പ്രധാനമന്ത്രിയുടെ ഓഫീസ്‌

'ഡിജിറ്റല്‍ ഇന്ത്യ' ഗുണഭോക്താക്കളുമായി സംവദിച്ച് പ്രധാനമന്ത്രി


ഡിജിറ്റല്‍ മേഖലയിലെ കരുത്തരായ യുവാക്കള്‍ ഈ ദശകത്തെ 'ഇന്ത്യയുടെ ടെക്കേയ്ഡ്' ആക്കും: പ്രധാനമന്ത്രി

ആത്മനിര്‍ഭര്‍ ഭാരതത്തിനാധാരം ഡിജിറ്റല്‍ ഇന്ത്യ: പ്രധാനമന്ത്രി

ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ അതിവേഗ ലാഭം, മുഴുവന്‍ ലാഭം; ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ അല്‍പ്പം ഗവണ്‍മെന്റ്, പരമാവധി ഭരണനിര്‍വഹണം: പ്രധാനമന്ത്രി

ഇന്ത്യയുടെ ഡിജിറ്റല്‍ പ്രതിവിധികള്‍ കൊറോണക്കാലത്ത് ആഗോള ശ്രദ്ധ പിടിച്ചുപറ്റി: പ്രധാനമന്ത്രി

10 കോടിയിലധികം കര്‍ഷക കുടുംബങ്ങളുടെ അക്കൗണ്ടില്‍ 1.35 ലക്ഷം കോടി രൂപ നിക്ഷേപിച്ചു: പ്രധാനമന്ത്രി

ഒരു രാജ്യം ഒരു എം എസ് പി എന്നതിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ് ഡിജിറ്റല്‍ ഇന്ത്യ: പ്രധാനമന്ത്രി

Posted On: 01 JUL 2021 1:18PM by PIB Thiruvananthpuram

'ഡിജിറ്റല്‍ ഇന്ത്യ'ക്കു തുടക്കം കുറിച്ചതിന്റെ ആറാം വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 'ഡിജിറ്റല്‍ ഇന്ത്യ'യുടെ ഗുണഭോക്താക്കളുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര ഇലക്ട്രോണിക്‌സ്- ഐടി മന്ത്രി ശ്രീ രവിശങ്കര്‍ പ്രസാദ്, വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ഷാംറാവു ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുത്തനാശയങ്ങളോടുള്ള അഭിനിവേശവും നൂതനാശയങ്ങള്‍ അതിവേഗം സ്വീകരിക്കാനുള്ള കഴിവും ഇന്ത്യ പ്രകടിപ്പിച്ചതായി ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യമാണ് ഡിജിറ്റല്‍ ഇന്ത്യ. ആത്മനിര്‍ഭര്‍ ഭാരതത്തിനാധാരം ഡിജിറ്റല്‍ ഇന്ത്യയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഉദിച്ചുയരുന്ന കരുത്തനായ ഇന്ത്യക്കാരന്റെ ആവിഷ്‌കാരമാണ് ഡിജിറ്റല്‍ ഇന്ത്യ. അല്‍പ്പം ഗവണ്‍മെന്റ്, പരമാവധി ഭരണനിര്‍വഹണം എന്ന സന്ദേശവും പ്രധാനമന്ത്രി നല്‍കി. ഗവണ്‍മെന്റും ജനങ്ങളും, സംവിധാനവും സൗകര്യങ്ങളും, പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്നിവ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിലൂടെ ഡിജിറ്റല്‍ ഇന്ത്യ എങ്ങനെയാണ് സാധാരണ പൗരനു കരുത്തേകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ, മഹാമാരിക്കാലത്ത് പ്രത്യേകിച്ചും, ഡിജിലോക്കര്‍ സഹായിച്ചത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ചികിത്സാ രേഖകള്‍, മറ്റ് പ്രധാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ രാജ്യമെമ്പാടും ഡിജിറ്റലായി ശേഖരിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, ജനന സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി ബില്‍ അടയ്ക്കല്‍, കുടിവെള്ള ബില്‍ അടയ്ക്കല്‍, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ വേഗത കൈവരിച്ചതിനൊപ്പം സൗകര്യപ്രദമായി മാറുകയും ചെയ്തു. ഗ്രാമങ്ങളില്‍ ഇ കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്സി) ഇതിനായി ജനങ്ങളെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയിലൂടെയാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പോലുള്ള സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമായത്. അതത് സംസ്ഥാനങ്ങളില്‍ ഇത്തരം സംരംഭങ്ങളില്‍ മുന്‍കൈയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടതിന് അദ്ദേഹം സുപ്രീം കോടതിയെ അഭിനന്ദിച്ചു.

