പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2021 മെയ് 30 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

മനസ്സ് പറയുന്നത്

(എഴുപത്തിയേഴാം ലക്കം)

Posted On: 30 MAY 2021 11:45AM by PIB Thiruvananthpuram
 
 


എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം.
കോവിഡ്-19 നെതിരെ നമ്മുടെ രാജ്യം എത്രമാത്രം ശക്തമായാണ് പൊരുതി ക്കൊണ്ടിരിക്കുന്നത് എന്ന് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണിത്. മാത്രമവുമല്ല, ഈ മഹാമാരിയ്ക്കിടയില്‍ തന്നെ ഭാരതം മറ്റനേകം പ്രകൃതി ദുരന്തങ്ങളെയും നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ ചുഴലിക്കാറ്റ് അംഫാന്‍ വന്നു, നിസര്‍ഗ വന്നു, പല സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കമുണ്ടായി, ചെറുതും വലുതുമായ ഭൂചലനങ്ങളും ഉണ്ടായി. ഇപ്പോള്‍ തന്നെ 10 ദിവസത്തിനിടയില്‍  വീണ്ടും രണ്ടു വലിയ ചുഴലിക്കാറ്റുകളെ നമ്മള്‍ നേരിട്ടു. പടിഞ്ഞാറെ തീരത്ത് ടൗട്ടെയും കിഴക്കന്‍ തീരത്ത് യാസും. ഈ രണ്ട് ചുഴലിക്കാറ്റുകളും രാജ്യത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. പല  സംസ്ഥാനങ്ങളിലേയും ജനങ്ങള്‍ ഇവയ്‌ക്കെതിരെ അതിശക്തമായി പോരാടി. കുറഞ്ഞ മരണനിരക്ക് ഉറപ്പുവരുത്തി. കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നുവെന്നത് നമുക്ക് കാണാനാവും. ഈ കഠിനവും അസാധാരണവുമായ പരിതസ്ഥിതിയില്‍, ചുഴലിക്കാറ്റ് നാശംവിതച്ച സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സാഹസത്തെ, ഈ ദുരന്ത സമയത്ത് അതിനെ വളരെയധികം ധൈര്യത്തോടെ, സംയമനത്തോടെ നേരിട്ടവരെ, ഓരോരുത്തരെയും ഞാന്‍ ആദരപൂര്‍വ്വം, ഹൃദയപൂര്‍വ്വം അഭിനന്ദിക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ സമയത്ത് ജനങ്ങളെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനും മുന്നോട്ടുവന്ന എല്ലാ ആളുകളെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഞാന്‍ അവര്‍ക്കെല്ലാം ആദരവര്‍പ്പിക്കുന്നു. കേന്ദ്രം, സംസ്ഥാനം, തദ്ദേശഭരണ സമിതികള്‍ തുടങ്ങി എല്ലാവരും ഈ സമയത്ത് ഒറ്റക്കെട്ടായിനിന്ന്, ഈ ആപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയില്‍ ഞാന്‍ പങ്കുചേരുന്നു. ഈ വിപത്തില്‍ പലതും നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുടെ ശക്തമായ പിന്തുണയുണ്ട്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, വെല്ലുവിളികള്‍ എത്രയേറെ വലുതാണോ ഭാരതത്തിന്റെ ദൃഢനിശ്ചയവും അത്രതന്നെ വലുതാണ്. രാജ്യത്തിന്റെ കൂട്ടായ്മ, നമ്മുടെ സേവന മനോഭാവം ഇവ നമ്മുടെ നാടിനെ എല്ലാ കൊടുങ്കാറ്റുകളില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍തന്നെ നമ്മുടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ കൂടാതെ മുന്‍നിര പോരാളികള്‍ ഇവരൊക്കെ സ്വന്തം ജീവനെ കുറിച്ചുള്ള ചിന്ത ഉപേക്ഷിച്ച് ജോലി ചെയ്യുന്നത്, ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇവരില്‍ പലരും കൊറോണയുടെ രണ്ടാം വ്യാപനത്തിലും പൊരുതി നില്‍ക്കുന്നതില്‍ വളരെയധികം പങ്കുവഹിച്ചു. എന്നോട് പല ശ്രോതാക്കളും നമോ ആപ്പില്‍ കൂടിയും കത്തിലൂടെയും ഈ പോരാളികളെ കുറിച്ചും സംസാരിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ, കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ആവശ്യകത എത്രയോ ഇരട്ടി വര്‍ദ്ധിച്ചു. ആ സമയത്ത് മെഡിക്കല്‍ ഓക്‌സിജന്‍ രാജ്യത്തിന്റെ പല വിദൂര ഭാഗങ്ങളിലേക്കും എത്തിക്കുക എന്നത്  വളരെ വലിയ വെല്ലുവിളി തന്നെയായിരുന്നു. ഓക്‌സിജന്‍ നിറച്ച ടാങ്ക് വളരെ വേഗതയില്‍ ഓടിക്കുക എളുപ്പമല്ല. ചെറിയൊരു ശ്രദ്ധക്കുറവ് ഉണ്ടായാല്‍ പോലും  സ്‌ഫോടനം ഉണ്ടാവാന്‍ സാധ്യതയുണ്ട് വ്യാവസായിക ഓക്‌സിജന്‍ ഉണ്ടാക്കുന്ന ധാരാളം പ്ലാന്റുകള്‍ രാജ്യത്തിന്റെ കിഴക്കു ഭാഗങ്ങളില്‍ ഉണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കാനും ഒരുപാട് ദിവസങ്ങളെടുക്കും. ഈ വെല്ലുവിളി നേരിടാന്‍ ഏറ്റവും വലിയ സഹായമായത്  ക്രയോജനിക്  ടാങ്കര്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍, ഓക്‌സിജന്‍ എക്‌സ്പ്രസ്സ്, എയര്‍ഫോഴ്‌സ് എന്നിവയുടെ പൈലറ്റുമാര്‍, ഒക്കെയാണ്. ഇങ്ങനെയുള്ള  ഒരുപാട്  ആള്‍ക്കാര്‍ യുദ്ധമുഖത്ത് എന്ന പോലെ ജോലി ചെയ്ത്  ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിച്ചു. അങ്ങനെ ഒരു സുഹൃത്താണ് ഇന്ന് മന്‍ കി ബാത്തില്‍ ആദ്യം പങ്കെടുക്കുന്നത്. യു പിയിലെ ജോണ്‍പുര്‍ നിവാസി ശ്രീ ദിനേശ് ഉപാധ്യായ.
മോദി: ദിനേശ് ജി നമസ്‌കാരം
ദിനേശ് ഉപാദ്ധ്യായ: നമസ്‌കാരം മോദിജി
മോദി: ആദ്യം താങ്കള്‍ ഒന്ന് സ്വയം പരിചയപ്പെടുത്തൂ.
ദിനേശ്: എന്റെ പേര് ദിനേശ് ബാബുനാഥ് ഉപാദ്ധ്യായ. ഞാന്‍ ജോണ്‍പുര്‍ ജില്ലയിലെ ഹസന്‍പുര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്നു സര്‍.
മോദി: ഉത്തര്‍പ്രദേശില്‍ അല്ലേ?
ദിനേശ്: അതേ സര്‍. എനിക്ക് അമ്മയേയും അച്ഛനേയും കൂടാതെ ഭാര്യയും രണ്ടു പെണ്‍മക്കളും ഒരു മകനുമുണ്ട്.
മോദി: താങ്കള്‍ എന്താണ് ചെയ്യുന്നത്?
ദിനേശ്: ഞാന്‍ ഓക്‌സിജന്‍ ടാങ്കര്‍, അതായത് ദ്രവീകൃത ഓക്‌സിഡന്‍ ടാങ്കര്‍ ഓടിക്കുന്നു.
മോദി: മക്കളുടെ പഠനമൊക്കെ?
ദിനേശ്: നന്നായി നടക്കുന്നു സര്‍
മോദി: ഓണ്‍ലൈന്‍ പഠനമാണല്ലോ?
ദിനേശ്: അതേ അതേ. ഇപ്പോള്‍ പെണ്‍മക്കളുടെ സഹായത്താല്‍ ഞാനും ഓണ്‍ലൈനായി പഠിക്കുന്നു. 17 വര്‍ഷത്തോളമായി ഞാന്‍ ഓക്‌സിജന്‍ ടാങ്കര്‍ ഓടിക്കുന്നു.
