പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേരളത്തില്‍ ഊര്‍ജ്ജ നഗര മേഖലകളിൽ ചില സുപ്രധാനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തികൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

Posted On: 19 FEB 2021 6:35PM by PIB Thiruvananthpuram


കേരളാ ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ്ഖാന്‍, കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ    ശ്രീ ആര്‍.കെ. സിംഗ്, ശ്രീ ഹര്‍ദ്ദീപ് സിംഗ് പുരി, മറ്റു വിശിഷ്ട അതിഥികളെ,
സുഹൃത്തുക്കളെ,
നമസ്‌ക്കാരം കേരളം! ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പെട്രോളിയം മേഖലയിലെ ചില സുപ്രധാനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി ഞാന്‍ കേരളത്തില്‍ വന്നിരുന്നു. ഇന്ന്, നമ്മളെയെല്ലാം ഒന്നുകൂടി ബന്ധിപ്പിച്ചതിന് സാങ്കേതികവിദ്യയ്ക്ക് നന്ദി. കേരളത്തിന്റെ വികസനയാത്രയില്‍ നാം വളരെ സുപ്രധാനമായ നടപടികള്‍ സ്വീകരിക്കുകയാണ്. ഇന്ന് ആരംഭിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്താകമാനം വ്യാപിച്ച് കിടക്കുന്നതാണ്. വിവിധങ്ങളായ മേഖലകളെ അവ ഉള്‍ക്കൊള്ളുന്നുണ്ട്. ഇന്ത്യയുടെ പുരോഗതിക്കായി വളരെ വിലയേറിയ സംഭാവന ചെയ്യുന്ന ആളുകളുടെ ഈ മനോഹരമായ സംസ്ഥാനത്തിന്  അവ ഊർജ്ജം പകരുകയും, ശാക്തീകരിക്കുകയും ചെയ്യും. 2000 മെഗാവാട്ടിലുള്ള അത്യധാനുനിക പുഗലൂർ -തൃശൂര്‍ ഹൈവോള്‍ട്ടേജ് ഡയറക്ട് കറണ്ട് സംവിധാനം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ദേശീയ ഗ്രിഡുമായുള്ള കേരളത്തിന്റെ ആദ്യത്തെ എച്ച്.വി.ഡി.സി ഇന്റര്‍ കണക്ഷനാണ് ഇത്. തൃശൂര്‍ കേരളത്തിന്റെ സുപ്രധാനമായ സാംസ്‌ക്കാരിക കേന്ദ്രമാണ്. ഇനി ഇത് കേരളത്തിന്റെ ഊര്‍ജ്ജ കേന്ദ്രവും  കൂടിയാകും. സംസ്ഥാനത്തിന്റെ വളര്‍ന്നുവരുന്ന ഊര്‍ജ്ജാവശ്യം നിറവേറ്റുന്നതിന് വലിയ അളവിലുള്ള ഊര്‍ജ്ജം കൈമാറ്റം ചെയ്യുന്നതിന് ഈ സംവിധാനം സൗകര്യമൊരുക്കും. രാജ്യത്ത് പ്രസരണത്തിനായി വി.എസ്.സി കണ്‍വേര്‍ട്ടര്‍ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിക്കു്‌ന്നതും ഇതിലാണ്. നമുക്കെല്ലാം തീര്‍ച്ചയായും അഭിമാനിക്കാവുന്ന നിമിഷമാണിത്.
