ഉപരാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രീയ കക്ഷികൾ "രാഷ്ട്രീയ താപനില" കുറയ്ക്കണം; സംഭാഷണം ഏറ്റുമുട്ടലായി മാറരുത്: ഉപരാഷ്ട്രപതി
ബെംഗളൂരുവിൽ വ്യവസായ പ്രമുഖരുമായും സംരംഭകരുമായും ഉപരാഷ്ട്രപതി സംവദിച്ചു
Posted On:
07 JUN 2025 8:38PM by PIB Thiruvananthpuram
"രാജ്യത്തെ രാഷ്ട്രീയ കക്ഷികൾ "രാഷ്ട്രീയ താപനില" കുറയ്ക്കേണ്ടതുണ്ട്. രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള സംഭാഷാണം ഒരു ഏറ്റുമുട്ടലായി മാറരുത് - സംഭാഷണം ആശ്വാസജനകമാകണം. സുഹൃത്തുക്കളേ, സംഭാഷണത്തിലൂടെയും സംവാദത്തിലൂടെയുമാണ് ജനാധിപത്യം നിർവ്വചിക്കപ്പെടുന്നത്," ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ഇന്ന് വ്യക്തമാക്കി.
അദ്ദേഹം കൂട്ടിച്ചേർത്തു, "അഭിവൃദ്ധി പ്രാപിക്കുന്ന, ഫെഡറൽ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമാണ് ഇന്ത്യ. അവിടെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ സമവായം ആവശ്യമാണ്. നേതാക്കളും രാഷ്ട്രീയ കക്ഷികളും തമ്മിലുള്ള സംഭാഷണം അത്യന്താപേക്ഷിതമാണ് - സംഭാഷണത്തിന്റെ അഭാവം നമ്മുടെ ദേശീയ മനോഭാവത്തിന് ഭൂഷണമല്ല."
ബെംഗളൂരുവിൽ ഇന്ന് വ്യവസായ പ്രമുഖരുമായും സംരംഭകരുമായും സംവദിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, "നമ്മുടെ ദേശ സുരക്ഷ, ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ പക്ഷപാതപരമായി വീക്ഷിപ്പെടേണ്ടവയല്ല, മറിച്ച് ദേശീയ കാഴ്ചപ്പാടിൽ നിന്ന് വീക്ഷിക്കേണ്ടവയാണ്. എല്ലാ മേഖലകളിലുമുള്ള ആളുകളുടെ രാഷ്ട്രീയ വിവേകത്തെ ഞാൻ സംശയിക്കുന്നില്ല.- അവർ എല്ലാ രാഷ്ട്രീയ കക്ഷികളിലും ഉണ്ട്."
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വേദാന്ത തത്വം ഉദ്ധരിച്ചുകൊണ്ട് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു, "ആവിഷ്‌ക്കാര സ്വാതന്ത്ര്യവും സംവാദവും കൂടാതെ ജനാധിപത്യ മൂല്യങ്ങളെ വിവരിക്കാൻ കഴിയില്ല. നിങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ആരെങ്കിലും അപകടപ്പെടുത്തുകയോ, തടസ്സപ്പെടുത്തുകയോ, നിയന്ത്രിക്കുകയോ ചെയ്താൽ, ജനാധിപത്യത്തിൽ അത് ഒരു പോരായ്മയാണ്."
വ്യാവസായിക മേഖലയിലെ പ്രവണതകളെക്കുറിച്ച് അഭിപ്രായപ്പെടവേ അദ്ദേഹം നിശിതമായ ഒരു നിരീക്ഷണം നടത്തി, "രാഷ്ട്രീയമേഖലയിൽ നിന്ന് വ്യത്യസ്തമായി, വ്യവസായമേഖലയിൽ ആളുകൾ ബാലൻസ് ഷീറ്റുകളിൽ സംതൃപ്തരാണ്. എന്നാൽ ഗ്രീൻഫീൽഡ് പദ്ധതികൾ അഭികാമ്യമായ വേഗതയിൽ ഉയർന്നുവരുന്നില്ല. ദയവായി ചിന്തിക്കുക, സംതുലിതമായ തൊഴിലും വളർച്ചയും ഉറപ്പാക്കാൻ ക്ലസ്റ്ററുകളായി ഒത്തുചേരുക."
കോർപ്പറേറ്റ് മേഖലയോട് അവരുടെ ലാഭം കാർഷിക മേഖലയുമായി പങ്കിടാൻ ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, "കോർപ്പറേറ്റുകൾ അവരുടെ ലാഭം കാർഷിക മേഖലയുമായി പങ്കിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗവേഷണത്തിലോ കൃഷിഭൂമിയിലോ ഉള്ള നിങ്ങളുടെ നിക്ഷേപം ദാനധർമ്മമല്ല - അത് ലാഭകരമായ നിക്ഷേപമാണ്."
