|
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
01 MAY 2026 6:29PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, പ്രധാന മേഖലകളിലെ തയ്യാറെടുപ്പുകളും പ്രവർത്തനങ്ങളുടെ തുടർച്ചയും ഉറപ്പാക്കാൻ ഏകോപിത പ്രതികരണ നടപടികളിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് സജീവമായി ഇടപെടുന്നുണ്ട്. ഇന്ധന വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നല്കുന്ന പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികൾ താഴെ പറയുന്നവയാണ്:
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടേയും എൽപിജിയുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ വിശദീകരിച്ചുകൊണ്ട്, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി:
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണവും
- പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാൽ ഇവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാൻ പൗരന്മാരോട് നിർദ്ദേശിക്കുന്നു.
- കിംവദന്തികൾക്കെതിരെ ജാഗ്രത പാലിക്കാനും ശരിയായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
- എൽപിജി ഉപഭോക്താക്കൾ ബുക്കിംഗിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും വിതരണ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
- സാധ്യമായ ഇടങ്ങളിലൊക്കെ പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ തുടങ്ങിയ ഇതര ഇന്ധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
- നിലവിലെ സാഹചര്യത്തിൽ, ദൈനംദിന ഉപയോഗത്തിൽ ഇന്ധനം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്താൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.
സർക്കാരിൻ്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും
- നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും, ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ വിതരണം നൂറു ശതമാനവും ഉറപ്പാക്കാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്.
- വാണിജ്യ എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നല്കിയിട്ടുണ്ട്. ഇതിനുപുറമെ ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി തുടങ്ങിയ മേഖലകൾക്കും മുൻഗണന നല്കുന്നുണ്ട്. കൂടാതെ, അതിഥി തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകളുടെ വിതരണം 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തെ അടിസ്ഥാനമാക്കി ഇരട്ടിയാക്കിയിട്ടുണ്ട്.
- റിഫൈനറി ഉത്പാദനം വർദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകൾക്ക് മുൻഗണന നിശ്ചയിക്കുക എന്നിവയുൾപ്പെടെ വിതരണ-ആവശ്യകത മേഖലകളിൽ സർക്കാർ ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
- എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
- ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ അളവിൽ കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കൽക്കരി ഖനികൾക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
- ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ നല്കുന്നതിന് സൗകര്യമൊരുക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും
- പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനും 1955-ലെ അവശ്യവസ്തു നിയമം, 2000-ലെ എൽപിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന ഗവണ്മെൻ്റുകൾക്ക് അധികാരം നല്കിയിട്ടുണ്ട്.
- പെട്രോൾ, ഡീസൽ, എൽപിജി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രധാന പങ്കുണ്ട്. കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും ഇന്ത്യാ ഗവണ്മെൻ്റ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
- ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാർക്ക് ഉറപ്പുനല്കുന്നതിനായി സജീവമായ ആശയവിനിമയം നടത്തണമെന്ന് 2026 മാർച്ച് 27-ലേയും 2026 ഏപ്രിൽ 2-ലേയും കത്തുകളിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി, 2026 ഏപ്രിൽ 2-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിൽ), 2026 ഏപ്രിൽ 6-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി, വാർത്താവിതരണ പ്രക്ഷേപണ, ഉപഭോക്തൃ കാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ എന്നിവരുടെ അധ്യക്ഷതയിൽ) യോഗങ്ങൾ വിളിച്ചുചേർത്തു. ഈ യോഗങ്ങളിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ നല്കി:
◦ ദിവസേന പത്രസമ്മേളനങ്ങൾ നടത്തുകയും കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുക.
◦ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
◦ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ദൈനംദിന പരിശോധനകൾ ശക്തമാക്കുകയും എണ്ണക്കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.
◦ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.
◦ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.
◦ പിഎൻജി സ്വീകരിക്കുന്നതും ഇതര ഇന്ധനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുക.
◦ എൽപിജി വിതരണത്തിൽ പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നല്കുക, വിതരണ സ്ഥിരത ഉറപ്പാക്കുന്നതിനായി 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളുടെ ലക്ഷ്യബദ്ധമായ വിതരണ രീതി സ്വീകരിക്കുക.
- പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.
- ഒട്ടുമിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൃത്യമായ ഇടവേളകളിൽ പത്രസമ്മേളനങ്ങൾ നടത്തുകയും വിവരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.
പരിശോധനയും നിരീക്ഷണ നടപടികളും
- എൽപിജിയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള കർശന പരിശോധനകൾ രാജ്യത്തുടനീളം തുടരുന്നു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്നലെ മാത്രം 2300-ലധികം റെയ്ഡുകൾ നടത്തി.
- പൊതുമേഖലാ എണ്ണക്കമ്പനികൾ മിന്നൽ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി, ഇതുവരെ 342 എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും 73 വിതരണകേന്ദ്രങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
- 2026 ഏപ്രിൽ 30-ന്, 46 എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കുകുകയും, 6 വിതരണകേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും ഒരു വിതരണകേന്ദ്രത്തിൻ്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
എൽപിജി വിതരണം
ഗാർഹിക എൽപിജി വിതരണ സ്ഥിതി:
- നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്.
- ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നല്കിയിട്ടുണ്ട്.
- എൽപിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
- ഓൺലൈൻ എൽപിജി സിലിണ്ടർ ബുക്കിംഗ് വ്യാവസായിക അടിസ്ഥാനത്തിൽ 98 ശതമാനമായി വർദ്ധിച്ചു.
- വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി, ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം 93 ശതമാനത്തിലധികമായി വർദ്ധിച്ചു. ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഡിഎസി ലഭിക്കും.
- 2026 ഏപ്രിൽ 30-ന്, ഏകദേശം 41.6 ലക്ഷം എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്ത സ്ഥാനത്ത് 49.8 ലക്ഷത്തിലധികം ഗാർഹിക എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു.
വാണിജ്യ എൽപിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:
- മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിൻ്റെ ഏകദേശം 70 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.
- അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തും ലഭ്യമായ 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളുടെ ദൈനംദിന അളവ് ഇരട്ടിയാക്കുന്നതായി 2026 ഏപ്രിൽ 6-ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് അറിയിച്ചിട്ടുണ്ട്. 2026 മാർച്ച് 2-3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തിൻ്റെ (സിലിണ്ടറുകളുടെ എണ്ണം) അടിസ്ഥാനത്തിലാണ് ഈ വർദ്ധനവ്. 2026 മാർച്ച് 21-ലെ കത്തിൽ സൂചിപ്പിച്ചിരുന്ന 20 ശതമാനം എന്ന പരിധിക്ക് പുറമെയാണിത്. ഈ 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ എണ്ണ വിതരണ കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രമായി വിതരണം ചെയ്യാൻ സംസ്ഥാന ഗവണ്മെൻ്റുകൾക്ക് അധികാരമുണ്ടാകും.
- 2026 ഫെബ്രുവരി മാസത്തിൽ ആകെ വിറ്റഴിച്ചത് 21.7 ലക്ഷം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളായിരുന്നു. എന്നാൽ, 2026 ഏപ്രിൽ മാസത്തിൽ 22.54 ലക്ഷത്തിലധികം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളാണ് വിറ്റഴിക്കപ്പെട്ടത്.
- ഇന്നലെ മാത്രം, 79,000-ത്തിലധികം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിതരണം ചെയ്തു.
- 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 2026 ഏപ്രിൽ 3 മുതൽ, പൊതുമേഖലാ എണ്ണക്കമ്പനികൾ 9900- ലധികം ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് 1,69,000-ലധികം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെടുകയും ചെയ്തു.
- ഇന്നലെ നടന്ന ഏകദേശം 162 ക്യാമ്പുകളിലൂടെ 4544 അഞ്ച് കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളാണ് വിറ്റഴിക്കപ്പെട്ടത്.
- ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ വാണിജ്യ എൽപിജി വില്പനയ്ക്കുള്ള പദ്ധതിക്ക് അന്തിമരൂപം നല്കുന്നു.
