പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'മൻ കി ബാത്തിന്റെ' 123-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-06-2025)

Posted On: 29 JUN 2025 11:40AM by PIB Thiruvananthpuram

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്ത്' ലേക്ക് സ്വാഗതം, നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ. ഈ സമയത്ത്, നിങ്ങളെല്ലാവരും യോഗയുടെ ഊർജ്ജവും 'അന്താരാഷ്ട്ര യോഗ ദിന'ത്തിന്റെ ഓർമ്മകളുംകൊണ്ട് നിറഞ്ഞിരിക്കയാവാം. ഇത്തവണയും, ജൂൺ 21 ന്, ഭാരതത്തിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും കോടിക്കണക്കിന് ആളുകൾ 'അന്താരാഷ്ട്ര യോഗദിന'ത്തിൽ പങ്കെടുത്തു. നിങ്ങൾക്ക് ഓർമ്മയുണ്ടായിരിക്കാം 10 വർഷം മുമ്പാണ് ഇത് ആരംഭിച്ചത്. 10 വർഷത്തിനുള്ളിൽ, ഈ ആചരണം എല്ലാ വർഷവും കൂടുതൽ ഗംഭീരമായിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ കൂടുതൽ ആളുകൾ ദൈനംദിന ജീവിതത്തിൽ യോഗ സ്വീകരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ഇത്തവണ 'യോഗ ദിന'ത്തിന്റെ ആകർഷകമായ നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടു. വിശാഖപട്ടണത്തിന്റെ കടൽത്തീരത്ത് മൂന്ന് ലക്ഷം പേർ ഒരുമിച്ച് യോഗ ചെയ്തു. മറ്റൊരു അത്ഭുതകരമായ രംഗം വിശാഖപട്ടണത്ത് നിന്ന് തന്നെ വന്നു, രണ്ടായിരത്തിലധികം ആദിവാസി വിദ്യാർത്ഥികൾ 108 മിനിറ്റിൽ 108 സൂര്യ നമസ്‌കാരങ്ങൾ ചെയ്തു. എത്രമാത്രം അച്ചടക്കം, എത്രമാത്രം സമർപ്പണം ഉണ്ടായിരുന്നിരിക്കണമെന്ന് സങ്കൽപ്പിക്കുക. നമ്മുടെ നാവികസേനയുടെ കപ്പലുകളിലും യോഗയുടെ ഒരു മഹത്തായ കാഴ്ച കണ്ടു. തെലങ്കാനയിൽ നടന്ന ഒരു യോഗ ക്യാമ്പിൽ മൂവായിരം ദിവ്യാംഗ സുഹൃത്തുക്കൾ ഒരുമിച്ച് പങ്കെടുത്തു. യോഗ എങ്ങനെ ശാക്തീകരണത്തിന്റെ ഒരു മാധ്യമമാണെന്ന് അവർ കാണിച്ചുതന്നു. ഡൽഹിയിലെ ജനങ്ങൾ യോഗയെ സുന്ദരമായ യമുന എന്ന സങ്കൽപവുമായി ബന്ധപ്പെടുത്തുകയും യമുനയുടെ തീരത്ത് യോഗ പരിശീലിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ജമ്മു കശ്മീരിലെ ചെനാബ് പാലത്തിലും ആളുകൾ യോഗ ചെയ്തു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ ഐ.ടി.ബി.പി. സൈനികരും യോഗയിൽ പങ്കെടുത്തുകൊണ്ട് ധൈര്യവും സാധനയും പ്രകടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങളും ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. വട്നഗറിൽ 2121 പേർ ഒരുമിച്ച് ഭുജംഗാസനം ചെയ്തു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ന്യൂയോർക്ക്, ലണ്ടൻ, ടോക്കിയോ, പാരീസ്, ലോകത്തിലെ എല്ലാ വലിയ നഗരങ്ങളിൽ നിന്നും യോഗയുടെ ചിത്രങ്ങൾ വന്നു, എല്ലാ ചിത്രങ്ങളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇത്തവണത്തെ പ്രമേയം വളരെ സവിശേഷവുമായിരുന്നു, ‘Yoga for one earth, one health’ 'ഏക ഭൂമി, ഏക ആരോഗ്യത്തിന് യോഗ'. ഇത് വെറുമൊരു മുദ്രാവാക്യമല്ല, 'വസുധൈവ കുടുംബകം' എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു ദിശയാണിത്. ഇപ്രാവശ്യത്തെ യോഗദിനത്തിന്റെ മഹത്വം തീർച്ചയായും കൂടുതൽ ആളുകളെ യോഗ സ്വീകരിക്കാൻ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ആരെങ്കിലും ഒരു തീർത്ഥാടനത്തിന് പുറപ്പെടുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് "പോകാം, സമയമായി" എന്നതാണ്. ഈ വികാരമാണ് നമ്മുടെ മതതീർത്ഥാടനങ്ങളുടെ ആത്മാവ്. ശരീരത്തെ അച്ചടക്കം പാലിക്കുന്നതിനും, മനസ്സിനെ ശുദ്ധീകരിക്കുന്നതിനും, പരസ്പര സ്നേഹത്തിനും സാഹോദര്യത്തിനും, ദൈവവുമായി ബന്ധപ്പെടുന്നതിനുമുള്ള ഒരു മാർഗമാണ് ഈ തീർത്ഥാടനങ്ങൾ. ഇതിനുപുറമെ, ഈ തീർത്ഥാടനങ്ങളുടെ മറ്റൊരു വലിയ വശവുമുണ്ട്. സേവനത്തിനുള്ള അവസരങ്ങളുടെ ഒരു വലിയ ആചാരം കൂടിയാണ് ഈ മത തീർത്ഥാടനങ്ങൾ. ഏതെങ്കിലും തീർത്ഥാടനം നടക്കുമ്പോൾ, തീർത്ഥാടനത്തിന് പോകുന്ന ആളുകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ തീർത്ഥാടകരെ സേവിക്കുന്നതിൽ ഏർപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ ഭണ്ഡാരങ്ങളും ഊട്ടുപുരകളും സജ്ജീകരിച്ചിട്ടുണ്ട്. ആളുകൾ റോഡരികുകളിൽ കുടിവെള്ള സ്റ്റാളുകൾ സ്ഥാപിക്കുന്നു. സേവന മനോഭാവത്തോടെ മെഡിക്കൽ ക്യാമ്പുകളും സൗകര്യങ്ങളും ഒരുക്കുന്നു. പലരും സ്വന്തം ചെലവിൽ സത്രങ്ങളും തീർത്ഥാടകർക്ക് താമസസൗകര്യങ്ങളും ഒരുക്കുന്നു. സുഹൃത്തുക്കളേ, വളരെക്കാലത്തിനുശേഷം, കൈലാസ മാനസരോവർ യാത്ര വീണ്ടും ആരംഭിച്ചു. കൈലാസ മാനസരോവർ എന്നാൽ ശിവന്റെ വാസസ്ഥലം എന്നാണ്. ഹിന്ദു, ബുദ്ധ, ജൈന എന്നിങ്ങനെ എല്ലാ പാരമ്പര്യങ്ങളിലും വിശ്വാസത്തിന്റെയും ഭക്തിയുടെയും കേന്ദ്രമായി കൈലാസത്തെ കണക്കാക്കുന്നു. 
