പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

രാജസ്ഥാനിലെ ഭിൽവാരയിൽ ഭഗവാൻ ശ്രീ ദേവനാരായൺ ജിയുടെ 1111-ാമത് 'അവതാര മഹോത്സവ' അനുസ്മരണച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


വിഷ്ണു മഹായജ്ഞത്തിൽ ക്ഷേത്രദർശനം, പ്രദക്ഷിണം, പൂർണാഹുതി എന്നിവ നിർവഹിച്ചു

രാജ്യത്തിന്റെ നിരന്തരമായ വികസനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനുമായി ഭഗവാൻ ശ്രീ ദേവനാരായണൻ ജിയിൽ നിന്ന് അനുഗ്രഹം തേടി


"ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും സാമൂഹികമായും പ്രത്യയശാസ്ത്രപരമായും ഇന്ത്യയെ തകർക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, ഒരു ശക്തിക്കും ഇന്ത്യയെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല."

"ഇന്ത്യൻ സമൂഹത്തിന്റെ ശക്തിയും പ്രചോദനവുമാണ് രാജ്യത്തിന്റെ അനശ്വരത കാത്തുസൂക്ഷിക്കുന്നത്"

"ഭഗവാൻ ദേവനാരായണൻ കാണിച്ച് തന്നത് ‘എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം' എന്ന പാതയാണ്. ഇന്ന് രാജ്യം അതേ പാത പിന്തുടരുന്നു.”

"പാർശ്വവൽക്കരിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാനാണ് രാജ്യം ശ്രമിക്കുന്നത്"


"ദേശീയ പ്രതിരോധത്തിലും സംസ്കാരത്തിന്റെ സംരക്ഷണത്തിലും ഗുർജാർ സമൂഹം എല്ലാ കാലഘട്ടത്തിലും സംരക്ഷകന്റെ പങ്ക് വഹിച്ചിട്ടുണ്ട്"


"കഴിഞ്ഞ ദശാബ്ദങ്ങളിലെ തെറ്റുകൾ തിരുത്തുകയും, വാഴ്ത്തപ്പെടാത്ത നായകന്മാരെ ആദരിക്കുകയും ചെയ്യുകയാണ് പുതിയ ഇന്ത്യ"



Posted On: 28 JAN 2023 2:11PM by PIB Thiruvananthpuram

രാജസ്ഥാനിലെ ഭിൽവാരയിൽ ഭഗവാൻ ശ്രീ ദേവനാരായണ ജിയുടെ 1111-ാമത് 'അവതാര മഹോത്സവം' അനുസ്മരിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ക്ഷേത്രദർശനവും പ്രദക്ഷിണവും നടത്തിയ പ്രധാനമന്ത്രി ഒരു വേപ്പിൻ തൈയും നട്ടു. യാഗശാലയിൽ നടന്നുകൊണ്ടിരിക്കുന്ന വിഷ്ണുമഹായജ്ഞത്തിലും അദ്ദേഹം പൂർണാഹുതി നടത്തി.  രാജസ്ഥാനിലെ ജനങ്ങൾ ആരാധിക്കുന്ന ഭഗവാൻ ശ്രീ ദേവനാരായണൻ ജിയുടെ അനുയായികൾ രാജ്യമൊട്ടാകെ വ്യാപിച്ചുകിടക്കുന്നു.പൊതുസേവന പ്രവർത്തനങ്ങൾക്ക് അദ്ദേഹം പ്രത്യേകം ബഹുമാനിക്കപ്പെടുന്നു.

