പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി അസമിലെ ഗുവാഹത്തിയിൽ 3400 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു


എയിംസ് ഗുവാഹത്തിയും മറ്റു മൂന്നു മെഡിക്കൽ കോളേജുകളും രാജ്യത്തിനു സമർപ്പിച്ചു

‘ആപ്‌കെ ദ്വാർ ആയുഷ്മാൻ’ യജ്ഞത്തിനു തുടക്കം കുറിച്ചു

അസം അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിനു തറക്കല്ലിട്ടു

"കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ വടക്കുകിഴക്കൻ മേഖലയിൽ സാമൂഹിക അടിസ്ഥാനസൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെട്ടു"

"ഞങ്ങൾ ജനങ്ങൾക്കുവേണ്ടി 'സേവനമനോഭാവ'ത്തോടെ പ്രവർത്തിക്കുന്നു"

"വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിലൂടെ ഇന്ത്യയുടെ വികസനം എന്ന തത്വവുമായാണു ഞങ്ങൾ മുന്നോട്ടുപോകുന്നത്"

"ഗവണ്മെന്റിന്റെ നയങ്ങളും ഉദ്ദേശ്യങ്ങളും പ്രതിബദ്ധതകളും സ്വാർഥതാൽപ്പര്യങ്ങളാലല്ല നയിക്കപ്പെടുന്നത്; മറിച്ച് 'രാജ്യം ആദ്യം - ജനങ്ങൾ ആദ്യം' എന്ന മനോഭാവത്താലാണ്"

"കുടുംബവാഴ്ച, പ്രാദേശികവാദം, അഴിമതി, അസ്ഥിരത എന്നിവയുടെ രാഷ്ട്രീയം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുമ്പോൾ വികസനം അസാധ്യമാകും"

"ഞങ്ങളുടെ ഗവണ്മെന്റ് ആരംഭിച്ച പദ്ധതികൾ സ്ത്രീകളുടെ ആരോഗ്യത്തിനു വളരെയധികം ഗുണം ചെയ്തു"

"21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസൃതമായി ഇന്ത്യയുടെ ആരോഗ്യമേഖലയെ നമ്മുടെ ഗവണ്മെന്റ് നവീകരിക്കുകയാണ്"

"ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ മാറ്റത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം കൂട്ടായ പ്രയത്നമാണ്"


Posted On: 14 APR 2023 2:07PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസമിലെ ഗുവാഹത്തിയിൽ 3400 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. എയിംസ് ഗുവാഹത്തിയും മറ്റ് മൂന്ന് മെഡിക്കൽ കോളേജുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. അസം അഡ്വാൻസ്ഡ് ഹെൽത്ത് കെയർ   ഇൻസ്റ്റിറ്റ്യൂട്ടിന് (Assam Advanced Health Care Innovation Institute - AAHII) തറക്കല്ലിടുകയും, അർഹരായ ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY) കാർഡുകൾ വിതരണം ചെയ്ത് ‘ആപ്കെ ദ്വാർ ആയുഷ്മാൻ’ (ആയുഷ്മാൻ നിങ്ങളുടെ വാതിൽപ്പടിയിൽ) യജ്ഞത്തിനു തുടക്കം കുറിക്കുകയും ചെയ്തു.

സദസിനെ അഭിസംബോധന ചെയ്യവേ, രോംഗാലി ബിഹുവിന്റെ ശുഭവേളയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് അഭിവാദ്യം നേർന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് ആദ്യത്തെ എയിംസും അസമിന് മൂന്ന് പുതിയ മെഡിക്കൽ കോളേജുകളും ലഭിച്ചതോടെ അസമിലെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും ആരോഗ്യ അടിസ്ഥാനകര്യങ്ങൾക്ക് പുതിയ ശക്തി ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഐഐടി ഗുവാഹത്തിയുമായി സഹകരിച്ച് നൂതന ഗവേഷണത്തിനായി 500 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് തറക്കല്ലിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമിലെ ദശലക്ഷക്കണക്കിന് പൗരന്മാർക്ക് ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ദൗത്യമെന്ന നിലയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അയൽ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മേഘാലയ, മണിപ്പുർ, മിസോറം എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഇന്നത്തെ വികസന പദ്ധതികളുടെ പ്രയോജനം ലഭിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ പദ്ധതികൾക്ക് പ്രധാനമന്ത്രി ഏവരെയും അഭിനന്ദിച്ചു.

