പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിജിലൻസ് ബോധവൽക്കരണ വാരാചരണത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി ന്യൂഡൽഹിയിൽ അഭിസംബോധനചെയ്തു


സിവിസിയുടെ പരാതി കൈകാര്യംചെയ്യൽ സംവിധാനത്തിനായുള്ള പുതിയ പോർട്ടൽ ഉദ്ഘാടനംചെയ്തു

“വികസിത ഇന്ത്യക്ക്, വിശ്വാസവും വിശ്വാസ്യതയും നിർണായകമാണ്” 

“നേരത്തെയുണ്ടായിരുന്ന ഗവണ്മെന്റുകൾ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുക മാത്രമല്ല, ജനങ്ങളെ വിശ്വസിക്കുന്നതിൽ പരാജയപ്പെടുകയുംചെയ്തു” 

“ഞങ്ങൾ കഴിഞ്ഞ 8 വർഷമായി ക്ഷാമത്തിന്റെയും സമ്മർദത്തിന്റെയും സമ്പ്രദായം മാറ്റാൻ ശ്രമിക്കുകയാണ്. വിതരണവും ആവശ്യകതയും തമ്മിലുള്ള അന്തരം നികത്താനാണു ഗവണ്മെന്റ് ശ്രമിക്കുന്നത്” 

“സാങ്കേതികവിദ്യ, സേവനങ്ങളുടെ പൂർണത, സ്വയംപര്യാപ്തത എന്നിവ അഴിമതിയെ നേരിടുന്നതിനുള്ള മൂന്നു പ്രധാന വഴികളാണ്” 

“വികസിത ഇന്ത്യക്കായി, അഴിമതിയോടു സഹിഷ്ണുതകാട്ടാത്ത ഭരണപരമായ ആവാസവ്യവസ്ഥ നാം വികസിപ്പിക്കേണ്ടതുണ്ട്”

“തീർപ്പാക്കാത്ത അഴിമതിക്കേസുകളുടെ അടിസ്ഥാനത്തിൽ വകുപ്പുകൾക്കു സ്ഥാനനിർണയം നടത്തുന്നതിനുള്ള മാർഗം രൂപപ്പെടുത്തുകയും, ബന്ധപ്പെട്ട റിപ്പോർട്ടുകൾ മാസത്തിലോ മൂന്നുമാസത്തിലൊരിക്കലോ പ്രസിദ്ധീകരിക്കുകയും ചെയ്യണം”



“ഒരൊറ്റ അഴിമതിക്കാരനും രാഷ്ട്രീയ-സാമൂഹ്യപിന്തുണ കിട്ടരുത്”


“അഴിമതിക്കാരാണെന്നു തെളിയിക്കപ്പെട്ടിട്ടും ജയിലിൽ കിടന്നിട്ടും അഴിമതിക്കാർ മഹത്വവൽക്കരിക്കപ്പെടുന്നു. ഈ സാഹചര്യം ഇന്ത്യൻ സമൂഹത്തിനു നല്ലതല്ല”

“അഴിമതിക്കാർക്കും അഴിമതിക്കുമെതിരെ പ്രവർത്തിക്കുന്ന സിവിസി പോലുള്ള സ്ഥാപനങ്ങൾ പിന്നാക്കംപോകേണ്ട കാര്യമില്ല”

“നിങ്ങൾ ഉറപ്പോടെ നടപടിയെടുക്കുമ്പോൾ, രാജ്യമാകെ നിങ്ങൾക്കൊപ്പം നിൽക്കും”


Posted On: 03 NOV 2022 12:55PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ (സിവിസി) വിജിലൻസ് ബോധവൽക്കരണവാരത്തോടനുബന്ധിച്ചു നടന്ന പരിപാടിയെ അഭിസംബോധനചെയ്തു. സിവിസിയുടെ പരാതി കൈകാര്യംചെയ്യൽ സംവിധാനത്തിനായുള്ള പുതി‌യ പോർട്ടലിനും അദ്ദേഹം തുടക്കംകുറിച്ചു.