സുഹൃത്തുക്കളേ, ജൂലൈ 3 മുതൽ വിശുദ്ധ അമർനാഥ് യാത്ര ആരംഭിക്കാൻ പോകുന്നു, പുണ്യമായ ശ്രാവണ മാസത്തിനും ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഭഗവാൻ ജഗന്നാഥന്റെ രഥയാത്രയും നമ്മൾ കണ്ടു. ഒഡീഷ, ഗുജറാത്ത് അല്ലെങ്കിൽ രാജ്യത്തിന്റെ മറ്റേതെങ്കിലും കോണിൽ ആകട്ടെ, ലക്ഷക്കണക്കിന് ഭക്തർ ഈ യാത്രയിൽ പങ്കെടുക്കാറുണ്ട്. വടക്ക് നിന്ന് തെക്ക് വരെയും, കിഴക്ക് നിന്ന് പടിഞ്ഞാറ് വരെയും, ഈ യാത്രകൾ 'ഏക ഭാരതം-ശ്രേഷ്ഠ ഭാരതം' എന്നതിന്റെ പ്രതിഫലനമാണ്. നാം നമ്മുടെ മതപരമായ യാത്ര ഭക്തിയോടെയും, പൂർണ്ണ സമർപ്പണത്തോടെയും, പൂർണ്ണ അച്ചടക്കത്തോടെയും പൂർത്തിയാക്കുമ്പോൾ, നമുക്ക് അതിന്റെ ഫലങ്ങളും ലഭിക്കും. യാത്രകൾ നടത്തുന്ന എല്ലാവർക്കും ഞാൻ എന്റെ ആശംസകൾ നേരുന്നു. സേവന മനോഭാവത്തോടെ ഈ യാത്രകൾ വിജയകരവും സുരക്ഷിതവുമാക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നവരെയും ഞാൻ അഭിനന്ദിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാൻ ഇപ്പോൾ രാജ്യത്തിന്റെ രണ്ട് നേട്ടങ്ങളെക്കുറിച്ച് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, അത് നിങ്ങളെ അഭിമാനപൂരിതരാക്കും. ആഗോള സ്ഥാപനങ്ങൾ ഈ നേട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. WHO (World Health Organisation) അതായത് ‘ലോകാരോഗ്യ സംഘടന’യും ILO (International Labour Organisation) അതായത് അന്താരാഷ്ട്ര തൊഴിൽ സംഘടനയും രാജ്യത്തിന്റെ ഈ നേട്ടങ്ങളെ പ്രശംസിച്ചിട്ടുണ്ട്. ആദ്യത്തെ നേട്ടം നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. നിങ്ങളിൽ പലരും ഒരു നേത്രരോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകും - ട്രാക്കോമ. ബാക്ടീരിയ വഴിയാണ് ഈ രോഗം പടരുന്നത്. ഒരുകാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ രോഗം സാധാരണമായിരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ, ഈ രോഗം ക്രമേണ കാഴ്ചശക്തി നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ട്രാക്കോമയെ അതിന്റെ വേരുകളിൽ നിന്ന് തുടച്ചുനീക്കാൻ ഞങ്ങൾ തീരുമാനിച്ചു. ‘ലോകാരോഗ്യ സംഘടന’ അതായത് WHO ഭാരതത്തെ ട്രാക്കോമ രഹിത രാജ്യമായി പ്രഖ്യാപിച്ചു എന്ന കാര്യം നിങ്ങളോട് പറയുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇപ്പോൾ ഭാരതം ഒരു ട്രാക്കോമ രഹിത രാജ്യമായി മാറിയിരിക്കുന്നു. ഈ രോഗത്തിനെതിരെ അക്ഷീണം പോരാടിയ ദശലക്ഷക്കണക്കിന് ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. ഈ വിജയം നമ്മുടെ ആരോഗ്യ പ്രവർത്തകരുടേതാണ്. ‘സ്വച്ഛ് ഭാരത് അഭിയാൻ’ ഇത് ഇല്ലാതാക്കുന്നതിൽ വളരെയധികം സഹായിച്ചു. ‘ജൽ ജീവൻ മിഷനും’ ഈ വിജയത്തിന് വളരെയധികം സംഭാവന നൽകി. ഇന്ന് പൈപ്പ് വഴി എല്ലാ വീട്ടിലും ശുദ്ധജലം എത്തുമ്പോൾ, അത്തരം രോഗങ്ങളുടെ സാധ്യത കുറഞ്ഞു. ഭാരതം ഈ രോഗത്തെ നേരിടുക മാത്രമല്ല, അതിന്റെ മൂലകാരണങ്ങൾ ഇല്ലാതാക്കുകയും ചെയ്തതിനെ ലോകാരോഗ്യ സംഘടന (WHO) പ്രശംസിച്ചു.
