ആയുഷ്
'യോഗ കണക്ട് 2025: ' ഏക ഭൂമിയ്ക്കും ഏകാരോഗ്യത്തിനും വേണ്ടി യോഗ ' എന്ന പ്രമേയത്തിൽ അധിഷ്ഠിതമായി ഹൈബ്രിഡ് രീതിയിലുള്ള ആഗോള ഉച്ചകോടി ഇന്ന് ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു
2025 ലെ അന്താരാഷ്ട്ര യോഗ ദിനത്തിനായി മന്ത്രിമാരും യോഗവര്യന്മാരും ബഹുജനങ്ങളും ഒത്തുചേർന്നു
Posted On:
14 JUN 2025 6:49PM by PIB Thiruvananthpuram
11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന് ഏതാനും ദിനങ്ങൾ മാത്രം ശേഷിക്കേ കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ & നാച്ചുറോപ്പതി (CCRYN) വിജ്ഞാൻ ഭവനിൽ ആഗോള പ്രാധാന്യമുള്ള ഒരു പരിപാടി സംഘടിപ്പിച്ചു. " ഏക ഭൂമിയ്ക്കും ഏക ആരോഗ്യത്തിനുമായി യോഗ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഈ പരിപാടി, വ്യക്തിഗത, ആഗോള ക്ഷേമത്തിൽ യോഗയുടെ പരിവർത്തനപരമായ ശേഷി ശക്തിപ്പെടുത്തുന്നതിന് നയരൂപകർത്താക്കൾ, യോഗ ഗുരുക്കന്മാർ, ശാസ്ത്രജ്ഞർ, ആരോഗ്യ ക്ഷേമ രംഗത്തെ പ്രമുഖ ചിന്തകർ എന്നിവരെ ഒരുമിച്ച് ചേർത്തു. അന്താരാഷ്ട്ര യോഗ ദിനം കഴിഞ്ഞ ഒരു ദശകത്തിൽ ഉണ്ടാക്കിയ സ്വാധീനം വിലയിരുത്തുന്ന ഒരു സർവേ റിപ്പോർട്ടും ചടങ്ങിൽ പുറത്തിറക്കി.

കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര ആയുഷ് (സ്വതന്ത്ര ചുമതല),ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീ പ്രതാപ് റാവു ജാദവ് എന്നിവർ ചേർന്ന് ദീപം തെളിയിച്ച് കൊണ്ട് പരിപാടിയ്ക്ക് ആരംഭം കുറിച്ചു. ഹരിദ്വാറിലെ പതഞ്ജലി യോഗപീഠത്തിന്റെ സ്ഥാപക പ്രസിഡന്റ് സ്വാമി രാംദേവ്,ലോനവാലയിലെ കൈവല്യധാമയുടെ സി ഇ ഓയും ഇന്ത്യൻ യോഗ അസോസിയേഷൻ സെക്രട്ടറി ജനറലുമായ ശ്രീ സുബോധ് തിവാരി, യോഗ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ഹൻസജി യോഗേന്ദ്ര, പരമാർത്ഥ നികേതന്റെ ആത്മീയ മേധാവി സ്വാമി ചിദാനന്ദ് സരസ്വതി, ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

ആരോഗ്യ-ക്ഷേമ സംവിധാനങ്ങളുടെ മുഖ്യധാരയിലേക്ക് യോഗയെ എത്തിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെക്കുറിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര ആയുഷ് സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ പ്രതാപ് റാവു ജാദവ് ഉൾക്കാഴ്ചകൾ പങ്കുവെച്ചു. യോഗയുടെ സ്വാധീനത്തെ കുറിച്ച് മന്ത്രാലയം രാജ്യവ്യാപകമായി ഒരു സർവേ നടത്തിയിട്ടുണ്ടെന്നും "പ്രമേഹം, ഹൃദയാരോഗ്യം, അർബുദത്തിൽ നിന്ന് രോഗമുക്തി, വയോജന പരിചരണം എന്നിവയ്ക്ക് യോഗ സഹായിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു" എന്നും അദ്ദേഹം പറഞ്ഞു. "ആഗോള യോഗ ക്രാന്തി'യുടെ പിന്നിലെ പ്രേരകശക്തി എന്ന് വിശേഷിപ്പിച്ചു കൊണ്ട് നൈപുണ്യ വികസനത്തിലും തൊഴിലിലും യോഗയുടെ പ്രസക്തിയും ഈ മേഖലയിലെ ഇന്ത്യയുടെ ആഗോള നേതൃത്വവും മന്ത്രി എടുത്തു പറഞ്ഞു

യോഗയെ "ചിതി (വ്യക്തിബോധം)യിൽ നിന്ന് രാഷ്ട്രചിതി (ദേശീയ ബോധം)"യിലേക്ക് ഉയർത്തുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണത്തെ കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ശെഖാവത്ത് പ്രശംസിച്ചു. "യോഗയെ ഒരു പ്രവർത്തനമായിട്ടല്ല, മറിച്ച് ഒരു ജീവിതശൈലിയായി സ്വീകരിക്കാനുള്ള ആഹ്വാനമാണ് യോഗ കണക്റ്റ്" എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഈ കാലാതീത ജ്ഞാനത്തിനോടുള്ള യഥാർത്ഥ ആദരമായി നമുക്ക് 2025 ലെ അന്താരാഷ്ട്ര യോഗ ദിനം ഒരുമിച്ച് ജൂൺ 21 ന് ആഘോഷിക്കാം." അദ്ദേഹം പറഞ്ഞു
"ഇന്ന്, 200 രാജ്യങ്ങളിലായി ഏകദേശം 200 കോടി പേർ യോഗ പരിശീലിക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ സംഖ്യ 5 ശതകോടിയായി ഉയരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" എന്ന് ചടങ്ങിൽ സംസാരിച്ച സ്വാമി രാംദേവ് പറഞ്ഞു. യോഗയ്ക്കുള്ള ആഗോള സ്വീകാര്യത മാത്രമല്ല, ലോകമെമ്പാടും ഇന്ത്യയുടെ വളരുന്ന സാംസ്കാരിക സ്വാധീനവും ഇത് പ്രതിഫലിപ്പിക്കുന്നു."
ഇന്ത്യൻ ഗ്രന്ഥങ്ങളെ പരാമർശിച്ചുകൊണ്ട് സ്വാമി രാംദേവ് യോഗയുടെ ആത്മീയ ആഴത്തെക്കുറിച്ച് വ്യക്തമാക്കി "ഭഗവദ്ഗീതയിലെ ഓരോ അധ്യായത്തിലും യോഗയുണ്ട്. ജൂൺ 21 ന് മാത്രമല്ല, എല്ലാ ദിവസവും യോഗ പരിശീലിക്കുന്നുണ്ടെന്നും എല്ലാ ഗ്രാമങ്ങളിലും യോഗ എത്തിച്ചേരുന്നുണ്ടെന്നും നമുക്ക് ഉറപ്പാക്കാം" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. " ശാരീരികവും മാനസികവുമായ അച്ചടക്കത്തിന്റെ രൂപമായ യോഗ അനുശാസനം ദേശീയ വികസനത്തിനും വ്യക്തിഗത വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗ കേവലം പ്രവർത്തനമല്ല ഉൾക്കൊള്ളൽ ആണെന്ന് ഡോ. ഹൻസജി യോഗേന്ദ്ര ഊന്നിപ്പറഞ്ഞു. " ദൈനംദിന