പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജമ്മു കശ്മീർ തൊഴിൽമേളയെ പ്രധാനമന്ത്രി അഭിസംബോധനചെയ്തു



“പഴയ വെല്ലുവിളികൾ ഉപേക്ഷിച്ചു പുതിയ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള സമയമാണിത്”

“അതിവേഗവികസനത്തിന്, നവസമീപനത്തോടെ, നവമനോഭാവത്തോടെ നാം പ്രവർത്തിക്കണം”

“അടിസ്ഥാനസൗകര്യവികസനത്തിലൂടെയും വർധിച്ച സമ്പർക്കസംവിധാനത്തിലൂടെയും സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉത്തേജനം ലഭിച്ചു”

“വികസനത്തിന്റെ നേട്ടങ്ങൾ എല്ലാ വിഭാഗങ്ങൾക്കും പൗരന്മാർക്കും തുല്യമായി എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്”

“ജമ്മു കശ്മീരിലെ ജനങ്ങൾ അഴിമതിയെ വെറുക്കുന്നു; അവരുടെ വേദന എനിക്ക് എപ്പോഴും അനുഭവപ്പെട്ടിരുന്നു”


“ജമ്മു കശ്മീർ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. നമുക്കൊന്നിച്ചു ജമ്മു കശ്മീരിനെ പുതിയ ഉയരങ്ങളിൽ എത്തിക്കണം”



Posted On: 30 OCT 2022 10:32AM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വീഡിയോസന്ദേശത്തിലൂടെ ജമ്മു കശ്മീർ തൊഴിൽമേളയെ അഭിസംബോധനചെയ്തു.

സമ്മേളനത്തെ അഭിസംബോധനചെയ്യവേ, ജമ്മു കശ്മീരിലെ സമർഥരായ യുവാക്കൾക്ക് ഇന്നത്തേതു സുപ്രധാന ദിനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിലെ 20 വ്യത്യസ്തയിടങ്ങളിൽ ഗവണ്മെന്റ്ജോലി ചെയ്യാനുള്ള നിയമനക്കുറിപ്പുകൾ ലഭിച്ച മൂവായിരം യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. പിഡബ്ല്യുഡി, ആരോഗ്യവകുപ്പ്, ഭക്ഷ്യ-പൊതുവിതരണവകുപ്പ്, മൃഗസംരക്ഷണം, ജലശക്തി, വിദ്യാഭ്യാസം-സാംസ്കാരികം തുടങ്ങി വിവിധ വകുപ്പുകളിൽ സേവനംചെയ്യാൻ ഈ യുവാക്കൾക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വരുംദിവസങ്ങളിൽ മറ്റുവകുപ്പുകളിലായി 700ലധികം നിയമനക്കുറിപ്പുകൾ നൽകാനുള്ള ഒരുക്കങ്ങൾ ഊർജിതമായി നടക്കുകയാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 

ജമ്മു കശ്മീരിന്റെ ചരിത്രത്തിൽ 21-ാം നൂറ്റാണ്ടിലെ ഈ ദശകത്തിന്റെ പ്രാധാന്യത്തിലേക്കു വെളിച്ചംവീശി പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “പഴയ വെല്ലുവിളികൾ ഉപേക്ഷിച്ചു പുതിയ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനുള്ള സമയമാണിത്. ജമ്മു കശ്മീരിലെ യുവാക്കൾ തങ്ങളുടെ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും വികസനത്തിനായി വൻതോതിൽ മുന്നോട്ടുവരുന്നതിൽ എനിക്കു സന്തോഷമുണ്ട്”. ജമ്മു കശ്മീരിലെ വികസനത്തിന്റെ പുതിയ കഥ എഴുതുന്നതു നമ്മുടെ യുവാക്കളാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തു സംഘടിപ്പിക്കപ്പെട്ട തൊഴിൽമേള ഏറെ പ്രത്യേകത നിറഞ്ഞതാണെന്നും ശ്രീ മോദി വ്യക്തമാക്കി. 

നവീനവും സുതാര്യവും സംവേദനക്ഷമവുമായ ഭരണത്തിലൂടെ ജമ്മു കശ്മീരിലുണ്ടാകുന്ന തുടർച്ചയായ വികസനത്തെക്കുറിച്ചു പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “വേഗത്തിലുള്ള വികസനത്തിന്, നവീനസമീപനത്തോടെ, നവീനമനോഭാവത്തോടെ നാം പ്രവർത്തിക്കേണ്ടതുണ്ട്”. 2019 മുതൽ മുപ്പതിനായിരത്തോളം ഗവണ്മെന്റ് തസ്തികകളിലേക്കു നിയമനങ്ങൾ നടന്നിട്ടുണ്ടെന്നും അതിൽ ഇരുപതിനായിരത്തോളം ജോലികൾ കഴിഞ്ഞ ഒന്നരവർഷത്തിനിടെ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും സംസ്ഥാനഭരണസംവിധാനവും നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. “‘കാര്യക്ഷമതയിലൂടെ തൊഴിൽ’ എന്ന സന്ദേശം സംസ്ഥാനത്തെ യുവാക്കളിൽ പുതിയ ആത്മവിശ്വാസം പകരുന്നു”- ശ്രീ മോദി കൂട്ടിച്ചേർത്തു. 