സുഹൃത്തുക്കളേ, ഇന്ന് ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സംരക്ഷണ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്, അടുത്തിടെ അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ, വളരെ പ്രധാനപ്പെട്ട ഒരു റിപ്പോർട്ട് പുറത്തുവന്നു. ഭാരതത്തിലെ ജനസംഖ്യയുടെ 64%-ത്തിലധികം പേർക്ക് ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സംരക്ഷണ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. സാമൂഹിക സുരക്ഷ - ലോകത്തിലെ ഏറ്റവും വലിയ സംരക്ഷണപരിധികളിൽ ഒന്നാണിത്. ഇന്ന് രാജ്യത്തെ ഏകദേശം 95 കോടി (തൊണ്ണൂറ്റി അഞ്ച് കോടി) ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്, അതേസമയം 2015 വരെ സർക്കാർ പദ്ധതികൾ 25 കോടിയിൽ താഴെ ആളുകളിൽ മാത്രമേ എത്തിയിരുന്നുള്ളൂ.
സുഹൃത്തുക്കളേ, ഭാരതത്തിൽ, ആരോഗ്യം മുതൽ സാമൂഹിക സുരക്ഷ വരെ, എല്ലാ മേഖലകളിലും രാജ്യം ഒരു പൂർണ്ണതയോടെ മുന്നേറുകയാണ്. ഇവ സാമൂഹിക നീതിയുടെ മികച്ച ചിത്രങ്ങൾ കൂടിയാണ്. വരാനിരിക്കുന്ന കാലം കൂടുതൽ മികച്ചതായിരിക്കുമെന്നും, ഭാരതം ഓരോ ഘട്ടത്തിലും കൂടുതൽ ശാക്തീകരിക്കപ്പെടുമെന്നും ഈ വിജയങ്ങൾ വിശ്വാസം ജനിപ്പിച്ചിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, പൊതുജനപങ്കാളിത്തത്തിന്റെ ശക്തിയാൽ വലിയ പ്രതിസന്ധികളെ നേരിടാൻ കഴിയും. ഞാൻ നിങ്ങൾക്കായി ഒരു ഓഡിയോ പ്ലേ ചെയ്യാം, ഈ ഓഡിയോയിൽ ആ പ്രതിസന്ധിയുടെ വ്യാപ്തിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ധാരണ ലഭിക്കും. ആ പ്രതിസന്ധി എത്ര വലുതായിരുന്നു, ആദ്യം അത് കേൾക്കൂ, മനസ്സിലാക്കൂ.
#Audio # 

[आखिर ये जो ज़ुल्म हुआ दो साल तक, जुल्म तो 5-7 साल से शुरू हो गया था | मगर वो शिखर पर पहुँच गया है दो साल में, जब emergency लोगों पर थोप दी और अमानुषीय बर्ताव लोगों के साथ किया गया | लोगों के स्वतंत्रता के हक छीन लिए गए, अखबारों को कोई स्वतंत्रता न रही | न्यायालय बिल्कुल निर्बल बना दिए गए | और जिस ढंग से एक लाख से ज्यादा लोगों को jail में बंद कर दिये, और फिर अपने मनमानी राज की ओर से होती रही | उसकी मिसाल दुनिया के इतिहास में भी मिलना मुश्किल है ]
സുഹൃത്തുക്കളേ, ഈ ശബ്ദം രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി മൊറാർജി ഭായ് ദേശായിയുടേതാണ്. അടിയന്തരാവസ്ഥയെക്കുറിച്ച് അദ്ദേഹം ഹ്രസ്വമായും എന്നാൽ വളരെ വ്യക്തമായും സംസാരിച്ചു. ആ കാലഘട്ടം എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ! അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ നമ്മുടെ ഭരണഘടനയെ കൊലപ്പെടുത്തുക മാത്രമല്ല, നീതിന്യായ വ്യവസ്ഥയെ അടിമയായി നിലനിർത്താനും ഉദ്ദേശിച്ചു. ആ കാലയളവിൽ, ആളുകളെ വലിയ തോതിൽ പീഡിപ്പിച്ചു. ഒരിക്കലും മറക്കാനാവാത്ത അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്. ജോർജ്ജ് ഫെർണാണ്ടസ് സാഹിബിനെ ചങ്ങലകളിൽ ബന്ധിച്ചു. നിരവധി പേരെ കഠിനമായി പീഡിപ്പിച്ചു. ആരെയും ഒരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യാമായിരുന്നു. വിദ്യാർത്ഥികളെയും പീഡിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചമർത്തപ്പെട്ടു. സുഹൃത്തുക്കളേ, ആ കാലയളവിൽ അറസ്റ്റിലായ ആയിരക്കണക്കിന് ആളുകൾ അത്തരം മനുഷ്യത്വരഹിതമായ അതിക്രമങ്ങൾക്ക് വിധേയരായി. എന്നാൽ ഇതാണ് ഇന്ത്യയിലെ ജനങ്ങളുടെ ശക്തി, അവർ വഴങ്ങിയില്ല, തകർന്നില്ല, ജനാധിപത്യവുമായി ഒരു വിട്ടുവീഴ്ചയും സ്വീകരിച്ചില്ല. ആത്യന്തികമായി, ജനങ്ങൾ വിജയിച്ചു - അടിയന്തരാവസ്ഥ പിൻവലിച്ചു, അടിയന്തരാവസ്ഥ ഏർപ്പെടുത്തിയവർ പരാജയപ്പെട്ടു. ഇക്കാര്യത്തിൽ ബാബു ജഗ്ജീവൻ റാം തന്റെ അഭിപ്രായങ്ങൾ വളരെ ശക്തമായി പ്രകടിപ്പിച്ചിരുന്നു.