കഴിഞ്ഞ 8-9 വർഷത്തിനിടയിൽ വടക്കുകിഴക്കൻ മേഖലയിലെ ഗതാഗതസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും റോഡ്, റെയിൽ, വിമാനത്താവള അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ അഭൂതപൂർവമായ രീതിയിൽ വികസിപ്പിച്ചതിനാൽ ഭൗതിക അടിസ്ഥാനസൗകര്യങ്ങൾക്കൊപ്പം സാമൂഹിക അടിസ്ഥാനസൗകര്യങ്ങൾക്കും ഈ മേഖലയിൽ വലിയ ഉത്തേജനം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ സന്ദർശനവേളയിൽ നിരവധി മെഡിക്കൽ കോളേജുകൾ സമ്മാനിച്ച പ്രധാനമന്ത്രി ഇന്ന് എയിംസും മൂന്ന് മെഡിക്കൽ കോളേജുകളും സമ്മാനിച്ചു. മേഖലയിലെ മെച്ചപ്പെട്ട റെയിൽ-റോഡ് സൗകര്യങ്ങളിൽ നിന്നുള്ള നിന്നുള്ള മെഡിക്കൽ സൗകര്യങ്ങളെക്കുറിച്ചും രോഗികൾക്കു ലഭിക്കുന്ന പിന്തുണയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു.

മുൻ ഗവണ്മെന്റുകളുടെ ഭരണകാലത്ത് ഖ്യാതി സ്വന്തമാക്കാനുള്ള ആർത്തിയും ജനങ്ങളുടെ മേൽ ആധിപത്യം പുലർത്താനുള്ള മനോഭാവവും ഏതുരീതിയിലാണു രാജ്യത്തെ നിസ്സഹായമാക്കിയതെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. പൊതുജനം ദൈവത്തിന്റെ രൂപമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ ഗവണ്മെന്റുകൾ വടക്കുകിഴക്കൻ മേഖലയോട് അകൽച്ച കാട്ടുകയും അതു പ്രധാന ഭൂമേഖലയിൽ നിന്ന് വളരെ അകലെയാണെന്ന് കണക്കാക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ ഗവണ്മെന്റ് വരുന്നത്, വടക്കുകിഴക്കൻ മേഖലയെ എപ്പോഴും സമീപിക്കാവുന്നതും സാമീപ്യമെന്ന തോന്നൽ ഒരിക്കലും അവസാനിക്കാത്തതുമായ സേവനാധിഷ്ഠിത വിശ്വാസത്തോടെയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ തങ്ങളുടെ ഭാഗധേയത്തിന്റെയും വികസനത്തിന്റെയും ചുമതല ഏറ്റെടുത്തതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. “വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിലൂടെ ഇന്ത്യയുടെ വികസനം എന്ന തത്വവുമായാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. വികസനത്തിന്റെ ഈ മുന്നേറ്റത്തിൽ കേന്ദ്ര ഗവൺമെന്റ് സുഹൃത്തും സേവകനുമായി ഒപ്പമുണ്ട്” - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കുടുംബവാഴ്ച, പ്രാദേശികവാദം, അഴിമതി, അസ്ഥിരത എന്നിവയുടെ രാഷ്ട്രീയം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങുമ്പോൾ വികസനം അസാധ്യമാകുമെന്ന് ഈ മേഖലയിലെ ദീർഘകാല വെല്ലുവിളികൾ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഇത് നമ്മുടെ ആരോഗ്യപരിരക്ഷാ സംവിധാനത്തിന്റെ കാര്യത്തിലും സംഭവിച്ചുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 50-കളിൽ സ്ഥാപിതമായ എയിംസിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം ഇത് വിശദീകരിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ എയിംസ് തുറക്കാൻ ഒരു ശ്രമവും നടന്നിട്ടില്ല. ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് നടപടികൾ ആരംഭിച്ചെങ്കിലും, തുടർന്നുള്ള വർഷങ്ങളിൽ ശ്രമങ്ങൾ നീങ്ങിയില്ലെന്നും 2014 ന് ശേഷം ഇപ്പോഴത്തെ ഗവണ്മെന്റ് മാത്രമാണ് ഈ പ്രശ്‌നങ്ങൾ പരിഹരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. സമീപ വർഷങ്ങളിൽ 15 എയിംസുകളുടെ പ്രവർത്തനം ഗവണ്മെന്റ് ആരംഭിച്ചതായും അവയിൽ മിക്കതിലും ചികിത്സകളും കോഴ്സുകളും ഇതിനകം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. "നമ്മുടെ ഗവണ്മെന്റ് എല്ലാ തീരുമാനങ്ങളും നിറവേറ്റുന്നു എന്നതിന്റെ ഉദാഹരണമാണ് എയിംസ് ഗുവാഹത്തിയും" - പ്രധാനമന്ത്രി പറഞ്ഞു.