തൊഴിലും സ്വയംതൊഴിലും പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ 8 വർഷമായി കേന്ദ്രഗവണ്മെന്റ് സ്വീകരിച്ച നടപടികൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഒക്ടോബർ 22 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ‘തൊഴിൽമേള’ അതിന്റെ ഭാഗമാണെന്നും പറഞ്ഞു. “ഈ ക്യാമ്പയിനുകീഴിൽ, ആദ്യഘട്ടത്തിൽ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ 10 ലക്ഷത്തിലധികം നിയമനക്കുറിപ്പുകൾ കേന്ദ്രഗവണ്മെന്റ് നൽകും”- പ്രധാനമന്ത്രി പറഞ്ഞു. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി സംസ്ഥാനത്തെ വ്യാവസായികാന്തരീക്ഷത്തിന്റെ വ്യാപ്തി ഗവണ്മെന്റ് വിപുലീകരിച്ചതായി അദ്ദേഹം അറിയിച്ചു. പുതിയ വ്യാവസായികനയവും വ്യാവസായികപരിഷ്കരണ പ്രവർത്തനപദ്ധതിയും വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനു വഴിയൊരുക്കിയിട്ടുണ്ടെന്നും ഇത് ഇവിടെ നിക്ഷേപത്തിനു വലിയ പ്രചോദനമേകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. “വികസനവുമായി ബന്ധപ്പെട്ട പദ്ധതികളിൽ നടക്കുന്ന വേഗത ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെയാകെ മാറ്റിമറിക്കും”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ട്രെയിനുകൾമുതൽ അന്താരാഷ്ട്രവിമാനങ്ങൾവരെ, കശ്മീരിലേക്കുള്ള സമ്പർക്കസൗകര്യം വർധിപ്പിക്കുന്ന പദ്ധതികളുടെ ഉദാഹരണങ്ങൾ അദ്ദേഹം നൽകി. ശ്രീനഗറിൽനിന്നു ഷാർജയിലേക്കുള്ള അന്താരാഷ്ട്ര വിമാനസർവീസുകൾ ഇതിനകം ആരംഭിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ആപ്പിൾ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കയക്കുന്നത് ഇപ്പോൾ എളുപ്പമായതിനാൽ ഇവിടെയുള്ള കർഷകർക്കും സമ്പർക്കസൗകര്യങ്ങൾ വർധിപ്പിച്ചതിൽനിന്നു വലിയ നേട്ടമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രോണുകൾവഴിയുള്ള ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിനോദസഞ്ചാരികളുടെ എണ്ണത്തിലെ റെക്കോർഡ് വർധനയ്ക്കു ജമ്മു കാശ്മീർ സാക്ഷ്യംവഹിച്ചതിലേക്കു വെളിച്ചംവീശി, അടിസ്ഥാനസൗകര്യവികസനവും വർധിച്ച സമ്പർക്കസൗകര്യങ്ങളും സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്ക് ഉത്തേജനം പകർന്നതായി പ്രധാനമന്ത്രി പറഞ്ഞു. “ഗവണ്മെന്റ്പദ്ധതികളുടെ പ്രയോജനങ്ങൾ വിവേചനമേതുമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുക എന്നതിനാണു ഞങ്ങളുടെ പരിശ്രമം”- പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിന്റെ നേട്ടങ്ങൾ തുല്യമായി എല്ലാ വിഭാഗങ്ങൾക്കും പൗരന്മാർക്കും എത്തിക്കാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പുതിയ എയിംസ്, 7 പുതിയ മെഡിക്കൽ കോളേജുകൾ, 2 സംസ്ഥാന അർബുദ ഇൻസ്റ്റിറ്റ്യൂട്ടുകൾ, 15 നഴ്സിങ് കോളേജുകൾ എന്നിവ തുറക്കുന്നതിലൂടെ ജമ്മു കശ്മീരിലെ ആരോഗ്യ-വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. 

ജമ്മു കശ്മീരിലെ ജനങ്ങൾ സുതാര്യതയ്ക്ക് ഊന്നൽ നൽകുകയും അഭിനന്ദിക്കുകയും ചെയ്യുന്നതെങ്ങനെയെന്നു സംസാരിക്കവേ, ഗവണ്മെന്റ് സേവനങ്ങളിലേക്കു വരുന്ന യുവാക്കളോട് അക്കാര്യത്തിനു മുൻഗണന നൽകണമെന്നു പ്രധാനമന്ത്രി അഭ്യർഥിച്ചു. “ഞാൻ മുമ്പു ജമ്മു കശ്മീരിലെ ജനങ്ങളെ കാണുമ്പോഴെല്ലാം അവരുടെ വേദന എനിക്ക് എപ്പോഴും അനുഭവപ്പെട്ടിരുന്നു. വ്യവസ്ഥിതിയിലെ അഴിമതിയുടെ വേദനയായിരുന്നു അത്. ജമ്മു കശ്മീരിലെ ജനങ്ങൾ അഴിമതിയെ വെറുക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. അഴിമതിയുടെ ദൂഷ്യവശങ്ങൾ പിഴുതെറിയാൻ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കു ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെയും സംഘത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. 

ഇന്നു നിയമനക്കത്തു ലഭിക്കുന്ന യുവാക്കൾ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ പൂർണ അർപ്പണബോധത്തോടെയും സമർപ്പണത്തോടെയും നിർവഹിക്കുമെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി ഉറപ്പുനൽകി. “ജമ്മു കശ്മീർ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമാണ്. നമുക്കൊരുമിച്ചു ജമ്മു കശ്മീരിനെ പുതിയ ഉയരങ്ങളിൽ എത്തിക്കണം. 2047ലെ വികസിത ഇന്ത്യ എന്ന വലിയൊരു ലക്ഷ്യവും നമുക്കുണ്ട്. അതു പൂർത്തിയാക്കാൻ ശക്തമായ നിശ്ചയദാർഢ്യത്തോടെ രാഷ്ട്രനിർമാണത്തിൽ ഏർപ്പെടേണ്ടതുണ്ട്”- പ്രധാനമന്ത്രി ഉപസംഹരിച്ചു.

ND

(Release ID: 1871946) Visitor Counter : 123