- 2026 ഏപ്രിൽ മാസത്തിൽ മൊത്തം 2,04,049 മെട്രിക് ടൺ (ഇത് 107.39 ലക്ഷത്തിലധികം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുല്യമാണ്) വാണിജ്യ എൽപിജി വിറ്റഴിക്കപ്പെട്ടു.
- 2026 ഏപ്രിൽ 30-ന്, മൊത്തം 11,517 മെട്രിക് ടൺ വാണിജ്യ എൽപിജി (ഇത് 6.06 ലക്ഷത്തിലധികം 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യമാണ്) വിറ്റഴിക്കപ്പെട്ടു.
- 2026 ഏപ്രിൽ മാസത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓട്ടോ എൽപിജി വില്പന ഏകദേശം 10,688 മെട്രിക് ടണ്ണാണ്. 2026 ഫെബ്രുവരിയിൽ ഇത് ഏകദേശം 5000 മെട്രിക് ടൺ ആയിരുന്നു.
- 2026 ഏപ്രിൽ മാസത്തിൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ശരാശരി ഓട്ടോ എൽപിജി വില്പന പ്രതിദിനം ഏകദേശം 356 മെട്രിക് ടണ്ണാണ്. 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇത് പ്രതിദിനം 177 മെട്രിക് ടൺ ആയിരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഓട്ടോ എൽപിജി വില്പനയിൽ ഏകദേശം 100 ശതമാനത്തിൻ്റെ വർദ്ധനവ് ഇത് പ്രതിഫലിപ്പിക്കുന്നു.
പ്രകൃതിവാതക വിതരണവും പിഎൻജി വിപുലീകരണ സംരംഭങ്ങളും
- ഗാർഹിക പിഎൻജി, ഗതാഗത മേഖലയിലെ സിഎൻജി എന്നിവയ്ക്ക് നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് മുൻഗണന നല്കിയിട്ടുണ്ട്.
- രാസവള നിർമ്മാണ ശാലകൾക്കുള്ള മൊത്തത്തിലുള്ള ഗ്യാസ് വിഹിതം അവയുടെ ആറുമാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 95 ശതമാനമായി വർദ്ധിപ്പിച്ചു.
- കൂടാതെ, സിജിഡി ശൃംഖലകൾ വഴിയുള്ള വിതരണം ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകൾക്കുള്ള ഗ്യാസ് വിതരണം 80 ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
- വാണിജ്യ എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് എല്ലാ ജിഎ-കളിലും പിഎൻജി കണക്ഷനുകൾ നല്കുന്നതിന് മുൻഗണന നല്കാൻ സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
- ഐജിഎൽ, എംജിഎൽ, ഗെയിൽ ഗ്യാസ്, ബിപിസിഎൽ എന്നിവയുൾപ്പെടെയുള്ള സിജിഡി കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻജി കണക്ഷനുകൾ എടുക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
- സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതികൾ വേഗത്തിലാക്കാൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
- എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള ദീർഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽപിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026-ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
- പിഎൻജി വിപുലീകരണ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് 22 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ ഇതിനകം തന്നെ അധിക വാണിജ്യ എൽപിജി വിഹിതം കൈപ്പറ്റുന്നുണ്ട്.
- റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 2026 മാർച്ച് 24-ലെ കത്തിലൂടെ സിജിഡി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അപേക്ഷകൾക്ക് മുൻഗണന നൽകുന്നതിനായി സമയപരിധി കുറച്ചുകൊണ്ടുള്ള ത്വരിതഗതിയിലുള്ള അംഗീകാര ചട്ടക്കൂട് മൂന്ന് മാസത്തേക്ക് പ്രത്യേകമായി നടപ്പിലാക്കിയിട്ടുണ്ട്. സിജിഡി അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ തീർപ്പാക്കുന്നതിനാണ് ഈ നടപടി.
