പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ ‘പശ്ചിംബംഗാ’ ദിനാഘോഷങ്ങളിൽ പങ്കെടുത്തു
പ്രധാനമന്ത്രി വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു; പദ്ധതികൾ റെയിൽവേ, കൃഷി, ഗ്രാമീണ വികസനം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകളിൽ
ഇത്തവണ ‘പശ്ചിംബംഗാ’ ദിനത്തിന്റെ ഈ തീയതി കൂടുതൽ സവിശേഷമാണ്; സ്വാതന്ത്ര്യാനന്തരം ബംഗാളിന്റെ ശോഭനമായ ഭാവിക്കായി വിഭാവനംചെയ്ത സ്വപ്നം, ബംഗാളിലെ മഹദ്‌വ്യക്തികൾ വിഭാവനംചെയ്ത ദർശനം, ഇന്ന്, ഒരു തരത്തിൽ, ഇതാദ്യമായി, ആ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്നതിന് പശ്ചിമ ബംഗാൾ ദിനത്തിൽ നാം സാക്ഷ്യം വഹിക്കുകയാണ്: പ്രധാനമന്ത്രി
ഈ ചരിത്രപ്രസിദ്ധമായ തീയതി പശ്ചിമ ബംഗാളിന്റെ വികസനത്തിനു പ്രചോദനമാകട്ടെ, നമുക്കു പുതിയതും മഹത്തരവുമായ ചരിത്രം സൃഷ്ടിക്കാം: പ്രധാനമന്ത്രി
ഇന്ന്, നൂറുകണക്കിനു കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടന്നു; റെയിൽ, റോഡ്, കൃഷി, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട ഈ പദ്ധതികൾ ബംഗാളിന്റെ വികസനത്തിനു പുതിയ വേഗം പകരുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തേകുകയും ചെയ്യും: പ്രധാനമന്ത്രി
ബംഗാൾ രക്തച്ചൊരിച്ചിൽ സഹിച്ചു; ബംഗാളിനു സ്വന്തം ജനങ്ങളെ നഷ്ടപ്പെട്ടു; സ്വന്തം ജന്മനാടിന്റെ വിഭജനത്തിനു സാക്ഷ്യംവഹിച്ചു; എന്നാൽ ബംഗാൾ അതിന്റെ സ്വത്വവും ആത്മാഭിമാനവും നശിക്കാൻ അനുവദിച്ചില്ല: പ്രധാനമന്ത്രി
പശ്ചിമ ബംഗാൾ ദിനത്തിൽ, നാം ഒരു തീയതി മാത്രമല്ല ഓർക്കുന്നത്; നാം ഓർക്കുന്നതു സമ്പൂർണ ചരിത്രത്തെയാണ്; ബംഗാളിന്റെ ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള പൈതൃകത്തിനു നാം ആദരം അർപ്പിക്കുകയാണ്: പ്രധാനമന്ത്രി
2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കാണു നമ്മുടെ നാടു കുതിക്കുന്നത്; വികസിത ഇന്ത്യക്കായുള്ള ഈ ദൃഢനിശ്ചയത്തിന്റെ ഏറ്റവും വലിയ അടിത്തറ കിഴക്കൻ ഇന്ത്യയുടെ വികസനമാണ്; ഇതിനായി നാം പൂർവോദയ ദൗത്യം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
20 JUN 2026 7:42PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ‘പശ്ചിംബംഗാ’ ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഡോ. ശ്യാമപ്രസാദ് മുഖർജിയുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ സ്ഥലമായ ഹൂഗ്ലിയിലെ താരകേശ്വറിലാണു സംസ്ഥാനതല ആഘോഷങ്ങൾ സംഘടിപ്പിച്ചത്. “പശ്ചിമ ബംഗാൾ: പൈതൃകം, സൗഹാർദം, വികസനം” എന്നതാണ് ഈ വർഷത്തെ പശ്ചിമ ബംഗാൾ ദിനത്തിന്റെ പ്രമേയം. ഇതു സംസ്ഥാനത്തിന്റെ സാംസ്കാരിക സമൃദ്ധിയെയും സാമൂഹ്യ ഐക്യത്തെയും വികസന മോഹങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
ചടങ്ങിൽ പ്രധാനമന്ത്രി നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും തറക്കല്ലിടലും നിർവഹിച്ചു. റെയിൽവേ, കൃഷി, ഗ്രാമീണ വികസനം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ മേഖലകളിലുടനീളമുള്ള ഈ പദ്ധതികൾ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ജീവിതോപാധി മെച്ചപ്പെടുത്തുകയും കർഷകക്ഷേമം വർധിപ്പിക്കുകയും സംസ്ഥാനത്തുടനീളമുള്ള സാമൂഹ്യ-സാമ്പത്തിക വികസനത്തിനു വേഗത കൂട്ടുകയും ചെയ്യും.