മംഗളകരമായ ഈ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. താൻ ഇവിടെ വന്നിരിക്കുന്നത് ഒരു പ്രധാനമന്ത്രി എന്ന നിലയിലല്ലെന്നും ഭഗവാൻ ശ്രീ ദേവനാരായൺ ജിയുടെ അനുഗ്രഹം തേടാൻ ആഗ്രഹിക്കുന്ന തീർത്ഥാടകനായാണ് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യാഗശാലയിൽ നടന്നുകൊണ്ടിരിക്കുന്ന വിഷ്ണുമഹായജ്ഞത്തിൽ പൂർണാഹുതി നടത്താൻ സാധിച്ചതിലും അദ്ദേഹം നന്ദി രേഖപ്പെടുത്തി. "ദേവനാരായണ് ജിയുടെയും ജനതാ ജനാർദന്റെയും ദർശനം ലഭിച്ചതിൽ ഞാൻ അനുഗൃഹീതനാണ്" പ്രധാനമന്ത്രി പറഞ്ഞു. "ഇവിടെയുള്ള മറ്റെല്ലാ തീർത്ഥാടകരെയും പോലെ, രാജ്യത്തിന്റെ നിരന്തരമായ വികസനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടി ഭഗവാൻ ശ്രീ ദേവനാരായണൻ ജിയിൽ നിന്നും അനുഗ്രഹം തേടുന്നു"- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഭഗവാൻ ശ്രീ ദേവനാരായണന്റെ 1111-ാമത് അവതാര ദിവസത്തിന്റെ മഹത്തായ സന്ദർഭം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ ഒരാഴ്ചയായി അവിടെ നടക്കുന്ന സാംസ്കാരിക പരിപാടികളും, ഗുർജർ സമൂഹത്തിന്റെ സജീവമായ പങ്കാളിത്തവും പ്രത്യേകം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ഓരോ വ്യക്തിയുടെയും പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും അവർക്ക് ആശംസകൾ നൽകുകയും  ചെയ്തു.

ഇന്ത്യ ഒരു ഭൂപ്രദേശം മാത്രമല്ലെന്നും നമ്മുടെ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും ഐക്യത്തിന്റെയും സാധ്യതകളുടെയും പ്രകടനമാണെന്നും, ഇന്ത്യൻ ജ്ഞനോദയത്തിന്റെ അനുസ്യൂതമായ പ്രാചീന പ്രവാഹത്തെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മറ്റ് പല നാഗരികതകളും മാറുന്ന കാലവുമായി പൊരുത്തപ്പെടാൻ കഴിയാതെ നശിക്കുന്ന വേളയിൽ, ഇന്ത്യൻ സംസ്കാരം പ്രകടിപ്പിക്കുന്ന അതിജീവനശേഷിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഭൂമിശാസ്ത്രപരമായും സാംസ്കാരികമായും സാമൂഹികമായും പ്രത്യയശാസ്ത്രപരമായും ഇന്ത്യയെ തകർക്കാൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒരു ശക്തിക്കും ഇന്ത്യയെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ശ്രീ മോദി പറഞ്ഞു.

"ഇന്നത്തെ ഇന്ത്യ മഹത്തായ ഭാവിക്ക് അടിത്തറയിടുകയാണ്", രാജ്യത്തിന്റെ അനശ്വരത കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ ശക്തിയും പ്രചോദനവും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഓരോ കാലഘട്ടത്തിലും ഇന്ത്യൻ സമൂഹത്തിനുള്ളിൽ നിന്ന് ഉത്ഭവിക്കുന്ന ഊർജ്ജം എല്ലാവർക്കും വഴികാട്ടിയാകുന്നുവെന്ന്, ഇന്ത്യയുടെ ആയിരം വർഷം പഴക്കമുള്ള യാത്രയിൽ സാമൂഹിക ശക്തിയുടെ സംഭാവനകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ഭഗവാൻ ശ്രീ ദേവനാരായണൻ എപ്പോഴും സേവനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻതൂക്കം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനായുള്ള ശ്രീ ദേവനാരായണന്റെ സമർപ്പണവും മനുഷ്യരാശിക്കുള്ള സേവനത്തിന്റെ തിരഞ്ഞെടുപ്പും പ്രധാനമന്ത്രി അനുസ്മരിച്ചു.  "ഭഗവാൻ ദേവനാരായണൻ കാണിച്ച് തന്നത് ‘എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം' എന്ന പാതയാണ്. ഇന്ന് രാജ്യം അതേ പാത പിന്തുടരുന്നു”, പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 8-9 വർഷമായി രാജ്യം, പാർശ്വവൽക്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാൻ ശ്രമിക്കുകയാണ്. 'നിർധനരായവർക്ക് മുൻഗണന’ എന്ന മന്ത്രവുമായാണ് ഞങ്ങൾ നീങ്ങുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവർക്കുള്ള റേഷൻ ലഭ്യതയിലും, ഗുണനിലവാരത്തിലും വലിയ അനിശ്ചിതത്വം നിലനിന്നിരുന്ന സമയം പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ന് എല്ലാ ഗുണഭോക്താക്കൾക്കും മുഴുവൻ റേഷനും സൗജന്യമായി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ ചികിത്സയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ചു. വീട്, കക്കൂസ്, ഗ്യാസ് കണക്ഷൻ, വൈദ്യുതി എന്നിവയെ കുറിച്ചുള്ള ദരിദ്ര വിഭാഗത്തിന്റെ ആശങ്കയും ഞങ്ങൾ പരിഹരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ വാതിലുകൾ എല്ലാവർക്കും തുറന്നിട്ടിരിക്കുകയാണെന്നും സമീപ വർഷങ്ങളിൽ നടന്ന സാമ്പത്തിക ഉൾപ്പെടുത്തലിന് അടിവരയിട്ട് കൊണ്ട്  പ്രധാനമന്ത്രി പറഞ്ഞു.

