പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി അഫ്സ്ലൂയിറ്റ്ഡിജ്ക് ഡാം സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
17 MAY 2026 3:38PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, നെതർലൻഡ്സ് പ്രധാനമന്ത്രി റോബ് ജെറ്റനൊമൊപ്പം ഡച്ച് ജലസംരക്ഷണ മേഖലയിലെ പ്രശസ്ത നിർമ്മിതിയായ അഫ്‌സ്ലൂയിറ്റ്ഡൈക് അണക്കെട്ട് സന്ദർശിച്ചു.
നൂതന ജലപരിപാലന പരിഹാരങ്ങൾ, കാലാവസ്ഥാ പ്രതിരോധം, സുസ്ഥിര അടിസ്ഥാന സൗകര്യ വികസനം എന്നിവയോടുള്ള ഇരുരാജ്യങ്ങളുടെയും പങ്കിട്ട പ്രതിബദ്ധതയെ സന്ദർശനം അടിവരയിടുന്നു. 32 കിലോമീറ്റർ നീളമുള്ള അണക്കെട്ടും കോസ്‌വേയുമായ അഫ്‌സ്ലൂയിറ്റ്ഡിജ്ക്, വെള്ളപ്പൊക്ക നിയന്ത്രണത്തിലും കര സംരക്ഷണത്തിലും ആഗോളതലത്തിൽ തന്നെ മാതൃകയാണ്. ഇത് നെതർലൻഡ്‌സിന്റെ വലിയൊരു ഭാഗത്തെ വടക്കൻ കടലിൽ നിന്ന് സംരക്ഷിക്കുകയും ശുദ്ധജല സംഭരണം സാധ്യമാക്കുകയും ചെയ്യുന്നു.
അണക്കെട്ടിലേക്കുള്ള സന്ദർശനം അഫ്‌സ്ലൂയിറ്റ്ഡിജ്കും ഗുജറാത്ത് സംസ്ഥാനത്തെ ഇന്ത്യയുടെ അഭിലാഷമായ കൽപാസർ പദ്ധതിയും തമ്മിലുള്ള സമാനതകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഖംഭാട്ട് ഉൾക്കടലിന് കുറുകെ ഒരു ശുദ്ധജല സംഭരണി നിർമ്മിക്കുക, അതുവഴി വേലിയേറ്റ ഊർജ്ജ ഉല്പാദനം, ജലസേചനം, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംയോജിപ്പിക്കുക എന്നതാണ് കൽപാസർ പദ്ധതി ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ, കൽപാസർ പദ്ധതിയിലെ സാങ്കേതിക സഹകരണത്തിനായി ഇന്ത്യയുടെ ജലശക്തി മന്ത്രാലയവും നെതർലൻഡ്സിന്റെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് വാട്ടർ മാനേജ്‌മെന്റ് മന്ത്രാലയവും തമ്മിൽ താല്പര്യപത്രം ഒപ്പുവെച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
ഹൈഡ്രോളിക് എഞ്ചിനീയറിംഗിലെ ഡച്ച് വൈദഗ്ധ്യവും ഇന്ത്യയുടെ വലിയ തോതിലുള്ള പദ്ധതി നിർവ്വഹണ ശേഷിയും പരസ്പരം പ്രയോജനപ്രദമായ പങ്കാളിത്തത്തിന് അവസരമൊരുക്കുമെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. നൂതനാശയങ്ങളോടും സുസ്ഥിരതയോടുമുള്ള പങ്കിട്ട പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന ഈ സന്ദർശനം, ജലമേഖലയിലെ ഇന്ത്യ-നെതർലൻഡ്സ് തന്ത്രപ്രധാന പങ്കാളിത്തത്തെ കൂടുതൽ ദൃഢമാക്കുന്നു.
SK
****
( റിലീസ് ഐ.ഡി: 2262048)
സന്ദര്‍ശക കൗണ്ടര്‍ : 12