ജീവിതത്തിൽ യഥാർത്ഥ യോഗയെ സംയോജിപ്പിക്കണം. ബുദ്ധി, വികാരങ്ങൾ, അവബോധം എന്നിവ ഉപയോഗിച്ച് അത് പരിശീലിക്കണം" എന്ന് അദ്ദേഹം പറഞ്ഞു. ശ്രീ ചിദാനന്ദ സരസ്വതി പറഞ്ഞു, " ഏകത, അവബോധം, ഐക്യം, ഉൾക്കൊള്ളൽ എന്നിവയുടെ സമന്വയമാണ് യോഗ. സർവ്വതിനെയും ഉൾക്കൊള്ളുന്ന അത് ഒന്നിനെയും ഒഴിവാക്കുന്നില്ല." "അതിർത്തികൾക്കും ഭാഷകൾക്കും സംസ്കാരങ്ങൾക്കും അതീതമായി ആഗോള സമൂഹത്തെ ഒന്നിപ്പിക്കാനുള്ള ശ്രമ" മായി വിഭാവനം ചെയ്തിട്ടുള്ള യോഗ കണക്റ്റ് എന്ന സംരംഭത്തിന്റെ പ്രാധാന്യത്തെ ശ്രീ സുബോധ് തിവാരി എടുത്തുപറഞ്ഞു
യോഗ ഗുരുക്കന്മാർ, ആരോഗ്യ വിദഗ്ധർ, ശാസ്ത്രജ്ഞർ, നയരൂപകർത്താക്കൾ സംരംഭകർ, സ്വാധീനം ചെലുത്തുന്നവർ, ഇന്ത്യയിലും വിദേശത്തുമുള്ള യോഗ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ 1,000-ത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. ആശയങ്ങളുടെ ആഗോള സംഗമമായും, സാംസ്കാരിക സഹകരണം, ശാസ്ത്രീയ സംവാദം, സമഗ്ര ക്ഷേമത്തിനായുള്ള കൂട്ടായ കാഴ്ചപ്പാട് എന്നിവ വളർത്തിയെടുക്കുന്നതിനുള്ള വേദിയായും ഈ പരിപാടി വർത്തിച്ചു.
സ്വാധീനം ചെലുത്തുന്ന നിരവധി പ്രസിദ്ധീകരണങ്ങളുടെയും വൈജ്ഞാനിക സ്രോതസ്സുകളുടെയും പ്രകാശനത്തിനും പരിപാടി സാക്ഷ്യം വഹിച്ചു:
•"യോഗ പ്രഭാവ”-സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതി (സിസിആർവൈഎൻ) നടത്തിയ സർവേ റിപ്പോർട്ട് - ഇന്ത്യയിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾ കഴിഞ്ഞ ദശകത്തിൽ ഉളവാക്കിയ സ്വാധീനത്തെ അവലോകനം ചെയ്യുന്നു
•“സർവേക്ഷൻ” - യോഗയുടെ ദേശീയ സ്വാധീനത്തിന്റെ വിലയിരുത്തൽ.
പഹ്‌ലെ ഇന്ത്യ ഫൗണ്ടേഷനും CCRYN-ഉം ചേർന്ന് യോഗയുടെ ആഗോള സ്വാധീനത്തെക്കുറിച്ച് നടത്തിയ ഒരു സയന്റോമെട്രിക് വിശകലനം.യോഗയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ വിവരസമാഹരണവും.
•“ഭാരതീയ വൃക്ഷ വൈഭവം” - ഇന്ത്യയുടെ പുണ്യവൃക്ഷങ്ങളുടെ പൈതൃകം ആഘോഷിക്കുന്നു.സംസ്‌കൃതി ഫൗണ്ടേഷനും CCRYN-ഉം ചേർന്ന് നടപ്പാക്കുന്നു
•ഇ-ബുക്ക്: “IDY – ഒരു രാഷ്ട്രതന്ത്രജ്ഞന്റെ വീക്ഷണത്തിന്റെ യോഗ പാത” - അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഒരു ദശകം പര്യവേക്ഷണം ചെയ്യുന്നു
•യോഗ സമാവേശ് വീഡിയോ - ബഹുജന പങ്കാളിത്തത്തോടെ യോഗയിലൂടെ ഐക്യം പ്രദർശിപ്പിക്കുന്നു.