മോദി: 17 വര്‍ഷമായി ഓക്‌സിജന്‍ ടാങ്കര്‍ ഓടിക്കുന്ന താങ്കള്‍ ഡ്രൈവര്‍ മാത്രമല്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന വ്യക്തി കൂടിയാണ്.
ദിനേശ്: ഞങ്ങളുടെ ജോലി ആ തരത്തിലുള്ളതാണല്ലോ സര്‍. ഇനോക്‌സ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഈ തരത്തില്‍ ഓക്‌സിജന്‍ ഒരു സ്ഥലത്ത് എത്തിക്കുന്നത് ഞങ്ങള്‍ക്ക് അതിയായ സന്തോഷം നല്‍കുന്നു.
മോദി: പക്ഷേ, ഈ കൊറോണയുടെ കാലത്ത് താങ്കളുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ചിരിക്കുകയാണല്ലോ?
ദിനേശ്: അതേ സര്‍.
മോദി: വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുമ്പോള്‍ താങ്കള്‍ എന്താണ് ചിന്തിക്കുന്നത്? അതായത്, മുന്‍പ് ഉണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായ എന്ത് ചിന്തയാണ് താങ്കളുടെ ഉള്ളിലുള്ളത്? ഏറെ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുമല്ലോ അല്ലേ? കുടുംബത്തെ പറ്റിയുള്ള ചിന്തകള്‍, കൊറോണയെ കുറിച്ചുള്ള ആശങ്കകള്‍, ജനങ്ങളുടെ ജീവനെ കുറിച്ചുള്ള ആകുലതകള്‍ ഇതൊക്കെയല്ലേ താങ്കളുടെ മനസ്സിലൂടെ കടന്നുപോകുന്നത്?
ദിനേശ്: അങ്ങനെയല്ല സര്‍. ഈ തരത്തിലുള്ള ചിന്തകള്‍ക്കുപരിയായി ഇത് എന്റെ കര്‍ത്തവ്യമാണ്. ഞാനീ ചെയ്യുന്നതു മൂലം ഒരാള്‍ക്കെങ്കിലും ഓക്‌സിജന്‍ ലഭിച്ച് ജീവന്‍ നിലനിര്‍ത്താനായാല്‍ അത് എനിക്കേറെ അഭിമാനം നല്‍കുന്ന നിമിഷമാണ്.
മോദി: താങ്കളുടെ ആശയം വളരെ വ്യക്തമാണ്. ഈ സമയത്ത് താങ്കളെ പോലെയുള്ള ഒരു വ്യക്തി ചെയ്യുന്ന ജോലിയുടെ പ്രാധാന്യം ആളുകള്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. ഇത് അവരുടെ കാഴ്ചപ്പാടുകളില്‍ പ്രതിഫലിക്കുന്നുണ്ടോ?
ദിനേശ്: തീര്‍ച്ചയായും സര്‍. മുന്‍പൊക്കെ ട്രാഫ്ക് ജാമുകളില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴാകട്ടെ ഞങ്ങളെ സഹായിക്കുവാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുന്നു. ഞങ്ങളുടെ മനസ്സിലാകട്ടെ, എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തുക എന്നുള്ള ചിന്തയാണ് ഉള്ളത്. ഭക്ഷണം കിട്ടിയാലും ഇല്ലെങ്കിലും മറ്റു തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും അത് വകവെയ്ക്കാതെ ആശുപത്രികളില്‍ എത്തുമ്പോള്‍ അവിടെയുള്ള രോഗികളുടെ ബന്ധുക്കള്‍ രണ്ടു വിരലുകള്‍ കൊണ്ട് 'ഢ' എന്നു കാണിക്കും.
മോദി: അതായത്, 'Victory', വിജയം അല്ലേ?
ദിനേശ്: അതേ സര്‍, തീര്‍ച്ചയായും.
മോദി: വീട്ടിലെത്തിയാല്‍ ഇതൊക്കെ മക്കളോട് പറയാറുണ്ടോ?
ദിനേശ്: അല്ല സര്‍. അവര്‍ എന്റെ ഗ്രാമത്തിലാണ് താമസിക്കുന്നത്. ഞാന്‍ ഇനോക്‌സ് എയര്‍ പ്രോഡക്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. എട്ടോ ഒന്‍പതോ മാസം കൂടുമ്പോഴാണ് വീട്ടിലേക്ക് പോകാന്‍ സാധിക്കുന്നത്.
മോദി: അപ്പോള്‍ മക്കളുമായി ഫോണില്‍ സംസാരിക്കാറുണ്ടോ?
ദിനേശ്: ഉണ്ട് സര്‍. ഇടയ്ക്കിടെ.
മോദി: അച്ഛനെ കുറിച്ച് അവരുടെ മനസ്സില്‍ എന്തൊക്കെ ചിന്തകളാണുള്ളത്?
ദിനേശ്: സര്‍, ജോലി ശ്രദ്ധയോടെ ചെയ്യണം എന്നവര്‍ പറയാറുണ്ട്. മന്‍ഗാവിലും ഞങ്ങളുടെ കമ്പനിയുടെ ഓക്‌സിജന്‍ പ്ലാന്റ് ഉണ്ട്. കമ്പനി ജനങ്ങളെ ഏറെ സഹായിക്കുന്നു.
മോദി: എനിക്ക് വളരെ സന്തോഷമായി ശ്രീ ദിനേശ്. കൊറോണയ്ക്ക് എതിരായ ഈ യുദ്ധത്തില്‍ ഓരോരുത്തരും എങ്ങനെ പങ്കെടുക്കുന്നു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എട്ടോ ഒന്‍പതോ മാസം സ്വന്തം കുട്ടികളെയോ മറ്റു കുടുംബാംഗങ്ങളെയോ കാണാതിരിക്കുക. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന ചിന്തമാത്രം ഉള്ള മനസ്സുമായി കഴിയുക. തീര്‍ച്ചയായും അഭിമാനകരമായ കാര്യമാണിത്. ദിനേശ് ഉപാദ്ധ്യായയെ പോലെ ലക്ഷക്കണക്കിന് ആളുകളാണ് ഈ യുദ്ധത്തില്‍ പങ്കെടുക്കുന്നത്.
ദിനേശ്:  തീര്‍ച്ചയായും സര്‍. നമ്മള്‍ കൊറോണയെ പരാജയപ്പെടുത്തുക തന്നെ ചെയ്യും.
മോദി: അതേ ശ്രീ ദിനേശ്. ഇതുതന്നെയാണ് നമ്മുടെ ലക്ഷ്യവും കരുത്തും. ഒരുപാട് ഒരുപാട് നന്ദി. താങ്കളുടെ മക്കള്‍ക്ക് എന്റെ ആശംസകള്‍.
ദിനേശ്: നന്ദി സര്‍ നന്ദി
മോദി: നന്ദി.
സുഹൃത്തുക്കളേ, ഒരു ടാങ്കര്‍ ഡ്രൈവര്‍ ഓക്‌സിജനുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ ഈശ്വരന്‍ നിയോഗിച്ച ദൂതനായിട്ടാണ് ആളുകള്‍ കാണുന്നത്. എത്രമാത്രം ഉത്തരവാദിത്തമുള്ള ഒരു ജോലിയാണിത്. അതില്‍ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷവും ഏറെയാണ്.
സുഹൃത്തുക്കളേ, വെല്ലുവിളികളുടെ ഈ സമയത്ത് ഓക്‌സിജന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലഭ്യമാക്കുവാന്‍ ഭാരതീയ റെയില്‍വേയും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഓക്‌സിജന്‍ എക്‌സ്പ്രസ്, ഓക്‌സിജന്‍ ടാങ്കറുകളേക്കാള്‍ വേഗത്തിലും കൂടിയ അളവിലും ഓക്‌സിജന്‍ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നു. അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അഭിമാനം പകരുന്ന ഒരു കാര്യമുണ്ട്. ഈ ഓക്‌സിജന്‍ എക്‌സ്പ്രസ്സുകള്‍ ഓടിക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവര്‍ക്കു മാത്രമല്ല, നമ്മുടെ രാജ്യത്തെ ഓരോ വനിതയ്ക്കും ഓരോ ഭാരതീയ പൗരനും അഭിമാനം പകരുന്ന കാര്യമാണിത്. മന്‍ കി ബാത്തില്‍ ലോക്കോ പൈലറ്റായ ശിരിഷ ഗജ്‌നിയോട് നമുക്കിനി സംസാരിക്കാം.
