസ്ഥാപനം തിരിച്ചറിയപ്പെടുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഭൂമിയിലെ ഏഴ് വലിയ പൂച്ചകളുടെ സംരക്ഷണത്തിനായി അടുത്തിടെ ആരംഭിച്ച 'ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസി'നെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.  സംരക്ഷണ സംരംഭമായ 'പ്രോജക്റ്റ് ടൈഗറി'നാണ് ഇതിന്റെ ഖ്യാതി അദ്ദേഹം നൽകിയത്. പ്രോജക്റ്റ് ടൈഗറിന്റെ ഫലമായി ലോകത്തിലെ 70 ശതമാനം കടുവകളും ഇന്ന് ഇന്ത്യയിലാണു കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രോജക്റ്റ് ലയൺ, പ്രോജക്റ്റ് ഡോൾഫിൻ എന്നിവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

ജനങ്ങളുടെ പങ്കാളിത്തമാണ് ഇന്ത്യയുടെ സംരംഭങ്ങൾക്കു കരുത്തേകുന്നതെന്നു പറഞ്ഞ പ്രധാനമന്ത്രി, ഒരു വർഷത്തിനുള്ളിൽ 63,000-ത്തിലധികം ജലാശയങ്ങൾ വികസിപ്പിച്ച സവിശേഷമായ ജലസംരക്ഷണ സംരംഭമായ ‘അമൃതസരോവര ദൗത്യത്തെ’ക്കുറിച്ചും പരാമർശിച്ചു. പൂർണമായും സാമൂഹ്യ പങ്കാളിത്തത്തോടെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണ് ദൗത്യം നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. 2,50,000 പുനരുപയോഗ, റീചാർജ് സംവിധാനങ്ങൾ നിർമിക്കുന്നതിനൊപ്പം, ജലം സംരക്ഷിക്കുന്നതിനായി 2,80,000-ലധികം ജലസംഭരണികൾ നിർമ്മിക്കുന്നതിലേക്ക് നയിച്ച 'മഴവെള്ളം ശേഖരിക്കൽ' യജ്ഞത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ജനപങ്കാളിത്തത്തിലൂടെയും പ്രാദേശികമായ മണ്ണ്, ജലം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുമാണ് ഇതെല്ലാം നേടിയത്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗംഗാ നദിയെ ശുദ്ധീകരിക്കുന്നതിനുള്ള ‘നമാമി ഗംഗെ മിഷനിലെ’ സമൂഹ പങ്കാളിത്തം ഫലപ്രദമായി വിനിയോഗിക്കുന്നതിനെ കുറിച്ചും ശ്രീ മോദി പരാമർശിച്ചു. 75 തണ്ണീർത്തടങ്ങൾ റാംസാർ പ്രദേശങ്ങളായി നാമനിർദേശം ചെയ്തിരിക്കുന്നതിനാൽ, ഏഷ്യയിലെ ഏറ്റവും വലിയ റാംസർ മേഖലകളുടെ ശൃംഖല ഇന്ത്യക്കുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.

‘ചെറിയ ദ്വീപ് രാജ്യങ്ങളെ’ ‘വലിയ സമുദ്ര രാജ്യങ്ങൾ’ എന്ന് പരാമർശിച്ച പ്രധാനമന്ത്രി, സമുദ്രങ്ങൾ അവയ്ക്ക് നിർണായകമായ സാമ്പത്തിക വിഭവമാണെന്നും ലോകമെമ്പാടുമുള്ള 300 കോടിയിലധികം പേരുടെ ഉപജീവനമാർഗത്തെ പിന്തുണയ്ക്കുന്നുവെന്നും പറഞ്ഞു. വിപുലമായ ജൈവവൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണിതെന്നും സമുദ്രവിഭവങ്ങളുടെ ഉത്തരവാദിത്വ ഉപയോഗത്തിന്റെയും പരിപാലനത്തിന്റെയും പ്രാധാന്യവും അദ്ദേഹം പറഞ്ഞു. സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ നീല- സമുദ്ര അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള ജി 20 ഉന്നതതല തത്വങ്ങൾ സ്വീകരിക്കുന്നതിൽ പ്രധാനമന്ത്രി ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനുള്ള ഫലപ്രദമായ അന്താരാഷ്ട്ര നിയമപരമായ ഉപാധിക്കായി ക്രിയാത്മകമായി പ്രവർത്തിക്കാൻ ജി-20 യോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ വർഷം യുഎൻ സെക്രട്ടറി ജനറലുമായി ചേർന്ന് പരിസ്ഥിതസൗഹൃദ ജീവിതശൈലിക്കുതകുന്ന 'മിഷൻ ലൈഫ‌ി'നു തുടക്കം കുറിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, ആഗോള ബഹുജന പ്രസ്ഥാനമെന്ന നിലയിൽ മിഷൻ ലൈഫ് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞു. ഇന്ത്യയിൽ, ഏതെങ്കിലും വ്യക്തിയുടെയോ കമ്പനിയുടെയോ തദ്ദേശ സ്ഥാപനത്തിന്റെയോ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച 'ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാമിന്' കീഴിൽ ഇപ്പോൾ ഗ്രീൻ ക്രെഡിറ്റുകൾ നേടാനാകുമെന്ന് അദ്ദേഹം അറിയിച്ചു. വൃക്ഷത്തൈ നടൽ, ജലസംരക്ഷണം, സുസ്ഥിര കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വ്യക്തികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും മറ്റുള്ളവർക്കും വരുമാനമുണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രകൃതി മാതാവിനോടുള്ള നമ്മുടെ കടമകൾ മറക്കരുതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ജി20 പരിസ്ഥിതി-കാലാവസ്ഥാ മന്ത്രിമാരുടെ യോഗം ഫലപ്രദവും വിജയകരവുമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. "വിഘടിക്കലുമായി ബന്ധപ്പെട്ട സമീപനത്തെ പ്രകൃതീമാതാവ് അനുകൂലിക്കുന്നില്ല. 'വസുധൈവ കുടുംബകം' - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണു പ്രകൃതിയുടെ താൽപ്പര്യം" - ശ്രീ മോദി ഉപസംഹരിച്ചു.

ND

(Release ID: 1943537) Visitor Counter : 97