ഈ സംരംഭങ്ങൾ ആഗോള ക്ഷേമ പ്രസ്ഥാനത്തിൽ ഇന്ത്യയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുകയും യോഗയുടെ ശാസ്ത്രീയ, സാംസ്കാരിക, അടിസ്ഥാന തലങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
ഇതോടൊപ്പം, യോഗയുടെ വിവിധ പ്രായോഗിക വശങ്ങളെ കുറിച്ചും വ്യാവസായിക, വാണിജ്യ പുരോഗതിയെക്കുറിച്ചുമുള്ള ആറ് നിർണായക സെഷനുകളും ഈ ഏകദിന പരിപാടിയിൽ നടന്നു. സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധത്തിനായി യോഗ, യോഗയും അതിന്റെ പ്രായോഗികതയും , പൊതു യോഗ പ്രോട്ടോക്കോളിനെക്കുറിച്ചുള്ള പഠനങ്ങൾ, അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങളുടെ സ്വാധീനം വിലയിരുത്തൽ, യോഗയും വിവിധ ജീവിത ഘട്ടങ്ങളിലുള്ള സ്ത്രീകളുടെ ആരോഗ്യവും, യോഗ സാങ്കേതിക നൂതനാശയങ്ങൾ, യോഗയും വാണിജ്യവും വ്യവസായവും എന്നീ വിഷയങ്ങൾ ചർച്ചയായി.
സമാപന സെഷനിൽ ഏവർക്കും യോഗ എന്ന കാഴ്ചപ്പാടിനെ കുറിച്ചുള്ള ചർച്ച നടന്നു. എച്ച്.ആർ. നാഗേന്ദ്ര, എസ്-വ്യാസ സർവകലാശാല, ശ്രീ ബിക്കു സംഘസേന, മഹാബോധി ഇന്റർനാഷണൽ മെഡിറ്റേഷൻ സെന്റർ (ഓൺലൈൻ), ശ്രീ ഭരത് ഭൂഷൺ, ഭാരത് യോഗ്, പൂജ്യ സ്വാമി മുകുന്ദാനന്ദ, ജെ.കെ. യോഗ് (ഓൺലൈൻ), ഡോ. എം.എ. ആൽവാർ, സംസ്കൃതി ഫൗണ്ടേഷൻ, ഡോ. ആനന്ദ ബാലയോഗി ഭവനാനി, ശ്രീ ചിൻമയ് കിയാവത്, അർഹം ധ്യാൻ യോഗ്, നിരവധി പ്രമുഖ യോഗവര്യൻമാർ, പ്രൊഫഷണലുകൾ എന്നിവർ ഇതിൽ പങ്കെടുത്തു.
ആത്മീയ ജ്ഞാനം, ശാസ്ത്രീയ ഉൾക്കാഴ്ച, സാംസ്കാരിക അഭിമാനം എന്നിവയെ ഒന്നിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് "യോഗ കണക്ട്". വ്യക്തിഗത പരിവർത്തനത്തിനും ഭൂമിയുടെ ആരോഗ്യത്തിനും വേണ്ടിയുള്ള ഒരു മാർഗം എന്ന നിലയിൽ യോഗയുടെ നിലവിലെ പ്രസക്തിയെ ഇത് സ്ഥിരീകരിക്കുന്നു. ജൂൺ 21 ന് 2025ലെ അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങൾക്ക് ലോകം തയ്യാറെടുക്കുമ്പോൾ യോഗയെ ഒരു ദിവസത്തേക്ക് മാത്രമായല്ല, ഒരു ജീവിതരീതിയായി ആജീവനാന്തം സ്വീകരിക്കാൻ ആയുഷ് മന്ത്രാലയം ഓരോ പൗരനോടും ആഹ്വാനം ചെയ്യുന്നു.
*****
(Release ID: 2136434)