പ്രധാനമന്ത്രി പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാം ഗഡുവും വിതരണം ചെയ്തു. ഈ ഗഡുവിലൂടെ രാജ്യത്തുടനീളമുള്ള 9.44 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,880 കോടിയിലധികം രൂപ നേരിട്ടെത്തും.
സമീപകാലത്തെ തെരഞ്ഞെടുപ്പുകൾക്കും പുതിയ ഗവണ്മെന്റ് അധികാരമേറ്റതിനും ശേഷം സംസ്ഥാന സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വൻ ജനസമൂഹത്തെ അഭിസംബോധന ചെയ്തു. പശ്ചിമ ബംഗാളിലെ ജനങ്ങൾക്കും രാജ്യത്തിനും ആശംസകൾ നേർന്ന ശ്രീ മോദി, ഈ അവസരത്തെ സംസ്ഥാനത്തുടനീളമുള്ള പുത്തൻ പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുരോഗതിയുടെയും പ്രതിഫലനമായ ചരിത്രനിമിഷമെന്നു വിശേഷിപ്പിച്ചു. “പശ്ചിമ ബംഗാൾ വളർച്ചയുടെയും രാഷ്ട്രനിർമാണത്തിന്റെയും പുതിയ യാത്രയ്ക്കു തുടക്കം കുറിച്ചിരിക്കുകയാണ്. ജനങ്ങൾക്കിടയിൽ കാണുന്ന ആവേശവും സംസ്ഥാനത്തുടനീളമുള്ള അനുകൂല അന്തരീക്ഷവും ശോഭനമായ ഭാവിയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആത്മവിശ്വാസത്തെയാണു പ്രതിഫലിപ്പിക്കുന്നത്” - ശ്രീ മോദി പറഞ്ഞു.
“സ്വച്ഛതാ സേ സ്വാഗത്” സംരംഭത്തിൽ പങ്കാളികളായതിനു പ്രധാനമന്ത്രി പൗരന്മാരെ അഭിനന്ദിക്കുകയും, ശുചിത്വം ദൈനംദിന ജീവിതത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അവിഭാജ്യ ഘടകമായി മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പശ്ചിമ ബംഗാൾ ദിനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ശ്രീ മോദി, സ്വാതന്ത്ര്യത്തിലേക്കും വിഭജനത്തിലേക്കും നയിച്ച ആതുരകാലത്തു ബംഗാളിന്റെ സാംസ്കാരിക സ്വത്വവും പൈതൃകവും ഇന്ത്യക്കുള്ളിലെ അതിന്റെ സ്ഥാനവും സംരക്ഷിക്കാൻ ചെയ്ത ത്യാഗങ്ങളുടെ ഓർമപ്പെടുത്തലാണ് ഈ അവസരമെന്നു പറഞ്ഞു. ബംഗാളിലെ ജനങ്ങളുടെ താൽപ്പര്യങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കാൻ പ്രവർത്തിച്ച ദീർഘദർശികൾ, സാമൂഹ്യ നേതാക്കൾ, പണ്ഡിതർ, പൊതുപ്രവർത്തകർ എന്നിവർക്ക് അദ്ദേഹം ആദരമർപ്പിച്ചു.