#Audio #
[बहनों और भाइयो, पिछला चुनाव, चुनाव नहीं था | भारत की जनता का एक महान अभियान था | उस समय की परिस्थितियों को बदल देने का तानाशाही की धारा को मोड़ देने का और भारत में प्रजातंत्र के बुनियाद को मजबूत कर देने का[

അടൽ ബിഹാരി വാജ്പേയ് അന്ന് സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞത് നമ്മൾ തീർച്ചയായും കേൾക്കേണ്ടതാണ്. –
#Audio # 
[बहनों और भाइयो, देश में जो कुछ हुआ, उसे केवल चुनाव नहीं कह सकते | एक शांतिपूर्ण क्रांति हुई है | लोकशक्ति की लहर ने लोकतंत्र की हत्या करने वालों को इतिहास के कूड़ेदान में फेंक दिया है[

സുഹൃത്തുക്കളേ, രാജ്യത്ത് അടിയന്തിരാവസ്ഥ അടിച്ചേൽപിച്ചതിന്റെ 50 വർഷം തികഞ്ഞത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. അന്ന് നാം 'സംവിധാൻ ഹത്യാ ദിവസ്' ആചരിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ധീരമായി പോരാടിയ എല്ലാവരെയും നാം എപ്പോഴും ഓർക്കണം. നമ്മുടെ ഭരണഘടന ശക്തമായി നിലനിർത്താനായി ജാഗ്രത പാലിക്കാൻ ഇത് നമ്മെ പ്രചോദിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഒരു ചിത്രം സങ്കൽപ്പിക്കുക. പ്രഭാത സൂര്യൻ കുന്നുകളെ സ്പർശിക്കുന്നു, പതുക്കെ വെളിച്ചം സമതലങ്ങളിലേക്ക് നീങ്ങുന്നു, ആ വെളിച്ചത്തിനൊപ്പം, ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ മുന്നോട്ട് നീങ്ങുന്നു. വിസിൽ മുഴങ്ങുന്നു, ഏതാനും നിമിഷങ്ങൾക്കുള്ളിൽ മൈതാനത്ത് കരഘോഷങ്ങളും മുദ്രാവാക്യങ്ങളും മുഴങ്ങുന്നു. ഓരോ പാസിലും ഓരോ ഗോളിലും ആളുകളുടെ ആവേശം വർദ്ധിക്കുന്നു. എന്തൊരു മനോഹരമായ ലോകമാണിതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകണം! സുഹൃത്തുക്കളേ, ഈ ചിത്രം അസമിലെ ഒരു പ്രധാന പ്രദേശമായ ബോഡോലാൻഡിന്റെ യാഥാർത്ഥ്യമാണ്. ബോഡോലാൻഡ് ഇന്ന് ഒരു പുതിയ രൂപത്തോടെ രാജ്യത്തിന് മുന്നിൽ നിൽക്കുന്നു. ഇവിടുത്തെ യുവാക്കൾക്കുള്ള ഊർജ്ജവും ആത്മവിശ്വാസവും ഫുട്ബോൾ മൈതാനത്താണ് ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത്. ബോഡോ ടെറിട്ടോറിയൽ ഏരിയയിലാണ് ബോഡോലാൻഡ് സി.ഇ.എം. കപ്പ് സംഘടിപ്പിക്കുന്നത്. ഇത് വെറുമൊരു ടൂർണമെന്റ് മാത്രമല്ല, മറിച്ച് ഐക്യത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷമായി മാറിയിരിക്കുന്നു. മൂവായിരത്തി എഴുനൂറിലധികം ടീമുകൾ, ഏകദേശം എഴുപതിനായിരം കളിക്കാർ, പങ്കെടുക്കുന്നവരിൽ വലിയൊരു പങ്ക് നമ്മുടെ പെൺമക്കൾ. ബോഡോലാൻഡിലെ ഒരു വലിയ മാറ്റത്തിന്റെ കഥയാണ് ഈ സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്. രാജ്യത്തിന്റെ കായിക ഭൂപടത്തിൽ ബോഡോലാൻഡ് ഇപ്പോൾ അതിന്റെ തിളക്കം വർദ്ധിപ്പിക്കുകയാണ്. സുഹൃത്തുക്കളേ, പോരാട്ടം ഈ പ്രദേശത്തിന്റെ മുഖമുദ്രയായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ഇവിടുത്തെ യുവാക്കൾക്ക് മുന്നേറാനുള്ള സാധ്യതകൾ പരിമിതമായിരുന്നു. എന്നാൽ ഇന്ന് അവരുടെ കണ്ണുകളിൽ പുതിയ സ്വപ്നങ്ങളും അവരുടെ ഹൃദയങ്ങളിൽ സ്വാശ്രയത്വത്തിന്റെ ധൈര്യവുമുണ്ട്. ഇവിടെ നിന്നുള്ള ഫുട്ബോൾ കളിക്കാർ ഇപ്പോൾ ഉന്നതതലങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നു. ഹാലിചരൺ നാർസാരി, ദുർഗ ബോറോ, അപുർബ നാർസാരി, മൻബീർ ബസുമതാരി - ഇവ ഫുട്ബോൾ കളിക്കാരുടെ പേരുകൾ മാത്രമല്ല - ബോഡോലാൻഡിനെ കളത്തിൽ നിന്ന് ദേശീയ വേദിയിലേക്ക് എത്തിച്ച പുതിയ തലമുറയുടെ സ്വത്വമാണ്. അവരിൽ പലരും പരിമിതമായ സാഹചര്യങ്ങളില്‍ പരിശീലിച്ചു, പലരും ബുദ്ധിമുട്ടുള്ള പരിതഃസ്ഥിതികളിൽ അവരുടെ വഴി കണ്ടെത്തി, ഇന്ന് രാജ്യത്തെ നിരവധി കൊച്ചുകുട്ടികൾ അവരുടെ പേര് സ്വീകരിച്ചുകൊണ്ട് തങ്ങളുടെ സ്വപ്നങ്ങൾക്ക് തുടക്കം കുറിക്കുന്നു. 
