ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തു

Posted On: 07 SEP 2020 4:10PM by PIB Thiruvananthpuram

 

കേരള മെട്രോയുടെ ആദ്യഘട്ടം തൈക്കൂടം-പേട്ട പാത കമ്മീഷനിങ്ങോട് കൂടി പൂർത്തിയായതായി കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചു. 6218 കോടി രൂപയ്ക്കാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായത്. രണ്ടാംഘട്ടത്തിനുള്ള ശുപാർശ കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും ഉടൻ അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു. ശ്രീ ഹർദീപ് സിംഗ് പുരിയും കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തൈക്കൂടം-പേട്ട പാത ഉദ്ഘാടനം ചെയ്തത്. 

മെട്രോ യാത്രയ്ക്കായി വിവിധ സംസ്ഥാനങ്ങൾ നൽകിയിരിക്കുന്ന കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് ഉത്തരവാദിത്വത്തോടെ യാത്ര ചെയ്യണം എന്ന് ശ്രീ ഹർദീപ് സിംഗ് പുരി ഉദ്ഘാടനവേളയിൽ പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴി നടത്തിയ ഉദ്ഘാടനത്തിൽ പേട്ട സ്റ്റേഷനിൽ നിന്നും ഉച്ചയ്ക്ക് 12 30ന് കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും ചേർന്ന് ട്രെയിൻ വർച്വൽ ആയി ഫ്ലാഗ് ഓഫ് ചെയ്തു. എസ്എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉള്ള സിവിൽ ജോലികളുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. കേരള സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ചീഫ് സെക്രട്ടറി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ഓൺലൈൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. തൈക്കൂടത്തു നിന്നും പേട്ടയിലേക്കുള്ള 1.33 കിലോമീറ്റർ പാതയോടെ കൊച്ചി മെട്രോയുടെ ആകെ ദൈർഘ്യം 25.2 കിലോമീറ്ററായി.

ജർമൻ ബാങ്ക് കെ എഫ് ഡബ്യുവിന്റെ സഹായത്തോടെ 747 കോടി രൂപ ചെലവിൽ കൊച്ചി വാട്ടർ മെട്രോ പദ്ധതിക്കുo കെഎംആർഎൽ തുടക്കമിടുന്നുണ്ട്. ഇതോടെ മെട്രോയോട് ചേർന്ന് ജലഗതാഗതം ആരംഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമാകും കൊച്ചി. 

***



(Release ID: 1652039) Visitor Counter : 197