സുഹൃത്തുക്കളെ,
കേരളത്തിന്റെ ആന്തരിക ഊര്‍ജ്ജ ഉല്‍പ്പാദന സ്രോതസുകള്‍ സീസണുകള്‍ക്കനുസരിച്ചുള്ളതാണ്. അതുകൊണ്ട് തന്നെ സംസ്ഥാനം ദേശീയ ഗ്രിഡില്‍ നിന്നുള്ള ഊര്‍ജ്ജത്തിന്റെ ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. ഈ വിടവ് അടച്ചുകഴിഞ്ഞു. ഈ എച്ച്.വി.ഡി.സി സംവിധാനം ഇത് നേടിയെടുക്കാന്‍ നമ്മെ സഹായിക്കും. ഇപ്പോള്‍ വിശ്വാസ്യതയോടെ അവിടെ ഊര്‍ജ്ജ ലഭ്യതയുണ്ടാകും. ഊര്‍ജ്ജം വീടുകളിലും വ്യവസായ യൂണിറ്റുകളിലും വിതരണം ചെയ്യുന്നതിന് സംസ്ഥാനത്തിനുള്ളിലെ ശൃംഖലകള്‍ ശക്തിപ്പെടുത്തേണ്ടതും തുല്യ പ്രാധാന്യമുള്ളതാണ്. ഈ പദ്ധതി എന്നെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാരണവും കൂടിയുണ്ട്. ഈ പദ്ധതിയില്‍ ഉപയോഗിച്ചിരിക്കുന്ന എച്ച്.വി.ഡി.സി ഉപകരണം ഇന്ത്യയിൽ നിര്‍മ്മിച്ചതാണ്. ഇത് നമ്മുടെ ആത്മനിര്‍ഭര്‍ ഭാരത് പ്രസ്ഥാനത്തെ കൂടുതല്‍ ശക്തമാക്കുന്നു.
സുഹൃത്തുക്കളെ,
 പ്രസരണ പദ്ധതി സമര്‍പ്പിക്കുക മാത്രമല്ല, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി കൂടി നമുക്കുണ്ട്. മറ്റൊരു ശുദ്ധ ഊര്‍ജ്ജ ആസ്തിയായ 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോര്‍ഡ് സൗരോര്‍ജ്ജ പദ്ധതി സമര്‍പ്പിക്കുന്നതിലും സന്തോഷമുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഹരിത-ശുദ്ധ ഊര്‍ജ്ജം നേടിയെടുക്കുന്നതിനുളള ഒരു ചുവട് വയ്പ്പാണ് ഇത്. സൗരോര്‍ജ്ജത്തിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നു.  സൗരോർജ്ജത്തിലുള്ള നമ്മുടെ നേട്ടം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കരുത്തേറിയ പോരാട്ടം ഉറപ്പാക്കുന്നു. നമ്മുടെ സംരംഭകര്‍ക്ക്  വളര്‍ച്ചയുണ്ടാകും. നമ്മുടെ കഠിനപ്രയതനശാലികളായ കര്‍ഷകരെ സൗരോര്‍ജ്ജ മേഖലയുമായി ബന്ധിപ്പിച്ച് നമ്മുടെ അന്നദാതാക്കളെ ഊര്‍ജ്ജദാതാക്കള്‍ കൂടിയാക്കി തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പി.എം.-കുസും യോജനയുടെ കീഴില്‍ കര്‍ഷകര്‍ക്ക് 20 ലക്ഷത്തിലധികം സൗരോര്‍ജ്ജ പമ്പുകള്‍ നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് ഇന്ത്യയുടെ സൗരോര്‍ജ്ജ ശേഷി 13 ഇരട്ടി വര്‍ദ്ധിച്ചു. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയിലൂടെ ഇന്ത്യ ലോകത്തെ ഒന്നിച്ചുകൊണ്ടുവരികയും ചെയ്തു.