സർദാർ പട്ടേലിന്റെ ജന്മവാർഷികവേളയിലാണു വിജിലൻസ് ബോധവൽക്കരണവാരത്തിനു തുടക്കംകുറിച്ചതെന്നു സമ്മേളനത്തെ അഭിസംബോധനചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. “സർദാർ പട്ടേലിന്റെ ജീവിതമാകെ സത്യസന്ധതയ്ക്കും സുതാര്യതയ്ക്കുമായി സമർപ്പിക്കപ്പെട്ടു. ഈ മൂല്യങ്ങളിൽ അധിഷ്ഠിതമായ പൊതു സേവനസംവിധാനം കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു”- ശ്രീ മോദി പറഞ്ഞു. ബോധവൽക്കരണത്തെയും ജാഗ്രതയെയും കുറിച്ചുള്ള ക്യാമ്പയിൻ ഈ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിരഹിത ഇന്ത്യയുടെ സ്വപ്നങ്ങളും വികസനമോഹങ്ങളും സാക്ഷാൽക്കരിക്കുന്നതിനാണു വിജിലൻസ് ബോധവൽക്കരണ വാരാചരണം നടത്തുന്നതെന്നു നിരീക്ഷിച്ച അദ്ദേഹം ഓരോ പൗരന്റെയും ജീവിതത്തിൽ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞു.

വികസിത ഇന്ത്യയുടെ കാര്യത്തിൽ വിശ്വാസവും വിശ്വാസ്യതയും നിർണായകമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റിലുള്ള ജനങ്ങളുടെ വിശ്വാസം ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. മുൻ ഗവണ്മെന്റുകൾ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുക മാത്രമല്ല, ജനങ്ങളെ വിശ്വസിക്കുന്നതിലും പരാജയപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയുടെയും ചൂഷണത്തിന്റെയും വിഭവങ്ങളുടെമേലുള്ള നിയന്ത്രണത്തിന്റെയും നീണ്ട അടിമത്തത്തിന്റെ പാരമ്പര്യം, നിർഭാഗ്യവശാൽ, സ്വാതന്ത്ര്യാനന്തരം കൂടുതൽ ശക്തി പ്രാപിച്ചു. ഇതു രാജ്യത്തെ നാലുതലമുറകളെയെങ്കിലും സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “പതിറ്റാണ്ടുകൾ നീണ്ട ഈ പാത ‘ആസാദി കാ അമൃത് കാലി’ൽ നാം പൂർണമായും മാറ്റേണ്ടതുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.