രാജസ്ഥാൻ നിവാസികളോളം വെള്ളത്തിന്റെ വില മറ്റാർക്കും അറിയില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷവും 3 കോടി കുടുംബങ്ങൾക്ക് മാത്രമാണ് അവരുടെ വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭിച്ചതെന്നും, 16 കോടിയിലധികം കുടുംബങ്ങൾ വെള്ളത്തിനായി ദിനംപ്രതി കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവണ്മെന്റിന്റെ കഴിഞ്ഞ മൂന്നരവർഷത്തെ ശ്രമഫലമായി പതിനൊന്ന് കോടിയിലധികം കുടുംബങ്ങൾക്ക് ഇതുവരെ കുടിവെള്ള കണക്ഷനുകൾ ലഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കാർഷിക ഭൂപ്രദേശങ്ങളിലേക്ക് ജലം ലഭ്യമാക്കുന്നതിന് രാജ്യത്ത് നടക്കുന്ന സമഗ്രമായ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പരമ്പരാഗത രീതികളുടെ വിപുലീകരണമായാലും, ജലസേചനത്തിനായി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതായാലും, ഓരോ ഘട്ടത്തിലും കർഷകർക്ക് പിന്തുണയുണ്ടെന്ന്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ 15000 കോടി രൂപ രാജസ്ഥാനിലെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം  ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഗോസേവയുടെ ചൈതന്യം, ഗോസേവയെ സാമൂഹിക സേവനത്തിന്റെയും സാമൂഹിക ശാക്തീകരണത്തിന്റെയും മാധ്യമമാക്കാനുള്ള ഭഗവാൻ ദേവനാരായണന്റെ പ്രചാരണത്തെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുളമ്പുരോഗത്തിനെതിരായ രാജ്യവ്യാപകമായ വാക്സിനേഷൻ കാമ്പയിൻ, രാഷ്ട്രീയ കാമധേനു ആയോഗ്, രാഷ്ട്രീയ ഗോകുൽ മിഷൻ എന്നിവയും അദ്ദേഹം പരാമർശിച്ചു. പശുക്കൾ (കന്നുകാലികൾ) നമ്മുടെ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യഘടകം എന്നതിലുപരി നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഭാഗമാണ്. അതിനാലാണ് ആദ്യമായി കിസാൻ ക്രെഡിറ്റ് കാർഡ് മൃഗസംരക്ഷണ വിഭാഗത്തിലേക്കും കന്നുകാലികളിലേക്കും വ്യാപിപ്പിച്ചതെന്നും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ഗോബർദ്ധൻ പദ്ധതിയിലൂടെ മാലിന്യത്തെ സമ്പത്താക്കി മാറ്റുകയാണ്.

