രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ജമ്മു കശ്മീരിലെ ഉധംപൂരില്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തില്‍ സായുധ സേനയെ നയിച്ച് രാജ്യരക്ഷാ മന്ത്രി

Posted On: 21 JUN 2025 10:06AM by PIB Thiruvananthpuram

2025 ജൂൺ 21-ന്, 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ (ഐഡിവൈ) ജമ്മുകശ്മീര്‍ ഉധംപൂരിലെ വടക്കന്‍ കമാൻഡിൽ സായുധ സേനയിലെ ഏകദേശം 2,500 സൈനികർക്കൊപ്പം രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിങ് യോഗ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. യോഗയെ ആഗോളതലത്തിൽ ജനപ്രിയമാക്കിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ പ്രശംസിച്ച അദ്ദേഹം ആരോഗ്യത്തിനും ക്ഷേമത്തിനും ഈ പരിശീലനം സമഗ്ര സമീപനം നൽകുന്നുവെന്ന് വിശദീകരിച്ചു. വേഗമാര്‍ന്ന സമകാലിക ലോകത്ത് ജനങ്ങള്‍ നേരിടുന്ന സമ്മർദം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾക്ക് സാർവത്രിക പരിഹാരമായാണ് അദ്ദേഹം യോഗയെ വിശേഷിപ്പിച്ചത്. 

 

ജീവിതം താളംതെറ്റിയവര്‍ക്ക് യോഗ ഒരു വ്യക്തത നൽകുന്നു. അതൊരു കലയും ശാസ്ത്രവും തത്വചിന്തയും ആത്മീയതയുമാണ്. ദൈനംദിന ജീവിതത്തിൽ യോഗ പരിശീലിക്കുന്നവർക്ക് ശരീരത്തിലും മനസ്സിലും നിയന്ത്രണമുണ്ട്. അത് പ്രതികരണശേഷിയെക്കാളുപരി മുൻകരുതൽ ഉറപ്പാക്കുന്നു എന്ന് രാജ്യരക്ഷാമന്ത്രി പറഞ്ഞു. 

 

 

ഈ നിയന്ത്രണത്തിന്റെ തിളക്കമാർന്ന ഉദാഹരണമായി ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിച്ച ശ്രീ രാജ്‌നാഥ് സിങ്, ഇന്ത്യൻ സായുധ സേന ദൗത്യത്തെ സംയമനാത്മകവും സന്തുലിതവും കൃത്യവുമാക്കിയെന്നും യോഗ പരിശീലനത്തിലൂടെ നേടിയ ആന്തരിക ശക്തിയുടെ പ്രതിഫലനമാണിതെന്നും പറഞ്ഞു. പഹൽഗാം ഭീകരാക്രമണം ലക്ഷ്യമിട്ടത് ഇന്ത്യയുടെ സാമൂഹ്യവും സാമുദായികവുമായ ഐക്യത്തെയാണെന്നും രാജ്യത്തിനെതിരായ ഭീകരപ്രവർത്തനങ്ങള്‍ പിന്തുണയ്ക്കുന്നതിന് അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന വ്യക്തമായ സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറെന്നും അദ്ദേഹം പറഞ്ഞു.

 

2016 ലെ സർജിക്കൽ സ്‌ട്രൈക്കിന്റെയും 2019 ലെ വ്യോമാക്രമണത്തിന്റെയും സ്വാഭാവിക പുരോഗതിയാണ് ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാന് വെടിനിർത്തൽ അഭ്യർത്ഥിക്കേണ്ടിവരുംവിധം നടപ്പാക്കിയ ദൗത്യത്തില്‍ അതിനുശേഷം മാത്രമാണ് സൈനിക നടപടികൾക്ക് താൽക്കാലിക വിരാമമിട്ടത്. നേരത്തെ വ്യക്തമാക്കിയതുപോലെ ഓപ്പറേഷൻ സിന്ദൂർ ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ഭീകരവാദത്തിനെതിരെ എല്ലാവിധ നടപടികളും സ്വീകരിക്കാൻ ഇന്ത്യ പൂർണസജ്ജമാണെന്നും രാജ്യരക്ഷാ മന്ത്രി പറഞ്ഞു.