മോദി: ശിരിഷാ ജി നമസ്‌തേ.
ശിരിഷ: നമസ്‌തേ സര്‍, എങ്ങനെയുണ്ട്?
മോദി: ഞാന്‍ സുഖമായിരിക്കുന്നു. താങ്കള്‍ ലോക്കോ പൈലറ്റ് എന്ന നിലയില്‍ ജോലി ചെയ്യുന്നു. മാത്രമല്ല, ഓക്‌സിജന്‍ എക്‌സ്പ്രസ്സ് ഓടിക്കുന്നവരില്‍ ഒരുപാട് വനിതകളുമുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വളരെ ഗൗരവപൂര്‍ണ്ണമായ ഒരു ജോലിയാണ് താങ്കള്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ സമയത്ത് കൊറോണയ്ക്ക് എതിരായ യുദ്ധത്തില്‍ താങ്കളെ പോലുള്ള വനിതകള്‍ രാജ്യത്തിന്റെ കരുത്തായി മാറുകയാണ്. ഞങ്ങള്‍ക്കറിയേണ്ടത് ഇതിനുള്ള പ്രേരണ എവിടെ നിന്നാണ് ലഭിക്കുന്നത്?
ശിരിഷ: സര്‍, എനിക്ക് പ്രേരണ പകരുന്നത് എന്റെ മാതാപിതാക്കളാണ്. എന്റെ അച്ഛന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്. എനിക്ക് രണ്ട് സഹോദരിമാരാണ് ഉള്ളത്. പക്ഷേ, ഞങ്ങളുടെ അച്ഛന്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ജോലി ചെയ്യാനുള്ള പ്രേരണ പകരുന്നു. എന്റെ ഒരു സഹോദരി ബാങ്കുദ്യോഗസ്ഥയാണ്. ഞാന്‍ റെയില്‍വേയിലും
മോദി: കൊള്ളാം ശിരിഷ. സാധാരണ സമയത്തും താങ്കള്‍ റെയില്‍വേയില്‍ ജോലി ചെയ്തിരുന്നു. സാധാരണ ട്രെയിന്‍ ഓടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓക്‌സിജന്‍ കൊണ്ടുപോകുന്ന ട്രെയിനാണ് ഓടിക്കുന്നത്. സാധാരണ ഗുഡ്‌സ് ട്രെയിനില്‍ നിന്നും വ്യത്യസ്തമായി ഓക്‌സിജന്‍ ട്രെയിന്‍ കൈകാര്യം ചെയ്യുന്നത് അല്പം ബുദ്ധിമുട്ടല്ലേ?
ശിരിഷ: എനിക്ക് ഇതില്‍ സന്തോഷമാണുള്ളത്. സുരക്ഷയുടെ കാര്യത്തില്‍, ചോര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം. ഇതിന് റെയില്‍വേയുടെ ഭാഗത്തുനിന്നും എല്ലാ പിന്തുണയും ഞങ്ങള്‍ക്ക് ലഭിക്കുന്നു. 125 കിലോമീറ്റര്‍ ദൂരം ഒന്നര മണിക്കൂറു കൊണ്ടാണ് ഞങ്ങള്‍ ഓടിയെത്തുന്നത്. ഈ ഉത്തരവാദിത്തം ഞാന്‍ സന്തോഷത്തോടെ നിര്‍വ്വഹിക്കുന്നു.
മോദി: വളരെ നല്ല കാര്യം. അഭിനന്ദനങ്ങള്‍. താങ്കളുടെ മാതാപിതാക്കള്‍ക്ക് പ്രണാമം. പ്രത്യേകിച്ചും മൂന്നു പെണ്‍മക്കള്‍ക്കും ഈ തരത്തിലുള്ള ജോലി നിര്‍വ്വഹിക്കാനുള്ള പ്രേരണ നല്‍കുന്നതിന്. നിങ്ങള്‍ മൂന്നു സഹോദരിമാര്‍ക്കും പ്രണാമം. കാരണം, നിങ്ങള്‍ പരിമിതികളെ മറികടന്ന് രാജ്യത്തിന് വേണ്ടി കടമ നിറവേറ്റുന്നു. ഒരുപാട് ഒരുപാട് നന്ദി.
ശിരിഷ: നന്ദി സര്‍. താങ്കളുടെ അനുഗ്രഹം ഞങ്ങള്‍ക്ക് ഉണ്ടാകണം.
മോദി: ഈശ്വരന്റെയും മാതാപിതാക്കളുടെയും അനുഗ്രഹം നിങ്ങള്‍ക്ക് എപ്പോഴുമുണ്ടാകും. നന്ദി.
ശിരിഷ: നന്ദി സര്‍.
സുഹൃത്തുക്കളേ, നമ്മള്‍ ഇപ്പോള്‍ ശ്രീമതി ശിരിഷയുടെ വാക്കുകള്‍ ശ്രദ്ധിച്ചു. അവരുടെ അനുഭവം പ്രചോദനം നല്‍കുന്നു. വാസ്തവത്തില്‍ ഈ പോരാട്ടം വളരെ വലുതാണ്, റെയില്‍വേയെപ്പോലെ തന്നെ, നമ്മുടെ രാജ്യത്തെ വെള്ളം, കര, ആകാശം എന്നീ മൂന്ന് മാര്‍ഗങ്ങളിലൂടെയും ഓക്‌സിജന്‍ എത്തുന്നു. ഒരുവശത്ത്, ഒഴിഞ്ഞ ടാങ്കറുകള്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ വഴി ഓക്‌സിജന്‍ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നു. മറുവശത്ത്, പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ജോലികളും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. അതേസമയം ഓക്‌സിജന്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, ക്രയോജനിക് ടാങ്കറുകള്‍ എന്നിവ വിദേശത്ത് നിന്ന് സ്വദേശത്തേക്ക് കൊണ്ടുവരുന്നു. വ്യോമസേനയും സൈന്യവും ഈ ഉദ്യമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഡി ആര്‍ ഡി ഒ  പോലെയുള്ള സ്ഥാപനങ്ങളും  ഇതുമായി സഹകരിക്കുന്നു.  നമ്മുടെ ശാസ്ത്ര വ്യാവസായിക രംഗങ്ങളിലെ വിദഗ്ധരും സാങ്കേതിക വിദഗ്ധരും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെയെല്ലാം ജോലികളെ കുറിച്ച്  മനസ്സിലാക്കാനുള്ള ആഗ്രഹം എല്ലാവരുടെയും മനസ്സിലുണ്ട്. അതുകൊണ്ടാണ് വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പട്‌നായിക് ജി നമ്മുടെ കൂടെ കൂടെ ചേരുന്നത്.
മോദി: ശ്രീ പട്‌നായക് ജയ്ഹിന്ദ്
ഗ്രൂപ്പ് ക്യാപ്റ്റന്‍: ജയ്ഹിന്ദ് സര്‍ സാര്‍ ഞാന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എ കെ പട്‌നായക് ആണ്. ഹിന്‍ഡന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും സംസാരിക്കുന്നു.
മോദി: കൊറോണയുമായുള്ള യുദ്ധത്തില്‍ പട്‌നായിക് ജി, നിങ്ങള്‍ വളരെയധികം ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നു.  ലോകത്തെല്ലായിടത്തുനിന്നും ടാങ്കറുകള്‍ ഇവിടെ എത്തിക്കുന്നു. ഒരു സൈനികന്‍ എന്ന നിലയില്‍ നിങ്ങള്‍ മറ്റൊരു ജോലി എങ്ങനെ ചെയ്തുവെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരാളെ കൊല്ലാന്‍ നിങ്ങള്‍ ഓടണം.  ഇന്ന് നിങ്ങള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുകയാണ്. ഈ അനുഭവം എങ്ങനെയുണ്ട്?
