ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

ചരാരെഷരീഫില്‍ 11.30 കോടി ചെലവിട്ടു സ്ഥാപിച്ച ഉപജില്ലാ ആശുപത്രി ഐടി സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു


പ്രാദേശിക ബന്ധം മെച്ചപ്പെടുത്തുന്നതിനു ചരാ രെഷരീഫ് മുതല്‍ ബറ്റപ്പോര ഹപ്രൂ വരെയുള്ള റോഡ് നവീകരണത്തിന് ശ്രീ രാജീവ് ചന്ദ്രശേഖര്‍ തറക്കല്ലിട്ടു


ബഡ്ഗാം ജില്ലയില്‍ നിലവിലുള്ളതും ആസൂത്രണം ചെയ്യുന്നതുമായ പദ്ധതികളുടെ പുരോഗതി അദ്ദേഹം അവലോകനം ചെയ്തു


'മനസ്സുകള്‍ തമ്മിലുള്ള അകലവും ദില്ലിയിലേക്കുള്ള ദൂരവും' കുറയ്ക്കാനുള്ള കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ജമ്മു കശ്മീരിലെ ജനങ്ങളില്‍ നേരിട്ട് എത്തി: ശ്രീ രാജീവ് ചന്ദ്രശേഖര്‍

Posted On: 27 SEP 2021 5:41PM by PIB Thiruvananthpuram

കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക വിദ്യാ സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖര്‍, ശ്രീനഗര്‍, ബഡ്ഗാം, ബാരാമുള്ള എന്നിവിടങ്ങളില്‍ രണ്ടു ദിവസത്തെ ഔദ്യോഗിക പര്യടനത്തിനു ജമ്മു, കശ്മീരിലെത്തി. കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച അവലോകന പരിപാടിയുടെ ഭാഗമായിരുന്നു സന്ദര്‍ശനം. അതിന്റെ ഭാഗമായി ഏകദേശം 70 കേന്ദ്ര മന്ത്രിമാര്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു, കശ്മീര്‍ സന്ദര്‍ശിക്കും. താഴേത്തട്ടിലുള്ള ആളുകളുമായി ബന്ധപ്പെടുന്നതിനും ജമ്മു കശ്മീരിലെ വിവിധ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനുമാണ് ഇത്.

ബഡ്ഗാം ജില്ലയില്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ശ്രീ ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍, ആദിവാസികള്‍, പിആര്‍ഐമാര്‍ എന്നിവരുള്‍പ്പെടെ നിരവധി ആളുകളെ അദ്ദേഹം കാണുകയും 790 കോടി രൂപയുടെ വികസന പരിപാടികളുടെ വേഗത നിരീക്ഷിക്കുന്നതിനായി ബഡ്ഗാം ജില്ലാ ഭരണകൂടവുമായി അവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, ആദിവാസികള്‍, പിആര്‍ഐമാര്‍, നൈപുണ്യ പരിശീലകര്‍, വ്യാപാരികളുടെ സംഘടന, പഴം കര്‍ഷകരുടെ അസോസിയേഷന്‍, യുവജന ക്ലബ്ബുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ആളുകളെ അദ്ദേഹം കണ്ടു.  അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും അറിയാന്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അദ്ദേഹം അവരുമായി സംവദിച്ചു.

സംവേദനാത്മക കൂടിക്കാഴ്ചയ്ക്കു ശേഷം, ശ്രീ നരേന്ദ്ര മോദിയുടെ ദര്‍ശനത്തെക്കുറിച്ച് ശ്രീ ചന്ദ്രശേഖര്‍ സംസാരിച്ചു. മനസ്സുകള്‍ തമ്മിലുള്ള അകലവും ദില്ലിയിലേക്കുള്ള ദൂരവും ലഘൂകരിക്കാ നുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കു നേരിട്ട് അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ ചരിത്രത്തില്‍ അഭൂതപൂര്‍വമായവിധം ഫലപ്രാപ്തിയു ണ്ടായ ഒരു വലിയ ഗവണ്‍മെന്റ് പരിപാടിക്ക് ഇത് കാരണമായി. 2019 ഒക്ടോബറിന് മുമ്പ് ഒരു മന്ത്രി മാത്രമാണ് ജമ്മു കശ്മീരിനായി പ്രവര്‍ത്തിച്ചിരുന്നതെന്നും ഇപ്പോള്‍ 77 മന്ത്രിമാര്‍ ജമ്മു കശ്മീരിലെ ജനങ്ങളെ സേവിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാരാമുള്ളയിലെ മിര്‍ഗണ്ട് പട്ടണിലെ പരമ്പരാഗത കരകൗശല ക്ലസ്റ്റര്‍ ശ്രീ ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചു. ഈ മേഖലയുടെ വളര്‍ച്ചയും സാധ്യതകളും സംബന്ധിച്ച് കരകൗശല, കാര്‍പെറ്റ് മേഖലാ നൈപുണ്യ കൗണ്‍സില്‍ സിഇഒ വിശദീകരിച്ചു. നിലവിലുള്ള പരിശീലന പരിപാടികളെ അദ്ദേഹം അഭിനന്ദിക്കുകയും പരമ്പരാഗത നൈപുണ്യവും കരകൗശലവും പിന്തുണയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയെക്കുറിച്ച് എല്ലാവരെയും അറിയിക്കുകയും ചെയ്തു. പരമ്പരാഗതവും പൈതൃകവുമായ കരകൗശലവസ്തുക്കളെ പ്രോത്സാഹിപ്പിക്കുകയും മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ക്കായി അവരെ വ്യവസായവുമായി ബന്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബഡ്ഗാം ജില്ലയിലെ നൈപുണ്യ വികസനത്തെക്കുറിച്ചുള്ള ഒരു പുതിയ പൈലറ്റ് പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചു. 'ഈ കരകൗശലവസ്തുക്കളുടെ കയറ്റുമതി ഇപ്പോഴത്തെ മൂല്യത്തിന്റെ 10 മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ ഒരു റോഡ്മാപ്പ് തയ്യാറാക്കണം, കൂടാതെ പ്രദേശത്തെ യുവജനങ്ങളുടെ അപാരമായ കഴിവും നൈപുണ്യവും കണക്കിലെടുക്കുമ്പോള്‍ ഇത് വളരെയധികം കൈവരിക്കാനാകും. മേഖലാ നൈപിണ്യ കൗണ്‍സിലില്‍ പരിശീലനം നേടുന്നവരെയും മറ്റ് പങ്കാളികളെയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു.