സുഹൃത്തുക്കളേ, നമ്മുടെ കഴിവുകൾ വികസിപ്പിക്കണമെങ്കിൽ, ആദ്യം നമ്മുടെ ശാരീരികക്ഷമതയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണം. സുഹൃത്തുക്കളേ, ഫിറ്റ്‌നസിനായുള്ള എന്റെ ഒരു നിർദ്ദേശം നിങ്ങൾ ഓർക്കുന്നുണ്ടോ, അമിതവണ്ണം കുറയ്ക്കൂ! ഭക്ഷണത്തിലെ എണ്ണയുടെ അളവ് 10% കുറയ്ക്കൂ, അതുവഴി അമിതവണ്ണം കുറയ്ക്കൂ. നിങ്ങൾ ആരോഗ്യവാനായിരുന്നാൽ, ജീവിതത്തിൽ നിങ്ങൾ സൂപ്പർ ഹിറ്റാകും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ ഭാരതം, പ്രാദേശിക, ഭാഷാ, സാംസ്കാരിക വൈവിധ്യത്തിന് പേരുകേട്ടതുപോലെ, കലകളുടേയും കരകൗശലങ്ങളുടേയും കഴിവുകളുടേയും വൈവിധ്യവും നമ്മുടെ രാജ്യത്തിന്റെ ഒരു മികച്ച ഗുണമാണ്. നിങ്ങൾ ഏത് മേഖലയിലേക്ക് പോയാലും, അവിടെ ചില പ്രത്യേകവും പ്രാദേശികവുമായ കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ കഴിയും. 'മൻ കി ബാത്തിൽ' രാജ്യത്തിന്റെ അത്തരം സവിശേഷ ഉൽപ്പന്നങ്ങളെക്കുറിച്ച് നമ്മൾ പലപ്പോഴും സംസാരിക്കാറുണ്ട്. അത്തരമൊരു ഉൽപ്പന്നമാണ് മേഘാലയയിലെ എറി സിൽക്ക്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അതിന് ജി.ഐ. ടാഗ് ലഭിച്ചു. എറി സിൽക്ക് മേഘാലയയുടെ ഒരു പൈതൃകം തന്നെയാണ്. അവിടുത്തെ ഗോത്രങ്ങൾ, പ്രത്യേകിച്ച് ഖാസി സമൂഹത്തിലെ ആളുകൾ, തലമുറകളായി അത് സംരക്ഷിച്ചു പോന്നു; അവരുടെ കഴിവുകൾ കൊണ്ട് അതിനെ സമ്പന്നമാക്കുകയും ചെയ്തിട്ടുണ്ട്. ഈ പട്ടിനെ മറ്റ് തുണിത്തരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന നിരവധി ഗുണങ്ങളുണ്ട്. അതിന്റെ ഏറ്റവും വലിയ സവിശേഷത അത് നിർമ്മിക്കുന്ന രീതിയാണ്. ഈ പട്ട് നിർമ്മിക്കാൻ പട്ടുനൂൽപ്പുഴുക്കളെ  കൊല്ലുന്നില്ല, അതിനാൽ ഇതിനെ അഹിംസ സിൽക്ക് എന്നും വിളിക്കുന്നു. ഇന്ന്, അക്രമരഹിതവും പ്രകൃതിയെ പ്രതികൂലമായി ബാധിക്കാത്തതുമായ ഉൽപ്പന്നങ്ങൾക്കായുള്ള ആവശ്യം ലോകത്ത് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതിനാൽ മേഘാലയയിലെ എറി സിൽക്ക് ആഗോള വിപണിക്ക് അനുയോജ്യമായ ഒരു ഉൽപ്പന്നമാണ്. മറ്റൊരു പ്രത്യേകത, ഈ പട്ട് ശൈത്യകാലത്ത് നിങ്ങൾക്ക് ചൂടു നൽകുകയും വേനൽക്കാലത്ത് തണുപ്പ് നൽകുകയും ചെയ്യുന്നു എന്നതാണ്. ഈ ഗുണം ഈ പട്ടിനെ മിക്ക പ്രദേശങ്ങൾക്കും അനുയോജ്യമാക്കുന്നു. മേഘാലയയിലെ സ്ത്രീകൾ ഇപ്പോൾ സ്വയം സഹായ ഗ്രൂപ്പുകളിലൂടെ ഈ പൈതൃകത്തെ വലിയ തോതിൽ മുന്നോട്ട് കൊണ്ടുപോകുന്നു. എറി സിൽക്കിന് ജി.ഐ. ടാഗ് ലഭിച്ചതിൽ ഞാൻ മേഘാലയയിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. എറി സിൽക്ക്  വസ്ത്രങ്ങൾ തീർച്ചയായും പരീക്ഷിച്ചുനോക്കാൻ ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അതെ, നിങ്ങൾ എപ്പോഴും ഖാദി, കൈത്തറി കരകൗശലവസ്തുക്കൾ, വോക്കൽ ഫോർ ലോക്കൽ എന്നിവയും ഓർമ്മിക്കേണ്ടതുണ്ട്. ഉപഭോക്താക്കൾ ഭാരതത്തിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുകയും വ്യാപാരികൾ ഭാരതത്തിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാത്രം വിൽക്കുകയും ചെയ്താൽ, അതുവഴി 'ആത്മനിർഭർ ഭാരത് അഭിയാൻ' എന്ന ആശയത്തിന് പുതിയ ഊർജ്ജം ലഭിക്കുകയും ചെയ്യും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സത്രീകൾ നയിക്കുന്ന വികനസത്തിന്റെ മന്ത്രം ഭാരതത്തിന് ഒരു പുതിയ ഭാവി കെട്ടിപ്പടുക്കാൻ സജ്ജമാണ്. നമ്മുടെ അമ്മമാരും സഹോദരിമാരും പെൺമക്കളും ഇന്ന് അവർക്കുവേണ്ടി മാത്രമല്ല, മുഴുവൻ സമൂഹത്തിനും വേണ്ടി ഒരു പുതിയ ദിശ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. തെലങ്കാനയിലെ ഭദ്രാചലത്തിലെ സ്ത്രീകളുടെ വിജയത്തെക്കുറിച്ച് അറിയുമ്പോൾ നിങ്ങൾക്ക് സന്തോഷം തോന്നും. ഈ സ്ത്രീകൾ വയലുകളിൽ തൊഴിലാളികളായി ജോലി ചെയ്തിരുന്നു. ഉപജീവനത്തിനായി ദിവസം മുഴുവൻ അവർ കഠിനാധ്വാനം ചെയ്തിരുന്നു. ഇന്ന് അതേ സ്ത്രീകൾ തിന മില്ലെറ്റിൽ നിന്ന് ബിസ്കറ്റ് ഉണ്ടാക്കുന്നു. ഹൈദരാബാദിൽ നിന്ന് ലണ്ടനിലേക്ക് 'ഭദ്രാദ്രി മില്ലറ്റ് മാജിക്' എന്ന പേരിൽ ഈ ബിസ്കറ്റുകൾ വിൽക്കുന്നു. ഭദ്രാചലത്തിലെ ഈ സ്ത്രീകൾ സ്വയം സഹായ സംഘത്തിൽ ചേർന്ന് പരിശീലനം നേടി. സുഹൃത്തുക്കളേ, ഈ സ്ത്രീകൾ മറ്റൊരു അഭിനന്ദനീയമായ പ്രവൃത്തി ചെയ്തു. ഇവർ 'ഗിരി സാനിറ്ററി പാഡുകൾ' നിർമ്മിക്കാൻ തുടങ്ങി. വെറും മൂന്ന് മാസത്തിനുള്ളിൽ, 40,000 പാഡുകൾ നിർമ്മിച്ച് സ്കൂളുകളിലും സമീപത്തുള്ള ഓഫീസുകളിലും എത്തിച്ചു - അതും വളരെ കുറഞ്ഞ വിലയ്ക്ക്.