മുൻ ഗവണ്മെന്റുകളുടെ നയങ്ങൾ രാജ്യത്ത് ഡോക്ടർമാരുടെയും മെഡിക്കൽ പ്രൊഫഷണലുകളുടെയും ദൗർലഭ്യം സൃഷ്ടിച്ചുവെന്നും ഗുണനിലവാരമുള്ള ആരോഗ്യ സേവനത്തിനു മുന്നിൽ മതിൽ തീർത്തുവെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. കഴിഞ്ഞ 9 വർഷത്തിനിടയിൽ, രാജ്യത്തെ മെഡിക്കൽ അടിസ്ഥാനസൗകര്യങ്ങളും മെഡിക്കൽ പ്രൊഫഷണലുകളുടെ എണ്ണവും വർധിപ്പിക്കുന്നതിന് ഗവണ്മെന്റ് വലിയ തോതിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യ മേഖലയിലെ സംഭവവികാസങ്ങൾ എടുത്തുകാട്ടിയ പ്രധാനമന്ത്രി, 2014-ന് മുമ്പുള്ള ഒരു ദശാബ്ദത്തിൽ 150 മെഡിക്കൽ കോളേജുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ഏകദേശം 300 മെഡിക്കൽ കോളേജുകൾ പ്രവർത്തനക്ഷമമായെന്ന് അറിയിച്ചു. രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം കഴിഞ്ഞ 9 വർഷത്തിനിടെ ഇരട്ടിയായി ഒരു ലക്ഷമായെന്നും പിജി സീറ്റുകൾ 110 ശതമാനം വർധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് മെഡിക്കൽ വിദ്യാഭ്യാസം വിപുലീകരിക്കുന്നതിനായി ദേശീയ മെഡിക്കൽ കമ്മീഷൻ രൂപീകരിച്ചതോടെ, പിന്നാക്ക കുടുംബങ്ങളിലെ യുവാക്കൾക്ക് ഡോക്ടർമാരാകാനുള്ള സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സംവരണവും ഉറപ്പാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ ബജറ്റിന്റെ ഭാഗമായി 150 ലധികം നഴ്സിങ് കോളേജുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. വടക്കുകിഴക്കൻ മേഖലയിൽ, കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ഈ മേഖലയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണവും സീറ്റുകളുടെ എണ്ണവും ഇരട്ടിയായി വർധിച്ചു. പുതിയവയ്ക്കായുള്ള നിരവധി പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രത്തിലെ ശക്തവും സുസ്ഥിരവുമായ ഗവൺമെന്റിനാണ് പ്രധാനമന്ത്രി വൈദ്യശാസ്ത്ര - ആരോഗ്യപരിപാലന മേഖലയിലെ കരുത്തുറ്റ പ്രവർത്തനങ്ങളുടെ ഖ്യാതി നൽകിയത്. ബിജെപി ഗവണ്മെന്റിന്റെ നയങ്ങളും ഉദ്ദേശ്യങ്ങളും പ്രതിബദ്ധതകളും സ്വാർഥതാൽപ്പര്യങ്ങളാലല്ല; മറിച്ച്, 'രാജ്യം ആദ്യം - ജനങ്ങൾ ആദ്യം' എന്ന മനോഭാവത്താലാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട്, ഗവണ്മെന്റിന്റെ ശ്രദ്ധ വോട്ട് ബാങ്കിലല്ല, പൗരന്മാരുടെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട കുടുംബത്തിനു വൈദ്യചികിത്സയ്ക്കുള്ള സാമ്പത്തിക സ്രോതസ്സുകളുടെ അഭാവത്തെക്കുറിച്ചുള്ള തന്റെ ധാരണ പ്രധാനമന്ത്രി വെളിപ്പെടുത്തുകയും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ യോജനയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അതുപോലെ, 9000 ജൻ ഔഷധി കേന്ദ്രങ്ങൾ മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്നു. സ്റ്റെന്റുകളുടെയും കാൽമുട്ട് മാറ്റിവയ്ക്കൽ ഉപകരണങ്ങളുടെയും നിരക്കിന്റെ പരിധിയെക്കുറിച്ചും എല്ലാ ജില്ലയിലുമുള്ള സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കാലേക്കൂട്ടിയുള്ള രോഗനിർണയത്തിനും മെച്ചപ്പെട്ട ചികിത്സയ്ക്കുമായി 1.5 ലക്ഷത്തിലധികം സൗഖ്യകേന്ദ്രങ്ങൾ പ്രധാനപ്പെട്ട പരിശോധനകൾ നടത്തുന്നു. പ്രധാനമന്ത്രി ക്ഷയരോഗമുക്തഭാരത യജ്ഞം രാജ്യത്തിന്റെയും ദരിദ്രരുടെയും പ്രധാന വൈദ്യശാസ്ത്ര വെല്ലുവിളിയെ അഭിസംബോധന ചെയ്യുന്നു. ശുചിത്വം, യോഗ, ആയുർവേദം എന്നിവയിലൂടെയുള്ള പ്രതിരോധ ആരോഗ്യ പരിരക്ഷയ്ക്ക് ഊന്നൽ നൽകുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗം തടയുകയും ചെയ്യും.

