ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ബസ്തർ പണ്ഡും 2026-ന്റെ സമാപന ചടങ്ങിൽ പങ്കെടുത്തു

പോസ്റ്റഡ് ഓണ്‍: 09 FEB 2026 6:53PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഛത്തീസ്ഗഡിൽ നടന്ന 'ബസ്തർ പന്ദം 2026'-ന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ്, ഉപമുഖ്യമന്ത്രി ശ്രീ വിജയ് ശർമ്മ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
 
ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ നക്സലൈറ്റുകളുടെ ഭയത്തിൽ ജീവിച്ചിരുന്ന ബസ്തർ, മോർട്ടാർ ഷെല്ലുകൾ, വെടിവയ്പ്പുകൾ, ഐഇഡി സ്ഫോടനങ്ങൾ എന്നിവയിലൂടെ നമ്മുടെ ആദിവാസി സഹോദരീസഹോദരന്മാർക്കിടയിൽ ഭീതി പടർത്തിയിരുന്നതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഇന്ന് അതേ മണ്ണിൽ 55,000-ത്തോളം ആളുകൾ പാചകം, പാട്ട്, നൃത്തം, നാടകം, വസ്ത്രധാരണം, പാരമ്പര്യങ്ങൾ, വനാധിഷ്ഠിത മരുന്നുകൾ എന്നിങ്ങനെ 12 വിഭാഗങ്ങളിലായി തദ്ദേശീയ സംസ്കാരത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. ഇതൊരു സുപ്രധാന നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
 
 
 
ബസ്തറിന്റെ സംസ്കാരത്തിന് ഛത്തീസ്ഗഡ് ഗവണ്മെന്റ് പുതുജീവൻ നൽകിയതായി ശ്രീ അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ബസ്തർ പന്ദം ഉത്സവത്തിൽ 7 വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ നടന്നതെങ്കിൽ, ഇത്തവണ അഞ്ച് പുതിയ വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ഗോത്രവർഗ-ബസ്തർ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാൻ മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ് പ്രവർത്തിച്ചു. ഏഴ് ജില്ലകളിൽ നിന്നായി 1,885 ഗ്രാമപഞ്ചായത്തുകളെയും 32 ബ്ലോക്ക് ആസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് 55,000 പേർ ഇത്തവണ പങ്കെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
 
ലോകത്തിലെ മറ്റേതൊരു ഗോത്രവർഗ മേഖലയെക്കാളും അതുല്യമാണ് ബസ്തറിലെ കലയും സംസ്കാരവുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. വരും നൂറ്റാണ്ടുകളിലും ഇവ സംരക്ഷിക്കപ്പെടണമെന്ന് ഗവണ്മെന്റ് ആഗ്രഹിക്കുന്നു. ബസ്തറിന്റെ കലയും സംസ്കാരവും പാട്ടുകളും നൃത്തങ്ങളും ബസ്തറിന്റെ മാത്രം അഭിമാനമല്ല, മറിച്ച് ഇന്ത്യയുടെ സാംസ്കാരിക കിരീടത്തിലെ രത്നങ്ങളാണ്. ബസ്തർ പന്ദം ഉത്സവം ഈ സമ്പന്നമായ പൈതൃകത്തെ കൂടുതൽ പ്രചരിപ്പിച്ചു. ശ്രീരാമന്റെ കാലം മുതൽക്കേ തങ്ങളുടെ സവിശേഷമായ സംസ്കാരം കാത്തുസൂക്ഷിക്കുന്നവരാണ് ബസ്തറിലെ ഗോത്രവർഗക്കാരെന്നും അവിടുത്തെ പ്രധാന നൃത്തങ്ങൾ വരും ദിവസങ്ങളിൽ ദേശീയ തലത്തിൽ കൂടുതൽ അംഗീകാരം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
ബസ്തറിന്റെ സംസ്കാരത്തെ രാജ്യത്തെയും ലോകത്തെയും അറിയിക്കുക എന്നതാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ബസ്തറിന്റെ സ്വത്വം വെടിമരുന്നിന്റെ (Barud) പേരിലല്ല, മറിച്ച് അവിടുത്തെ സമ്പന്നമായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പേരിലായിരിക്കണം അറിയപ്പെടേണ്ടത്. ഗോത്രവർഗ സമൂഹങ്ങളുടെ സംരക്ഷണത്തിന് ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. മോദി ഗവണ്മെന്റ് ബസ്തറിലെ നൃത്തങ്ങൾക്കും കലകൾക്കും ആഗോള അംഗീകാരം നൽകിവരികയാണ്. ചരിത്രം എന്നത് കേവലം പുസ്തകങ്ങളിൽ എഴുതപ്പെട്ടത് മാത്രമല്ല, ജനങ്ങളുടെ ഓർമ്മകളിൽ ജീവിക്കുന്നതാണെന്നും പ്രധാനമന്ത്രി മോദി ഉറച്ചു വിശ്വസിക്കുന്നു.
 
ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം ഗോത്രവർഗ അഭിമാന ദിനമായി പ്രഖ്യാപിച്ചതും അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികം 'ഗോത്രവർഗ അഭിമാന വർഷമായി' ആചരിക്കുന്നതും ഗോത്രവർഗ സമൂഹത്തോടുള്ള മോദിജിയുടെ ആദരവിന്റെ തെളിവാണ്. ഗോത്രവർഗ കരകൗശലവസ്തുക്കൾ, സംസ്കാരം, വിഭവങ്ങൾ, വനവിഭവങ്ങൾ എന്നിവയുടെ വാണിജ്യപരമായ ഉപയോഗം മോദിജി പ്രോത്സാഹിപ്പിച്ചു. അഞ്ച് ലക്ഷത്തോളം വനവിഭവങ്ങൾക്കും പരമ്പരാഗത കരകൗശല വസ്തുക്കൾക്കും ബ്രാൻഡിംഗും വിപണനവും ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു.
 
 
കല, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പത്മ പുരസ്കാരങ്ങൾ നൽകി ആദരിക്കപ്പെട്ടതിലൂടെ നാരായൺപൂരിലെ പണ്ഡിറ്റ് റാം മാണ്ഡവി, ഹേംചന്ദ് മാഞ്ചി, കാങ്കറിലെ അജയ് കുമാർ മാണ്ഡവി, ദന്തേവാഡയിലെ ഭൂധാരി ദത്തി എന്നിവരെ രാജ്യം മുഴുവൻ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രി പറഞ്ഞു. 700-ലധികം ഗോത്രവർഗ സമൂഹങ്ങളെ ആദരിക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിപുലമായ പരിപാടി ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത എല്ലാ ഗോത്രവർഗ നേതാക്കളുടെയും സ്മരണകൾ സംരക്ഷിക്കുന്നതിനായി 200 കോടി രൂപ ചെലവിൽ ട്രൈബൽ മ്യൂസിയം പ്രധാനമന്ത്രി ആരംഭിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.
 
