ധനകാര്യ മന്ത്രാലയം

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി)യും മംഗോളിയയിലെ ഫിനാന്‍ഷ്യല്‍ റെഗുലേറ്ററി കമ്മീഷനും തമ്മില്‍ ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 08 APR 2022 3:56PM by PIB Thiruvananthpuram

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി) മംഗോളിയയിലെ ഫിനാന്‍ഷ്യല്‍ റെഗുലേറ്ററി കമ്മീഷനും (എഫ്ആര്‍സി) തമ്മില്‍ ഉഭയകക്ഷി ധാരണാപത്രം  ഒപ്പിടുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  ഇന്ന് അംഗീകാരം നല്‍കി.

പ്രധാന ഫലം:

എഫ്ആര്‍സിയും സെബിയെപ്പോലെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷനുകളുടെ ബഹുമുഖ ധാരണാപത്രത്തില്‍ (ഐഒഎസ്‌സിഒ എംഎംഒയു) ഒരു സഹ പങ്കാളിയാണ്. എങ്കിലും, ഐഒഎസ്‌സിഒ എംഎംഒയു പരിധിയില്‍ സാങ്കേതിക സഹായത്തിനുള്ള വ്യവസ്ഥയില്ല. നിര്‍ദ്ദിഷ്ട ഉഭയകക്ഷി ധാരണാപത്രം, സെക്യൂരിറ്റീസ് നിയമങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിലേക്ക് നയിക്കുന്ന വിവര പങ്കിടല്‍ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിന് സംഭാവന നല്‍കുന്നതിന് പുറമേ, ഒരു സാങ്കേതിക സഹായ പരിപാടി സ്ഥാപിക്കുന്നതിനും സഹായിക്കും. മൂലധന വിപണി, ശേഷി വര്‍ദ്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍, ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടികള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ കൂടിയാലോചനാ രീതിയിലുള്ള സാങ്കേതിക സഹായ പദ്ധതി അധികൃതര്‍ക്കു പ്രയോജനം ചെയ്യും.

പശ്ചാത്തലം:

1992 ലെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിയമപ്രകാരം ഇന്ത്യയിലെ സെക്യൂരിറ്റീസ് വിപണികളെ നിയന്ത്രിക്കുന്നതിന് സ്ഥാപിച്ചതാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുകയും ഇന്ത്യയിലെ സെക്യൂരിറ്റീസ് വിപണികളുടെ വികസനം നിയന്ത്രിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സെബിയുടെ ലക്ഷ്യങ്ങള്‍. 2002-ലെ സെബി നിയമത്തിലെ 11-ാം വകുപ്പിന്റെ ഉപവകുപ്പ് (2)-നു കീഴിലുള്ള ഖണ്ഡം (ഐബി) ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് സമാനമായ പ്രവര്‍ത്തനങ്ങളുള്ള, ഇന്ത്യയിലോ ഇന്ത്യക്ക് പുറത്തോ ഉള്ള മറ്റ് അധികാരികളില്‍ നിന്ന് വിവരങ്ങള്‍ക്ക് വിളിക്കാനോ വിവരങ്ങള്‍ നല്‍കാനോ സെബിയെ അധികാരപ്പെടുത്തുന്നു. മറ്റ് നിയമങ്ങളിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, സെക്യൂരിറ്റീസ് നിയമങ്ങളുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ തടയുന്നതിനോ കണ്ടെത്തുന്നതിനോ ഉള്ള കാര്യങ്ങളില്‍.  ഇന്ത്യക്ക് പുറത്തുള്ള ഏതെങ്കിലും അധികൃതര്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നതിന്, കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെ അത്തരം അധികാരവുമായി സെബിക്ക് ഒരു ക്രമീകരണമോ കരാറോ ധാരണയോ ഉണ്ടാക്കാം.  ഈ പശ്ചാത്തലത്തില്‍, പരസ്പര സഹകരണത്തിനും സാങ്കേതിക സഹായത്തിനുമായി ഉഭയകക്ഷി ധാരണാപത്രം ഒപ്പിടാന്‍ എഫ്ആര്‍സി സെബിയോട് അഭ്യര്‍ത്ഥിച്ചു. ഇതുവരെ, മറ്റ് രാജ്യങ്ങളിലെ മൂലധന വിപണി റെഗുലേറ്റര്‍മാരുമായി സെബി 27 ഉഭയകക്ഷി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്.

2006-ല്‍ സ്ഥാപിതമായ ഫിനാന്‍ഷ്യല്‍ റെഗുലേറ്ററി കമ്മീഷന്‍ (എഫ്ആര്‍സി) ഇന്‍ഷുറന്‍സ്, സെക്യൂരിറ്റീസ് വിപണികളും മൈക്രോഫിനാന്‍സ് മേഖലയിലെ പങ്കാളികളും ഉള്‍പ്പെടെ ബാങ്കിതര മേഖലയുടെ മേല്‍നോട്ടം വഹിക്കാനും നിയന്ത്രിക്കാനും നിയോഗിക്കപ്പെട്ട ഒരു പാര്‍ലമെന്ററി സ്ഥാപനമാണ്; സുസ്ഥിരവും മികച്ചതുമായ സാമ്പത്തിക വിപണികള്‍ നല്‍കുന്നതിന് എഫ്ആര്‍സിക്ക് ഉത്തരവാദിത്തമുണ്ട്. കമ്മീഷന്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഇടനിലക്കാര്‍, സെക്യൂരിറ്റീസ് സ്ഥാപനങ്ങള്‍, സേവിംഗ്‌സ് ആന്‍ഡ് ക്രെഡിറ്റ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ മേല്‍ അധികാരം പ്രയോഗിക്കുന്നു.  അതേസമയം, ഇത് വ്യക്തിഗത സാമ്പത്തിക വിപണി കക്ഷികളുടെ (സെക്യൂരിറ്റീസ് ഉടമകള്‍, ആഭ്യന്തര, വിദേശ നിക്ഷേപകര്‍, ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍) അവകാശങ്ങള്‍ ഉറപ്പാക്കുകയും സാമ്പത്തിക ക്രമക്കേടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

--ND--



(Release ID: 1814897) Visitor Counter : 129