ഡിജിറ്റല്‍ ഇന്ത്യ എത്തരത്തില്‍ ഗുണഭോക്താക്കളുടെ ജീവിതത്തെ മാറ്റിമറിച്ചു എന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. സ്വനിധി പദ്ധതിയുടെ പ്രയോജനങ്ങളും സ്വാമിത്വ പദ്ധതിയിലൂടെ ഉടമസ്ഥാവകാശ സുരക്ഷയുടെ അഭാവം പരിഹരിക്കലും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗി നേരിട്ടെത്താതെ ചികിത്സ ലഭ്യമാക്കുന്ന ഇ-സഞ്ജീവനി പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ദേശീയ ഡിജിറ്റല്‍ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ഫലപ്രദമായ ഒരു സംവിധാനത്തിനായി പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

കൊറോണ കാലഘട്ടത്തില്‍ ഇന്ത്യയൊരുക്കിയ ഡിജിറ്റല്‍ പ്രതിവിധികള്‍ ലോകത്തെ ആകര്‍ഷിച്ചതായും ലോകമെമ്പാടും ഇന്ന് ചര്‍ച്ച ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പര്‍ക്കാന്വേഷണ മൊബൈല്‍ ആപ്ലിക്കേഷനുകളിലൊന്നായ ആരോഗ്യ സേതു കൊറോണ വ്യാപനം തടയുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പിനായുള്ള ഇന്ത്യയുടെ കോവിന്‍ ആപ്ലിക്കേഷനില്‍ പല രാജ്യങ്ങളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ പ്രക്രിയയ്ക്കായി അത്തരമൊരു നിരീക്ഷണ സംവിധാനം ഉണ്ടായിരിക്കുന്നത് നമ്മുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ തെളിവാണ്.


ഏവര്‍ക്കും അവസരം, ഏവര്‍ക്കും സൗകര്യം, ഏവരുടെയും പങ്കാളിത്തം എന്നതാണ് ഡിജിറ്റല്‍ ഇന്ത്യകൊണ്ട് അര്‍ഥമാക്കുന്നത് എന്നു പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് സംവിധാനം എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് ഡിജിറ്റല്‍ ഇന്ത്യ കൊണ്ട് അര്‍ഥമാക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ സുതാര്യവും വിവേചനരഹിതവുമായ സംവിധാനവും അഴിമതിക്കെതിരായ കടന്നാക്രമണവുമാണ്. ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ സമയവും അധ്വാനവും പണവും ലാഭിക്കുക എന്നതാണ്. അതിവേഗ ലാഭം, മുഴുവന്‍ ലാഭം എന്നതാണ് ഡിജിറ്റല്‍ ഇന്ത്യ. ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ അല്‍പ്പം ഗവണ്‍മെന്റ്, പരമാവധി ഭരണനിര്‍വഹണം എന്നതാണ്.

കൊറോണ കാലത്ത് ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിന്‍ രാജ്യത്തെ സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം വികസിത രാജ്യങ്ങള്‍ക്ക് അവരുടെ പൗരന്മാര്‍ക്ക് സഹായ ധനം എത്തിക്കാന്‍ കഴിയാത്ത ഒരു സമയത്ത്, ഇന്ത്യ ആയിരക്കണക്കിന് കോടി രൂപ നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ കര്‍ഷകരുടെ ജീവിതത്തില്‍ അഭൂതപൂര്‍വമായ മാറ്റം കൊണ്ടുവന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ 1.35 ലക്ഷം കോടി രൂപ 10 കോടിയിലധികം കര്‍ഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ചു. ഒരു രാജ്യം ഒരു എംഎസ്പി എന്നതിന്റെ പൊരുളും ഡിജിറ്റല്‍ ഇന്ത്യ തിരിച്ചറിഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ അളവിലും വേഗതയിലും  വളരെയധികം ഊന്നല്‍ നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ടര ലക്ഷം പൊതു സേവന കേന്ദ്രങ്ങളിലൂടെ ഒറ്റപ്പെട്ടയിടങ്ങളില്‍ പോലും ഇന്റര്‍നെറ്റ് എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാരത് നെറ്റ് പദ്ധതിക്കു കീഴില്‍ ഗ്രാമങ്ങളിലേക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം മിഷന്‍ മോഡില്‍ നടക്കുന്നു. പിഎം വാണിയിലൂടെ, മികച്ച സേവനങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമായി ഗ്രാമീണ യുവാക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുന്നു. രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ടാബ്ലെറ്റുകളും ഡിജിറ്റല്‍ ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഇലക്ട്രോണിക് കമ്പനികള്‍ക്ക് ഉല്‍പ്പാദനത്തോടനുബന്ധിച്ച് സബ്‌സിഡി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യയിലൂടെ, കഴിഞ്ഞ 6-7 വര്‍ഷങ്ങളിലായി ഏകദേശം 17 ലക്ഷം കോടി രൂപ വിവിധ പദ്ധതികള്‍ പ്രകാരം, ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു കൈമാറിയിട്ടുണ്ട്.

ഈ ദശകം, ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ കഴിവുകള്‍ വളരെയേറെ വികസിപ്പിക്കുമെന്നും ആഗോള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ പങ്കു വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 5 ജി സാങ്കേതികവിദ്യ ലോകത്ത് വലിയ മാറ്റങ്ങള്‍ വരുത്തും; ഇന്ത്യയും അതിനുള്ള ഒരുക്കത്തിലാണ്. ഡിജിറ്റല്‍ ശാക്തീകരണത്തിലൂടെ യുവാക്കള്‍ നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ ദശകത്തെ 'ഇന്ത്യയുടെ ടെക്കേയ്ഡ്' ആക്കാന്‍ ഇവ സഹായിക്കും.

പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിനിടെ ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലെ വിദ്യാര്‍ത്ഥിനിയായ കുമാരി സുഹാനി സാഹു, ദിക്ഷ ആപ്പ് ഉപയോഗിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങളും, ലോക്ക്ഡൗണ്‍ സമയത്ത് വിദ്യാഭ്യാസത്തിന് അത് എത്രമാത്രം പ്രയോജനപ്പെട്ടെന്നും വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ നിന്നുള്ള ശ്രീ പ്രഹ്ലാദ് ബോര്‍ഘദ്, ഇ-നാം ആപ്പിലൂടെ മികച്ച വില ലഭിച്ചതിനെക്കുറിച്ചും ഗതാഗതച്ചെലവു ലാഭിച്ചതിനെക്കുറിച്ചും വിവരിച്ചു. കിഴക്കന്‍ ചമ്പാരനിലെ നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള ഗ്രാമത്തിലെ ശ്രീ ശുബ്ബം കുമാര്‍, തന്റെ മുത്തശ്ശിയെ ഡോക്ടറെ കാണിക്കാനായി ലഖ്നൗവിലേക്ക് പോകാതെ തന്നെ, ഇ-സഞ്ജീവനി ആപ്പിലൂടെ ഡോക്ടറെ സമീപിച്ച അനുഭവം പങ്കുവച്ചു. ഇ-സഞ്ജീവനി ആപ്പിലൂടെ ഈ കുടുംബത്തെ ചികിത്സിച്ച ലഖ്നൗവിലെ ഡോ. ഭൂപേന്ദര്‍ സിംഗ്, ആപ്ലിക്കേഷനിലൂടെ ചികിത്സ നല്‍കുന്നത് എത്ര എളുപ്പമാണെന്ന് തന്റെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി വിവരിച്ചു. പ്രധാനമന്ത്രി അദ്ദേഹത്തിന് ഡോക്ടര്‍മാരുടെ ദിനത്തില്‍ ആശംസകളേകുകയും കൂടുതല്‍ സൗകര്യങ്ങളോടെ ഇ-സഞ്ജീവനി മെച്ചപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നുള്ള കുമാരി അനുപമ ദുബെ, മഹിള ഇ-ഹാത്ത് വഴി പരമ്പരാഗത സില്‍ക്ക് സാരികള്‍ വില്‍ക്കുന്നതിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. സില്‍ക്ക് സാരികള്‍ക്കായി പുതിയ ഡിസൈനുകള്‍ നിര്‍മ്മിക്കാന്‍ ഡിജിറ്റല്‍ പാഡ്, സ്‌റ്റൈലസ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നുവെന്നും അവര്‍ വിശദീകരിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ താമസിക്കുന്ന കുടിയേറ്റക്കാരനായ ശ്രീ ഹരി റാം ഒരു രാജ്യം ഒരു റേഷനിലൂടെ എളുപ്പത്തില്‍ റേഷന്‍ ലഭിക്കുന്ന അനുഭവം പങ്കുവച്ചതിന്റെ ആവേശത്തിലായിരുന്നു. ഹിമാചല്‍ പ്രദേശിലെ ധരംപൂരില്‍ നിന്നുള്ള ശ്രീ മെഹര്‍ ദത്ത് ശര്‍മ, പൊതു സേവന കേന്ദ്രങ്ങളിലെ ഇ-സ്റ്റോറുകള്‍ അടുത്തുള്ള പട്ടണങ്ങളിലേക്ക് പോകാതെ തന്റെ ഒറ്റപ്പെട്ട ഗ്രാമത്തില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സഹായിച്ചതെങ്ങനെയെന്ന അനുഭവങ്ങള്‍ പങ്കുവെച്ചു. മഹാമാരിക്കു പിന്നാലെ, സാമ്പത്തികമായി തിരിച്ചുവരാന്‍ പ്രധാനമന്ത്രി സ്വനിധി യോജന സഹായിച്ചതെങ്ങനെയെന്ന് മധ്യപ്രദേശിലെ ഉജ്ജയ്‌നില്‍ നിന്നുള്ള വഴിയോര കച്ചവടക്കാരി ശ്രീമതി നജ്മീന്‍ ഷാ പറഞ്ഞു. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ സമയത്ത് വളരെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന് ഇന്ത്യ ബിപിഒ പദ്ധതിയോട് നന്ദിയുണ്ടെന്ന് മേഘാലയയില്‍ നിന്നുള്ള കെപിഒ ഉദ്യോഗസ്ഥയായ ശ്രീമതി വന്ദമാഫി സിയെംലി പറഞ്ഞു.

https://youtu.be/DauLe_Khyh4



(Release ID: 1731940) Visitor Counter : 204