പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി സ്വീഡൻ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചർച്ച നടത്തി

പോസ്റ്റഡ് ഓണ്‍: 18 MAY 2026 12:10AM by PIB Thiruvananthpuram

സ്വീഡനിലെ ഗോഥെൻബർഗിൽ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്‌സണുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തി. സ്വീഡനിലെ കിരീടാവകാശി വിക്ടോറിയ രാജകുമാരി യോഗത്തിൽ പങ്കെടുക്കുകയും രാജാവ് കാൾ പതിനാറാമൻ ഗുസ്താഫിന്റെയും രാജ്ഞി സിൽവിയയുടെയും ഊഷ്മളമായ ആശംസകൾ അറിയിക്കുകയും ചെയ്തു. രാജാവിന്റെ 80-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി ഊഷ്മളമായ ആശംസകൾ നേർന്നു.

ഇന്ത്യ-സ്വീഡൻ ബന്ധങ്ങളുടെ സംപൂർണ വ്യാപ്തി നേതാക്കൾ അവലോകനം ചെയ്യുകയും വ്യാപാരം, നിക്ഷേപം, നവീകരണം, ഹരിത പരിവർത്തനം, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ, പ്രതിരോധം, സുരക്ഷ, ഡിജിറ്റൽവത്ക്കരണം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ബഹിരാകാശം, ഗവേഷണം, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നീ മേഖലകളിലുടനീളമുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ വർധിച്ചുവരുന്ന വേ​ഗത അംഗീകരിക്കുകയും ചെയ്തു. പങ്കിട്ട ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതും നവീകരണം, സുസ്ഥിരത, ഗവേഷണ വികസന ബന്ധങ്ങൾ എന്നിവയാൽ നയിക്കപ്പെടുന്നതുമായ അടുപ്പം ശക്തിപ്പെടുത്തുന്നതിനുള്ള പരസ്പര പ്രതിബദ്ധത അവർ വീണ്ടും ഉറപ്പിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തത്തെ നയിക്കുന്നതിന് പതിവായി ഉന്നത തല രാഷ്ട്രീയ ഇടപെടലുകളും സ്ഥാപനപരമായ സംഭാഷണങ്ങളും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം അവർ അടിവരയിട്ടു.

ഇന്ത്യ-സ്വീഡൻ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ഉയർത്താൻ ഇരു നേതാക്കളും സമ്മതിച്ചു. സ്ഥിരതയ്ക്കും സുരക്ഷയ്ക്കുമുള്ള തന്ത്രപരമായ സംഭാഷണം; അടുത്ത തലമുറ സാമ്പത്തിക പങ്കാളിത്തം; ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും വിശ്വസനീയമായ കണക്റ്റിവിറ്റിയും; ഒരുമിച്ച് നാളെയെ രൂപപ്പെടുത്തൽ - ജനങ്ങൾ, ഭൂമി, ആരോഗ്യം, പ്രതിരോധശേഷി എന്നീ നാല് തൂണുകളാണ് തന്ത്രപരമായ പങ്കാളിത്തത്തെ നയിക്കുക. തന്ത്രപരമായ പങ്കാളിത്തം പ്രവർത്തനക്ഷമമാക്കുന്നതിന്, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക, സുരക്ഷ, കാലാവസ്ഥ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലെ സഹകരണത്തിന് സമഗ്രമായ ഒരു റോഡ്മാപ്പ് നൽകുന്ന ഇന്ത്യ-സ്വീഡൻ സംയുക്ത ആക്ഷൻ പ്ലാൻ 2026-2030 ഇരു നേതാക്കളും അംഗീകരിച്ചു. 

അടുത്തിടെ സമാപിച്ച ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ സാമ്പത്തിക, വാണിജ്യ ബന്ധങ്ങളിൽ ഒരു പുതിയ അധ്യായം തുറന്നിട്ടുണ്ടെന്നും വ്യാപാരം, നിക്ഷേപം, സാങ്കേതിക മേഖലയിലെ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിന് കരാർ എത്രയും വേ​ഗം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഇരു നേതാക്കളും അടിവരയിട്ടു. 

നവീകരണം, ശുദ്ധമായ സാങ്കേതികവിദ്യകൾ, നൂതന ഉൽപ്പാദനം, സുസ്ഥിര മൊബിലിറ്റി, ഡിജിറ്റൽ പരിവർത്തനം എന്നിവയുൾപ്പെടെയുള്ള തന്ത്രപരമായ മേഖലകളിൽ ഇന്ത്യയുമായുള്ള സ്വീഡന്റെ തുടർച്ചയായ ഇടപെടലിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഡിജിറ്റൽ പരിവർത്തനം, കൃത്രിമ ബുദ്ധി എന്നീ മേഖലകളിൽ ഇന്ത്യ നടത്തുന്ന മുന്നേറ്റങ്ങളെ പ്രധാനമന്ത്രി ക്രിസ്റ്റേഴ്‌സൺ അഭിനന്ദിച്ചു. സ്വീഡന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും നൂതനാശയ ആവാസവ്യവസ്ഥയ്ക്കും ഇന്ത്യൻ സമൂഹം നൽകുന്ന നല്ല സംഭാവനകളെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ വളർച്ചാ ​ഗാഥയിൽ കൂടുതൽ സ്വീഡിഷ് പങ്കാളിത്തം പ്രധാനമന്ത്രി മോദി ക്ഷണിച്ചു.

പരസ്പര താൽപ്പര്യമുള്ള പ്രധാന പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി. ഐക്യരാഷ്ട്രസഭയും മറ്റ് ബഹുരാഷ്ട്ര സംഘടനകളും പരിഷ്കരിക്കേണ്ടതിന്റെ അടിയന്തിര ആവശ്യം അവർ ഊന്നിപ്പറഞ്ഞു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ സ്വീഡന്റെ ശക്തമായ പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. സമാധാനം, സ്ഥിരത, സ്ഥിരതയുള്ള വിതരണ ശൃംഖലകൾ, സുസ്ഥിര സാമ്പത്തിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു.

***

SK


( റിലീസ് ഐ.ഡി: 2262211) സന്ദര്‍ശക കൗണ്ടര്‍ : 10