പരിശുദ്ധ ഹസ്രത്ത് ഷെയ്ഖുല്‍ ആലമില്‍ ആദരം അര്‍പ്പിച്ചുകൊണ്ടാണ് മന്ത്രി രണ്ടു ദിവസത്തെ സന്ദര്‍ശനം ആരംഭിച്ചത്. 11.30 കോടി ചെലവില്‍ ആരോഗ്യ വകുപ്പ് സ്ഥാപിച്ച പുതിയ ഉപജില്ലാ ആശുപത്രിയാണ് അദ്ദേഹം ചരാരിഷരീഫില്‍ ഉദ്ഘാടനം ചെയ്തത്.  അടുത്തുള്ള ഗ്രാമങ്ങളിലും ചരാരിഷാരിഫ് പട്ടണത്തിലും ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷാ സൗകര്യം ആശുപത്രി നല്‍കും.  പ്രാദേശിക യാത്രാസൗകര്യം മെച്ചപ്പെടുത്തുന്ന തരത്തില്‍ ചരാരിഷരീഫ് മുതല്‍ ബറ്റപ്പോര ഹപ്രൂ വരെയുള്ള റോഡ് നവീകരണത്തിനും അദ്ദേഹം തറക്കല്ലിട്ടു.

ബഡ്ഗാം ജില്ലയില്‍ നിലവിലുള്ളതും ആസൂത്രണത്തിലുള്ളതുമായ പദ്ധതികളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി  ശ്രീ ചന്ദ്രശേഖര്‍ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി ഒരു യോഗം വിളിച്ചു ചേര്‍ത്തു. 'ജില്ലയ്ക്കായി 790 കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അടുത്തിടെ പ്രസ്താവിച്ചതുപോലെ, കേന്ദ്രഭരണ പ്രദേശത്തിനായി പ്രഖ്യാപിച്ച പുതിയ വ്യവസായ നയം 2021-30 പ്രകാരം അടുത്ത 3 വര്‍ഷത്തില്‍ ഏകദേശം 50,000 കോടി രൂപയുടെ പുതിയ നിക്ഷേപവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. വിവരങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിക്കൊണ്ട് വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന പൗരര്‍ക്കുള്ള അടിസ്ഥാന സേവനങ്ങളുടെ വിതരണം കാര്യക്ഷമമാക്കുന്നതിന്, ജില്ലാ ഭരണകൂടം എന്‍ഐസിയുമായി ചേര്‍ന്ന്, ആരോഗ്യ പരിപാലന കേന്ദ്രങ്ങളെക്കുറിച്ചും ആരോഗ്യ ഇ-സേവനങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ബഡ്ഗാം ജില്ലയിലെ ജലസംഭരണികളുടെ സംരക്ഷണത്തിനും പുനസ്ഥാപനത്തിനുമുള്ള ഒരു ഓണ്‍ലൈന്‍ ജലസ്രോതസ്സുകളുടെ പരാതി പരിഹാര പോര്‍ട്ടല്‍, മേരി-ആവാസ് തുടങ്ങി. ബ്ലോക്ക് തലത്തില്‍ രോഗികളുടെ പരിചരണവും ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്ന 'കോവിഡ് കെയര്‍' ആപ്പും തുടങ്ങി. ഈ ആപ്പുകള്‍ കേന്ദ്ര സഹമന്ത്രി പുറത്തിറക്കി.

അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍, ജമ്മു കശ്മീരിലെ ജനങ്ങള്‍ വിശാലമായ വികസനത്തിന്റെ ഒരു പുതിയ മാര്‍ഗരേഖയുടെ ഫലങ്ങള്‍ കാണും എന്ന സന്ദേശവുമായാണ് ശ്രീ ചന്ദ്രശേഖര്‍ തന്റെ സന്ദര്‍ശനം അവസാനിപ്പിച്ചത്. ജമ്മു കശ്മീരിന്റെ പുരോഗതിയും അഭിവൃദ്ധിയും വിഭാവനം ചെയ്യാന്‍ പ്രധാനമന്ത്രിക്ക് ഒരു സ്വപ്നമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ നല്‍കിയ ഊഷ്മളമായ ആതിഥ്യത്തിന് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

 

****



(Release ID: 1758740) Visitor Counter : 164