നമ്മുടെ സ്വന്തം പൈതൃകത്തിൽ അഭിമാനിക്കുക, അടിമത്ത മനോഭാവം തകർക്കുക, രാഷ്ട്രത്തോടുള്ള നമ്മുടെ ഉത്തരവാദിത്വങ്ങൾ മനസ്സിൽ സൂക്ഷിക്കുക, സ്വാതന്ത്ര്യ സമര സേനാനികളുടെ രക്തസാക്ഷിത്വത്തെ അനുസ്മരിക്കുക, പൂർവികർ കാണിച്ച് തന്ന പാതയിലൂടെ സഞ്ചരിക്കുക എന്നീ ലക്ഷ്യങ്ങൾ, കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ സൂചിപ്പിച്ച 'പഞ്ചപ്രാണി'നെ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി ആവർത്തിച്ചു. സൃഷ്ടിയുടെയും ആഘോഷത്തിന്റെയും ആവേശം കണ്ടെത്തുന്ന പൈതൃകത്തിന്റെ നാടാണ് രാജസ്ഥാനെന്നും, അധ്വാനത്തിൽ പരോപകാരം കണ്ടെത്തുന്ന, ധീരത ഒരു ഗാർഹിക ആചാരമായ, നിറങ്ങളുടെയും രാഗങ്ങളുടെയും പര്യായമായ പ്രദേശമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

തേജാജി മുതൽ പാബുജി വരെയും, ഗോഗാജി മുതൽ രാംദേവ്ജി വരെയും, ബാപ്പ റാവൽ മുതൽ മഹാറാണാ പ്രതാപ് വരെയുമുള്ള വ്യക്തികളുടെ മഹത്തായ സംഭാവനകൾ ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ നാട്ടിലെ മഹാന്മാരും നേതാക്കളും പ്രാദേശിക ദൈവങ്ങളും രാജ്യത്തെ എപ്പോഴും നയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ധീരതയുടെയും ദേശസ്‌നേഹത്തിന്റെയും പര്യായമായ ഗുർജർ സമുദായത്തിന്റെ സംഭാവനകളെയും പ്രധാനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. "ദേശീയ പ്രതിരോധത്തിലും സംസ്കാരത്തിന്റെ സംരക്ഷണത്തിലും, എല്ലാ കാലഘട്ടങ്ങളിലും ഗുർജാർ സമൂഹം സംരക്ഷകന്റെ പങ്ക് വഹിച്ചിട്ടുണ്ട്", അദ്ദേഹം പറഞ്ഞു. പ്രചോദനാത്മകമായ ബിജോലിയ കിസാൻ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വിജയ് സിംഗ് പതിക് എന്നറിയപ്പെടുന്ന ക്രാന്തിവീർ ഭൂപ് സിംഗ് ഗുർജറിന്റെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്വാൾ ധൻ സിംഗ് ജിയുടെയും ജോഗ്‌രാജ് സിംഗ് ജിയുടെയും സംഭാവനകളെ ശ്രീ മോദി അനുസ്മരിച്ചു. ഗുർജാർ സ്ത്രീകളുടെ ധീരതയും സംഭാവനയും അടിവരയിട്ട അദ്ദേഹം, റാംപ്യാരി ഗുർജറിനും പന്നാ ധായ്ക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചു. “ഈ പാരമ്പര്യം ഇന്നും തഴച്ചുവളരുന്നു. ഇത്തരം എണ്ണമറ്റ പോരാളികൾക്ക് നമ്മുടെ ചരിത്രത്തിൽ അർഹമായ സ്ഥാനം നേടാൻ കഴിയാതെ പോയത് രാജ്യത്തിന്റെ ദൗർഭാഗ്യമാണ്. എന്നാൽ പുതിയ ഇന്ത്യ കഴിഞ്ഞ ദശകങ്ങളിലെ ഈ തെറ്റുകൾ തിരുത്തുകയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഭഗവാൻ ദേവനാരായണൻ ജിയുടെ  സന്ദേശങ്ങളും ഉപദേശങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഗുജ്ജർ സമുദായത്തിലെ പുതിയ തലമുറയുടെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇത് ഗുജ്ജർ സമുദായത്തെ ശാക്തീകരിക്കുമെന്നും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജസ്ഥാന്റെ വികസനത്തിന് 21-ാം നൂറ്റാണ്ട് സുപ്രധാനമാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, രാജ്യത്തിന്റെ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. "ഇന്ന് ലോകം മുഴുവൻ വലിയ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് നോക്കുകയാണ്", പ്രധാനമന്ത്രി പറഞ്ഞു. ലോകമെമ്പാടും ഇന്ത്യയുടെ ശക്തിപ്രകടനത്തോടെ ഈ യോദ്ധാക്കളുടെ നാടിന്റെ അഭിമാനം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ന്, ലോകത്തെ എല്ലാ പ്രധാന വേദികളിലും ഇന്ത്യ സംസാരിക്കുന്നത് അനിയന്ത്രിതമായ ആത്മവിശ്വാസത്തോടെയാണ്. അതേസമയം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് നമ്മൾ കുറയ്ക്കുന്നു. നമ്മുടെ ലക്ഷ്യങ്ങൾ തെളിയിച്ചുകൊണ്ട് നാം ലോകത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരണം", ഭഗവാൻ ദേവനാരായണൻ ജിയുടെയും എല്ലാവരുടെയും പ്രയത്‌നത്തിന്റെയും അനുഗ്രഹത്താൽ വിജയിക്കുമെന്ന വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

