|
ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ഗോവയിലെ സി.എസ്.ഐ.ആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
30 MAY 2026 3:44PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ഗോവയിലെ പനാജിയിലുള്ള സി.എസ്.ഐ.ആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി (സി.എസ്.ഐ.ആർ എൻ.ഐ.ഒ) സന്ദർശിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരെ അഭിസംബോധന ചെയ്യവെ, 11,000 കിലോമീറ്ററോളം തീരപ്രദേശമുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമുദ്രം എന്നത് വെറുമൊരു വിഭവ സ്രോതസ്സ് മാത്രമല്ലെന്നും, മറിച്ച് നമ്മൾ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ഒരു ജീവസ്സുറ്റ ആവാസവ്യവസ്ഥയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ കടലുകൾ രാജ്യത്തെ ലോകവുമായി വേർതിരിക്കുന്ന അതിരുകളല്ലെന്നും, മറിച്ച് ആഗോള വ്യാപാരം, ഊർജ്ജ സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി, തന്ത്രപരമായ ശക്തി എന്നിവയുമായി രാജ്യത്തെ ബന്ധിപ്പിക്കുന്ന പാലങ്ങളാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇന്ത്യയുടെ സമുദ്ര പാരമ്പര്യത്തെ എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, നൂറ്റാണ്ടുകളായി ഇന്ത്യൻ മഹാസമുദ്രം ഇന്ത്യയുടെ സംസ്കാരത്തെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും, പുരാതന ഇന്ത്യൻ വ്യാപാരികളും പണ്ഡിതരും കപ്പൽയാത്രക്കാരും കടലുകൾക്കപ്പുറം സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
സി.എസ്.ഐ.ആർ - എൻ.ഐ.ഒ യുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ഉപരാഷ്ട്രപതി, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഈ സ്ഥാപനം ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളിലൊന്നായി നിലകൊള്ളുകയാണെന്ന് പറഞ്ഞു. ഗവേഷണം, നൂതന ആശയങ്ങൾ, പര്യവേക്ഷണം എന്നിവയിലൂടെ ഇന്ത്യയെ കൂടുതൽ സ്വയംപര്യാപ്തവും ഭാവി വെല്ലുവിളികളെ നേരിടാൻ സജ്ജവുമാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ശാസ്ത്ര സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഗവണ്മെൻ്റ് നടത്തുന്ന ശ്രമങ്ങളെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. സി.എസ്.ഐ.ആറും നോർവേ റിസർച്ച് കൗൺസിലും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഈ പങ്കാളിത്തം ഗവേഷണം, നൂതന ആശയങ്ങൾ, സാങ്കേതിക വിദ്യാ നിർമ്മാണം, ശേഷി വികസനം എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞു. ഇന്ത്യൻ ഗവേഷണ സ്ഥാപനങ്ങൾ ആഗോളതലത്തിലെ ആധുനിക സംവിധാനങ്ങളിൽ നിന്ന് നിരന്തരം പഠിക്കുകയും അന്താരാഷ്ട്ര ശാസ്ത്ര നിലവാരത്തിനൊപ്പം മുന്നേറുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാനം, സമുദ്രനിരപ്പ് ഉയരൽ, സമുദ്ര മലിനീകരണം, ജൈവവൈവിധ്യ നഷ്ടം, മൈക്രോ പ്ലാസ്റ്റിക്സ് എന്നിവ ഉയർത്തുന്ന വർദ്ധിച്ച വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവെ, ലോകമെമ്പാടുമുള്ള തീരദേശ സമൂഹങ്ങൾ കൂടുതൽ ദുർബലരാകുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പ്രകൃതിയെ ഹനിച്ചുള്ള വികസനം സാധ്യമല്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, സമുദ്രപഠനം ഇപ്പോൾ വെറുമൊരു ശാസ്ത്ര പര്യവേക്ഷണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും മറിച്ച് മനുഷ്യരാശിയുടെ ഭാവി സംരക്ഷിക്കുന്നതിനും സുസ്ഥിരവും സുരക്ഷിതവും സമൃദ്ധവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും അത് അനിവാര്യമായി മാറിയെന്നും അഭിപ്രായപ്പെട്ടു. ഉത്തരവാദിത്തമുള്ള നവീകരണത്തിൻ്റെ പ്രാധാന്യം അടിവരയിട്ടു പറഞ്ഞ അദ്ദേഹം, ശാസ്ത്ര പുരോഗതി എപ്പോഴും കാരുണ്യം, സുസ്ഥിരത, ഉത്തരവാദിത്തബോധം എന്നിവയാൽ നയിക്കപ്പെടണമെന്നും പ്രസ്താവിച്ചു.