കാർഷിക മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള സമന്വയത്തെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, സ്വന്തം പശ്ചാത്തലം വിവരിച്ചു, "ഞാൻ ഒരു കർഷക സമൂഹത്തിൽ നിന്നാണ് വരുന്നത്. രാജ്യത്തിന്റെ വളർച്ചാ പാതയിൽ കാർഷിക മേഖല നിർണായക പങ്ക് വഹിക്കുന്നു. എന്നാൽ ഇപ്പോൾ, കാർഷിക ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് - അത് വിപണന ശൃംഖലയുടെ ഭാഗമായി മാറിയിട്ടില്ല."
വ്യാവസായിക -കാർഷിക സംയോജനത്തിന് ആഹ്വാനം ചെയ്തുകൊണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു, "കാർഷിക മേഖലയുമായി കൂടുതൽ സമന്വയം സൃഷ്ടിക്കാൻ വ്യവസായ മേഖല മസ്തിഷ്കപ്രക്ഷാളനം നടത്തണം. കർഷകരെ കൈപിടിച്ചു നടത്തേണ്ടതുണ്ട്; കാർഷിക സംരംഭകർ ഉയർന്നുവരണം, പക്ഷേ പിന്തുണയില്ലാതെ അവർക്ക് അത് സാധ്യമല്ല."
ഇന്ത്യയുടെ വളർച്ചയുടെ ഭാവിയെക്കുറിച്ച്, ഗവേഷണത്തിന്റെയും നൂതനാശയങ്ങളുടെയും പങ്കിനെക്കുറിച്ച് ശ്രീ ധൻഖർ അടിവരയിട്ടു വ്യക്തമാക്കി, "നമ്മൾ ഏറ്റവും ഉന്നതമായ ഗവേഷണങ്ങളിൽ ഏർപ്പെടണം. നമ്മുടെ ഗവേഷണ ശേഷി ഭാരതത്തിന്റെ ആഗോള നിലയെ നിർവ്വചിക്കും. നമ്മുടെ സാങ്കേതിക കണ്ടുപിടുത്തങ്ങൾ നാം എത്രത്തോളം സുരക്ഷിതരാണെന്നതിനെ നിർവ്വചിക്കും."
തന്ത്രപരമായ സമാധാനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം നിരീക്ഷിച്ചു, "വ്യാപാരത്തിനും ജനങ്ങളുടെ ഐക്യത്തിനും സമാധാനം അടിസ്ഥാനപരമായ ആവശ്യമാണ്. എന്നാൽ സമാധാനം ഒരിക്കലും വിലപേശലിലൂടെ കൈവരുന്നില്ല - അത് ശക്തിയിൽ നിന്നാണ് വരുന്നത്. നമ്മൾ എപ്പോഴും യുദ്ധ സന്നദ്ധരയിരിക്കുമ്പോഴാണ് പരമമായ അർത്ഥത്തിൽ സമാധാനം ഉറപ്പാക്കപ്പെടുന്നത്."
ദേശ സുരക്ഷയിൽ വ്യവസായമേഖലയുടെ പങ്കിന്റെ പരിണാമം എടുത്തുകാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു, "വ്യവസായം ആയുധശേഖര നിർമ്മാണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇനിയത്, സാങ്കേതികവിദ്യയാൽ നയിക്കപ്പെടണം. ഗവേഷണമാണ് ദീർഘകാല വളർച്ചയുടെ നട്ടെല്ല്."
ഭാരതം അപ്രതിരോധ്യമാം വിധം പുരോഗതിയുടെ പാതയിലാണെന്ന് പ്രഖ്യാപിച്ച ഉപരാഷ്ട്രപതി, "ഭാരതം ഇനി സാധ്യതകളുള്ള രാജ്യമല്ല - വളരുന്ന ഒരു രാജ്യമാണെന്ന് വ്യക്തമാക്കി. 'വികസിത ഭാരതം' ഇനി നമ്മുടെ സ്വപ്നമല്ല - അത് നമ്മുടെ ലക്ഷ്യമാണ്. എന്നാൽ പ്രതിശീർഷ വരുമാനം പലമടങ്ങ് വർദ്ധിപ്പിച്ചുകൊണ്ട് നാം വലിയ ഒരു കുതിച്ചുചാട്ടം നടത്തേണ്ടിയിരിക്കുന്നു."
*******************
(Release ID: 2134968)