അഴിമതിക്കെതിരായ നിർണായക പോരാട്ടത്തിനു ചുവപ്പകോട്ടയുടെ കൊത്തളത്തിൽനിന്നുള്ള തന്റെ ആഹ്വാനം പരാമർശിച്ച്, അഴിമതിയുടെയും ജനങ്ങളുടെ പുരോഗതിയെ തടസപ്പെടുത്തുന്നതിന്റെയും രണ്ടു പ്രധാന കാരണങ്ങൾ - സൗകര്യങ്ങളുടെ അഭാവവും ഗവണ്മെന്റിൽനിന്നുള്ള അനാവശ്യ സമ്മർദവും - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വളരെക്കാലമായി, സൗകര്യങ്ങളുടെയും അവസരങ്ങളുടെയും അഭാവം ബോധപൂർവം നിലനിർത്തുകയായിരുന്നു. ഒരുവശത്തു കുന്നുകൂടലും മറുവശത്ത് ഇല്ലായ്മയുമെന്ന നിലയിൽ രണ്ടുവശങ്ങളും തമ്മിലുള്ള അന്തരം വർധിപ്പിക്കുന്നതരത്തിലുള്ള അനാരോഗ്യകരമായ മത്സരത്തിലേക്കും നയിച്ചു. ഈ മത്സരം അഴിമതിക്കായുള്ള ആവാസവ്യവസ്ഥയ്ക്കു വളമായി. ഈ ദൗർലഭ്യം സൃഷ്ടിക്കുന്ന അഴിമതി ഏറ്റവും കൂടുതൽ ബാധിച്ചതു പാവപ്പെട്ടവരെയും ഇടത്തരക്കാരെയുമാണ്. “ദരിദ്രരും ഇടത്തരക്കാരും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനു തങ്ങളുടെ ഊർജം ചെലവഴിക്കുന്നുവെങ്കിൽ, പിന്നെ രാജ്യം എങ്ങനെ പുരോഗമിക്കും?” പ്രധാനമന്ത്രി ആരാഞ്ഞു. “അതിനാലാണ്, കഴിഞ്ഞ 8 വർഷമായി ഈ ദൗർലഭ്യത്തിന്റെയും സമ്മർദത്തിന്റെയും സമ്പ്രദായം മാറ്റാൻ ഞങ്ങൾ ശ്രമിക്കുന്നത്. വിതരണവും ആവശ്യകതയും തമ്മിലുള്ള അന്തരം നികത്താനാണു ഗവണ്മെന്റ് ശ്രമിക്കുന്നത്. സാങ്കേതികവിദ്യയിലെ പുരോഗതി, അടിസ്ഥാനസേവനങ്ങളുടെ പൂർണത, ഒടുവിൽ സ്വയംപര്യാപ്തതയ‌ിലേക്കു നീങ്ങൽ എന്നിവയാണ് ഇതു നേടുന്നതിനായി സ്വീകരിച്ച മൂന്നു വഴികൾ”- പ്രധാനമന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യയുടെ ഉപയോഗവുമായി ബന്ധപ്പെട്ട്, പൊതുവിതരണസംവിധാനത്തെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചതും കോടിക്കണക്കിനു വ്യാജ ഗുണഭോക്താക്കളെ നീക്കംചെയ്തതും നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം (ഡിബിടി) സ്വീകരിച്ചതിലൂടെ തെറ്റായ ഇടത്തേക്കുപോകുന്നതിൽനിന്ന് 2 ലക്ഷം കോടിയിലധികം രൂപ ലാഭിച്ചതും പ്രധാനമന്ത്രി പരാമർശിച്ചു. അതുപോലെ, സുതാര്യമായ ഡിജിറ്റൽ ഇടപാടുകൾ കൊണ്ടുവന്നതും ജിഇഎമ്മിലൂടെയുള്ള സുതാര്യമായ ഗവണ്മെന്റ് സംഭരണവും വലിയ മാറ്റമുണ്ടാക്കി.

അടിസ്ഥാനസൗകര്യങ്ങൾ പൂർണതയിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഏതൊരു ഗവണ്മെന്റ്പദ്ധതിയും അർഹരായ എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിച്ചേരുകയും പൂർണലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുന്നത് അഴിമതിയുടെ വ്യാപ്തി ഇല്ലാതാക്കുമെന്നു വ്യക്തമാക്കി. ഒപ്പം സമൂഹത്തിലെ വിവേചനത്തിന് അറുതിവരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പദ്ധതികളുടെയും സമ്പൂർണനടപ്പാക്കലിനായി ഗവണ്മെന്റ് സ്വീകരിക്കുന്ന നയങ്ങൾ വിവരിച്ച പ്രധാനമന്ത്രി, കുടിവെള്ള കണക്ഷനുകൾ, പക്കാ വീടുകൾ, വൈദ്യുതി കണക്ഷനുകൾ, പാചകവാതക കണക്ഷനുകൾ എന്നിവയുടെ ഉദാഹരണങ്ങളും നൽകി. 