സുഹൃത്തുക്കളേ, കർണാടകയിലെ കൽബുർഗിയിലെ സ്ത്രീകളുടെ നേട്ടവും മികച്ചതാണ്. അവർ ചോളം കൊണ്ടുള്ള റൊട്ടി ഒരു ബ്രാൻഡാക്കി. അവർ രൂപീകരിച്ച സഹകരണ സംഘത്തിൽ, പ്രതിദിനം മൂവായിരത്തിലധികം റൊട്ടികൾ പാകം ചെയ്യപ്പെടുന്നു. ഈ റൊട്ടികളുടെ സുഗന്ധം ഇപ്പോൾ ഗ്രാമത്തിൽ മാത്രമായി ഒതുങ്ങുന്നില്ല. ബെംഗളൂരുവിൽ ഒരു പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ട്. ഓൺലൈൻ ഭക്ഷണ പ്ലാറ്റ്‌ഫോമുകളിൽ ഓർഡറുകൾ വരുന്നു. കൽബുർഗി റൊട്ടി ഇപ്പോൾ വലിയ നഗരങ്ങളിലെ അടുക്കളകളിലേക്ക് എത്തുന്നു. ഇത് സ്ത്രീകളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്, അവരുടെ വരുമാനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
സുഹൃത്തുക്കളേ, വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള ഈ കഥകളിൽ വ്യത്യസ്ത മുഖങ്ങളുണ്ട്. പക്ഷേ ആ മുഖങ്ങളിലെ തിളക്കം ഒന്നുതന്നെയാണ്. ഈ തിളക്കം ആത്മവിശ്വാസത്തിന്റെയും സ്വാശ്രയത്വത്തിന്റെയുമാണ്. അങ്ങനെയൊരാളാണ്    മധ്യപ്രദേശിൽ നിന്നുള്ള സുമ ഉയികെ. സുമയുടെ ശ്രമങ്ങൾ വളരെ പ്രശംസനീയമാണ്. ബാലാഘാട്ട് ജില്ലയിലെ കടംഗി ബ്ലോക്കിലെ സ്വയം സഹായ സംഘത്തിൽ നിന്ന് സുമ കൂൺകൃഷിയിലും കന്നുകാലിപരിപാലനത്തിലും പരിശീലനം നേടി. ഇതിലൂടെ അവർ സ്വയംപര്യാപ്തതയിലേക്കുള്ള പാത കണ്ടെത്തി. സുമ ഉയികെയുടെ വരുമാനം വർദ്ധിച്ചപ്പോൾ, അവർ തന്റെ പ്രവർത്തനങ്ങളും വൻതോതിലാക്കി. ചെറിയ രീതിയിൽ ആരംഭിച്ച ഈ യാത്ര ഇപ്പോൾ 'ദീദി കാന്റീനിലും' 'തെർമൽ തെറാപ്പി സെന്ററിലും' വരെ എത്തിയിരിക്കുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള അസംഖ്യം സ്ത്രീകൾ അവരുടെയും രാജ്യത്തിന്റെയും വിധി മാറ്റിക്കൊണ്ടിരിക്കുകയാണ്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അടുത്തിടെ വിയറ്റ്നാമിൽ നിന്നുള്ള നിരവധി ആളുകൾ വിവിധ മാധ്യമങ്ങളിലൂടെ എനിക്ക് അവരുടെ സന്ദേശങ്ങൾ അയച്ചു. ഈ സന്ദേശങ്ങളുടെ ഓരോ വരിയിലും ഭക്തിയും അടുപ്പവും ഉണ്ടായിരുന്നു. അവരുടെ വികാരങ്ങൾ ഹൃദയസ്പർശിയായിരുന്നു. ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ കാണാൻ അവസരം നൽകിയതിന് അവർ ഭാരതത്തോട് നന്ദി പ്രകടിപ്പിക്കുകയായിരുന്നു. അവരുടെ വാക്കുകളിലെ വികാരം ഏതൊരു ഔപചാരിക നന്ദിയെക്കാളും മേലേയായിരുന്നു.
സുഹൃത്തുക്കളേ, ശ്രീബുദ്ധന്റെ ഈ തിരുശേഷിപ്പുകൾ ആദ്യം കണ്ടെത്തിയത് ആന്ധ്രാപ്രദേശിലെ പാൽനാട് ജില്ലയിലെ നാഗാർജുനകൊണ്ടയിലാണ്. ഈ സ്ഥലത്തിന് ബുദ്ധമതവുമായി അഗാധമായ ബന്ധമുണ്ട്. ശ്രീലങ്ക, ചൈന തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ എത്തിയിരുന്നുവെന്ന് പറയപ്പെടുന്നു.