താമരയിൽ പ്രത്യക്ഷപ്പെട്ട ഭഗവാൻ ദേവനാരായണജിയുടെ 1111-ാം അവതാര വാർഷികത്തിൽ, ഭൂമിയെ വഹിക്കുന്ന താമരയുടെ ലോഗോയുള്ള ജി-20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തുവെന്ന യാദൃച്ഛികതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തദവസരത്തിൽ സാമൂഹിക ഊർജത്തിനും ഭക്തിയുടെ അന്തരീക്ഷത്തിനും ആശംസകൾ അർപ്പിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.


കേന്ദ്ര സാംസ്‌കാരിക സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, മലശേരി ദുഗ്രിയിലെ പ്രധാന പൂജാരി ശ്രീ ഹേംരാജ് ജി ഗുർജാർ, പാർലമെന്റ് അംഗം ശ്രീ സുഭാഷ് ചന്ദ്ര ബഹേരിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

भीलवाड़ा में भगवान श्री देवनारायण जी के 1111वें अवतरण महोत्सव समारोह में उपस्थित होना मेरे लिए सौभाग्य की बात है। https://t.co/4FZMOuoXWw

— Narendra Modi (@narendramodi) January 28, 2023

भगवान देवनारायण और जनता जनार्दन, दोनों के दर्शन करके मैं धन्य हो गया हूं: PM @narendramodi in Bhilwara, Rajasthan pic.twitter.com/UQRYUMc1DW

— PMO India (@PMOIndia) January 28, 2023

भारत सिर्फ एक भूभाग नहीं है, बल्कि हमारी सभ्यता की, संस्कृति की, सद्भावना की, संभावना की एक अभिव्यक्ति है। pic.twitter.com/6t9gDge8tv

— PMO India (@PMOIndia) January 28, 2023

भारत की हजारों वर्षों की यात्रा में समाजशक्ति की बहुत बड़ी भूमिका रही है। pic.twitter.com/FGUhCV9RpZ

— PMO India (@PMOIndia) January 28, 2023

बीते 8-9 वर्षों से देश समाज के हर उस वर्ग को सशक्त करने का प्रयास कर रहा है, जो उपेक्षित रहा है, वंचित रहा है। pic.twitter.com/fNAjuP7ZJZ

— PMO India (@PMOIndia) January 28, 2023

हम सभी अपनी विरासत पर गर्व करें, गुलामी की मानसिकता से बाहर निकलें और देश के लिए अपने कर्तव्यों को याद रखें। pic.twitter.com/FPWwXlRlts

— PMO India (@PMOIndia) January 28, 2023

आज पूरी दुनिया भारत की ओर बहुत उम्मीदों से देख रही है।

हमें अपने संकल्पों को सिद्ध कर दुनिया की उम्मीदों पर खरा उतरना है। pic.twitter.com/P8cez7pL0B

— PMO India (@PMOIndia) January 28, 2023

*****

NS



(Release ID: 1894297) Visitor Counter : 131