സുഹൃത്തുക്കളെ,
നമ്മുടെ നഗരങ്ങള്‍ വളര്‍ച്ചയുടെ യന്ത്രങ്ങളും നൂതനാശയങ്ങളുടെ ശക്തികേന്ദ്രങ്ങളുമാണ്. സാങ്കേതികവിദ്യാ വികസനം, പ്രായഘടനയിലുണ്ടായ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ സമ്പദ്ഘടനയുടെ അനുകൂല വളര്‍ച്ച, ആഭ്യന്തര ആവശ്യങ്ങളിലെ  വർദ്ധന  എന്നീ മൂന്ന് പ്രോത്സാഹജനകമായ പ്രവണതകള്‍ നമ്മുടെ നഗരങ്ങള്‍ കാട്ടുന്നുണ്ട്. ഈ മേഖലയിലെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി നമുക്ക്  സ്മാര്‍ട്ട് സിറ്റി മിഷനുണ്ട്. ഈ മിഷനു കീഴിലുള്ള സംയോജിതമായ നിര്‍ദ്ദേശ  നിയന്ത്രണ കേന്ദ്രങ്ങള്‍ നഗരങ്ങളുടെ  മികച്ച ആസൂത്രണത്തിനും പരിപാലനത്തിനും സഹായിക്കുന്നുമുണ്ട്. 54 നിര്‍ദ്ദേശകേന്ദ്ര പദ്ധതികള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയെന്നത് പങ്കുവയ്ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത്തരത്തിലുള്ള 30 പദ്ധതികള്‍ നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളിലാണ്. മഹാമാരികാലത്ത് ഈ കേന്ദ്രങ്ങള്‍ പ്രത്യേകിച്ചും ഉപയോഗപ്രദമായിരുന്നു. കേരളത്തിലെ രണ്ട് സ്മാര്‍ട്ട് സിറ്റികളില്‍, കൊച്ചി സ്മാര്‍ട്ട് സിറ്റിയിൽ  ഇതിനകം തന്നെ കമാന്റ് കേന്ദ്രം സ്ഥാപിച്ചുകഴിഞ്ഞു. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റിയുടെ കമാന്‍ഡ് കേന്ദ്രം തയാറായികൊണ്ടിരിക്കുകയാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക്കീഴില്‍ കേരളത്തിലെ രണ്ടുസ്മാര്‍ട്ട് സിറ്റികളായ കൊച്ചിയും തിരുവനന്തപുരവും സവിശേഷമായ പുരോഗതി നേടിയിട്ടുണ്ട്. ഈ ദിവസംവരെ ഈ രണ്ടു സ്മാര്‍ട്ട് സിറ്റികളും 773 കോടി രൂപയുടെ 27 പദ്ധതികള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. ഏകദേശം 2000 കോടി രൂപ വരുന്ന 68 പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭഘട്ടത്തിലുമാണ്.
സുഹൃത്തുക്കളെ,
നഗര പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നൂതനാശയം കൂടിയാണ് അമൃത്. നഗരങ്ങളെ അവരുടെ മലിനജല ട്രീറ്റ്‌മെന്റ് പശ്ചാത്തല സൗകര്യം കാലോചിതമാക്കുന്നതിനും വിപുലമാക്കുന്നതിനും അമൃത് സഹായിക്കുന്നു. 1100 കോടിയിലധികം  രൂപ ചെലവുവരുന്ന മൊത്തം 175 ജലവിതരണ പദ്ധതികള്‍ അമൃതിന് കീഴില്‍ കേരളം ഏറ്റെടുത്തു. 9 അമൃത് നഗരങ്ങളില്‍ സാര്‍വത്രിക ഉള്‍ക്കൊള്ളലുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ന് 70 കോടി ചെലവ് വന്ന പ്രതിദിനം 75 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന ജല ശുദ്ധീകരണ പ്ലാന്റ് അരുവിക്കരയില്‍ നമ്മള്‍ ഉദ്ഘാടനം ചെയ്യുകയാണ്. ഇത് ഏകദേശം 13 ലക്ഷം പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തും. എന്റെ സഹപ്രവര്‍ത്തകനായ മന്ത്രി നേരത്തെ പറഞ്ഞതുപോലെ ഇത് പ്രതിദിനം ആളോഹരി ജലവിതരണം നേരത്തെയുണ്ടായിരുന്ന 100 ലിറ്ററില്‍ നിന്നും 150 ലിറ്ററായി ഉയര്‍ത്തും.