ഗവൺമെന്റ് പദ്ധതികളുടെ വിജയത്തെക്കുറിച്ചു പരാമർശിക്കവേ, ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിച്ചതിൽ താൻ അനുഗൃഹീതനാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം ദരിദ്രർക്ക് 80,000 കോടി രൂപ ലാഭിക്കാൻ സഹായിക്കുന്ന പിന്തുണാസംവിധാനമായി അതു മാറിയെന്നും പറഞ്ഞു. 20,000 കോടി രൂപ ലാഭിക്കാൻ ഇടത്തരക്കാരെ സഹായിച്ചതിന് ജൻ ഔഷധി കേന്ദ്രങ്ങളെ അദ്ദേഹം പ്രശംസിച്ചു. സ്റ്റെന്റുകളുടെയും കാൽമുട്ട് മാറ്റിവയ്ക്കൽ ഉപകരണങ്ങളുടെയും വില കുറച്ചതിനാൽ ദരിദ്രരും ഇടത്തരക്കാരും പ്രതിവർഷം 13,000 കോടി രൂപ ലാഭിക്കുന്നുണ്ടെന്നും സൗജന്യ ഡയാലിസിസ് സൗകര്യം പാവപ്പെട്ട വൃക്കരോഗികളുടെ 500 കോടി രൂപ ലാഭിക്കാൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കോടിയോളം ആയുഷ്മാൻ ഭാരത് കാർഡുകൾ കൈമാറുന്നതിനുള്ള യജ്ഞം അസമിൽ ആരംഭിച്ചിട്ടുണ്ടെന്നും ഇത് കൂടുതൽ പണം ലാഭിക്കാൻ അവരെ സഹായിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ പരിപാലന രംഗത്ത് കൈക്കൊണ്ട നടപടികൾ സ്ത്രീകളുടെ ക്ഷേമത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദമായി സംസാരിച്ചു. തങ്ങളുടെ ആരോഗ്യത്തിനായി ചെലവഴിക്കാൻ സ്ത്രീകൾ പരമ്പരാഗതമായി വിമുഖത കാട്ടുന്നത് അദ്ദേഹം എടുത്തുപറഞ്ഞു. കക്കൂസ് യജ്ഞം അവരെ പല രോഗങ്ങളിൽ നിന്നും രക്ഷിച്ചെന്നും ഉജ്വല കണക്ഷനുകൾ പുക സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് രക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ജലജന്യ രോഗങ്ങളുടെ കാര്യത്തിൽ ജൽ ജീവൻ ദൗത്യം സഹായകമായി. ഗുരുതരമായ രോഗങ്ങൾക്ക് സൗജന്യ വാക്സിനേഷൻ നൽകി ഇന്ദ്രധനുഷ് ദൗത്യം അവരെ രക്ഷിച്ചു. ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി മാതൃ വന്ദന പദ്ധതി, ദേശീയ പോഷകാഹാര ദൗത്യം എന്നിവ സ്ത്രീകളിലെ ആരോഗ്യ സൂചകങ്ങൾ മെച്ചപ്പെടുത്തി. "ഗവണ്മെന്റ് സംവേദനക്ഷമതയുള്ളതായിരിക്കുകയും ദരിദ്രരോട് സേവനമനോഭാവം പുലർത്തുകയും ചെയ്യുമ്പോഴാണ് അത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്" - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഇന്ത്യയുടെ ആരോഗ്യമേഖല ആധുനികവൽക്കരിക്കുകയാണു ഗവണ്മെന്റ് ചെയ്യുന്നതെന്നു ശ്രീ മോദി പറഞ്ഞു. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ ആരോഗ്യദൗത്യം, ഡിജിറ്റൽ ആരോഗ്യ ഐഡി എന്നിവയെക്കുറിച്ചു പറഞ്ഞ അദ്ദേഹം, അത് ഒറ്റ ക്ലിക്കിൽ പൗരന്മാരുടെ ആരോഗ്യ രേഖകൾ സൃഷ്ടിക്കുകയും ആശുപത്രി സേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നു ചൂണ്ടിക്കാട്ടി. ഇതുവരെ 38 കോടി ആരോഗ്യ ഐഡികൾ നൽകുകയും 2 ലക്ഷത്തിലധികം ആരോഗ്യസൗകര്യങ്ങളും 1.5 ലക്ഷം ആരോഗ്യ വിദഗ്ധരും പരിശോധിക്കുകയും ചെയ്തതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇ-സഞ്ജീവനിയുടെ വർധിച്ചുവരുന്ന ജനപ്രീതി ചൂണ്ടിക്കാട്ടി, പദ്ധതിയിലൂടെ 10 കോടി ഇ-പരിശോധന പൂർത്തിയാക്കിയതിന്റെ നേട്ടത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