വിഭജനകാലത്തു ബംഗാളിന്റെ ഒരു ഭാഗം ഇന്ത്യയിൽത്തന്നെ നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. ആ ചരിത്രപരമായ മുന്നേറ്റത്തിൽ പങ്കാളികളായ പ്രമുഖ ചിന്തകർ, പണ്ഡിതർ, സാമൂഹ്യപരിഷ്കർത്താക്കൾ, സമുദായ നേതാക്കൾ, വ്യവസായികൾ എന്നിവർ നൽകിയ പിന്തുണയെയും അദ്ദേഹം ഉയർത്തിക്കാട്ടി. “രവീന്ദ്രനാഥ ടാഗോർ, ബങ്കിം ചന്ദ്ര ചട്ടോപാധ്യായ, സ്വാമി വിവേകാനന്ദൻ, നേതാജി സുഭാഷ് ചന്ദ്രബോസ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ തുടങ്ങിയ മഹദ്‌വ്യക്തികൾ രൂപപ്പെടുത്തിയ പശ്ചിമ ബംഗാളിന്റെ സമ്പന്നമായ പൈതൃകം രാജ്യത്തിന് എന്നും പ്രചോദനമാണ്. ഭാവി തലമുറകൾക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ഈ പൈതൃകം സംരക്ഷിക്കേണ്ടതും ആഘോഷമാക്കേണ്ടതുമുണ്ട്” - ശ്രീ മോദി നിരീക്ഷിച്ചു.
പതിറ്റാണ്ടുകളായി കെട്ടിക്കിടന്ന വെല്ലുവിളികൾക്കു പരിഹാരം കാണാൻ പുതിയ ഗവണ്മെന്റ് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ടെന്നും വികസനത്തിനു വേഗത കൂട്ടുന്നതിനായി അതിവേഗം പ്രവർത്തിക്കുകയാണെന്നും ശ്രീ മോദി പറഞ്ഞു. തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുന്നതിനായി ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ പുനരുജ്ജീവിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “റെയിൽവേ, റോഡ്, കൃഷി, മത്സ്യബന്ധനം എന്നിവയുമായി ബന്ധപ്പെട്ട നൂറുകണക്കിനു കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചടങ്ങിൽ നിർവഹിച്ചു. ഈ സംരംഭങ്ങൾ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും സമ്പർക്കസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും തൊഴിലിനും വളർച്ചയ്ക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും” - ശ്രീ മോദി പറഞ്ഞു.
രാജ്യത്തുടനീളമുള്ള 9 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു പിഎം-കിസാന്റെ 23-ാം ഗഡു കൈമാറിയ കാര്യം പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. ഗുണഭോക്താക്കളായ എല്ലാ കർഷക കുടുംബങ്ങൾക്കും അദ്ദേഹം ആശംസകൾ നേർന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽനിന്നു പ്രചോദനം ഉൾക്കൊള്ളാൻ പൗരന്മാരോട് ആഹ്വാനംചെയ്ത പ്രധാനമന്ത്രി, പശ്ചിമ ബംഗാളിനു സാംസ്കാരികവും ബൗദ്ധികവും സാമ്പത്തികവുമായ വലിയ കരുത്തുണ്ടെന്നും ഇന്ത്യയുടെ വികസന യാത്രയിൽ മുൻപന്തിയിൽ നിൽക്കുന്ന പങ്കാളിയായി വീണ്ടും ഉയർന്നുവരാൻ സംസ്ഥാനത്തിനു കഴിയുമെന്നും പറഞ്ഞു. “പശ്ചിമ ബംഗാൾ ദിനം ചരിത്രത്തിന്റെ ഓർമപ്പെടുത്തൽ മാത്രമല്ല; വികസനം, പുരോഗതി, ദേശീയ ഐക്യം എന്നിവയോടുള്ള പുത്തൻ പ്രതിജ്ഞാബദ്ധത കൂടിയായിരിക്കണം. കൂടുതൽ കരുത്തുറ്റതും സമൃദ്ധവുമായ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ സംസ്ഥാനത്തെ ജനങ്ങൾ പ്രധാന പങ്കുവഹിക്കും” - ശ്രീ മോദി പറഞ്ഞു.