സുഹൃത്തുക്കളെ,
ഇന്ന് നാം  മഹാനായ ഛത്രപതി ശിവാജി മഹാരാജിന്റെ ജയന്തി അടയാളപ്പെടുത്തുകയാണ്. ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുളള ജനങ്ങളുടെ ജീവിതത്തെ ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതം പ്രചോദിപ്പിച്ചിട്ടുണ്ട്. വികസനത്തിന്റെ ഫലം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തപ്പെടുന്ന സ്വാരാജ്യത്തിനാണ്  അദ്ദേഹം ഊന്നല്‍ നല്‍കിയത്. ഇന്ത്യയുടെ തീരപ്രദേശങ്ങളുമായും ഛത്രപതി ശിവാജി മഹാരാജാവിന് ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. ഒരു വശത്ത് അദ്ദേഹം ശക്തമായ നാവികപട നിര്‍മ്മിച്ചു. മറുവശത്ത് അദ്ദേഹം തീരദേശ വികസനത്തിനും മത്സ്യതൊഴിലാളികളും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. നമ്മളും ഈ വീക്ഷണമാണ് തുടരുന്നത്. ഇന്ത്യ പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിനുള്ള  പാതയിലാണ് . പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ ഇതിനു വഴിയൊരുക്കുന്ന പരിഷ്‌ക്കാരങ്ങളാണുള്ളത്. ഈ പരിശ്രമങ്ങള്‍ നിരവധി ഇന്ത്യന്‍ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കും. അതുപോലെ നമ്മുടെ രാജ്യം ഏറ്റവും മികച്ച തീരദേശ പശ്ചാത്തല സൗകര്യത്തിനായി ഒരു വലിയ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യ നമ്മുടെ നീല സമ്പദ്ഘടനയിലാണ് നിക്ഷേപിക്കുന്നത്. നാം നമ്മുടെ മത്സ്യതൊഴിലാളികളുടെ പരിശ്രമങ്ങളെ മാനിക്കുന്നു. മത്സ്യതൊഴിലാളി സമൂഹത്തിനോടുള്ള നമ്മുടെ പരിശ്രമങ്ങള്‍ കൂടുതല്‍ വായ്പകള്‍, വര്‍ദ്ധിപ്പിച്ച സാങ്കേതികവിദ്യ, ഏറ്റവും മികച്ച ഗുണനിലവാരമുള്ള പശ്ചാത്തല സൗകര്യങ്ങള്‍, സഹായകരമായ ഗവണ്‍മെന്റ് നയങ്ങള്‍ എന്നിവയില്‍ അടിസ്ഥാനമാണ്. മത്സ്യതൊഴിലാളികള്‍ക്ക് ഇപ്പോള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാണ്. അവര്‍ക്ക് കടലിൽ  ഗതിനിയന്ത്രണത്തിന്   സഹായിക്കുന്നതിന് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ നാം  അവരെ പ്രോത്സാഹിപ്പിക്കുകയാണ്. അവര്‍ ഉപയോഗിക്കുന്ന ബോട്ടുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.  കടലില്‍ നിന്നു ലഭിക്കുന്ന ഭക്ഷ്യസമ്പത്തിന്റെ  കയറ്റുമതിയുടെ ഒരു ഹബ്ബായി ഇന്ത്യ മാറുമെന്ന്  ഗവണ്‍മെന്റ് നയങ്ങള്‍ ഉറപ്പു വരുത്തും.  ഈ ബജറ്റില്‍ തന്നെ കൊച്ചിക്ക് മത്സ്യബന്ധന തുറമുഖം പ്രഖ്യാപിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
മലയാളത്തിന്റെ മഹാനായ കവി കുമാരനാശാന്‍ പറഞ്ഞു: ഞാന്‍ നിന്റെ ജാതിചോദിക്കുന്നില്ല സോദരി, വെള്ളമാണ് ചോദിക്കുന്നത്, എനിക്ക് ദാഹിക്കുകയാണ് ( ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി, ചോദിക്കുന്ന നീര്‍ നാവു വരണ്ടഹോ!) വികസനത്തിനും സദ്ഭരണത്തിനും ജാതി, മതവിശ്വാസം, വര്‍ഗ്ഗം, ലീംഗം, മതം അല്ലെങ്കില്‍ ഭാഷ ഒന്നും അറിയില്ല. വികസനം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഇതാണ് എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയൂം വികസനം, എല്ലാവരുടെയൂം വിശ്വാസം എന്നതിന്റെ സത്ത. വികസനമാണ് നമ്മുടെ ലക്ഷ്യം. വികസനമാണ് നമ്മുടെ മതം. ഒരുമയുടെയൂം വികസനത്തിന്റെയും ഈ പങ്കാളിത്ത വീക്ഷണം സാക്ഷാത്കരിക്കുന്നതിന് മുന്നോട്ടുപോകുന്നതിനായി ഞാന്‍ കേരളത്തിലെ ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. നന്ദി! നമസ്‌ക്കാരം!



(Release ID: 1699497) Visitor Counter : 246