വിദേശസാമഗ്രികളെ അമിതമായി ആശ്രയിക്കുന്നത് അഴിമതി വളരാനുള്ള വലിയ കാരണമായെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധത്തിൽ സ്വയംപര്യാപ്തതയിലേക്കുള്ള ഗവൺമെന്റിന്റെ നീക്കവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ സ്വന്തമായി പ്രതിരോധ ഉപകരണങ്ങൾ നിർമിക്കുന്നതിനാൽ അഴിമതിയുടെ സാധ്യത അവസാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സുതാര്യത ഉറപ്പാക്കാനുള്ള ഏവരുടെയും ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണു സിവിസിയെന്നു പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ തവണ ‘പ്രിവന്റീവ് വിജിലൻസ്’ എന്ന തന്റെ അഭ്യർഥന അനുസ്മരിക്കുകയും ആ ദിശയിലുള്ള സിവിസിയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. തങ്ങളുടെ ഓഡിറ്റുകളും പരിശോധനകളും ആധുനികവൽക്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം വിജിലൻസ് സമൂഹത്തോട് ആവശ്യപ്പെട്ടു. “അഴിമതിക്കെതിരെ ഗവണ്മെന്റ് കാട്ടുന്ന ഇച്ഛാശക്തി എല്ലാ വകുപ്പുകളിലും വേണ്ടതുണ്ട്. വികസിത ഇന്ത്യക്കായി, അഴിമതിയോടു സഹിഷ്ണുതകാട്ടാത്ത ഭരണപരമായ ആവാസവ്യവസ്ഥ നാം വികസിപ്പിക്കേണ്ടതുണ്ട്”- അദ്ദേഹം പറഞ്ഞു. 

അഴിമതിയുമായി ബന്ധപ്പെട്ട അച്ചടക്കനടപടികൾ സമയബന്ധിതമായി, ദൗത്യമെന്ന നിലയിൽ പൂർത്തിയാക്കുന്ന സംവിധാനം ഉണ്ടാകേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ക്രിമിനൽ കേസുകൾ തുടർച്ചയായി നിരീക്ഷിക്കണമെന്നും, അഴിമതിക്കേസുകളുടെ അടിസ്ഥാനത്തിൽ വകുപ്പുകളുടെ സ്ഥാനനിർണയം നടത്തണമെന്നും, ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രതിമാസം അല്ലെങ്കിൽ മൂന്നുമാസത്തിലൊരിക്കൽ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജിലൻസ് അനുമതിക്കായുള്ള നടപടികൾ കാര്യക്ഷമമാക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പിലെ അഴിമതിയുടെ അടിസ്ഥാനകാരണങ്ങളിലേക്കു പോകുന്നതിനു പൊതുജനങ്ങളുടെ പരാതികളുടെ വിവരങ്ങൾ തിട്ടപ്പെടുത്തേണ്ടത് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അഴിമതിക്കെതിരെ ജാഗ്രത പുലർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സാധാരണ ജനങ്ങളെയും ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “അഴിമതിക്കാർ എത്ര ശക്തരായാലും, ഏതു സാഹചര്യത്തിലും അവരെ രക്ഷിക്കരുത്. അതു നിങ്ങളെപ്പോലുള്ള സംഘടനകളുടെ ഉത്തരവാദിത്വമാണ്. അഴിമതിക്കാരിലാർക്കും രാഷ്ട്രീയ-സാമൂഹ്യപിന്തുണ ലഭിക്കരുത്. ഓരോ അഴിമതിക്കാരനെയും സമൂഹം വിചാരണചെയ്യണം. ഈ അന്തരീക്ഷം സൃഷ്ടിക്കേണ്ടതും ആവശ്യമാണ്”- അദ്ദേഹം പറഞ്ഞു. ആശങ്കാജനകമായ പ്രവണത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “അഴിമതിക്കാരാണെന്നു തെളിയിക്കപ്പെട്ടിട്ടും, ജയിലിൽ കിടന്നിട്ടും അഴിമതിക്കാരെ മഹത്വവൽക്കരിക്കുന്നതു നാം കണ്ടിട്ടുണ്ട്. ഈ സാഹചര്യം ഇന്ത്യൻ സമൂഹത്തിനു നല്ലതല്ല. കുറ്റക്കാരെന്നു കണ്ടെത്തിയ അഴിമതിക്കാർക്കുവേണ്ടി ഇന്നും ചിലർ അനുകൂലവാദങ്ങൾ നിരത്തുന്നു. അത്തരക്കാരെക്കുറിച്ചും അത്തരം ശക്തികളെക്കുറിച്ചും സമൂഹത്തിന്, അവരുടെ കടമയെക്കുറിച്ച് അവബോധമുണ്ടാക്കേണ്ടതു വളരെ ആവശ്യമാണ്. ഇക്കാര്യത്തിലും നിങ്ങളുടെ വകുപ്പു സ്വീകരിക്കുന്ന ഉറച്ച നടപടികൾക്കു വലിയ പങ്കുണ്ട്”. 