"ഇന്ത്യയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിലെ മാറ്റത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം കൂട്ടായ പരിശ്രമമാണ്" - പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസിന്റെ പ്രതിസന്ധി ഘട്ടത്തിലെ കൂട്ടായ പരിശ്രമത്തിന്റെ മനോഭാവം അദ്ദേഹം അനുസ്മരിച്ചു. ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതും ഫലപ്രദവുമായ കോവിഡ് പ്രതിരോധകുത്തിവയ്പു യജ്ഞത്തെ ലോകം മുഴുവൻ പ്രശംസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിദൂര സ്ഥലങ്ങളിൽ പോലും ഇന്ത്യൻ നിർമിത വാക്സിനുകൾ എത്തിക്കുന്നതിൽ ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, പ്രാഥമിക ആരോഗ്യ പ്രവർത്തകർ, ഔഷധമേഖല തുടങ്ങിയവയുടെ സംഭാവന അദ്ദേഹം എടുത്തുപറഞ്ഞു. "എല്ലാവരുടെയും പരിശ്രമവും എല്ലാവരുടെയും വിശ്വാസവും ഉണ്ടാകുമ്പോഴാണ് ഇത്രയും വലിയ യജ്ഞം വിജയകരമാകുന്നത്" - പ്രധാനമന്ത്രി പറഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെ മനോഭാവത്തോടെ മുന്നോട്ട് പോകാനും ആരോഗ്യകരമായ ഇന്ത്യ, സമൃദ്ധമായ ഇന്ത്യ എന്ന ദൗത്യം പുതിയ ഉയരങ്ങളിലെത്തിക്കാനും ഏവരോടും ആഹ്വാനം ചെയ്താണ് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചത്.