ഇന്ത്യയുടെ ഭാവി ലക്ഷ്യമാക്കിയുള്ള സംരംഭങ്ങളെ ഉയർത്തിക്കാട്ടി, ആഴക്കടൽ ദൗത്യം, സമുദ്ര സമ്പദ് വ്യവസ്ഥ സംരംഭങ്ങൾ, ഹരിത ഹൈഡ്രജൻ ദൗത്യം, പുനരുപയോഗ ഊർജ്ജ പങ്കാളിത്തങ്ങൾ തുടങ്ങിയ പരിപാടികൾ ഭാവിയെക്കുറിച്ച് ധൈര്യത്തോടെ ചിന്തിക്കുന്ന ഒരു രാഷ്ട്രത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
കോവിഡ്-19 മഹാമാരിയുടെ സമയത്തെ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, ഇന്ത്യയുടെ ശാസ്ത്രീയ മുന്നേറ്റങ്ങൾ സ്വന്തം പൗരന്മാരെ മാത്രമല്ല, നിരവധി വികസ്വര രാജ്യങ്ങളെയും സഹായിച്ചിട്ടുണ്ടെന്നും അത് "വസുധൈവ കുടുംബകം" എന്ന മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും പറഞ്ഞു. പലരും പേറ്റൻ്റുകൾ പിന്തുടർന്നെങ്കിലും, ഇന്ത്യ മനുഷ്യരാശിയെ സേവിക്കാൻ തിരഞ്ഞെടുത്തുവെന്നും ഇന്ത്യ കൂടുതൽ ശക്തമാകുകയാണെങ്കിൽ മനുഷ്യരാശി കൂടുതൽ സുരക്ഷിതമായ കൈകളിലായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിർഭയമായി സ്വപ്നം കാണാനും അക്ഷീണം പ്രവർത്തിക്കാനും യുവ ഗവേഷകരോടും വിദ്യാർത്ഥികളോടും ഉപരാഷ്ട്രപതി ആഹ്വാനം ചെയ്തു. പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, യഥാർത്ഥ പ്രതിഭകൾ പലപ്പോഴും രൂപപ്പെടുന്നത് ഒരു വിഷയത്തോടുള്ള ആഴത്തിലുള്ള വ്യക്തിപരമായ താൽപ്പര്യത്തിൽ നിന്നും സമർപ്പണത്തിൽ നിന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും വളർത്തിയെടുക്കാനും സ്ഥാപനങ്ങളും മാർഗ്ഗദർശികളും തയ്യാറാകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
കാലാവസ്ഥാ വ്യതിയാന പരിഹാരങ്ങൾ, മറൈൻ ബയോടെക്നോളജി, പുനരുപയോഗ ഊർജ്ജം അല്ലെങ്കിൽ സമുദ്ര സംരക്ഷണം എന്നിവയിലെ ഭാവിയിലെ വലിയ കണ്ടെത്തലുകൾ ഈ സ്‌ഥാപനത്തിലെ യുവമനസ്സുകളിൽ നിന്ന് ഉയർന്നുവരുമെന്ന് ഉപരാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. ഭാവിയിൽ ലോകത്തിലെ ഏറ്റവും ആഴമേറിയ സമുദ്രങ്ങളിലേക്കുള്ള ഇന്ത്യയുടെ ദൗത്യങ്ങൾക്ക് നേതൃത്വം നൽകാൻ ഇന്ന് ഇവിടെയുള്ളവരിൽ ഒരാൾക്കെങ്കിലും കഴിഞ്ഞേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശന വേളയിൽ, ഉപരാഷ്ട്രപതി വിവിധ ലബോറട്ടറികളും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രധാന പദ്ധതികളും ശാസ്ത്രീയ സംരംഭങ്ങളും പ്രദർശിപ്പിക്കുന്ന ഗവേഷണ സാങ്കേതിക പ്രദർശനവും സന്ദർശിച്ചു. “എ ഡയമണ്ട് ലെഗസി ഓഫ് ഓഷ്യാനോഗ്രാഫിക് എക്സലൻസ്” എന്ന പേരിൽ ഒരു കോഫി ടേബിൾ പുസ്തകവും അദ്ദേഹം പുറത്തിറക്കി.
ഗോവ ഗവർണർ ശ്രീ പുസാപതി അശോക് ഗജപതി രാജു, സി.എസ്.ഐ.ആർ-എൻ.ഐ.ഒ ഡയറക്ടർ പ്രൊഫ. സുനിൽ കുമാർ സിംഗ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
****
( റിലീസ് ഐ.ഡി: 2267057)
|