ഗ്രൂപ്പ് ക്യാപ്റ്റന്‍: സര്‍, ഈ പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് നമ്മുടെ നാട്ടുകാരെ സഹായിക്കാനാകുക, ഇത് ഞങ്ങള്‍ക്ക് വളരെ ഭാഗ്യകരമായ ജോലിയാണ്. സര്‍, ഞങ്ങള്‍ക്ക് ലഭിച്ച ഏതൊരു ദൗത്യവും ഞങ്ങള്‍ വളരെ നല്ല നിലയിലാണ് ചെയ്യുന്നത്.ഞങ്ങളുടെ പരിശീലനവും അനുബന്ധ സേവനങ്ങളും  വച്ച്  ഞങ്ങള്‍ എല്ലാവരെയും സഹായിക്കുന്നു. തൊഴില്‍ സംതൃപ്തി ആണ് ഏറ്റവും വലിയ കാര്യം  സര്‍,  അത് വളരെ ഉയര്‍ന്ന തലത്തിലാണ്, അതിനാലാണ് ഞങ്ങള്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം നടത്തുന്നത്.
മോദി: ക്യാപ്റ്റന്‍ താങ്കള്‍ക്ക് ഈ ദിവസങ്ങളില്‍ നടത്തേണ്ടിയിരുന്ന പ്രയത്‌നങ്ങള്‍ അതും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യേണ്ടിവന്നു. ഈ ദിവസങ്ങള്‍ താങ്കള്‍ക്ക് എങ്ങനെ ഉണ്ടായിരുന്നു?
ഗ്രൂപ്പ് ക്യാപ്റ്റന്‍: കഴിഞ്ഞ ഒരുമാസമായി, ഞങ്ങള്‍ ആഭ്യന്തരവും അന്തര്‍ദേശീയവുമായ വിമാനത്താവളങ്ങളില്‍ നിന്നും തുടര്‍ച്ചയായി ഓക്‌സിജന്‍ ടാങ്കറുകള്‍, ദ്രവീകൃത ഓക്‌സിജന്‍ കണ്ടെയ്‌നറുകള്‍ എന്നിവ കൊണ്ടുപോവുകയായിരുന്നു. ഏകദേശം 1600 ലധികം പറക്കലുകള്‍ വ്യോമസേന നടത്തി, ഞങ്ങള്‍ 3000 ലധികം മണിക്കൂറുകള്‍ പറന്നു. 160 ഓളം അന്താരാഷ്ട്ര ദൗത്യങ്ങള്‍ നടത്തി. രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ആഭ്യന്തരമായി ഉപയോഗിക്കുന്ന എല്ലായിടത്തുനിന്നും ഓക്‌സിജന്‍ ടാങ്കറുകള്‍ എടുക്കുകയാണെങ്കില്‍, രണ്ട് മുതല്‍ മൂന്നു മണിക്കൂറിനുള്ളില്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ കഴിയും. അന്താരാഷ്ട്ര ദൗത്യത്തിലും, 24 മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും മുഴുവന്‍ ടാങ്കറുകള്‍ കൊണ്ടുവരുന്നതിലും രാജ്യത്തെ അതിവേഗം സഹായിക്കുന്നതിലും വ്യാപൃതരാണ് സര്‍.
മോദി: ക്യാപ്റ്റന്‍ നിങ്ങള്‍ക്ക് അന്തര്‍ദേശീയതലത്തില്‍ എവിടെയൊക്കെ പോകേണ്ടി വന്നു?
ഗ്രൂപ്പ് ക്യാപ്റ്റന്‍: സര്‍, ഹ്രസ്വ അറിയിപ്പില്‍ ഞങ്ങള്‍ക്ക് സിംഗപ്പൂര്‍, ദുബായ്, ബെല്‍ജിയം ജര്‍മ്മനി, യു.കെ തുടങ്ങിയ ഇടങ്ങളിലേക്ക് ഇന്ത്യന്‍ വ്യോമസേനയുടെ വിവിധ വിമാനങ്ങളില്‍    പോകേണ്ടി വന്നു സര്‍. ഐ എല്‍ 76, സി 17 തുടങ്ങിയ വിമാനങ്ങള്‍. ഞങ്ങളുടെ ചിട്ടയായ പരിശീലനവും അച്ചടക്കവും കാരണം  സമയബന്ധിതമായി ഇവയെല്ലാം ചെയ്യാനായി സര്‍!
മോദി: നോക്കൂ, ഈ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നമ്മുടെ എല്ലാ സൈനികരും ഏര്‍പ്പെട്ടിരിക്കുന്നതില്‍ രാജ്യം അഭിമാനിക്കുന്നു. അതും ജലം, കര, ആകാശം, എന്നിവിടങ്ങളിലായി. ക്യാപ്റ്റന്‍ നിങ്ങളും വളരെ വലിയ ഉത്തരവാദിത്തമാണ് വഹിച്ചിട്ടുള്ളത്.  അതിനാല്‍ ഞാന്‍ നിങ്ങളെയും അഭിനന്ദിക്കുന്നു.
ഗ്രൂപ്പ് ക്യാപ്റ്റന്‍: സര്‍, ഞങ്ങള്‍ ഞങ്ങളുടെ ഏറ്റവും മികച്ച ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എന്റെ മകളും എന്നോടൊപ്പം ഉണ്ട്, സര്‍, അദിതി.
മോദി: വളരെ സന്തോഷം
അദിതി: നമസ്‌കാരം മോദിജീ
മോദി: നമസ്‌കാരം മോളെ നമസ്‌കാരം. അദിതി എത്ര വയസ്സായി?
അദിതി: എനിക്ക് 12 വയസ്സായി ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു.
മോദി: അപ്പോള്‍ ഈ ഡാഡി യൂണിഫോമില്‍ പുറത്തിറങ്ങുന്നു.
അദിതി: അതെ, എനിക്ക് അതില്‍ അഭിമാനം തോന്നുന്നു.  ഇത്തരമൊരു സുപ്രധാന ജോലി അദ്ദേഹം ചെയ്യുന്നുവെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. കൊറോണയാല്‍ വേദന അനുഭവിക്കുന്ന ആളുകളെ വളരെയധികം സഹായിക്കുകയും നിരവധി രാജ്യങ്ങളില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍  കൊണ്ടു വരികയും ചെയ്യുന്നു കണ്ടെയ്‌നറുകളും കൊണ്ടുവരുന്നു.
മോദി: പക്ഷേ മകള്‍ക്ക് അച്ഛനെ ഒരുപാട് മിസ്സ് ചെയ്യും , അല്ലേ?
അദിതി: അതെ, ഞാന്‍ അദ്ദേഹത്തെ വളരെയധികം മിസ്സ് ചെയ്യും. ഈയിടെയായി വീട്ടിലും അധികം ഉണ്ടാവാറില്ല കാരണം ഇത്രയധികം ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ പോകേണ്ടതുണ്ട് കൂടാതെ കണ്ടെയ്‌നറുകളും ടാങ്കറുകളും അതിന്റെ ഉല്പാദനശാല വരെ  എത്തിക്കണം. എന്നാലല്ലേ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കു.
മോദി: ഓ അപ്പോള്‍ മോളെ ഓക്‌സിജന്‍ കാരണം ആള്‍ക്കാരുടെ ജീവന്‍ രക്ഷിക്കാനുള്ള ഈ ജോലിയെക്കുറിച്ച് ഇപ്പോ എല്ലാ വീടുകളുടെയും ആള്‍ക്കാര്‍ അറിഞ്ഞു തുടങ്ങി
അദിതി: അതെ
മോദി: അദിതിയുടെ അച്ഛന്‍ എല്ലാവര്‍ക്കും ഓക്‌സിജന്‍ കൊടുക്കുന്ന സേവനം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് സുഹൃത്തുക്കള്‍ അറിയുമ്പോള്‍ വളരെയധികം ആദരവ് ലഭിക്കുന്നുണ്ടാകും അല്ലേ?