സുഹൃത്തുക്കളേ, കഴിഞ്ഞ മാസം ശ്രീബുദ്ധന്റെ ഈ തിരുശേഷിപ്പുകൾ ഭാരതത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് കൊണ്ടുപോയി. അവിടെ 9 വ്യത്യസ്ത സ്ഥലങ്ങളിൽ അവ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നു. ഭാരതത്തിന്റെ ഈ പ്രവൃത്തി ഒരു തരത്തിൽ വിയറ്റ്നാമിന്റെ ഒരു ദേശീയ ഉത്സവമായി മാറി. ഏകദേശം 10 കോടി ജനസംഖ്യയുള്ള വിയറ്റ്നാമിൽ, ഒന്നര കോടിയിലധികം ആളുകൾ ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ സന്ദർശിച്ചുവെന്ന് നിങ്ങൾക്ക് സങ്കൽപിക്കാൻ കഴിയുമോ! സോഷ്യൽ മീഡിയയിൽ ഞാൻ കണ്ട ചിത്രങ്ങളും വീഡിയോകളും ഭക്തിക്ക് പരിധികളില്ലെന്ന് എന്നെ ബോധ്യപ്പെടുത്തി. മഴയായാലും പൊള്ളുന്ന വെയിലായാലും ആളുകൾ മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുകയുണ്ടായി. കുട്ടികൾ, പ്രായമായവർ, ദിവ്യാംഗർ, എല്ലാവരും വികാരഭരിതരായിരുന്നു. വിയറ്റ്നാം പ്രസിഡന്റ്, ഉപപ്രധാനമന്ത്രി, മുതിർന്ന മന്ത്രിമാർ, എല്ലാവരും നമ്രശിരസ്ക്കരരായി. ഈ പ്രദർശനത്തോടുള്ള ആദരവ് അവിടത്തെ ജനങ്ങളെ വളരെ ആഴത്തിൽ സ്പർശിച്ചതിനാൽ വിയറ്റ്നാം സർക്കാർ അത് 12 ദിവസത്തേക്ക് കൂടി നീട്ടാൻ അഭ്യർത്ഥിച്ചു, ഭാരതം സന്തോഷത്തോടെ അത് സ്വീകരിച്ചു.
സുഹൃത്തുക്കളേ, ഭഗവാൻ ബുദ്ധന്റെ ചിന്തകൾക്ക് രാജ്യങ്ങളെയും സംസ്കാരങ്ങളെയും ആളുകളെയും ബന്ധിപ്പിക്കാൻ ശക്തിയുണ്ട്. നേരത്തെ, ഭഗവാൻ ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകൾ തായ്‌ലൻഡിലേക്കും മംഗോളിയയിലേക്കും കൊണ്ടുപോയി, അവിടെയും ഇതേ ആദരവ് കാണപ്പെട്ടു. നിങ്ങളുടെ സംസ്ഥാനത്തെ ബുദ്ധമത കേന്ദ്രങ്ങൾ തീർച്ചയായും സന്ദർശിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇത് ഒരു ആത്മീയ അനുഭവമായിരിക്കും, അതുപോലെ തന്നെ നമ്മുടെ സാംസ്കാരിക പൈതൃകവുമായി ബന്ധപ്പെടാനുള്ള ഒരു അത്ഭുതകരമായ അവസരവുമായിരിക്കും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ മാസം നാമെല്ലാവരും 'ലോക പരിസ്ഥിതി ദിനം' ആഘോഷിച്ചു. നിങ്ങളുടെ ആയിരക്കണക്കിന് സന്ദേശങ്ങൾ എനിക്ക് ലഭിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കാൻ ഒറ്റയ്ക്ക് പുറപ്പെട്ട അവരുടെ ചുറ്റുമുള്ള സുഹൃത്തുക്കളെക്കുറിച്ച് പലരും എന്നോട് പറഞ്ഞു, തുടർന്ന് മുഴുവൻ സമൂഹവും അവരോടൊപ്പം ചേർന്നു. എല്ലാവരുടെയും ഈ സംഭാവന നമ്മുടെ ഭൂമിക്ക് വലിയ ശക്തിയായി മാറുകയാണ്. പൂനെയിലെ ശ്രീ രമേശ് ഖർമലെയുടെ പ്രവർത്തനങ്ങൾ അറിയുന്നത് നിങ്ങൾക്ക് വളരെയധികം പ്രചോദനം നൽകും. ആഴ്ചയുടെ അവസാനം ആളുകൾ വിശ്രമിക്കുമ്പോൾ, രമേശും കുടുംബവും കാർഷികോപകരണങ്ങളുമായി പുറപ്പെട്ടു. എവിടേയ്ക്കാണെന്ന് നിങ്ങൾക്കറിയാമോ? ജുന്നാറിലെ കുന്നുകളിലേക്ക്. വെയിലായാലും കുത്തനെയുള്ള കയറ്റമായാലും അവരുടെ ചുവടുകൾ നിലയ്ക്കുന്നില്ല. അവർ കുറ്റിക്കാടുകൾ വൃത്തിയാക്കുന്നു, വെള്ളം നിലനിർത്താൻ കിടങ്ങുകൾ കുഴിക്കുന്നു, വിത്തുകൾ വിതയ്ക്കുന്നു. വെറും രണ്ട് മാസത്തിനുള്ളിൽ അവർ 70 കിടങ്ങുകൾ ഉണ്ടാക്കി. രമേശ് നിരവധി ചെറിയ കുളങ്ങൾ നിർമ്മിച്ചു, നൂറുകണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചു. അദ്ദേഹം ഒരു ഓക്സിജൻ പാർക്കും നിർമ്മിക്കുന്നു. അതിന്റെ ഫലമായി പക്ഷികൾ ഇവിടെ തിരിച്ചെത്തിത്തുടങ്ങി, വന്യജീവികൾക്ക് പുതുജീവൻ ലഭിച്ചു.