- 1955-ലെ അവശ്യവസ്തു നിയമപ്രകാരം, 2026-ലെ പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങൾ എന്നിവയിലൂടെ) ഉത്തരവ് 24.03.2026-ലെ ഗസറ്റിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. ഇത് അനുമതികൾ ലഭിക്കുന്നതിലെ താമസം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎൻജി ശൃംഖലയുടെ വളർച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകൾ മെച്ചപ്പെടുത്തുകയും, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യും.
- ഗാർഹിക പിഎൻജി കണക്ഷനുകൾ വേഗത്തിലാക്കാൻ പിഎൻജിആർബി, സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്. പിഎൻജി വിപുലീകരണത്തിൻ്റെ വേഗത നിലനിർത്തുന്നതിനായി ദേശീയ പിഎൻജി ഡ്രൈവ് 2.0, 2026 ജൂൺ 30 വരെ പിഎൻജിആർബി ദീർഘിപ്പിച്ചു.
- ശുദ്ധവും കൂടുതൽ സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവണ്മെൻ്റ് ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപക സൗഹൃദവും നടപ്പാക്കൽ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന, സമഗ്രവും അയവുള്ളതുമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി പ്രവർത്തിക്കുക എന്നതാണ് ഈ മാതൃകാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക്, അധിക വാണിജ്യ എൽപിജി വിഹിതത്തിൻ്റെ അടുത്ത ഗഡു അനുവദിക്കുന്നതിൽ മുൻഗണന നല്കുന്നതാണ്.
- കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 ഏപ്രിൽ 7-ലെ ഉത്തരവിലൂടെ സിജിഡി ശൃംഖലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ആവശ്യമായ സ്ഥാപനാനുമതി അല്ലെങ്കിൽ പ്രവർത്തനാനുമതി 15 ദിവസത്തിനുള്ളിൽ നല്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കും മലിനീകരണ നിയന്ത്രണ സമിതികൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നല്കാൻ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
- 2026 മാർച്ച് മുതൽ ഏകദേശം 5.88 ലക്ഷം പിഎൻജി കണക്ഷനുകൾ പ്രവർത്തനക്ഷമമാക്കി. കൂടാതെ 2.68 ലക്ഷം കണക്ഷനുകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തു, ഇതോടെ ആകെ കണക്ഷനുകൾ 8.56 ലക്ഷമായി ഉയർന്നു. ഏകദേശം 6.60 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
- 2026 ഏപ്രിൽ 30 വരെയുള്ള കണക്കുകൾ പ്രകാരം, 43,200-ത്തിലധികം പിഎൻജി ഉപഭോക്താക്കൾ MYPNGD.in വെബ്‌സൈറ്റ് വഴി അവരുടെ എൽപിജി കണക്ഷനുകൾ തിരിച്ചേൽപ്പിച്ചു.
ക്രൂഡ് ഓയിൽ സ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും
- എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരവും രാജ്യം നിലനിർത്തുന്നുണ്ട്.
- ഗാർഹിക ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
- ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ ഫീഡ്‌സ്റ്റോക്ക് ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു അന്തർ-മന്ത്രാലയതല ജോയിൻ്റ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി, സെൻ്റർ ഫോർ ഹൈ ടെക്നോളജി നിശ്ചയിക്കുന്നതനുസരിച്ച്, നിർണ്ണായക മേഖലകൾക്കായി നിശ്ചിത അളവിൽ C3, C4 സ്ട്രീമുകൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 2026 ഏപ്രിൽ ഒന്നിലെ ഉത്തരവിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് അനുമതി നല്കി.
- ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, കെമിക്കൽസ് ആൻഡ് പെട്രോ കെമിക്കൽസ് വകുപ്പ് (DCPC), വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഫാർമ-കെമിക്കൽ മേഖലയിലെ കമ്പനികൾക്കായി എൽപിജി പൂളിൽ നിന്ന് പ്രതിദിനം 1000 മെട്രിക് ടൺ വീതം വിഹിതം അനുവദിച്ചിട്ടുണ്ട്.