ബസ്തർ പണ്ഡുമിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രപതിയ്ക്ക് ആഭ്യന്തര മന്ത്രി നന്ദി രേഖപ്പെടുത്തി. 12 വിഭാഗങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയ വിജയികളെ രാഷ്ട്രപതി ഭവനിലെ വിരുന്നിനായി ക്ഷണിക്കണമെന്ന് താൻ അഭ്യർത്ഥിച്ചതായും രാഷ്ട്രപതി അത് സ്വീകരിച്ചതായും ശ്രീ ഷാ പറഞ്ഞു. ഈ വിജയികൾ രാഷ്ട്രപതി ഭവനിൽ തങ്ങളുടെ കലയും സംസ്കാരവും പ്രദർശിപ്പിക്കും എന്നത് വലിയൊരു ബഹുമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
നക്സലിസത്തിന് എതിരായ പോരാട്ടത്തിന്റെ അടിസ്ഥാനം ഗോത്രവർഗ കർഷകരുടെയും നിഷ്കളങ്കരായ കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. നക്സലൈറ്റുകൾ ഐഇഡികൾ സ്ഥാപിക്കുമ്പോൾ, ഗോത്രവർഗ കർഷകർ അതിൽ ചവിട്ടി എന്നെന്നേക്കുമായി വികലാംഗരാകാൻ സാധ്യതയുണ്ടെന്ന് അവർ തിരിച്ചറിയുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ഒരു നിഷ്കളങ്കനായ കുട്ടിയുടെ ജീവിതം ഇതിലൂടെ തകർന്നേക്കാമെന്ന് അവർക്ക് അറിയില്ലേ? ഇത്രയും ക്രൂരത നക്സലൈറ്റുകൾക്ക് എവിടെ നിന്നാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അവശേഷിക്കുന്ന നക്സലൈറ്റുകളോട് ആയുധം ഉപേക്ഷിക്കാൻ അഭ്യർത്ഥിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി, കീഴടങ്ങുന്നവരെ ഗവണ്മെന്റ് എല്ലാവിധത്തിലും സംരക്ഷിക്കുമെന്നും അവരെ മാന്യമായി പുനരധിവസിപ്പിക്കുമെന്നും വ്യക്തമാക്കി. ഛത്തീസ്ഗഡ് ഗവണ്മെന്റ് തയ്യാറാക്കിയ പുനരധിവാസ പാക്കേജ് തികച്ചും ആകർഷകമാണെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു.
 
എല്ലാ നക്സലൈറ്റുകളോടും അവരുടെ പെൺമക്കളെ പുനരധിവാസത്തിനായി വിടണമെന്ന് അഭ്യർത്ഥിക്കുന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. കൂട്ടത്തോടെ കീഴടങ്ങുന്നവർക്ക് യാതൊരു ദോഷവും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളിൽ വെടിയുതിർക്കുന്നവരെയും, പാടങ്ങളിലും റോഡുകളിലും ഐഇഡികൾ സ്ഥാപിക്കുന്നവരെയും, സ്കൂളുകളും ആശുപത്രികളും കത്തിക്കുന്നവരെയും, മൊബൈൽ ടവറുകൾ പ്രവർത്തനരഹിതമാക്കുന്നവരെയും വെറുതെ വിടില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ആയുധങ്ങളെ ആയുധങ്ങൾ കൊണ്ട് തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ബസ്തർ ഇന്ന് രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന മികച്ച ബ്രാൻഡായി മാറിയിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ മന്ത്രിയുമായ അമിത് ഷാ പറഞ്ഞു. 40 വർഷമായി അടഞ്ഞുകിടന്ന നിരവധി സ്കൂളുകൾ ഛത്തീസ്ഗഡ് ഗവണ്മെന്റ് വീണ്ടും തുറന്നു. സ്കൂളുകൾ അടച്ചുപൂട്ടുന്നതിലൂടെ നക്സലൈറ്റുകൾ ആർക്കാണ് പ്രയോജനം ചെയ്തതെന്ന് ഗോത്രവർഗ സഹോദരീസഹോദരന്മാരോട് ചോദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പുതിയ തലമുറയ്ക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, എല്ലാ ഗോത്രവർഗ മേഖലകളിലും വെച്ച് ഏറ്റവും വികസിത പ്രദേശമായി ബസ്തർ മാറുമെന്നും  വിനോദസഞ്ചാര മേഖലയിലെ  പുതിയ പ്രവർത്തനങ്ങൾ ബസ്തറിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും ശ്രീ ഷാ പറഞ്ഞു.
 
അടച്ചുപൂട്ടിയ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും സ്കൂളുകളും പുനരാരംഭിക്കും, ഹയർ സെക്കൻഡറി സ്കൂളുകളും കോളേജുകളും നിർമ്മിക്കും. ഇപ്പോൾ എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസുകൾ തുറക്കുന്നു, മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നു, ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ ശരിയായി നിർമ്മിക്കപ്പെടുന്നു. പല ഗ്രാമങ്ങളിലും നാല് പതിറ്റാണ്ടിന് ശേഷം ദേശീയ പതാക ഉയർത്തിയതായും ആഭ്യന്തര മന്ത്രി അറിയിച്ചു.
 
