വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

ലണ്ടനിൽ നടക്കുന്ന ഇന്ത്യ ഗ്ലോബൽ ഫോറം 2025-ൽ ഇന്ത്യയുടെ തന്ത്രപരമായ സാമ്പത്തിക ദർശനം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ മുന്നോട്ട് വച്ചു

Posted On: 19 JUN 2025 6:38PM by PIB Thiruvananthpuram
ലണ്ടനിൽ നടക്കുന്ന ഇന്ത്യ ഗ്ലോബൽ ഫോറം (IGF) 2025-ൽ ഇന്ത്യയുടെ തന്ത്രപരമായ ആഗോള വീക്ഷണവും സാമ്പത്തിക നേതൃത്വവും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ മുന്നോട്ട് വച്ചു. 2025 മെയ് മാസത്തിൽ ചരിത്രപരമായ  ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ (FTA) ഒപ്പുവച്ചതിന് ശേഷമുള്ള സുപ്രധാന വഴിത്തിരിവായി അദ്ദേഹത്തിന്റെ സന്ദർശനം മാറി.

""കരാറിൽ നിന്ന് പ്രവൃത്തിപഥത്തിലേക്ക്: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ" എന്ന വിഷയത്തിലൂന്നി  IGF മെയിൻ‌സ്റ്റേജ് പ്ലീനറി സെഷനിൽ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര മന്ത്രി, ചർച്ച ചെയ്തു തയ്യാറാക്കിയ   സ്വതന്ത്ര വ്യാപാര കരാർ പരിവർത്തനാത്മക സാമ്പത്തിക പങ്കാളിത്തമാക്കി മാറ്റുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ചു. യുകെ സ്റ്റേറ്റ് സെക്രട്ടറി ഓഫ് ബിസിനസ് ആൻഡ് ട്രേഡ് ശ്രീ ജോനാഥൻ റെയ്നോൾഡ്‌സും അന്താരാഷ്ട്ര മാധ്യമ പ്രവർത്തകൻ ശ്രീ മാർക്ക് ബാർട്ടണും അദ്ദേഹത്തോടൊപ്പം സംഭാഷണത്തിൽ പങ്കുചേർന്നു.

രണ്ട് ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളുടെ സംയുക്ത അഭിലാഷങ്ങളുടെ പ്രതിഫലനമായാണ്  സ്വതന്ത്ര വ്യാപാര കരാറിനെ കേന്ദ്രമന്ത്രി ശ്രീ ഗോയൽ വിശേഷിപ്പിച്ചത്. കരാർ ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുക മാത്രമല്ല, ദേശീയ താത്പര്യങ്ങൾക്ക് അനുപൂരകമായ സന്തുലിതവും ഭാവി സജ്ജവുമായ വ്യാപാര ചട്ടക്കൂടുകൾ ചർച്ച ചെയ്യാനുള്ള ഇന്ത്യയുടെ ശേഷി പ്രകടമാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കരാറിന്റെ അടുത്ത ഘട്ട നിർവ്വഹണത്തെക്കുറിച്ച് വിശദീകരിക്കവേ, സംയുക്ത നിയന്ത്രണത്തിനായുള്ള സ്ഥാപന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രാരംഭ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, വിവിധ മേഖലകളിലെ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ സുഗമമായ സഞ്ചാരം സാധ്യമാക്കുക തുടങ്ങിയ പ്രധാന മുൻഗണനകൾ ശ്രീ ഗോയൽ എടുത്തുപറഞ്ഞു..

ജൂൺ 19 ന് ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ "യുകെ-ഇന്ത്യ ശാസ്ത്ര, സാങ്കേതികവിദ്യ, നൂതനാശയ സഹകരണം" എന്ന വിഷയത്തിൽ നടന്ന പ്രത്യേക സെഷനിൽ കേന്ദ്രമന്ത്രി പങ്കെടുത്തു. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര ഉത്പാദനം, ഹരിത സാങ്കേതികവിദ്യകൾ എന്നിവയിൽ ഇന്ത്യയുടെ വിപുലീകൃതമാകുന്ന നിക്ഷേപങ്ങൾക്ക് സംഭാവന നൽകുന്നതിൽ യുകെ പങ്കാളികൾക്കുള്ള അവസരങ്ങൾ യോഗം പരിശോധിച്ചു. മെയ്ക്ക് ഇൻ ഇന്ത്യ, ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതികൾ , ഫിൻടെക്, നിർമ്മിത ബുദ്ധി, സർഗ്ഗാത്മക വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണത്തിലൂടെ ഇന്ത്യയെ ആഗോള ഉത്പാദന കേന്ദ്രമാക്കുന്നതിനുള്ള ഉദ്യമങ്ങളും ചർച്ചകളുടെ ഭാഗമായിരുന്നു.

നിർണ്ണായക സാങ്കേതികവിദ്യകൾ, പ്രതിരോധ ഉത്പാദനം, നൂതന ഉത്പാദനം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിൽ സ്വതന്ത്ര വ്യാപാര കരാറിന്റെ പങ്ക് വിശദീകരിച്ചു. ഉഭയകക്ഷി സഹകരണത്തിലൂടെ യുപിഐ, കോവിൻ അടക്കമുള്ള നൂതനാശയങ്ങൾ ആഗോളതലത്തിൽ എങ്ങനെ നടപ്പാക്കാമെന്നും  വിശദമായി പരിശോധിച്ചു.

യുണൈറ്റഡ് കിംഗ്ഡവുമായി സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നിരന്തര പ്രതിബദ്ധതയെ മന്ത്രിയുടെ പങ്കാളിത്തം അടിവരയിടുന്നു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ പ്രയോജനപ്പെടുത്തുന്നതിലൂടെ, സംയുക്ത അഭിവൃദ്ധിക്കായി ചരക്കുകൾ, സേവനങ്ങൾ, സാങ്കേതികവിദ്യ, നൂതാശയങ്ങൾ എന്നിവയിൽ പുതുവഴികൾ തുറക്കാൻ ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു.
 
******************

(Release ID: 2137886)