 

A person standing at a podium with a microphoneDescription automatically generated

 

പാകിസ്ഥാൻ ആഗ്രഹിക്കുന്നത് ഇന്ത്യയെ ഉള്ളിൽനിന്ന് ദുർബലപ്പെടുത്താനാണെന്ന് വ്യക്തമാക്കിയ ശ്രീ രാജ്‌നാഥ് സിങ്, മേജർ സോമനാഥ് ശർമയെപ്പോലെ ബ്രിഗേഡിയർ ഉസ്മാനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച കാര്യം വിസ്മരിക്കരുതെന്നും ഓര്‍മിപ്പിച്ചു. അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുമ്പോൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഇന്ത്യയുടെ സംസ്കാരവുമായും ആത്മാവുമായും ബന്ധിപ്പിക്കുകയെന്ന പരിശീലനത്തിന്റെ യഥാർത്ഥ അർത്ഥം രാജ്യം ഓർമിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വിഭാഗം പിന്നിലായാൽ പോലും ഐക്യത്തിന്റെയും സുരക്ഷയുടെയും ചക്രം തകരുമെന്നതിനാല്‍ ശാരീരികതലത്തിൽ മാത്രമല്ല, സമൂഹത്തിന്റെയും ചിന്തയുടെയും തലത്തില്‍കൂടിയാണ് ഇന്ന് നാം യോഗ അഭ്യസിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

 

A group of people doing yogaDescription automatically generated

 

സായുധ സേനാംഗങ്ങൾ യോഗയോട് കാണിക്കുന്ന ആഭിമുഖ്യത്തെ അഭിനന്ദിച്ച രാജ്യരക്ഷാമന്ത്രി ഇത് വരുടെ അച്ചടക്കത്തിലും ഏകാഗ്രതയിലും നേരിട്ട് സ്വാധീനം ചെലുത്തുന്നുവെന്നും പറഞ്ഞു. സൈനികരെ ശാരീരികമായും മാനസികമായും സജ്ജമാക്കുന്ന യോഗയുടെ ഗുണങ്ങൾ യുദ്ധക്കളത്തിൽ കാണാനാവുമെന്നും പ്രതിദിന പരിശീലനം തുടരാന്‍ ഇത് സൈനികരെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ശ്രീ രാജ്നാഥ് സിങ് പറഞ്ഞു.

 

'ലോകത്തിന് ഇന്ത്യയുടെ ഉപഹാരമാണ് യോഗ’യെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രസ്താവന ആവർത്തിച്ച രാജ്നാഥ്സിങ് അത് കേവലം നയതന്ത്ര ഉദ്ധരണിയല്ലെന്നും വിപുലമായ കാഴ്ചപ്പാടാണെന്നും പറഞ്ഞു. അതിർത്തികൾക്കും മതങ്ങൾക്കും സംസ്കാരങ്ങൾക്കും അതീതമായ ഒരു ഉപകരണമാണ് യോഗയിലൂടെ ഇന്ത്യ ലോകത്തിന് നൽകിയത്. ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം - ഭൂമിയ്ക്കും ഏകാരോഗ്യത്തിനും യോഗ എന്നതുപോലെ ഓരോ വർഷത്തെയും ദിനാചരണ പ്രമേയങ്ങള്‍ രാജ്യത്തിനു വേണ്ടി മാത്രമല്ല, ലോകത്തിന്റെ സമഗ്ര ക്ഷേമത്തിനും വേണ്ടിയാണ് ഇന്ത്യയുടെ ചിന്തയെന്ന ആഗോള സന്ദേശം പകരുന്നതായി ശ്രീ രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. ലോകം മുഴുവൻ ഒരു കുടുംബമാണ്. ആ കുടുംബത്തിനായി പ്രവർത്തിക്കുന്നത് നമ്മുടെ ചിന്തയുടെ ഭാഗമാണ്. ഈ ചിന്തയുടെ പ്രായോഗിക പ്രകടനമാണ് യോഗയെന്നും അദ്ദേഹം പറഞ്ഞു.

A group of men standing on a stageDescription automatically generated

യോഗ ലോകത്തെ നിശബ്ദമായി പരിവര്‍ത്തനം ചെയ്യുന്നുവെന്നും ഇന്ത്യയുടെ പൗരാണിക പാരമ്പര്യം ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നതിൽ ഓരോ പൗരനും അഭിമാനിക്കണമെന്നും രാജ്യരക്ഷാമന്ത്രി കൂട്ടിച്ചേർത്തു. ആഗോള പ്രവണതയുടെ ഭാഗമായി യോഗ പരിശീലിക്കുന്നതിനപ്പുറം അതൊരു ജീവിതരീതിയാക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ യോഗ ഒരു പ്രതിജ്ഞയായി ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും എല്ലാവരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്ന യോഗ നാം ദിനചര്യയുടെ ഭാഗമാക്കണമെന്നും ഉപസംഹാരത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.  

 

കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വടക്കന്‍ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

 

******************


(Release ID: 2138337)