എല്ലാ ഗ്രാമങ്ങളിലും കണക്റ്റിവിറ്റി ഉണ്ടായിരിക്കുമെന്നും ഓരോ 5 കിലോമീറ്ററിലും ഒരു പോസ്റ്റ് ഓഫീസോ ബാങ്ക് ശാഖയോ തുറക്കുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഓരോ ഗോത്രവർഗ കർഷകനിൽ നിന്നും 3,100 രൂപ നിരക്കിൽ നെല്ല് സംഭരിക്കും, കൂടാതെ ഗോത്രവർഗ വിഭാഗത്തിലെ ഓരോരുത്തർക്കും പ്രതിമാസം 5 കിലോ അരി സൗജന്യമായി നൽകും. ഇതിനുപുറമെ, ഗ്യാസ് സിലിണ്ടറുകൾ, ഓരോ വീടിനും പൈപ്പ് കണക്ഷനുകൾ എന്നിവ ലഭ്യമാക്കും. പഞ്ചായത്ത്, തഹസിൽ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ മാത്രമായിരിക്കും ഭരണനിർവ്വഹണം നടത്തുക.
 
നക്സലിസം അവസാനിച്ചുകഴിഞ്ഞാൽ, അഡ്വഞ്ചർ ടൂറിസം, ഹോംസ്റ്റേകൾ, കനോപ്പി വോക്കുകൾ, ഗ്ലാസ് ബ്രിഡ്ജുകൾ എന്നിങ്ങനെ പല പുതിയ വിനോദസഞ്ചാര സാധ്യതകളും വികസിക്കുമെന്നും ബസ്തറിനെ നാം വളരെ വേഗം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ബസ്തറിൽ 118 ഏക്കറിൽ പുതിയ വ്യാവസായിക മേഖലയും ഓട്ടോ ജിഗ് ഹബ്ബും വികസിപ്പിക്കുന്നുണ്ടെന്നും ഇത് ഗോത്രവർഗ യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു.
 
3,500 കോടി രൂപ ചെലവ് വരുന്ന റാവുഘട്ട്–ജഗദൽപൂർ റെയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നദീസംയോജന പദ്ധതിയും മുന്നോട്ട് കൊണ്ടുപോകുന്നു, കൂടാതെ 90,000-ത്തിലധികം യുവാക്കൾക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇന്ദ്രാവതി നദിയിൽ 36 കോടി രൂപ ചെലവിൽ പുതിയ ജലസേചന പദ്ധതി കൊണ്ടുവരും, ഇതിൽ നിന്നും 120 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാനാകും.
 
ബസ്തറിൽ ഇപ്പോൾ കർഫ്യൂ പോലുള്ള അന്തരീക്ഷമില്ലെന്നും രാത്രികാലങ്ങളിൽ ഗ്രാമങ്ങളിൽ സാംസ്കാരിക നൃത്തങ്ങളുടെ ദ്ര്യശ്യങ്ങൾ കാണാൻ കഴിയുമെന്നും ഇത് ബസ്തറിനെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമാണെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ബസ്തർ ഒളിമ്പിക്സ് വിജയകരമായി നടത്തി, ഇനി ബസ്തർ പന്ദം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുകയാണ്. നക്സലിസത്തിനെതിരായ ശക്തവും നിർണ്ണായകവുമായ പോരാട്ടത്തിൽ പങ്കെടുത്ത എല്ലാ സുരക്ഷാ ഉദ്യോഗസ്ഥർക്കും ബസ്തറിലെ ഗോത്രവർഗക്കാരുടെ പേരിൽ ആഭ്യന്തര മന്ത്രി നന്ദി അറിയിച്ചു. ഈ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി. നിശ്ചിത സമയപരിധിക്കുള്ളിൽ ബസ്തർ, നക്സൽ വിമുക്തമാകുമെന്നും ഇതിൽ ആർക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
****

( റിലീസ് ഐ.ഡി: 2225712) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Punjabi , Gujarati , Telugu , Kannada