സുഹൃത്തുക്കളേ, പരിസ്ഥിതിക്ക് വേണ്ടിയുള്ള മറ്റൊരു മനോഹരമായ സംരംഭം ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ കാണാൻ ഇടയായി. ഇവിടെ മുനിസിപ്പൽ കോർപ്പറേഷൻ 'മിഷൻ ഫോർ മില്യൺ ട്രീസ്' ക്യാമ്പെയ്‌ൻ ആരംഭിച്ചു. ലക്ഷ്യം - ലക്ഷക്കണക്കിന് മരങ്ങൾ നടുക. ഈ ക്യാമ്പെയ്‌നിന്റെ പ്രത്യേകത 'സിന്ദൂർ ഫോറസ്റ്റ്' ആണ്. ഈ ക്യാമ്പ് ഓപ്പറേഷൻ സിന്ദൂരിലെ വീരന്മാർക്ക് സമർപ്പിച്ചിരിക്കുന്നു. രാജ്യത്തിനുവേണ്ടി എല്ലാം ത്യജിച്ച ആ ധീരരായ ആളുകളുടെ സ്മരണയ്ക്കായി സിന്ദൂർ ചെടികൾ നടുന്നു. ഇവിടെ മറ്റൊരു ക്യാമ്പെയ്‌നിന് ഒരു പുതിയ ദിശ ലഭിക്കുന്നു. - 'ഏക് പേഡ് മാ കേ നാം'. ഈ ക്യാമ്പെയ്‌നിന് കീഴിൽ, രാജ്യത്ത് കോടിക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചു. നിങ്ങളുടെ ഗ്രാമത്തിലോ നഗരത്തിലോ നടക്കുന്ന അത്തരം ക്യാമ്പെയ്‌നുകളിൽ നിങ്ങളും പങ്കെടുക്കണം. മരങ്ങൾ നടുക, ജലം സംരക്ഷിക്കുക, ഭൂമിയെ സേവിക്കുക, കാരണം നമ്മൾ പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ, നമ്മുടെ ഭാവി തലമുറയെ സംരക്ഷിക്കുകയാണ്.
സുഹൃത്തുക്കളേ, മഹാരാഷ്ട്രയിലെ ഒരു ഗ്രാമവും മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഛത്രപതി സംഭാജി നഗർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് 'പാട്ടോദ'. ഇതൊരു കാർബൺ ന്യൂട്രൽ ഗ്രാമ പഞ്ചായത്താണ്. ഈ ഗ്രാമത്തിൽ, ആരും വീടിന് പുറത്ത് മാലിന്യം വലിച്ചെറിയാറില്ല. എല്ലാ വീട്ടിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനുള്ള ഒരു സമ്പൂർണ്ണ സംവിധാനമുണ്ട്. ഇവിടെ, മലിനജലവും സംസ്കരിക്കപ്പെടുന്നു. വൃത്തിയാക്കാതെ ഒരു വെള്ളവും നദിയിലേക്ക് പോകുന്നില്ല. ഇവിടെ, ചാണകവറളി ഉപയോഗിച്ച് അന്ത്യകർമങ്ങൾ നടത്തുന്നു, ആ ചാരത്തിൽ മരിച്ചയാളുടെ പേരിൽ ഒരു ചെടി നടുന്നു. ഈ ഗ്രാമത്തിലെ ശുചിത്വവും കാണേണ്ടതാണ്. ചെറിയ ശീലങ്ങൾ കൂട്ടായ ദൃഢനിശ്ചയമായി മാറുമ്പോൾ, വലിയ മാറ്റം ഉറപ്പാണ്.

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഈ സമയത്ത് എല്ലാവരുടെയും കണ്ണുകൾ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലാണ്. ഭാരതം ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. ഇന്നലെ ഞാൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുമായും സംസാരിച്ചു. ശുഭാൻഷുവുമായുള്ള എന്റെ സംഭാഷണവും നിങ്ങൾ കേട്ടിട്ടുണ്ടാവും. ഇനി, ശുഭാൻഷു കുറച്ച് ദിവസം കൂടി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ താമസിക്കേണ്ടതുണ്ട്. ഈ ദൗത്യത്തെക്കുറിച്ച് നമ്മൾ കൂടുതൽ സംസാരിക്കും, പക്ഷേ, 'മൻ കി ബാത്തിന്റെ' അടുത്ത അദ്ധ്യായത്തിൽ.
ഇനി ഈ അദ്ധ്യായത്തിൽ നിങ്ങളോട് വിടപറയാനുള്ള സമയമായി. എന്നാൽ സുഹൃത്തുക്കളേ, പോകുന്നതിനു മുമ്പ് ഒരു പ്രത്യേക ദിവസത്തെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റന്നാൾ, അതായത് ജൂലൈ 1, വളരെ പ്രധാനപ്പെട്ട രണ്ട് തൊഴിൽമേഖലകളിലുള്ളവരെ - ഡോക്ടർമാരെയും സി.എ.മാരെയും - നാം ആദരിക്കുന്നു. രണ്ടും സമൂഹത്തിന്റെ തൂണുകളാണ്, അവർ നമ്മുടെ ജീവിതം മികച്ചതാക്കുന്നു. ഡോക്ടർമാർ നമ്മുടെ ആരോഗ്യത്തിന്റെ സംരക്ഷകരാണ്, ചാർട്ടേഡ് അക്കൗണ്ടന്റ് സാമ്പത്തിക ജീവിതത്തിന്റെ വഴികാട്ടിയാണ്. എല്ലാ ഡോക്ടർമാർക്കും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും എന്റെ ആശംസകൾ.

സുഹൃത്തുക്കളേ, നിങ്ങളുടെ നിർദ്ദേശങ്ങൾക്കായി ഞാൻ എപ്പോഴും കാത്തിരിക്കുന്നു. 'മൻ കി ബാത്തിന്റെ' അടുത്ത അദ്ധ്യായം നിങ്ങളുടെ നിർദ്ദേശങ്ങളാൽ കൂടുതൽ സമ്പന്നമായിരിക്കും. പുതിയ കാര്യങ്ങളുമായി, പുതിയ പ്രചോദനങ്ങളുമായി, നമ്മുടെ നാട്ടുകാരുടെ പുതിയ നേട്ടങ്ങളുമായി നമ്മൾ വീണ്ടും ഒത്തുകൂടും. വളരെ നന്ദി, നമസ്കാരം.

-NK-

 


(Release ID: 2140542)