അസം ഗവർണർ ശ്രീ ഗുലാബ് ചന്ദ് കതാരിയ, മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഡോ. ഭാരതി പവാർ, അസം മന്ത്രി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പശ്ചാത്തലം :
ഗുവാഹത്തി എയിംസ് പ്രവര്‍ത്തനക്ഷമമാകുന്നത് അസം സംസ്ഥാനത്തിനും വടക്കുകിഴക്കന്‍ മേഖലയ്ക്കാകെയും ചരിത്രപ്രധാനമായ സന്ദര്‍ഭമായി മാറും. രാജ്യത്തുടനീളമുള്ള ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ സാക്ഷ്യം കൂടിയാണിത്. ഈ ആശുപത്രിയുടെ തറക്കല്ലിടലും 2017 മെയ് മാസത്തില്‍ പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചത്. 1120 കോടിയിലധികം രൂപ ചെലവഴിച്ച് നിർമിച്ച എയിംസ് ഗുവാഹത്തി 30 ആയുഷ് കിടക്കകള്‍ ഉള്‍പ്പെടെ 750 കിടക്കകളുള്ള അത്യാധുനിക ആശുപത്രിയാണ്. പ്രതിവര്‍ഷം 100 എംബിബിഎസ് വിദ്യാർഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും ഈ ആശുപത്രിക്ക് ഉണ്ടായിരിക്കും. വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് ലോകനിലവാരത്തിലുള്ള ആരോഗ്യ സൗകര്യങ്ങള്‍ ആശുപത്രി ലഭ്യമാക്കും.

നല്‍ബാരിയിലെ നല്‍ബാരി മെഡിക്കല്‍ കോളേജ്, നാഗോണിലെ നാഗോണ്‍ മെഡിക്കല്‍ കോളേജ്, കൊക്രജാറിലെ കൊക്രജാര്‍ മെഡിക്കല്‍ കോളേജ് എന്നീ മൂന്ന് മെഡിക്കല്‍ കോളേജുകളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. യഥാക്രമം 615 കോടി, 600 കോടി, 535 കോടി രൂപ മുതല്‍മുടക്കിലാണ് ഇവ നിർമിച്ചത്. അടിയന്തര സേവനങ്ങള്‍, ഐസിയു സൗകര്യങ്ങള്‍, ഒടി (ഓപ്പറേഷന്‍ തീയേറ്റര്‍), രോഗനിർണയ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഒപിഡി/ഐപിഡി സേവനങ്ങളോടുകൂടിയ 500 കിടക്കകളുള്ള അധ്യാപക ആശുപത്രികളും ഓരോ മെഡിക്കല്‍ കോളേജിനോടും കൂട്ടിച്ചേര്‍ത്തിട്ടുമുണ്ട്. ഓരോ മെഡിക്കല്‍ കോളേജിനും പ്രതിവര്‍ഷം 100 എംബിബിഎസ് വിദ്യാർഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള ശേഷിയും ഉണ്ടായിരിക്കും.

'ആപ്‌കെ ദ്വാര ആയുഷ്മാന്‍' യജ്ഞത്തിന്റെ ഔപചാരികമായ സമാരംഭം, ക്ഷേമപദ്ധതികളുടെ 100 ശതമാനവും പരിപൂർണമായി എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിച്ചേരുന്നുവെന്നത് ഉറപ്പാക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിലേക്കുള്ള ചുവടുവയ്പ്പു കൂടിയാണ്. മൂന്ന് ഗുണഭോക്തൃ പ്രതിനിധികള്‍ക്ക് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) കാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി ഏകദേശം 1.1 കോടി എബി-പിഎംജെഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്തു.

