രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധം: രാജ്യരക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിംഗ്

Posted On: 05 NOV 2020 4:39PM by PIB Thiruvananthpuram

ന്യൂഡൽഹിയിൽ നാഷണൽ ഡിഫൻസ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ രാജ്യരക്ഷാമന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തിയ  അദ്ദേഹം 'ഇന്ത്യയുടെ ദേശീയ സുരക്ഷ, ഒരു ദശാബ്ദം മുന്നിലേക്ക്' എന്ന വിഷയത്തിൽ ഇന്നും നാളെയുമായി നടക്കുന്ന ദ്വിദിന വെബിനാറും  ഉദ്ഘാടനം ചെയ്തു. ഭാവിയിൽ ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നാല് വിശാല തത്വങ്ങൾ അദ്ദേഹം വിശദമാക്കി.

വിദേശ ഭീഷണികളിൽ നിന്നും ആഭ്യന്തര വെല്ലുവിളികളിൽ നിന്നും ഇന്ത്യയുടെ അതിർത്തിയുടെ സമഗ്രതയും പരമാധികാരവും കാത്തുസൂക്ഷിക്കാനുള്ള കഴിവാണ് ഒന്നാമത്തെ തത്വം.  രണ്ടാമതായി,രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും അതുവഴി ദേശ നിർമാണത്തിനും വ്യക്തികളുടെ ആഗ്രഹസാഫല്യത്തിനും  സഹായിക്കുന്ന രീതിയിൽ സുരക്ഷിതവും സുസ്ഥിരമായ അവസ്ഥ സൃഷ്ടിക്കാനുള്ള കഴിവ്. അതിർത്തിയിൽ നമ്മുടെ ജനങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ നമ്മുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന ദൃഡ ചിത്തതയാണ് മൂന്നാമത്തേത്. പരസ്പരബന്ധിതമായ ആഗോളവൽക്കരണ ലോകത്ത് ഒരു രാജ്യത്തിന്റെ സുരക്ഷാ താൽപര്യങ്ങൾ അവിടത്തെ പൊതുജനങ്ങളുടെ സുരക്ഷയുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ശ്രീ രാജ്നാഥ് സിംഗ് അവതരിപ്പിച്ച നാലാമത്തെ തത്വം.

 ഭീകരവാദത്തെ  ദേശീയ നയമായി  സ്വീകരിക്കുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞതായും ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു. പാകിസ്ഥാന്റെ  പിന്തിരിപ്പൻ നയങ്ങളെ എതിർക്കുന്നതിന്, ഇന്ത്യയുടെ സമാനചിന്താഗതിയുള്ള രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലൂടെ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

 കാലദേശാന്തരങ്ങൾക്ക പ്പുറം, പൊതു താല്പര്യമുള്ള വിഷയങ്ങളിലൂടെ, സമാനചിന്താഗതിയുള്ള സുഹൃദ് രാജ്യങ്ങളുമായുള്ള ബന്ധവും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായുള്ള നയതന്ത്രബന്ധം മുൻപ് എന്നത്തേക്കാളും ഇപ്പോൾ ദൃഢമാണെന്ന് പറഞ്ഞ ശ്രീ രാജ്നാഥ് സിംഗ്, ജപ്പാൻ, ഓസ്ട്രേലിയ, റഷ്യ, ഫ്രാൻസ്,ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുമായുള്ള സുഹൃത്ത് ബന്ധവും പരാമർശിച്ചു.
അയൽ രാജ്യം ആദ്യം എന്നതാണ് ഇന്ത്യയുടെ വിദേശ സുരക്ഷാ നയത്തിലെ പ്രധാന ഘടകം. അയൽ രാജ്യങ്ങളുടെ പുരോഗമനപരമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് 2014 മുതൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്തിപരമായും ഈ മേഖലയിൽ  ശ്രദ്ധ പതിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ഒഴികെ മറ്റ് അയൽരാജ്യങ്ങളുമായി പരസ്പര താൽപര്യത്തിലും  ബഹുമാനത്തിലും അധിഷ്ഠിതമായ ഒരു ബന്ധം സ്ഥാപിക്കാൻ  കഴിഞ്ഞതായും ശ്രീ രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യ, ദക്ഷിണ പൂർവ്വേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രി ശ്രീനരേന്ദ്രമോദി പ്രത്യേക താൽപര്യം പ്രകടിപ്പിച്ചു.  സൗദി അറേബ്യ, യുഎഇ,ഒമാൻ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും ഇന്തോനേഷ്യ,വിയറ്റ്നാം, സൗത്ത് കൊറിയ തുടങ്ങിയ പൂർവേഷ്യൻ രാജ്യങ്ങളുടെയും  ഉദാഹരണo   രാജ്യരക്ഷാമന്ത്രി പരാമർശിച്ചു.

 യുദ്ധത്തിന്റെ ഉയർന്നുവരുന്ന പരിവർത്തന സ്വഭാവത്തെപ്പറ്റി സംസാരിക്കവേ സമീപകാലത്ത് ഈ മേഖലയിൽ നിരവധി നടപടികൾ സ്വീകരിച്ചതായി ശ്രീ രാജ്നാഥ് സിംഗ് പറഞ്ഞു. അടിസ്ഥാന തലത്തിൽ ഇന്ത്യയ്ക്ക്  പരസ്പരബന്ധിതവും  ഏകോപനവും ഉള്ള സുരക്ഷാ ശൃംഖലയുണ്ട്. പ്രതിരോധസേനാ മേധാവിയുടെ നിയമനത്തിനും  സേനാ കാര്യവകുപ്പ് സ്ഥാപിച്ചതിനുമൊപ്പം സംയോജിത സേന നിർവഹണ പദ്ധതിയുമു ണ്ട്.

 ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് മൂന്ന് തരത്തിൽ  സമീപനരീതി സ്വീകരിക്കും. അസംതൃപ്തരായ വിഭാഗങ്ങളുമായി ചർച്ച നടത്താനും രാഷ്ട്രീയ ഉടമ്പടിയിൽ എത്താനും ശ്രമിക്കും.  ഭീകരവാദo  കൂടുതലുള്ള മേഖലകളിലെ വികസനം സാധ്യമാക്കും. നിരാലംബരായ പൗരൻമാരെ ചൂഷണം ചെയ്യുന്നത് തടയാൻ രാഷ്ട്രീയ-സാമ്പത്തിക തൽസ്ഥിതിയിൽ മാറ്റം വരുത്താനും  ഗവൺമെന്റ് തയ്യാറാണെന്ന്  ശ്രീ രാജ്നാഥ് സിംഗ് വ്യക്തമാക്കി.

 സാമ്പത്തിക സുരക്ഷയ്ക്കായി ഭൂമി, തൊഴിൽ, വ്യാപാരം, വിപണി എന്നീ മേഖലകളിൽ വികസനത്തിന് ഗവൺമെന്റ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതയും അദ്ദേഹം  പറഞ്ഞു.

 പ്രതിരോധ സെക്രട്ടറി ഡോ. അജയകുമാർ,എൻ ഡി സി കമാൻഡ് എയർമാർഷൽ ഡി ചൗധരി എന്നിവരും വെബിനാറിൽ  പങ്കെടുത്തു.

 

***



(Release ID: 1670408) Visitor Counter : 212