അദിതി: അതെ എന്റെ എല്ലാ ഫ്രണ്ട്‌സും പറയാറുണ്ട് നിന്റെ അച്ഛന്‍ എത്ര വലിയ കാര്യമാണ് ചെയ്യുന്നത് അവര്‍ക്കെല്ലാം അഭിമാനം തോന്നുന്നുണ്ട് അത് കാണുമ്പോള്‍ എനിക്കും അഭിമാനം തോന്നുന്നു മാത്രമല്ല എന്റെ കുടുംബം മുഴുവന്‍, എന്റെ മുത്തശ്ശനും മുത്തശ്ശിയും അമ്മൂമ്മയും എല്ലാവരും അച്ഛനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. എന്റെ അമ്മ  ഡോക്ടറാണ്. അമ്മയും രാവും പകലുമില്ലാതെ ജോലി ചെയ്യുന്നു മുഴുവന്‍ സേനയും എന്റെ അച്ഛന്റെ സ്‌ക്വാഡിലെ സൈനികരും എല്ലാവരും വളരെയധികം ജോലി ചെയ്യുന്നു. എനിക്ക് വിശ്വാസമുണ്ട്, എല്ലാവരുടെയും പ്രയത്‌നംകൊണ്ട് ഒരുദിവസം കൊറോണയുടെ യുദ്ധം നമ്മള്‍ തീര്‍ച്ചയായും ജയിക്കും
മോദി: പെണ്‍കുട്ടികള്‍ സംസാരിക്കുമ്പോള്‍ അവരുടെ വാക്കുകളില്‍ സരസ്വതി വിളയാടുന്നു എന്നാണ് പറയാറുള്ളത്. ഇങ്ങനെ അദിതി പറയുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഈശ്വരന്റെ വാക്കുകള്‍ തന്നെയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ പഠനം അല്ലെ നടക്കുന്നത് ?
അദിതി: അതെ ഇപ്പോള്‍ എവിടെയും ഓണ്‍ലൈന്‍ ക്ലാസ്സ് ആണ് നടക്കുന്നത്. അത് മാത്രമല്ല, ഞങ്ങള്‍ വീട്ടില്‍ എല്ലാ മുന്‍കരുതലുകളും എടുക്കുന്നു. പുറത്തേക്കെങ്ങാനും പോകേണ്ടി വന്നാല്‍ ഡബിള്‍ മാസ്‌ക് ധരിച്ച് എല്ലാ  കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നു.
മോദി: ശരി മോളെ നിന്റെ വിനോദങ്ങള്‍ എന്തൊക്കെയാണ്? എന്തെല്ലാമാണ് നിനക്ക് ഇഷ്ടം?
അദിതി: ഞാന്‍ നീന്തലിലും ബാസ്‌കറ്റ്‌ബോളിലും തല്പരയാണ്. അതാണ് എന്റെ ഹോബി. എന്നാല്‍ ഇപ്പോഴത് കുറച്ചുസമയത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഈ ലോക്ക്ഡൗണിന്റെ സമയത്ത് എനിക്ക് ബേക്കിംഗിലും പാചകത്തിലുമാണ് കൂടുതല്‍ അഭിരുചി. എന്നിട്ട് അച്ഛന്‍ എല്ലാ ജോലിയും കഴിഞ്ഞ് വരുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന് കുക്കിസും കേക്കും ഉണ്ടാക്കി കൊടുക്കുന്നു.
മോദി: വളരെ നല്ലത്. ശരി മോളെ, വളരെക്കാലത്തിനുശേഷം പപ്പയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചു. ക്യാപ്റ്റന്‍, ഞാന്‍ നിങ്ങളെ വളരെയധികം അഭിനന്ദിക്കുന്നു. ഞാന്‍ പറയുമ്പോള്‍, നിങ്ങളോട് മാത്രമല്ല നമ്മുടെ എല്ലാ സേനകളോടും കര-നാവിക-വ്യോമസേന എല്ലാവരേയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഒരുപാട് നന്ദി ഗ്രൂപ്പ് ക്യാപ്റ്റന്‍ പട്‌നായക്.
ഗ്രൂപ്പ് ക്യാപ്റ്റന്‍:  നന്ദി സാര്‍
സുഹൃത്തുക്കളേ, ഈ ജവാന്‍മാര്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന് രാജ്യം അവരെ അഭിവാദ്യം ചെയ്യുന്നു. അതുപോലെ, ദശലക്ഷക്കണക്കിന് ആളുകള്‍ രാവും പകലും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. അവര്‍ ചെയ്യുന്ന ജോലി അവരുടെ പതിവ് ജോലിയുടെ ഭാഗമല്ല.100 വര്‍ഷത്തിനു ശേഷമാണ് ഇത്തരമൊരു ദുരന്തം ലോകത്തെ ബാധിച്ചത്. ഒരു നൂറ്റാണ്ടിനുശേഷം, ഇത്രയും വലിയ പ്രതിസന്ധി. അതിനാല്‍ ആര്‍ക്കും ഇതില്‍ അനുഭവജ്ഞാനം ഉണ്ടായിരുന്നില്ല. ഈ സേവനത്തിന് പിന്നില്‍ ആത്മാര്‍ത്ഥതയും നിശ്ചയദാര്‍ഢ്യവുമാണ്. ഇതിനാലാണ് മുമ്പൊരിക്കലും ഏറ്റെടുക്കാത്ത ദൗത്യങ്ങള്‍ നമ്മള്‍ പൂര്‍ത്തീകരിച്ചത്. നിങ്ങള്‍ക്ക് അറിയാമായിരിക്കും, സാധാരണ ദിവസങ്ങളില്‍ ഇവിടെ 900 മെട്രിക് ടണ്‍, ദ്രാവക മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിച്ചിരുന്നു. ഇപ്പോള്‍ ഇത് പ്രതിദിനം 10 മടങ്ങ് കൂടുതല്‍ വര്‍ദ്ധിച്ച് 9500 ടണ്‍ ഉത്പാദിപ്പിക്കുന്നു. നമ്മുടെ പോരാളികള്‍ ഈ ഓക്‌സിജനെ രാജ്യത്തിന്റെ വിദൂര കോണുകളിലേക്ക് എത്തിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഓക്‌സിജന്‍ എത്തിക്കാന്‍ രാജ്യത്ത് വളരെയധികം ശ്രമങ്ങള്‍ നടക്കുന്നു, എത്രയോ ആള്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഒരു പൗരനെന്ന നിലയില്‍ ഈ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഒരു കൂട്ടായ്മയുടെ ഭാഗമെന്ന നിലയില്‍ ഓരോരുത്തരും അവരുടെ കടമ പൂര്‍ത്തീകരിക്കുന്നു. ബാംഗ്ലൂരിലുള്ള ശ്രീമതി ഊര്‍മ്മിള, ലാബ് ടെക്‌നീഷ്യനായ അവരുടെ ഭര്‍ത്താവ് കടുത്ത വെല്ലുവിളികള്‍ക്കിടയില്‍ ലാബിലെ ജോലി തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നു എന്നറിയിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ കൊറോണയുടെ തുടക്കത്തില്‍ രാജ്യത്ത് ഒരു ടെസ്റ്റിംഗ് ലാബ് ആണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രണ്ടായിരത്തിലധികം ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടക്കത്തില്‍ ഒരു ദിവസം 100 ടെസ്റ്റുകള്‍ വരെയാണ് നടന്നിരുന്നത്, എന്നാല്‍ ഇപ്പോള്‍ 20 ലക്ഷത്തിലധികം ടെസ്റ്റുകള്‍ നടക്കുന്നു. രാജ്യത്ത് ഇതുവരെ 33 കോടിയിലധികം സാമ്പിളുകള്‍ പരിശോധിച്ചു. ഈ വലിയ ജോലി  ഈ സുഹൃത്തുക്കളിലൂടെ മാത്രമാണ് സാധ്യമായത്. ധാരാളം മുന്‍നിര പ്രവര്‍ത്തകര്‍ സാമ്പിള്‍ കളക്ഷന്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. രോഗബാധിതരായ രോഗികള്‍ക്കിടയില്‍ പോയി അവരുടെ സാമ്പിള്‍ എടുക്കുക എന്നത് വളരെ വലിയ സേവനമാണ്. സ്വയം പരിരക്ഷിക്കാന്‍, ഇവര്‍ക്ക്  ശക്തമായ ചൂടില്‍ പോലും പി പി ഇ കിറ്റുകള്‍ തുടര്‍ച്ചയായി ധരിക്കേണ്ടതായി വരുന്നു. ഇതിനുശേഷം സാംപിളുകള്‍ ലാബില്‍ എത്തിക്കുന്നു. നിങ്ങളുടെ നിര്‍ദ്ദേശങ്ങളും ചോദ്യങ്ങളും വായിച്ചുകൊണ്ടിരുന്നപ്പോള്‍, ലാബ്‌െടക്‌നീഷ്യന്മാരെ കുറിച്ചും പരാമര്‍ശിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അവരുടെ അനുഭവങ്ങളില്‍ നിന്നും നമുക്ക് ധാരാളം കാര്യങ്ങള്‍ അറിയാനാകും. അതിനാല്‍ ഡല്‍ഹിയില്‍ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ശ്രീ പ്രകാശ് കാണ്ട്പാലുമായി നമുക്ക് സംസാരിക്കാം.