സിവിസിപോലെ, അഴിമതിക്കാർക്കും അഴിമതിക്കുമെതിരെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒരുതരത്തിലും പിന്നാക്കംപോകേണ്ടതില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു രാഷ്ട്രീയ അജൻഡയിലും പ്രവർത്തിക്കേണ്ട ആവശ്യമില്ല. സാധാരണക്കാരുടെ ജീവിതം ലളിതമാക്കുന്നതിനായിവേണം പ്രവർത്തിക്കാന്നെും അദ്ദേഹം പറഞ്ഞു. “നിക്ഷിപ്തതാൽപര്യമുള്ളവർ ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ തടസപ്പെടുത്താനും വ്യക്തികളെ അപകീർത്തിപ്പെടുത്താനും ശ്രമിക്കും”- പ്രധാനമന്ത്രി പറഞ്ഞു.  “പക്ഷേ, ജനത ജനാർദനൻ ദൈവത്തിന്റെ രൂപമാണ്. അവർ സത്യം അറിയുകയും പരീക്ഷിക്കുകയും ചെയ്യുന്നു. സമയം വരുമ്പോൾ അവർ സത്യത്തെ പിന്തുണയ്ക്കുന്നവരോടൊപ്പം നിൽക്കും”- പ്രധാനമന്ത്രി പറഞ്ഞു. അർപ്പണബോധത്തോടെ തങ്ങളുടെ കടമകൾ നിറവേറ്റാൻ സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ ഏവരോടും ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, “നിങ്ങൾ ‌ഉറപ്പോടെ നടപടിയെടുക്കുമ്പോൾ, രാജ്യമാകെ നിങ്ങളോടൊപ്പം നിൽക്കും” എന്നു വ്യക്തമാക്കി. 

ഉത്തരവാദിത്വം ഏറെ വലുതാണെന്നും വെല്ലുവിളികൾ മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. “അമൃതകാലത്തു സുതാര്യവും മത്സരാധിഷ്ഠിതവുമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ നിങ്ങൾ തുടർന്നും നിർണായക പങ്കുവഹിക്കുമെന്ന് എനിക്കുറപ്പുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു. ഈ വെല്ലുവിളി നേരിടാൻ പ്രവർത്തനരീതികളിൽ നിരന്തരമായ മാറ്റങ്ങളുടെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപന്യാസമത്സരത്തിലെ വിജയികളുമായി സംവദിക്കാനായതിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിക്കുകയും ഭാവിയിൽ പ്രസംഗമത്സരം നടത്താൻ നിർദേശിക്കുകയും ചെയ്തു. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി നടത്തിയ ഉപന്യാസമത്സരത്തിൽ സമ്മാനം ലഭിച്ച 5ൽ 4 പേരും പെൺകുട്ടികളാണെന്നു നിരീക്ഷിച്ച പ്രധാനമന്ത്രി, ആൺകുട്ടികളോടും ഈ യാത്രയുടെ ഭാഗമായി ഒന്നിച്ചുമുന്നേറണമെന്നു പറഞ്ഞു. “അഴുക്കു നീക്കംചെയ്യുമ്പോഴാണു ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാകുന്നത്”- അദ്ദേഹം കൂട്ടിച്ചേർത്തു. “നിയമത്തിന്റെ പരിധി മറികടന്നു പ്രവർത്തിക്കുന്നവരെ നിരീക്ഷിക്കുന്നതിനു സാങ്കേതികവിദ്യ തീർച്ചയായും മാർഗങ്ങൾ സൃഷ്ടിക്കും”- പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കെതിരായ ഈ പോരാട്ടത്തിൽ സാങ്കേതികവിദ്യ പരമാവധി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണു പ്രധാനമന്ത്രി ‌ഉപസംഹരിച്ചത്.

പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. കെ. മിശ്ര, പേഴ്സണൽ- പാർലമെന്ററികാര്യ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, കാബിനറ്റ് സെക്രട്ടറി, കേന്ദ്ര വിജിലൻസ് കമ്മീഷണർ സുരേഷ് എൻ. പട്ടേൽ, വിജിലൻസ് കമ്മീഷണർമാരായ പി കെ ശ്രീവാസ്തവ, അരവിന്ദ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം: 

പൗരന്മാർക്കു തങ്ങളുടെ പരാതികളുടെ അവസ്ഥയെക്കുറിച്ചുള്ള, തുടർച്ചയായി പുതുക്കിക്കൊണ്ടിരിക്കുന്ന വിവരങ്ങളിലൂടെ സമ്പൂർണമായ ചിത്രം നൽകുന്നതിനാണു പോർട്ടൽ വിഭാവനം ചെയ്തിരിക്കുന്നത്. “ധാർമികതയും മികച്ച കീഴ്‌വഴക്കങ്ങളും” എന്ന വിഷയത്തെക്കുറിച്ചുള്ള സചിത്ര ലഘുലേഖകളുടെ പരമ്പരയും അദ്ദേഹം പുറത്തിറക്കി. “പ്രിവന്റീവ് വിജിലൻസി”നായുള്ള മികച്ച മുൻകരുതൽ നടപടികളുടെ സമാഹാരവും “വിജ്ഐ-വാണി“യുടെ പ്രത്യേക ലക്കവും അദ്ദേഹം പുറത്തിറക്കി.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ധാർമികതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ എല്ലാ പങ്കാളികളെയും ഒരുമിച്ചുകൊണ്ടുവരുന്നതിനായാണു സിവിസി എല്ലാ വർഷവും വിജിലൻസ് ബോധവൽക്കരണവാരം ആചരിക്കുന്നത്. ഈ വർഷം ഒക്ടോബർ 31 മുതൽ നവംബർ 6 വരെ “വികസിതരാഷ്ട്രത്തിന് അഴിമതിവിമുക്ത ഇന്ത്യ” എന്ന പ്രമേയവുമായാണു വാരാചരണം. വിജിലൻസ് ബോധവൽക്കരണവാരത്തിന്റെ ഭാഗമായി ഈ വിഷയത്തിൽ സിവിസി രാജ്യവ്യാപകമായി നടത്തിയ ഉപന്യാസമത്സരത്തിൽ മുന്നിലെത്തി‌യ അഞ്ചുവിദ്യാർഥികൾക്കു പ്രധാനമന്ത്രി സമ്മാനങ്ങളും നൽകി.

--ND--

 

 

Addressing programme marking Vigilance Awareness Week in Delhi. https://t.co/p5rzL2uEJ2

— Narendra Modi (@narendramodi) November 3, 2022

सरदार साहब का पूरी जीवन ईमानदारी, पारदर्शिता और इससे प्रेरित पब्लिक सर्विस के निर्माण के लिए समर्पित रहा है। pic.twitter.com/JtT2zHwwDd

— PMO India (@PMOIndia) November 3, 2022

Corruption is an evil we must stay away from. pic.twitter.com/nXgNCElDJY

— PMO India (@PMOIndia) November 3, 2022

8 वर्षों से अभाव और दबाव से बनी व्यवस्था को बदलने का प्रयास कर रहे हैं। pic.twitter.com/9xQKNtQEy8

— PMO India (@PMOIndia) November 3, 2022

हमारी सरकार द्वारा हर योजना में सैचुरेशन के सिद्धांत को अपनाया गया है। pic.twitter.com/HM2PbKFdzR

— PMO India (@PMOIndia) November 3, 2022

आज हम डिफेंस सेक्टर में आत्मनिर्भरता के लिए जो ज़ोर लगा रहे हैं, उससे घोटालों का स्कोप भी समाप्त हो गया है। pic.twitter.com/dJNicYmfPr

— PMO India (@PMOIndia) November 3, 2022

Zero tolerance for corruption. pic.twitter.com/L8xqQP5b0B

— PMO India (@PMOIndia) November 3, 2022

Institutions acting against the corrupt and corruption need not be defensive. pic.twitter.com/syKV0VHXzP

— PMO India (@PMOIndia) November 3, 2022

*****



(Release ID: 1873429) Visitor Counter : 146