വാണിജ്യ വ്യവസായ മന്ത്രാലയം

ഓസ്‌ട്രേലിയയുമായും യുഎഇയുമായും ഒപ്പുവെച്ച വ്യാപാര കരാറുകൾ ഇന്ത്യൻ തുണിത്തരങ്ങൾക്ക് അനന്ത സാദ്ധ്യതകൾ തുറന്നു നൽകും - ശ്രീ പിയൂഷ് ഗോയൽ

Posted On: 12 APR 2022 1:43PM by PIB Thiruvananthpuram



ന്യൂ ഡെൽഹി , ഏപ്രിൽ 12  , 2022


ഓസ്‌ട്രേലിയ, യുഎഇ എന്നീ രാജ്യങ്ങളുമായുള്ള പുത്തൻ സാമ്പത്തിക സഹകരണവും വ്യാപാര കരാറുകളും ടെക്‌സ്റ്റൈൽ, കൈത്തറി, പാദരക്ഷകൾ തുടങ്ങിയ മേഖലകളിൽ അനന്ത സാദ്ധ്യതകൾ തുറന്നു നൽകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. ഓസ്‌ട്രേലിയയിലേക്കും യുഎഇയിലേക്കുമുള്ള ഇന്ത്യൻ ടെക്‌സ്‌റ്റൈൽ കയറ്റുമതി നികുതിമുക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. താമസിയാതെ യൂറോപ്പ്, കാനഡ, യുകെ, ജിസിസി രാജ്യങ്ങളും നികുതിമുക്ത ഇന്ത്യൻ ടെക്സ്റ്റൈൽ കയറ്റുമതിയെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ന് ന്യൂഡൽഹിയിൽ 'കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി- കോട്ടൺ ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് അസോസിയേഷൻ' (CITI- CDRA) ന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശ്രീ ഗോയൽ. ഉപരാഷ്ട്രപതി ശ്രീ.എം.വെങ്കയ്യ നായിഡു ആഘോഷപരിപാടിയിൽ മുഖ്യാതിഥിയായിരുന്നു.

തൊഴിൽ പ്രാധാന്യമുള്ള വ്യവസായങ്ങളിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കാൻ വ്യാപാര കരാറുകൾ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യ, അപൂർവ ധാതുക്കൾ, ഇന്ത്യയിൽ വിരളമായ  അസംസ്‌കൃത വസ്തുക്കൾ തുടങ്ങിയവ ലോകരാജ്യങ്ങളിൽ നിന്ന് ന്യായവിലയ്ക്ക് സ്വീകരിക്കാൻ ഇന്ത്യ സദാ സന്നദ്ധമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് നമ്മുടെ ഉത്പാദനം, ഉത്പാദനക്ഷമത, ഗുണനിലവാരം എന്നിവ വർധിപ്പിക്കാൻ സഹായകമാകും. ലോകമെമ്പാടും, നമ്മുടെ ഉൽപ്പന്നങ്ങളുടെ ആവശ്യകത ഇത്  മൂലം വർദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2030-ഓടെ ഇന്ത്യൻ ടെക്‌സ്റ്റൈൽ വ്യവസായത്തിന് 100 ബില്യൺ ഡോളർ കയറ്റുമതി ലക്‌ഷ്യം നേടാൻ കഴിയുമെന്ന്  ശ്രീ ഗോയൽ പറഞ്ഞു. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ ഏകദേശം 10% (ഏകദേശം 43 ബില്യൺ ഡോളർ) ഇന്ത്യൻ ടെക്‌സ്റ്റൈൽ മേഖലയിൽ നിന്നുമാണ്. ആഗോള പരുത്തി ഉത്പാദനത്തിന്റെ 23% സംഭാവന ചെയ്യുന്ന ഏറ്റവും വലിയ പരുത്തി ഉത്പാദകരാണ് ഇന്ത്യ. പ്രത്യക്ഷമായും പരോക്ഷമായും 65 ലക്ഷം ആളുകൾ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

 
IE/SKY
 


(Release ID: 1815997) Visitor Counter : 116