മോദി: പ്രകാശ് ജി നമസ്‌കാരം
പ്രകാശ്: നമസ്‌കാരം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജി
മോദി: ശ്രീ പ്രകാശ്, മന്‍ കി ബാത്തിന്റെ ശ്രോതാക്കളോട് ആദ്യം നിങ്ങളെക്കുറിച്ച്  പറയുക. എത്ര നാളായി നിങ്ങള്‍ ഇത് ചെയ്യുന്നു, കൊറോണയുടെ സമയത്ത് നിങ്ങളുടെ അനുഭവം എന്തായിരുന്നു? കാരണം രാജ്യത്തെ ജനങ്ങള്‍ ടെലിവിഷനില്‍ താങ്കളെ ഈ രീതിയില്‍ കാണുന്നില്ല അല്ലെങ്കില്‍ പത്രത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല. എപ്പോഴും ഒരു മുനിയെപ്പോലെ ലാബില്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ നിങ്ങള്‍ പറയുമ്പോള്‍, രാജ്യത്ത്  ഈ ജോലി എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കും?
പ്രകാശ്: ഡല്‍ഹി സര്‍ക്കാരിന്റെ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബിലിയറി സയന്‍സസ് എന്ന ആശുപത്രിയില്‍ കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ ഒരു ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. ആരോഗ്യമേഖലയിലുള്ള എന്റെ അനുഭവം 22 വര്‍ഷമാണ്. ഐ എല്‍ ബി എസിന് മുമ്പുതന്നെ, അപ്പോളോ ഹോസ്പിറ്റല്‍, രാജീവ് ഗാന്ധി കാന്‍സര്‍, ഹോസ്പിറ്റല്‍, റോട്ടറി, ദില്ലിയിലെ ബ്ലഡ് ബാങ്ക് തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 2020 ഏപ്രില്‍ ഒന്നു മുതല്‍ ഐ എല്‍ ബി എസിന്റെ വൈറോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ കോവിഡ് ടെസ്റ്റിംഗ് ലാബില്‍ പ്രവര്‍ത്തിക്കുന്നു. കോവിഡ് പകര്‍ച്ചവ്യാധിയില്‍, ആരോഗ്യസംബന്ധിയായ എല്ലാ സ്ഥാപനങ്ങളിലും വളരെയധികം സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് നിസംശയം പറയാം.  എന്നാല്‍, രാജ്യത്തെ മനുഷ്യസമൂഹം നമ്മില്‍ നിന്ന് കൂടുതല്‍ സഹകരണവും സാമ്പത്തിക പിന്തുണയും കൂടുതല്‍ സേവനവും പ്രതീക്ഷിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് ഈ പോരാട്ടത്തിന്റെ ആവശ്യകത ഞാന്‍ വ്യക്തിപരമായി തിരിച്ചറിയുന്നത്. സര്‍, രാജ്യം,  മനുഷ്യത്വം, സമൂഹം എല്ലാം നാമ്മളില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്വം, കഴിവ് ഒക്കെ പ്രതീക്ഷിക്കുകയും പ്രത്യാശിക്കുകയും ചെയ്യുമ്പോള്‍, അതിന് അനുസൃതമായി നമുക്ക് പോകാന്‍ കഴിയുമ്പോള്‍,  ഒരു തുള്ളി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു അവസരമായി ഞാന്‍ കരുതുന്നു. അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ അഭിമാനം തോന്നുന്നു. ചില സമയങ്ങളില്‍ ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ആശങ്ക ഉണ്ടാവുമ്പോഴും അവര്‍  ഭയപ്പെടുമ്പോഴോ ഞാന്‍ ഓര്‍ക്കുന്നത് കുടുംബത്തില്‍ നിന്ന് അകലെ അതിര്‍ത്തികളില്‍ വിചിത്രവും അസാധാരണവുമായ സാഹചര്യങ്ങളില്‍ എല്ലായ്‌പ്പോഴും രാജ്യത്തെ സംരക്ഷിക്കുന്ന നമ്മുടെ രാജ്യത്തെ സൈനികരെ കുറിച്ചാണ്. അവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, നമ്മുടെ ജോലി വളരെ ചെറുതാണ് അതിനാല്‍ എന്റെ കുടുംബവും  ഇക്കാര്യം മനസിലാക്കുന്നു, ഒരുതരത്തില്‍ അവരും എന്നോട് സഹകരിക്കുന്നു. മാത്രമല്ല ഈ ദുരന്തത്തില്‍ എല്ലാ കാര്യത്തിലും അവര്‍ തുല്യമായി സഹകരിക്കുകയും ചെയ്യുന്നു.
മോദി: ശ്രീ പ്രകാശ്, ഒരുവശത്ത്, എല്ലാവരോടും അകലം പാലിക്കാനും കൊറോണയില്‍ മറ്റുള്ളവരുമായി അകലം പാലിക്കാനും സര്‍ക്കാര്‍ പറയുന്നു.  എന്നാല്‍ നിങ്ങള്‍ കൊറോണ വൈറസിന്റെ ഇടയിലാണ് ജീവിക്കുന്നത്. അതിന്റെ അടുത്തേക്ക് പോകേണ്ടി വരുന്നു. അതിനാല്‍ ഇത് ഒരു ജീവന്‍ അപകടപ്പെടുത്തുന്ന കാര്യമാണ്. കുടുംബം വിഷമിക്കുന്നത് വളരെ സ്വാഭാവികമാണ്. എന്നാല്‍ ലാബ് ടെക്‌നീഷ്യന്റെ ജോലിയില്‍ ഇത് സാധാരണമാണ്. ഈയൊരു പകര്‍ച്ചവ്യാധി സാഹചര്യത്തില്‍ മറ്റൊന്നുണ്ട്, നിങ്ങളുടെ ജോലി സമയം വളരെയധികം വര്‍ദ്ധിച്ചിരിക്കണം. രാത്രിയോളം ലാബില്‍ തുടരേണ്ടി വരുന്നുണ്ടാകും. നിങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി  നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ ഇല്ലേ?
പ്രകാശ്: തീര്‍ച്ചയായും ഉണ്ട് സാര്‍. നമ്മുടെ ഐ എല്‍ പി എസ് ലാബ്, ഡബ്ലിയു എച്ച് ഒ യുടെ അംഗീകാരം ലഭിച്ചതാണ്. അതിനാല്‍ എല്ലാ പ്രോട്ടോക്കോളുകളും അന്താരാഷ്ട്ര നിലവാരമുള്ളതാണ്. ഞങ്ങളുടെ വസ്ത്രം ത്രിതലമാണ്, അത് ധരിച്ചാണ് ഞങ്ങള്‍  ഞങ്ങള്‍ ലാബിലേക്ക് പോകുന്നത്. അവയെ ലേബല്‍ ചെയ്യുന്നതിനും പരിശോധിക്കുന്നതിനും ഒരു സമ്പൂര്‍ണ്ണ പ്രോട്ടോക്കോള്‍ ഉണ്ട്. അതിനാല്‍ സര്‍, എന്റെ കുടുംബവും എന്റെ പരിചയക്കാരും   രോഗത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു എന്നത് ദൈവാനുഗ്രഹം കൂടിയാണ്. അതില്‍ ഒരുകാര്യമുണ്ട്, നിങ്ങള്‍ ശ്രദ്ധാലുവായിരിക്കുകയും സംയമനം പാലിക്കുകയും ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഇതില്‍  നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാം.