- 2026 ഏപ്രിൽ 9 മുതൽ മുംബൈ, കൊച്ചി, വിശാഖപട്ടണം, ചെന്നൈ, മഥുര, ഗുജറാത്ത് റിഫൈനറികളിൽ നിന്നായി 9900 മെട്രിക് ടണ്ണിലധികം പ്രൊപ്പിലീനും, 1100 മെട്രിക് ടണ്ണിലധികം ബ്യൂട്ടൈൽ അക്രിലേറ്റും കെമിക്കൽ, ഫാർമ, പെയിൻ്റ് വ്യവസായങ്ങൾക്കായി വിറ്റഴിച്ചു.
ഇന്ധനത്തിൻ്റെ ചില്ലറ ലഭ്യതയും വിലനിർണ്ണയ നടപടികളും
- രാജ്യത്തുടനീളമുള്ള റീറ്റെയിൽ ഇന്ധന വിൽപ്പന ശാലകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
- പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്കൃത എണ്ണ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക് കാരണമായി; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവണ്മെൻ്റ് പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ ലിറ്ററിന് ₹10 കുറച്ചു.
- ഡീസലിൻ്റെ കയറ്റുമതി തീരുവ ലിറ്ററിന് 55.50 രൂപയിൽ നിന്ന് 23 രൂപയായും എടിഎഫിൻ്റെത് ലിറ്ററിന് 42 രൂപയിൽ നിന്ന് 33 രൂപയായും കുറച്ചുകൊണ്ട് ഇന്ത്യാ ഗവണ്മെൻ്റ് 30.04.2026 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഉത്തരവിറക്കി.
- നിലവിലുള്ള അന്താരാഷ്ട്ര പ്രവണതകൾക്ക് അനുസൃതമായി വാണിജ്യ, വ്യാവസായിക, പ്രീമിയം വിഭാഗങ്ങളിലായി ഉൾപ്പെടുന്ന ഏതാനും ചില ഉൽപ്പന്നങ്ങൾക്ക് എണ്ണ വിപണന കമ്പനികൾ നിശ്ചിത വില പരിഷ്കരണം നടത്തി. ബൾക്ക്, പായ്ക്ക് ചെയ്ത എൽപിജി ഉൾപ്പെടുന്ന വാണിജ്യ എൽപിജി, ബൾക്ക് ഡീസൽ, അന്താരാഷ്ട്ര വ്യോമയാന പ്രവർത്തനങ്ങൾക്കുള്ള എടിഎഫ് എന്നിവ വില പരിഷ്കരിച്ചവയിൽ ഉൾപ്പെടുന്നു. ഈ ഉൽപ്പന്നങ്ങൾ ആകെ ഉപഭോഗത്തിൻ്റെ വളരെ ചെറിയ ഒരു വിഹിതം മാത്രം ഉൾക്കൊള്ളുന്നു. ഇവ സാധരണയായി വിപണി അധിഷ്ഠിത ആപേക്ഷിക വില ക്രമീകരണങ്ങൾക്ക് വിധേയമാകാറുണ്ട്.
- പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ റീട്ടെയിൽ പമ്പ് വിലകൾ (സാധാരണ ഗാർഹിക ഉപയോഗത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറുകൾ) മാറ്റമില്ലാതെ തുടരുന്നു.
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
- പതിവ് വിഹിതത്തിന് പുറമേ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
- 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിഹിത ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഹിമാചൽ പ്രദേശും ലഡാക്കും ആവശ്യകത ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
പേർഷ്യൻ ഉൽക്കടലിലെ നിലവിലുള്ള സമുദ്ര സ്ഥിതിഗതികളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ തുറമുഖ, ഷിപ്പിംഗ് ജലപാത മന്ത്രാലയം നൽകി. മേഖലയിലെ ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു. അതിൽ ഇപ്രകാരമറിയിച്ചു:
- നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, സമുദ്ര പങ്കാളികൾ എന്നിവരുമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നത് തുടരുന്നു.
- മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ ഉൾപ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല.
- ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം സജീവമാക്കിയതിനുശേഷം ഇതുവരെ 8268 കോളുകളും 17,694 ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ച 113 കോളുകളും 295 ഇമെയിലുകളും ഇതിൽ ഉൾപ്പെടുന്നു.
- ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35 പേരെ ഉൾപ്പെടെ ഇതുവരെ 2,892 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.
- ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരുന്നു. എവിടെയും തിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
ഗൾഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം തുടർന്നും നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മന്ത്രാലയം അറിയിച്ചത് ഇപ്രകാരം:
- ഇന്ത്യൻ പൗരന്മാരിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നുമുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി മന്ത്രാലയത്തിലെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനക്ഷമമാണ്.
- വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും പ്രവർത്തനങ്ങളുടെ മികച്ച ക്രമീകരണത്തിനുമായി വിദേശകാര്യ മന്ത്രാലയം, സംസ്ഥാന ഗവണ്മെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി ബന്ധപ്പെടുന്നുണ്ട്.
- ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ യഥാസമയവും മുൻകൈയെടുത്തും സഹായിക്കുകയും ചെയ്യുന്നു. അവർ പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
- തദ്ദേശ ഭരണകൂടങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യൻ മിഷനുകൾ പതിവായി പുറപ്പെടുവിച്ചുവരുന്നു.
- ഇന്ത്യൻ മിഷനുകൾ, അവിടുത്തെ താമസക്കാരായ ഇന്ത്യൻ സമൂഹവുമായി സജീവമായി ഇടപഴകുന്നു. മേഖലയിലെ വിവിധ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ, മറ്റു പങ്കാളികൾ എന്നിവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ മിഷനുകൾ അവരുമായി സജീവമായി ഇടപഴകുന്നു.
- ഇന്ത്യൻ നാവികരുടെ ക്ഷേമം ഗവണ്മെൻ്റിനെ സംബന്ധിച്ചിടത്തോളം മുൻഗണനയായി തുടരുന്നു. പ്രാദേശിക അധികാരികളുമായി ഏകോപനം, കോൺസുലാർ പിന്തുണ, ആവശ്യമുള്ളപ്പോൾ ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കൽ എന്നിവയുൾപ്പെടെ മേഖലയിലെ കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാർക്ക് വേണ്ട സഹായം മിഷനുകൾ നൽകുന്നു.
- മേഖലയിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുന്നതോടെ മൊത്തത്തിലുള്ള വിമാന സ്ഥിതി മെച്ചപ്പെടുന്നത് തുടരുന്നു.
- യുഎഇയിൽ നിന്നും പ്രവർത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പരിമിതമായ വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നത് വിമാനക്കമ്പനികൾ തുടരുന്നു.
- സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങൾ തുടർന്നും സർവീസ് നടത്തുന്നു.
- ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിട്ടുണ്ട്. ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്നു. ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ ആരംഭിക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും ആസൂത്രണം ചെയ്യുന്നു.
- കുവൈറ്റ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള പരിമിതമായ എണ്ണം വിമാന സർവീസുകൾ പുനരാരംഭിച്ചു.
- ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നിരിക്കുന്നു. ഗൾഫ് എയർ, ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുന്നു. എയർ ഇന്ത്യ എക്‌സ്പ്രസ് ബഹ്റൈനിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നലെ ആരംഭിച്ചു. ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കാൻ ഇൻഡിഗോയും പദ്ധതിയിടുന്നു.
- ഇറാഖ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ മാത്രമേ ഉള്ളൂ. ഇത് ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തുടർന്നും ഉപയോഗിക്കാം.
- ചരക്ക്, ചാർട്ടേഡ് വിമാനങ്ങൾക്കായി ഇറാൻ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും, ഇതിനകം അവിടെയുള്ളവർ ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ കര അതിർത്തി വഴി രാജ്യത്തിന് പുറത്ത് കടക്കണമെന്നും നിർദ്ദേശിക്കുന്നു. ഇതുവരെ, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി 2,490 ഇന്ത്യൻ പൗരന്മാരെ കര അതിർത്തി വഴി ഇറാനിൽ നിന്ന് പുറത്തേക്ക് കടക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
- ഇസ്രായേൽ വ്യോമാതിർത്തി തുറന്നിരിക്കുന്നു, മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലേക്കുള്ള തുടർന്നുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താം.
( റിലീസ് ഐ.ഡി: 2257379)
|