അസം അഡ്വാന്‍സ്ഡ് ഹെല്‍ത്ത് കെയര്‍ ഇന്നൊവേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഎഎച്ച്ഐഐ) ശിലാസ്ഥാപനം ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളില്‍ 'ആത്മനിര്‍ഭര്‍ ഭാരത്', 'മേക്ക് ഇന്‍ ഇന്ത്യ' എന്നിവ സാക്ഷാത്കരിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ വീക്ഷണത്തിലേക്കുള്ള ചുവടുവയ്പ്പാണ്. രാജ്യത്ത് ആരോഗ്യ പരിപാലനത്തിന് ഉപയോഗിക്കുന്ന ഭൂരിഭാഗം സാങ്കേതികവിദ്യകളും ഇറക്കുമതി ചെയ്തതും വ്യത്യസ്തമായ പശ്ചാത്തലത്തില്‍ വികസിപ്പിച്ചതുമാണ്. അവ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതു വളരെ ചെലവേറിയതും സങ്കീർണവുമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് എഎഎച്ച്ഐഐ വിഭാവനം ചെയ്തിരിക്കുന്നത്. നമ്മുടെ സ്വന്തം പ്രശ്നങ്ങള്‍ക്ക് നമ്മള്‍ തന്നെ പരിഹാരം കണ്ടെത്തുന്ന രീതിയില്‍ ഇത് പ്രവര്‍ത്തിക്കും. ഏകദേശം 546 കോടി രൂപ ചെലവഴിച്ചാണ് എഎഎച്ച്ഐഐ നിർമിക്കുന്നത്. വൈദ്യശാസ്ത്രത്തിലും ആരോഗ്യ സംരക്ഷണത്തിലും അത്യാധുനിക കണ്ടുപിടിത്തങ്ങള്‍ക്കും ഗവേഷണ-വികസനത്തിനും സൗകര്യമൊരുക്കുക, ആരോഗ്യ സംബന്ധമായ രാജ്യത്തിന്റെ സവിശേഷമായ പ്രശ്നങ്ങള്‍ തിരിച്ചറിയുകയും ആ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളുടെ വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതും.

 

AIIMS Guwahati and other initiatives being launched today from Assam will augment healthcare capacities in the entire Northeast. https://t.co/lkLY0Z7oqC

— Narendra Modi (@narendramodi) April 14, 2023

On the auspicious occasion of Bihu, Assam and entire Northeast gets AIIMS and other healthcare infrastructure projects. pic.twitter.com/bRWxEH5xuK

— PMO India (@PMOIndia) April 14, 2023

Social infrastructure has significantly improved in the Northeast in last nine years. pic.twitter.com/1mzpIVoEZA

— PMO India (@PMOIndia) April 14, 2023

We work with 'Seva Bhaav' for the people. pic.twitter.com/oMhdlT0K9H

— PMO India (@PMOIndia) April 14, 2023

हमारी सरकारों में नीति, नीयत और निष्ठा किसी स्वार्थ से नहीं बल्कि- राष्ट्र प्रथम, देशवासी प्रथम की भावना से तय होती है। pic.twitter.com/w3xzz8zGHF

— PMO India (@PMOIndia) April 14, 2023

हमारी सरकार ने जो योजनाएं शुरू कीं, उसका बहुत बड़ा लाभ महिलाओं की सेहत को हुआ है। pic.twitter.com/soBPcAVSxW

— PMO India (@PMOIndia) April 14, 2023

भारत के हेल्थकेयर सिस्टम में परिवर्तन का सबसे बड़ा आधार है- सबका प्रयास। pic.twitter.com/WirhWhMbJl

— PMO India (@PMOIndia) April 14, 2023

 

***

ND



(Release ID: 1916574) Visitor Counter : 109