മോദി: പ്രകാശ് ജി, നിങ്ങളെപ്പോലുള്ള ആയിരക്കണക്കിന് ആളുകള്‍ കഴിഞ്ഞ ഒരുവര്‍ഷമായി ലാബില്‍ ഇരുന്നു വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്നു. വളരെയധികം ആളുകളെ രക്ഷിക്കാന്‍ പ്രയത്‌നിക്കുന്നു. എന്നാല്‍ ഇന്നാണ് രാജ്യം നിങ്ങളെ അറിയുന്നത്. അപ്പോള്‍ പ്രകാശ് ജി, നിങ്ങളിലൂടെ നിങ്ങളുടെ വിഭാഗത്തിലെ എല്ലാ കൂട്ടാളികള്‍ക്കും ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. ദേശവാസികള്‍ക്കുവേണ്ടിയും ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ ആരോഗ്യത്തോടെ തുടരുക, നിങ്ങളുടെ കുടുംബം ആരോഗ്യത്തോടെ ഇരിക്കട്ടെ.  എന്റെ എല്ലാ വിധ ഭാവുകങ്ങളും
പ്രകാശ്: നന്ദി പ്രധാനമന്ത്രി ജി. എനിക്ക് ഈ അവസരം നല്‍കിയതിന് ഞാന്‍ താങ്കളോട് വളരെ നന്ദിയുള്ളവനാണ്
മോദി: നന്ദി ശ്രീ പ്രകാശ്.
സുഹൃത്തുക്കളേ, ഞാന്‍ ശ്രീ പ്രകാശുമായി സംസാരിച്ചു.അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ആയിരക്കണക്കിന് ലാബ് ടെക്‌നീഷ്യന്‍മാര്‍ രാജ്യത്തെ സേവിക്കുന്നതിന്റെ സുഗന്ധം നമ്മിലേക്ക് എത്തിച്ചേരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇതുപോലെ സേവനം ചെയ്യുന്നു. ഇവരിലൂടെ നാമെല്ലാവരും നമ്മുടെ ഉത്തരവാദിത്തവും തിരിച്ചറിയുന്നു. ശ്രീ പ്രകാശിനെ പോലുള്ള നമ്മുടെ പൗരന്മാര്‍ എത്രത്തോളം കഠിനാധ്വാനവും അര്‍പ്പണബോധവും പുലര്‍ത്തുന്നോ ആ ആത്മാര്‍ത്ഥമായുള്ള അവരുടെ സഹകരണം കൊറോണയെ പരാജയപ്പെടുത്തുന്നതില്‍ നമ്മെ വളരെയധികം സഹായിക്കും
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഇതുവരെ നമ്മള്‍ കൊറോണ പോരാളികളെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ അവരുടെ സമര്‍പ്പണ ബോധവും കഠിനാധ്വാനവും നമ്മള്‍ കണ്ടു. എന്നാല്‍ ഈ പോരാട്ടത്തില്‍, രാജ്യത്തിന്റെ പല പ്രദേശങ്ങളിലെയും നിരവധി പോരാളികള്‍ ഒരു വലിയ പങ്ക് വഹിക്കുന്നു. നമ്മുടെ രാജ്യത്ത്  ഇത്രയും വലിയ പ്രതിസന്ധിയുണ്ടായി.  രാജ്യത്തെ എല്ലാ  മേഖലകളിലും അതിന്റെ സ്വാധീനം ഉണ്ടായി. ഈ ആക്രമണത്തില്‍ നിന്ന് കാര്‍ഷിക മേഖല ഒരു പരിധി വരെ സ്വയം സംരക്ഷിച്ചു. സുരക്ഷിതമായി സൂക്ഷിക്കുക മാത്രമല്ല, അതിലും വലുതായി പുരോഗമിക്കുകയും ചെയ്യുന്നു.  ഈ പകര്‍ച്ചവ്യാധിയില്‍ പോലും നമ്മുടെ കൃഷിക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? കൃഷിക്കാര്‍ റെക്കോര്‍ഡ് ഉല്‍പ്പാദനം നടത്തി. ഇത്തവണ റെക്കോര്‍ഡ് വിളകളാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണ പലയിടത്തും കടുക് കര്‍ഷകര്‍ക്ക് എം എസ് പിയെക്കാള്‍ കൂടുതല്‍ വില ലഭിച്ചു. റെക്കോര്‍ഡ് ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ കൂടെയാണ് നമ്മുടെ രാജ്യത്തിന് ഓരോ പൗരനും പിന്തുണ നല്‍കാന്‍ കഴിയുന്നത്. ഇന്ന് ഈ വിഷമഘട്ടത്തില്‍ 80 കോടി ദരിദ്രര്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നു. കാരണം പാവപ്പെട്ടവന്റെ വീട്ടില്‍ അടുപ്പ് കത്താത്ത ഒരു ദിവസം പോലും ഉണ്ടാകരുത്.
എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഇന്ന്, മെയ് 30 ന് മന്‍ കി ബാത്തില്‍  സംസാരിക്കുമ്പോള്‍  യാദൃശ്ചികമായി ഇത് സര്‍ക്കാറിന്റെ ഏഴു വര്‍ഷം പൂര്‍ത്തിയായ സമയം കൂടിയാണ്. ഈ വര്‍ഷങ്ങളിലെല്ലാം എല്ലാവരുടേയും ഒപ്പം എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം എന്ന മന്ത്രം രാജ്യം പിന്തുടരുന്നു. രാജ്യസേവനത്തില്‍ ഓരോ നിമിഷവും നാമെല്ലാവരും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി സഹപ്രവര്‍ത്തകര്‍ എനിക്ക് കത്തയച്ചിട്ടുണ്ട്. ഒപ്പം ഏഴു വര്‍ഷത്തെ ഞങ്ങളുടെ ഈ പൊതു യാത്രയെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
സുഹൃത്തുക്കളെ, ഈ ഏഴു വര്‍ഷങ്ങളില്‍ നേടിയതെന്തും അത് രാജ്യത്തിന്റേതാണ്, ദേശവാസികളുടെതാണ്. ഈ വര്‍ഷങ്ങളില്‍ ദേശീയ അഭിമാനത്തിന്റെ നിരവധി നിമിഷങ്ങള്‍ നമ്മള്‍ ഒരുമിച്ച് അനുഭവിച്ചിട്ടുണ്ട്. ഇന്ത്യ പ്രവര്‍ത്തിക്കുന്നത് മറ്റ് രാജ്യങ്ങളുടെ ഇംഗിതമനുസരിച്ചോ അവരുടെ സമ്മര്‍ദ്ദത്തിലോ അല്ല എന്ന് കാണുമ്പോള്‍, അഭിമാനം തോന്നുന്നു. നമുക്കെതിരെ ഗൂഢാലോചന നടത്തിയവര്‍ക്ക് ഇന്ത്യ ഇപ്പോള്‍ ഉചിതമായ മറുപടി നല്‍കുന്നുവെന്ന് കാണുമ്പോള്‍, നമ്മുടെ ആത്മവിശ്വാസം കൂടുതല്‍ വളരുന്നു. നമ്മുടെ സേനയുടെ ശക്തി വര്‍ദ്ധിക്കുമ്പോള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യ വിട്ടുവീഴ്ച ചെയ്യാത്തപ്പോള്‍, അതെ നമ്മള്‍ ശരിയായ പാതയിലാണെന്ന് തോന്നുന്നു.