തെരഞ്ഞെടുപ്പുവേളയിൽ പശ്ചിമ ബംഗാളിലെ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിച്ചുവരികയാണെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു. സംസ്ഥാനത്തെ അർഹരായ എല്ലാ പാവപ്പെട്ട കുടുംബങ്ങൾക്കും ഇനിമുതൽ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അന്നപൂർണ പദ്ധതിയുടെ തുടക്കം, ജലശക്തി മന്ത്രാലയത്തിന്റെ ജലജീവൻ ദൗത്യത്തിലൂടെ ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കൽ, ഗവണ്മെന്റ് ജോലികൾക്കുള്ള പ്രായപരിധിയിൽ ഇളവു നൽകൽ, സ്ത്രീകൾക്കു സൗജന്യ ബസ് യാത്ര നടപ്പാക്കൽ എന്നിവയും അദ്ദേഹം എടുത്തുപറഞ്ഞു. “വർഷങ്ങളായി മുടങ്ങിക്കിടന്ന ക്ഷേമപദ്ധതികൾ ഇപ്പോൾ ജനസമ്പർക്ക ക്യാമ്പുകളിലൂടെ ഗുണഭോക്താക്കളിലേക്കു നേരിട്ട് എത്തിക്കുന്നു. ഇതു സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുകയും ഇടനിലക്കാരെ ഒഴിവാക്കുകയും ചെയ്യുന്നു” - ശ്രീ മോദി കൂട്ടിച്ചേർത്തു.
അടിസ്ഥാനസൗകര്യവികസനം എടുത്തുപറഞ്ഞ ശ്രീ മോദി, ദീർഘകാലമായി മുടങ്ങിക്കിടന്ന നിരവധി പദ്ധതികൾ ഇപ്പോൾ അതിവേഗം മുന്നോട്ടു പോകുകയാണെന്നു ചൂണ്ടിക്കാട്ടി. ചിംഗ്രിഘട്ട ക്രോസിങ്ങിലെ കൊൽക്കത്ത മെട്രോയുടെ ഓറഞ്ച് ലൈൻ പ്രവൃത്തി പൂർത്തീകരണം, ഹൗറയിലെ പുതിയ ഡിവിഷണൽ റെയിൽവേ ആശുപത്രിയുടെ തറക്കല്ലിടൽ, പൂർബ മേദിനിപുരിലെ റോഡ് മേൽപ്പാലങ്ങൾ, സങ്ക്റെയിൽ-സാന്ത്രാഗാഛി റെയിൽ ലിങ്ക് പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു. കർഷകക്ഷേമത്തിൽ ഊന്നൽ നൽകി, പശ്ചിമ ബംഗാളിൽ പ്രധാൻ മന്ത്രി ഫസൽ ബീമ യോജന ആരംഭിച്ചതിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു; ഇതു വിളനാശത്തിനെതിരെ കർഷകർക്കു സാമ്പത്തിക പരിരക്ഷ നൽകും. കർഷക രജിസ്ട്രികൾ, ഡിജിറ്റൽ ഭൂരേഖകൾ, കാർഷിക സേവനങ്ങളുടെയും ആനുകൂല്യങ്ങളുടെയും മെച്ചപ്പെട്ട വിതരണം എന്നിവ സാധ്യമാക്കുന്ന ഡിജിറ്റൽ കാർഷിക ദൗത്യത്തിൽ സംസ്ഥാനത്തെ ഉൾപ്പെടുത്തിയതായും അദ്ദേഹം പ്രഖ്യാപിച്ചു. “പിഎം ധൻ ധാന്യ കൃഷി യോജനയ്ക്കു കീഴിൽ, പശ്ചിമ ബംഗാളിലെ നാലു ജില്ലകൾക്ക് (പുരുലിയ, ഡാർജിലിങ്, അലിപുർദുവാർ, ഝാർഗ്രാം) കാർഷിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും സംഭരണ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും വായ്പാലഭ്യത മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രത്യേക പിന്തുണ ലഭിക്കും” - ശ്രീ മോദി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ മത്സ്യബന്ധന മേഖലയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ്, സൗത്ത് 24 പർഗാനാസിലെ ഫ്രേസർഗഞ്ച് ഫിഷിങ് ഹാർബറിന്റെ വിപുലീകരണവും ബീർഭൂമിൽ ആധുനിക മത്സ്യച്ചന്തയുടെ വികസനവും ശ്രീ മോദി എടുത്തുപറഞ്ഞു. ഇവ ജീവിതോപാധി മെച്ചപ്പെടുത്തുമെന്നും മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു. മണ്ണുസംരക്ഷണം, രാസവളങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കൽ, പ്രകൃതിദത്ത കൃഷിരീതികൾ സ്വീകരിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗവണ്മെന്റിന്റെ “ഖേത് ബച്ചാവോ അഭിയാൻ” സംരംഭത്തിൽ പങ്കാളികളാകാൻ രാജ്യത്തുടനീളമുള്ള കർഷകരോടു പ്രധാനമന്ത്രി അഭ്യർഥിച്ചു.
2047-ഓടെ വികസിത ഇന്ത്യ എന്ന ഗവണ്മെന്റിന്റെ ലക്ഷ്യം ആവർത്തിച്ച പ്രധാനമന്ത്രി മോദി, പൂർവോദയ സംരംഭത്തിനു കീഴിൽ ഈ ദൗത്യത്തിന്റെ പ്രധാന കേന്ദ്രമായി കിഴക്കൻ ഇന്ത്യയുടെ വികസനം തുടരുമെന്നും പ്രാദേശിക-ദേശീയ വളർച്ചയെ നയിക്കുന്നതിൽ പശ്ചിമ ബംഗാൾ നിർണായക പങ്കു വഹിക്കുമെന്നും പറഞ്ഞു. “സുസ്ഥിര വികസനത്തോടൊപ്പം സമാധാനവും സാമൂഹ്യസൗഹാർദവും സാംസ്കാരിക സംരക്ഷണവും ഉണ്ടായിരിക്കണം. കൂട്ടായ പുരോഗതിക്കായി ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ ബംഗാളിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും സാമൂഹ്യവ്യവസ്ഥിതിയും ശക്തിപ്പെടുത്തേണ്ടതുണ്ട്” - ശ്രീ മോദി പറഞ്ഞു.
പ്രസംഗം ഉപസംഹരിക്കവേ, അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിൽ പങ്കാളികളാകാൻ സംസ്ഥാനത്തുടനീളമുള്ള ജനങ്ങളെ പ്രധാനമന്ത്രി ക്ഷണിച്ചു. സ്വാമി വിവേകാനന്ദന്റെയും ശ്രീ അരവിന്ദന്റെയും ഈ മണ്ണ്, യോഗയുടെയും ആരോഗ്യത്തിന്റെയും മാനവിക ഐക്യത്തിന്റെയും സന്ദേശത്തിലൂടെ ലോകത്തിനു വീണ്ടും പ്രചോദനമേകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
-NK-
(रिलीज़ आईडी: 2276083)
आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Kannada