സുഹൃത്തുക്കളെ, രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും നിരവധി ദേശവാസികളുടെ സന്ദേശങ്ങള്‍ എനിക്ക് ലഭിക്കുന്നു. 70 വര്‍ഷത്തിനുശേഷം ആദ്യമായി ഗ്രാമത്തില്‍ വൈദ്യുതി എത്തിച്ചേര്‍ന്നതിന് എത്രപേര്‍ രാജ്യത്തിന് നന്ദി പറയുന്നു. അവരുടെ ആണ്‍മക്കളും  പെണ്‍മക്കളും വെളിച്ചത്തിലും ഫാനിന്റെ ചോട്ടിലും ഇരുന്നു പഠിക്കുന്നു. ഞങ്ങളുടെ ഗ്രാമവും ഒരു റോഡുമായി നഗരത്തില്‍ ചേര്‍ന്നുവെന്ന് എത്രപേര്‍ പറയുന്നു. റോഡ് നിര്‍മ്മിച്ചതിനുശേഷം ആദ്യമായി, അവരും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ചേര്‍ന്നുവെന്ന് ഒരു ഗോത്ര പ്രദേശത്തെ ചില സഹപ്രവര്‍ത്തകര്‍ എനിക്ക് ഒരു സന്ദേശം അയച്ചതായി ഞാന്‍ ഓര്‍ക്കുന്നു. അതുപോലെ, ആരെങ്കിലും ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നുവെങ്കില്‍, വ്യത്യസ്ത പദ്ധതികളുടെ  സഹായത്തോടെ ആരെങ്കിലും ഒരു പുതിയ ജോലി ആരംഭിക്കുമ്പോള്‍, ആ സന്തോഷത്തിലും എന്നെ ക്ഷണിക്കുന്നു. പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴില്‍ വീട് സ്വീകരിച്ച ശേഷം, വീടിന്റെ പ്രവേശന ചടങ്ങ്  സംഘടിപ്പിക്കുന്നതിന് രാജ്യത്തെ ജനങ്ങളില്‍ നിന്ന് എനിക്ക് എത്ര ക്ഷണങ്ങള്‍ ലഭിക്കുന്നു. ഈ ഏഴ് വര്‍ഷങ്ങളില്‍ അത്തരം ദശലക്ഷക്കണക്കിന് സന്തോഷ അവസരങ്ങളില്‍ ഞാന്‍ പങ്കാളിയായി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഗ്രാമത്തില്‍ നിന്നുള്ള ഒരു കുടുംബം വാട്ടര്‍ ലൈഫ് മിഷനു കീഴില്‍ വീട്ടില്‍ സ്ഥാപിച്ച വാട്ടര്‍ ടാപ്പിന്റെ ഫോട്ടോ എനിക്ക് അയച്ചു. അവര് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍ തന്നെ ഗ്രാമത്തിന്റെ ജീവന്‍ ധാര എന്നാണ് അങ്ങനെ എത്ര കുടുംബങ്ങളാണ്. സ്വാതന്ത്ര്യാനന്തരം ഏഴു പതിറ്റാണ്ടിനിടയില്‍ നമ്മുടെ രാജ്യത്തെ നാലര കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് മാത്രമേ ജലബന്ധമുണ്ടായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ 21 മാസത്തിനുള്ളില്‍ മാത്രം 4:30 കോടി വീടുകള്‍ക്ക് ശുദ്ധമായ ജല കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 15 മാസം കൊറോണ കാലഘട്ടത്തില്‍ നിന്നുള്ളതാണ്. സമാനമായ ഒരു വിശ്വാസം രാജ്യത്തെ ആയുഷ്മാന്‍ യോജനയില്‍ നിന്നും വന്നു. സൗജന്യ ചികിത്സയില്‍ നിന്ന് സുഖം പ്രാപിച്ച് ഒരു ദരിദ്രന്‍ വീട്ടിലെത്തുമ്പോള്‍, തനിക്ക് ഒരു പുതിയ ജീവിതം ലഭിച്ചുവെന്ന് അയാള്‍ക്ക് തോന്നുന്നു. രാജ്യം തന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. കോടിക്കണക്കിന് അമ്മമാരുടെ അനുഗ്രഹത്താല്‍, നമ്മുടെ രാജ്യം ശക്തിയോടെ വികസനത്തിലേക്ക് നീങ്ങുന്നു.
സുഹൃത്തുക്കളെ, ഈ ഏഴു വര്‍ഷത്തിനുള്ളില്‍, ഡിജിറ്റല്‍ ഇടപാടുകളില്‍ ലോകത്തെ ഒരു പുതിയ ദിശ കാണിക്കാന്‍ ഇന്ത്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന്, എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും വളരെ എളുപ്പത്തില്‍  ഡിജിറ്റല്‍ പെയ്‌മെന്റ് നടത്താന്‍ കഴിയും. കൊറോണ  ദിവസങ്ങളില്‍ ഇത് വളരെ ഉപയോഗമായിരുന്നു. ഇന്ന്, ശുചിത്വത്തോടുള്ള നാട്ടുകാരുടെ ഗൗരവവും ജാഗ്രതയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഏഴു വര്‍ഷത്തിനുള്ളില്‍, രാജ്യത്തിന്റെ പല പഴയ തര്‍ക്കങ്ങളും പൂര്‍ണ്ണ സമാധാനത്തോടെയും ഐക്യത്തോടെയും പരിഹരിച്ചു. വടക്കു കിഴക്കന്‍ മേഖല മുതല്‍ കശ്മീര്‍ വരെ സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ ആത്മവിശ്വാസം ഉണര്‍ന്നു.
സുഹൃത്തുക്കളേ, പതിറ്റാണ്ടുകളില്‍ പോലും ചെയ്യാന്‍ പറ്റില്ലെന്ന് കരുതിയ ഈ ജോലികളെല്ലാം  ഈ ഏഴു വര്‍ഷങ്ങളില്‍ എങ്ങനെ സംഭവിച്ചു? ഇതെല്ലാം സാധ്യമായി, കാരണം ഈ ഏഴു വര്‍ഷങ്ങളില്‍ ഞങ്ങള്‍ സര്‍ക്കാരിനേക്കാളും ജനങ്ങളേക്കാളും അപ്പുറത്ത് ഒരു രാജ്യമായി പ്രവര്‍ത്തിച്ചു.  ഒരു ടീമായി പ്രവര്‍ത്തിച്ചു.  ടീം ഇന്ത്യയായി പ്രവര്‍ത്തിച്ചു. ഓരോ പൗരനും രാജ്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരു ചുവട് എങ്കിലും  മുന്നേറാന്‍ ശ്രമിച്ചു. അതെ, വിജയങ്ങള്‍ ഉള്ളിടത്ത് പരീക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ഈ ഏഴു വര്‍ഷത്തിനിടയില്‍, നമ്മള്‍ നിരവധി ബുദ്ധിമുട്ടുള്ള പരീക്ഷകളും നേരിട്ടു. ഓരോ തവണയും വിജയിക്കുകയും ചെയ്തു. കൊറോണ പകര്‍ച്ചവ്യാധി ഇപ്പൊഴും ഇത്രയും വലിയ പരീക്ഷണമായി തുടരുന്നു. ലോകത്തെ മുഴുവന്‍ വിഷമിപ്പിച്ച ഒരു വ്യാധിയാണിത്. എത്ര പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. വലിയ വലിയ രാജ്യങ്ങള്‍ക്ക് പോലും ഇതിനെ അതിജീവിക്കാന്‍ പ്രയാസം ആയിരുന്നു. ഈ പകര്‍ച്ചവ്യാധികള്‍ക്കിടയിലും സേവനത്തിന്റെയും സഹകരണത്തിന്റെയും പ്രതിജ്ഞയുമായി ഭാരതം മുന്നോട്ട് പോവുകയാണ്. ആദ്യ തരംഗത്തിലും ഞങ്ങള്‍ കടുത്ത പോരാട്ടം നടത്തി. ഇത്തവണയും വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കുന്നു. വെറും രണ്ടു മീറ്റര്‍ അകലം,  മാസ്‌ക്മായി ബന്ധപ്പെട്ട നിയമങ്ങള്‍, വാക്‌സിന്റെ കാര്യം. ഇതില്‍ ഒന്നും അയവ്  വരുത്തരുത്. ഇതാണ് നമ്മുടെ വിജയത്തിലേക്കുള്ള വഴി.
അടുത്ത തവണ മന്‍ കി ബാത്തില്‍ കണ്ടുമുട്ടുമ്പോള്‍, രാജ്യവാസികളുടെ പ്രചോദനാത്മകമായ നിരവധി ഉദാഹരണങ്ങളെക്കുറിച്ച് സംസാരിക്കുകയും പുതിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. ഇതുപോലുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എനിക്ക് അയയ്ക്കുന്നത് തുടരുക. നിങ്ങള്‍ എല്ലാവരും ആരോഗ്യം ഉള്ളവര്‍ആയിരിക്കുക. രാജ്യത്തെ ഈ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുക.
വളരെ വളരെ നന്ദി നന്ദി


* * *



(Release ID: 1722867) Visitor Counter : 219